by Midhun HP News | Sep 4, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍നിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. മലയാളികളായ എഎം സുഹൈല്‍ (31), കെഎസ്. സുജിന്‍ (32), ബംഗളൂരുവിലുള്ള ദമ്പതിമാരായ എംഡി സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്.ഇവരില്‍ നിന്ന് ഏകദേശം ആറ് കിലോഗ്രാം മെത്താംഫെറ്റാമൈന്‍ (മെത്ത്) പിടിച്ചെടുത്തു.
ചോദ്യം ചെയ്യലില്‍ ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കള്ളക്കടത്ത് വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ പൗരനാണ് തങ്ങളുടെ ഉറവിടമെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നായി പ്രതികള്‍ പിടിയിലായത്. മലയാളികളില്‍ സുഹൈല്‍ അന്താരാഷ്ട്ര ലഹരിക്കടത്തലിലെ സുപ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു . ദുബായില്‍ ജോലിചെയ്തിരുന്ന ഇയാള്‍ പിന്നീട് ലഹരിക്കടത്തലിലേക്ക് കടക്കുകയായിരുന്നു. ഐടി ജീവനക്കാരെ ലക്ഷ്യമാക്കി ലഹരിമരുന്നു വില്‍പ്പന നടത്തിയസംഘം കേരളത്തിലും ലഹരി എത്തിച്ചിരുന്നു. സുഹൈലിന്റെ പേരില്‍ കേരളത്തിലും ലഹരിക്കടത്ത് കേസുണ്ട്.


വര്‍ഷങ്ങളായി ബംഗളൂരുവില്‍ താമസിക്കുന്നതായും സുഹൈലിന് മെത്തുകള്‍ വിതരണം ചെയ്യുന്നതായും കേസില്‍ പിടിയിലായ പ്രതി ഡെക്കോ പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിലെ മയക്കുമരുന്ന് വിതരണക്കാര്‍ക്കെതിരായ നടപടിയെത്തുടര്‍ന്ന് ഇയാള്‍ അടുത്തിടെ ഡല്‍ഹിയിലേക്ക് താമസം മാറിയിരുന്നു. മയക്കുമരുന്ന് കടത്തിലെ മുഖ്യ കണ്ണി നൈജീരിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ പൗരന്മാര്‍ വഴിയാണ് ചരക്കുകള്‍ എത്തിച്ചിരുന്നതെന്നും ഡെക്കോ വെളിപ്പെടുത്തി.

by Midhun HP News | Sep 4, 2025 | Latest News, കേരളം
കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം. 3 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.
ജീപ്പിൽ ഉണ്ടായിരുന്ന 3 പേരാണ് മരിച്ചത്. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്.ജീപ്പിൽ ഉണ്ടായിരുന്ന സ്ത്രീയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഥാർ ജീപ്പിൽ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

ഇയാൾ മരിച്ചനിലയിലാണുള്ളത്. ബസിലുള്ളവർക്ക് തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റവരുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ജീപ്പിനുള്ളിൽ ഉണ്ടായിരുന്നവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


by Midhun HP News | Sep 4, 2025 | Latest News, കേരളം
കൊച്ചി: തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഉത്രാടപ്പാച്ചിലിനൊരുങ്ങി. സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുതുമണം മാറാത്ത ഓണക്കോടിയുമൊക്കെ നിറച്ച് നാടെങ്ങും വിപണി സമൃദ്ധം.
തിരുവോണാഘോഷത്തിനും സദ്യവട്ടത്തിനുമുള്ള തിരക്കിട്ട ഒരുക്കമാണ് ഒന്നാം ഓണമായ ഉത്രാടത്തെ ആവേശത്തിലാക്കുക. ഉത്രാടം നാളിലാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. കുട്ടികളുടെ ഓണവും ഈ ദിവസമാണ്. അതിനാല്‍ ചെറിയ ഓണം എന്നും ഈ ദിവസത്തെ പറയാറുണ്ട്. ഓണാഘോഷത്തിന്റെ ഒമ്പതാം ദിനമാണ് ഉത്രാടം. അതേസമയം കേരളത്തില്‍ ചിലയിടങ്ങളില്‍ ഉത്രാട ദിനം തിരുവോണ ദിനം പോലെ ആഘോഷിക്കുന്നവരുമുണ്ട്.
ഉത്രാടം ദിവസം മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാനെത്തുന്ന ദിവസമായി കരുതപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ഓണാഘോഷത്തിന്റെ തുടക്കം എന്നാണ് മലയാളികള്‍ കരുതുന്നത്. മാത്രമല്ല ഇന്നേ ദിവസമാണ് വിദൂരസ്ഥലങ്ങളില്‍ ഉള്ളവരെല്ലാം വീട്ടിലെത്തി തിരുവോണത്തിനായി ഒത്തുകൂടുക. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഉത്രാടം ഓണാഘോഷങ്ങളുടെ മംഗളമായ ആരംഭദിനം ആണ് എന്ന് പറയാം.

