by Midhun HP News | Sep 12, 2025 | Latest News, കേരളം
തൃശൂര്‍: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ 2016 മുതല്‍ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശ്ശൂര്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തില്‍ പുള്ള് പാടത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിംസുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതി തന്റെ മനസിലുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഢയുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ആലപ്പുഴയാണ് എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ യോഗ്യമായ പ്രദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറല്ല. തൃശൂരില്‍ പദ്ധതി നടപ്പാക്കാനും ആവശ്യപ്പെടും. സംസ്ഥാനത്തിന് താത്പര്യം തിരുവനന്തപുരത്ത് എയിംസ് തുടങ്ങാനാണ്. ചോദിക്കുന്നിടത്ത് സ്ഥലം അനുവദിച്ചില്ലെങ്കില്‍ കേന്ദ്രം മറ്റ് വഴികള്‍ തേടും. കേന്ദ്രമന്ത്രി അമിത് ഷാ ഇക്കാര്യം പരിഗണിക്കുന്നുണ്ട്.
കേന്ദ്രം ചോദിക്കുന്നിടത്ത് സ്ഥലം തന്നില്ലെങ്കില്‍ പദ്ധതി തമിഴ്‌നാട്ടിലേക്ക് നിര്‍ദേശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ വിളിച്ച് പൊള്ളാച്ചിയിലോ കോടാമ്പാക്കത്തോ എയിംസ് സ്ഥാപിക്കാന്‍ നിര്‍ദേശിക്കുമെന്നാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. ഇങ്ങോട്ടേക്ക് ആപ്പ് വെക്കുകയാണെങ്കില്‍ തിരിച്ച് ആപ്പ് കൊടുക്കാനും അറിയാമെന്നും സുരേഷ് ഗോപി മുന്നറിയിപ്പ് നല്‍കുന്നു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
തിരുവനന്തപുരം: വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും ഇപ്പോഴും നിശ്ചയമില്ല. വാഹനത്തിന്റെ നാല് ടേര്‍ണിങ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രാധാന്യം മനസിലാക്കാതെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.
‘യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിലേക്കായി ചിലര്‍ ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ് ഉപയോഗിക്കാറുണ്ട്. അത് തെറ്റായ പ്രവണതയാണ്. തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ട സാഹചര്യമുണ്ടായാല്‍ (ഭാരം കയറ്റിയ വാഹനങ്ങള്‍, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍) ഹസാഡ് വാണിങ് പ്രവര്‍ത്തിപ്പിക്കാം.’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്റെ നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളില്‍ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിന്റെ ദുരുപയോഗം.
യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിലേക്കായി ചിലര്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കാറുണ്ട്. അത് തെറ്റായ പ്രവണതയാണ്. അതുപോലെ നിരത്തുകളില്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച വാഹനത്തെ കണ്ടാല്‍ അത് നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക.
തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ട സാഹചര്യമുണ്ടായാല്‍ (ഭാരം കയറ്റിയ വാഹനങ്ങള്‍, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍) ഹസാഡ് വാണിങ്ങ് പ്രവര്‍ത്തിപ്പിക്കാം. മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടല്‍ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവര്‍ത്തിപ്പിക്കരുത്.
by Midhun HP News | Sep 12, 2025 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 ആണ്. നേരത്തെ ജൂലൈ 31 ആയിരുന്നത് വിവിധ കാരണങ്ങളാല്‍ നീട്ടുകയായിരുന്നു. പുതുക്കിയ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
ആദായനികുതി പോര്‍ട്ടലിലെ തകരാറുകള്‍, ഐടിആര്‍ പ്രോസസ്സിങ്ങിലെ കാലതാമസം, റീഫണ്ട് സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമാണ് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ പലരും തെറ്റായ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ വാദിക്കുന്നു.
