ആ ഷൂ ലെയ്‌സ് ആരുടേത്?, വെണ്ണിയോട് വയോധികയുടെ കൊലപാതകം കവര്‍ച്ചയ്ക്കിടെ; ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

ആ ഷൂ ലെയ്‌സ് ആരുടേത്?, വെണ്ണിയോട് വയോധികയുടെ കൊലപാതകം കവര്‍ച്ചയ്ക്കിടെ; ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് വയോധികയുടെ കൊലപാതകം മോഷണശ്രമത്തിനിടെ എന്ന് ഉറപ്പിച്ച് പൊലീസ്. 80 വയസുകാരിയായ ഫാത്തിമയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്ത് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സാധാരണയായി മക്കളോടൊപ്പമാണ് ഫാത്തിമ താമസിക്കുന്നത്. മക്കളുടെ വീടുകള്‍ക്ക് അരികില്‍ ഇവരുടെ തറവാട് വീട് ഉണ്ട്. അവിടേയ്ക്ക് പോയ സമയത്താണ് കൊലപാതകം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. ഉമ്മയെ അന്വേഷിച്ച് ഇളയ മകന്‍ ഉസ്മാന്‍ തറവാട്ട് വീട്ടില്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. വീടിന്റെ മുന്‍ഭാഗത്ത് നിന്ന് സംശയാസ്പദമായ നിലയില്‍ ഷൂവിന്റെ ലെയ്‌സ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നായ ഇത് മണംപിടിച്ച് വീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരം വരെ പോയി.

‘താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധം’; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

‘താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധം’; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹൈസ്‌കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കി. അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് എല്ലാവരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഇതിനോടൊപ്പം, താൽക്കാലിക നിയമനങ്ങളിൽ സംവരണ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദ്ദേശമുണ്ട്. താൽക്കാലിക നിയമനങ്ങളിൽ 1:1 എന്ന അനുപാതത്തിൽ രണ്ടാമത്തെ ഒഴിവ് പട്ടികവിഭാഗങ്ങൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ക്രമമനുസരിച്ച് നൽകണം. സംവരണ ഒഴിവിൽ അർഹരായ അപേക്ഷകരില്ലെങ്കിൽ മാത്രമേ പൊതുവിഭാഗത്തിൽ നിന്ന് നിയമനം നടത്താൻ അനുവാദമുള്ളൂ.

ഇതിന് പകരമായി തൊട്ടടുത്ത വരാനിരിക്കുന്ന ഒഴിവ് സംവരണ വിഭാഗത്തിനായി മാറ്റിവെക്കണമെന്നും വിദ്യാലയങ്ങളിൽ പരിശോധന നടത്തുമ്പോൾ വിദ്യാഭ്യാസ ഓഫീസർമാർ ഈ സംവരണക്രമം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

പൂർണ്ണ യോഗ്യതയുള്ളവരെ മാത്രമേ താൽക്കാലിക അധ്യാപകരായി നിയമിക്കാവൂ. കൂടാതെ താൽക്കാലിക നിയമനങ്ങൾക്കായുള്ള അഭിമുഖ പാനലിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്റെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധിയുടെയോ സാന്നിധ്യം ഇനി മുതൽ നിർബന്ധമായിരിക്കും എന്നും ഉത്തരവിലൂടെ സർക്കാർ അറിയിച്ചു.

എണ്ണവില നൂറ് ഡോളറില്‍ താഴെ, സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

എണ്ണവില നൂറ് ഡോളറില്‍ താഴെ, സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ത്തിന് അയവ് വരുമെന്ന പ്രതീക്ഷ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. സെന്‍സെക്‌സ് 900 പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികില്‍ എത്തി.

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നത്. ഇതിന്റെ ഫലമായി എണ്ണവില ഗണ്യമായി കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറായാണ് താഴ്ന്നത്.5.48 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. എണ്ണവില കുറഞ്ഞതാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന് പിന്നാലെ അമേരിക്കന്‍ വിപണിയും ഏഷ്യന്‍ വിപണിയും നേട്ടം ഉണ്ടാക്കിയിരുന്നു. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. പ്രധാനമായി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. അതേസമയം ടിസിഎസ് വലിയ ഇടിവ് നേരിട്ടു.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. ഡോളറിനെതിരെ 35 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 95.35ലേക്കാണ് രൂപ തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 96 കടന്ന് രൂപ കൂപ്പുകുത്തിയിരുന്നു. എണ്ണവില കുറഞ്ഞത് തന്നെയാണ് രൂപയ്ക്ക് കരുത്തായത്.