ഉത്രാട നാളിലെ ആഘോഷവുമായി ബന്ധപ്പെട്ട് ചില ചരിത്രവും ഉണ്ട്. ജന്മി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കര്‍ഷകര്‍ അവരുടെ വിളകള്‍ കാഴ്ച്ച വസ്തുക്കളായി ജന്മിമാര്‍ക്ക് നല്‍കി വരുന്ന പതിവുണ്ടായിരുന്നു. തുടര്‍ന്ന് ജന്മി തറവാട്ടിലെ കാരണവന്‍മാര്‍ ഇവര്‍ക്ക് ഓണാശംസ നേരുകയും പകരം സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയും ചെയ്യും. അക്കാലത്ത് അവര്‍ണര്‍ തിരുവോണം ആഘോഷിച്ചിരുന്നത് ഈ സമ്മാനങ്ങള്‍ ലഭിക്കുന്നതിനാലായിരുന്നു.

എന്നാല്‍ ജന്മി വ്യവസ്ഥ ഇല്ലാതായതോടെ മലയാളികളുടെ ആഘോഷത്തിനും ഒരു ഒരുമയും ഐക്യവും കൈവന്നു. അതേസമയം ചിലയിടങ്ങളില്‍ ഉത്രാടം നാളിലാണ് ഏറ്റവും വലിയ പൂക്കളമിടുക. പിന്നീട് ഇത് തിരുവോണ ദിനം വരെ കാത്തുസൂക്ഷിക്കാറുമുണ്ട്. എന്നാല്‍ എല്ലായിടത്തും ഈ രീതിയല്ല പിന്തുടരുന്നത്. ഏതായാലും ഓണത്തിരക്കിന്റെ പാരമ്യത്തെയാണ് ഉത്രാടം അടയാളപ്പെടുത്തുന്നത് എന്നതില്‍ സംശയമില്ല.

by Midhun HP News | Sep 3, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ പാർവതിപുരം ഗ്രാമത്തിൽ ഹരിഹരൻ നായർ ജെ. (84)(പി ആർ എ അംഗം) അന്തരിച്ചു.
ഭാര്യ: സരോജ
മക്കൾ: മിനി, കണ്ണൻ
മരുമക്കൾ: രാജശേഖരൻ
by Midhun HP News | Sep 3, 2025 | Latest News, കേരളം
കോഴിക്കോട്: ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒന്‍പതിനു ടൂറിസ്റ്റ് കേന്ദ്രം ജീവനക്കാരാണ് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഗേറ്റിനു സമീപത്ത് വെടിയുണ്ട കണ്ടത്.
കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖല കൂടിയായതിനാല്‍, സംഭവത്തെ പൊലീസ് ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.



by Midhun HP News | Sep 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാന്‍ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങുന്നു. ലോകത്ത് തന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാര്‍ഥിയേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. വിദ്യാര്‍ഥി പൂര്‍ണ ആരോഗ്യവാനാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആഗോള തലത്തില്‍ 99 ശതമാനം മരണനിരക്കുള്ള രോഗത്തിനെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും 24 ശതമാനമാക്കി കുറയ്ക്കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വര ചികിത്സയില്‍ കേരളം ഏറെ മുന്നിലാണ്. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും രോഗം കൃത്യ സമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ടീമിനേയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ മുങ്ങിക്കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിയ്ക്ക് മസ്തിഷ്‌കജ്വരം ഉണ്ടാകുകയും അതിനെ തുടര്‍ന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഉടന്‍ തന്നെ സംസ്ഥാന പ്രോട്ടോകോള്‍ പ്രകാരമുള്ള അമീബിക് മസ്തിഷ്‌കജ്വര ചികിത്സ ആരംഭിച്ചതോടെ തളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മര്‍ദ്ദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മെഡിക്കല്‍ കോളേജില്‍ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. എംആര്‍ഐ സ്‌കാനിംഗില്‍ തലച്ചോറില്‍ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ശസ്ത്രക്രിയയില്‍ നീക്കം ചെയ്ത പഴുപ്പ് പരിശോധിച്ചപ്പോള്‍ ആസ്പര്‍ജില്ലസ് ഫ്ളാവസ് എന്ന ഫംഗസിന്റെ സാന്നിധ്യം കൂടി കണ്ടെത്തി. തുടര്‍ന്ന് മരുന്നുകളില്‍ മാറ്റം വരുത്തി വിദഗ്ധ ചികിത്സ തുടര്‍ന്നു. ഒന്നര മാസത്തോളം നീണ്ട ഈ തീവ്ര ചികിത്സയെ തുടര്‍ന്ന് രോഗം പൂര്‍ണമായും ഭേദമായി. രോഗം ഭേദമായതോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് മാസത്തെ കഠിനമായ പ്രയത്നത്തിനൊടുവില്‍ കുട്ടി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി.
ഇത് ഏറെ സങ്കീര്‍ണമായ ഒരു അവസ്ഥയായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ശരിയായ രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞതും പിന്നീട് കൃത്യമായ സമയത്ത് ശസ്ത്രക്രിയകള്‍ ചെയ്തതും രോഗമുക്തിയില്‍ നിര്‍ണ്ണായകമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Recent Comments