ഇതുവരെ, 5.30 കോടിയിലധികം ഐടിആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അവസാന തീയതി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ വര്‍ഷം സര്‍ക്കാര്‍ ഇനിയും സമയപരിധി നീട്ടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്തില്ലായെങ്കില്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എഫ് പ്രകാരമുള്ള പിഴകള്‍ക്ക് കാരണമാകും. കൂടാതെ റിട്ടേണ്‍ വൈകി സമര്‍പ്പിച്ചാല്‍ റീഫണ്ടുകളും വൈകിയേക്കാം.
by Midhun HP News | Sep 12, 2025 | Latest News, മരണം
ആറ്റിങ്ങൽ: സെമിനാറിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നുവെന്നാരോപിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് അഴൂർ മുട്ടപ്പലം പൊടിയന്റെ മുക്ക് സുനിത ഭവനിൽ ലതയുടെ മകൾ അനഘ (19)യാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ ആണ് അനഘയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിൽ ജനല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഇതിൽ കോളേജിൽ തിങ്കളാഴ്ച നടക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ നിർബന്ധിക്കുന്നു എന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് എഴുതിയിട്ടുള്ളതെന്നാണ് വിവരം. ആത്മഹത്യ കുറിപ്പ് പോലീസ് പുറത്ത് വിട്ടിട്ടില്ല. അനഘ തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിൽ രണ്ടാംവർഷ ബോട്ടണി വിദ്യാർത്ഥിനി ആയിരുന്നു. ചിറയിൻകീഴ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
മലയാളികളിലെ അതിസമ്പന്നൻ ആരെന്ന ചോദ്യത്തിന് ഫോബ്സിന്റെ റിയൽ ടൈം ശതകോടീശ്വരപ്പട്ടിക നൽകുന്ന ഉത്തരം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് എന്നാണ്. പട്ടിക പ്രകാരം 6.7 ബില്യൺ ഡോളർ അഥവാ 59,000 കോടി രൂപ ആസ്തിയോടെ 566ആം സ്ഥാനത്താണ് അറുപത്തിയൊൻപതുകാരനായ ജോയ് ആലുക്കാസ്. രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ്. 5.4 ബില്യൺ ഡോളർ അഥവാ 47,500 കോടി രൂപ ആസ്തിയുമായി 749ആം സ്ഥാനത്താണ് എം എ യൂസഫലി. പട്ടികയിലെ മലയാളികളിൽ മൂന്നാമതെത്തിയിരിക്കുന്നത് ജെംസ് എഡ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കിയാണ്. 4 ബില്യൺ ഡോളറോടെ 999ആം റാങ്ക്. മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർ സാറാ ജോർജ് മുത്തൂറ്റ് ആണ് പട്ടികയിലെ മലയാളി വനിതാ സാന്നിധ്യം.
ഇവരാണ് ഫോബ്സ് പട്ടികയിലിടം പിടിച്ച് തിളങ്ങിയ മറ്റ് മലയാളികൾ
ആസ്തി/ആഗോള പട്ടികയിലെ റാങ്ക്
രവി പിള്ള, ആർപി ഗ്രൂപ്പ് ചെയർമാൻ : $3.9 ബില്യൺ (1015)
ടി.എസ്. കല്യാണരാമൻ, കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ : $3.6 ബില്യൺ (1108)
എസ്. ഗോപാലകൃഷ്ണൻ, ഇൻഫോസിസ് സഹസ്ഥാപകൻ : $3.5 ബില്യൺ (1166)
രമേശ് കുഞ്ഞിക്കണ്ണൻ, കെയ്ൻസ് ഗ്രൂപ്പ് മേധാവി : $3.0 ബില്യൺ (1324)
സാറാ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്- മുത്തൂറ്റ് ഫിനാൻസ് : $2.5 ബില്യൺ വീതം (1575)
ഷംസീർ വയലിൽ, ബുർജീൽ ഹോൾഡിങ്സ് : $1.9 ബില്യൺ (2012)
എസ്.ഡി. ഷിബുലാൽ, ഇൻഫോസിസ് : $1.9 ബില്യൺ (2037)
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി-ഗാർഡ് ഇൻഡസ്ട്രീസ് : $1.4 ബില്യൺ (2556)
ആഗോള ശതകോടീശ്വരപ്പട്ടിക ആകെ മാറിമറിഞ്ഞ മണിക്കൂറുകളായിരുന്നു കടന്നുപോയത്. ബ്ലൂംബെർഗ് ബില്യണയോഴ്സ് ഇൻഡക്സിൽ കഴിഞ്ഞ ഒരു വർഷത്തിലെറെയായി ഒന്നാം സ്ഥാനം കയ്യടക്കിവച്ചിരുന്ന മസ്കിന് കുറച്ച് മണിക്കൂറുകളിലേക്കെങ്കിലും വഴിമാറേണ്ടി വന്നു. പട്ടികയിൽ കുറച്ചുസമയത്തേക്കെങ്കിലും എലോൺ മസ്കിനെ മുട്ടുകുത്തിച്ച് ഓറക്കിൾ സഹസ്ഥാപകനും എൺപത്തിയൊന്നുകാരനുമായ ലാറി എലിസൺ മുന്നിലെത്തിയിരുന്നു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
വെഞ്ഞാറമൂട്ടിൽ മേൽപ്പാല നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച പശ്ചാത്തലത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം … കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കിളിമാനൂരിൽനിന്ന് തിരിഞ്ഞ് നഗരൂർ വഴി ആലങ്കോട് എത്തി എൻഎച്ചിൽ പ്രവേശിച്ച് കഴക്കൂട്ടം ഭാഗത്തേക്ക് പോകണം. കൊട്ടാരക്കരയിൽനിന്ന് പോത്തൻകോട്, കഴക്കൂട്ടം തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ അമ്പലമുക്കിൽനിന്ന് തിരിഞ്ഞ് ബൈപാസ് കേറി പിരപ്പൻകോട് എത്തി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്. തിരുവനന്തപുരം നഗരത്തിൽനിന്ന് എംസി റോഡ് വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട കെഎസ്ആർടിസി ഒഴികെയുള്ള ചരക്ക് ഹെവി വാഹനങ്ങൾ കഴക്കൂട്ടത്ത് എത്തി ആറ്റിങ്ങൽ വഴി ആലങ്കോട് നിന്ന് തിരിഞ്ഞ് കിളിമാനൂരിലെത്തി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. വട്ടപ്പാറയിൽനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കന്യാകുളങ്ങരയിൽനിന്ന് തിരിഞ്ഞ് പോത്തൻകോട് വഴി മംഗലപുരം ഭാഗത്തെത്തി എൻഎച്ചിൽ പ്രവേശിച്ച് ആറ്റിങ്ങൽ വഴി ആലങ്കോട് നിന്ന് തിരിഞ്ഞ് കിളിമാനൂർ വഴി എംസി റോഡിൽ പ്രവേശിക്കണം. പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മംഗലപുരം ഭാഗത്തെത്തി എൻഎച്ചിൽ പ്രവേശിച്ച് ആറ്റിങ്ങൽ വഴി ആലങ്കോട് നിന്ന് തിരിഞ്ഞ് കിളിമാനൂർ വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി വാഹനങ്ങൾ സമന്വയ നഗറിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ആറ്റിങ്ങൽ റോഡിലുള്ള പാക്കിസ്ഥാൻ മുക്കിലെത്തി വെഞ്ഞാറമൂട് ഭാഗത്തേക്ക് യാത്ര ചെയ്യണം. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ലൈറ്റ് വാഹനങ്ങൾ പിരപ്പൻകോട് നിന്ന് ബൈപാസ് വഴി നാഗരുകുഴി കുറ്റിമൂട് എത്തി അമ്പലമുക്കുനിന്ന് എംസി റോഡിൽ പ്രവേശിക്കണം. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസിതൈക്കാട് എത്തി സമന്വയനഗർ വഴി ആറ്റിങ്ങൽ റോഡിലുള്ള പാക്കിസ്ഥാൻ മുക്കിലെത്തി വെഞ്ഞാറമൂട് ഭാഗത്ത് പ്രവേശിക്കണം
Recent Comments