പ്രധാനമന്ത്രി സഞ്ചരിച്ച വഴിയില്‍ സ്‌ഫോടകവസ്തുക്കള്‍; സുരക്ഷാവീഴ്ച; ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രധാനമന്ത്രി സഞ്ചരിച്ച വഴിയില്‍ സ്‌ഫോടകവസ്തുക്കള്‍; സുരക്ഷാവീഴ്ച; ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ക്ഷന്‍. കര്‍ണാടകയില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പാതയ്ക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സുരക്ഷാവീഴ്ചയുണ്ടായി കണ്ടെത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബംഗളൂരു സൗത്ത് എസ്പി ആര്‍. ശ്രീനിവാസ് ഗൗഡ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. എന്നാല്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

മെയ് 10നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്രത്തില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള കുപ്പറെഡ്ഡി കെരെക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ഒരു കോണ്‍സ്റ്റബിളാണ് പ്രധാന റോഡില്‍ നിന്നും 25 അടി മാറി ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ മതിലിനോട് ചേര്‍ന്ന് സംശയാസ്പദമായ കാര്‍ട്ടന്‍ ബോക്‌സ് കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍, തീപ്പെട്ടി, കര്‍പ്പൂരം, ബാറ്ററികള്‍, കണക്റ്റിങ് വയറുകള്‍, ഒരു റിയല്‍ ടൈം ക്ലോക്ക്, എല്‍സിഡി ഡിസ്‌പ്ലേ എന്നിവയാണ് കാര്‍ട്ടന്‍ ബോക്‌സിനുള്ളില്‍ ഉണ്ടായിരുന്നത്.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കും കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളിലേക്കും പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചെങ്കിലും ഇതുവരെയും കേസില്‍ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, കണ്ടെടുത്ത വസ്തുക്കളില്‍ നിന്നും യാതൊരുവിധത്തിലുള്ള സുരക്ഷാഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ട്ടന്‍ ബോക്‌സിലുണ്ടായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്ക് മൂന്ന് വര്‍ഷത്തോളം പഴക്കമുണ്ടായിരുന്നുവെന്നും ടൈമര്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും ബോക്‌സില്‍ ഡിറ്റണേറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; മിന ഒരുങ്ങി, അറഫ സംഗമം നാളെ

ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; മിന ഒരുങ്ങി, അറഫ സംഗമം നാളെ

മക്ക: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്‌കാര ശേഷം മക്കയില്‍നിന്ന് അറഫാത്തിലേക്ക് നീങ്ങും.

ഞായറാഴ്ച വൈകീട്ട് മുതല്‍ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇത്തവണ 162 രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ഹജ്ജിനെത്തിയിട്ടുള്ളത്. സൗദിയിലടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലിപെരുന്നാള്‍. ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയില്‍ എത്തിയത്. എല്ലാ ആഭ്യന്തര തീര്‍ഥാടകരും തിങ്കളാഴ്ച വൈകിട്ടോടെ എത്തും. ചൊവ്വാഴ്ച പകല്‍ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിയുന്ന തീര്‍ഥാടകര്‍ അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ അന്തിയുറങ്ങി ബുധനാഴ്ച രാവിലെ വീണ്ടും മിനായില്‍ തിരിച്ചെത്തി മൂന്ന് ദിവസത്തെ രാപ്പാര്‍പ്പും ബലി കര്‍മവും ജംറകളിലെ കല്ലേറും പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകും.

ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,22,518 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. ഇതില്‍ 20,000 പേര്‍ കേരളത്തില്‍ നിന്നാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി എത്തിയ 13,194 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തിയവരും ഇതില്‍ ഉള്‍പ്പെടും. ഇത്തവണ പുരുഷ തുണയില്ലാതെ (മഹ്റം ഇല്ലാതെ) 4,200 ഓളം വനിതാ തീര്‍ഥാടകര്‍ ഹജ്ജിനെത്തിയിട്ടുണ്ട്. ഹജ്ജ് സുഗമമാക്കാനായി വിപുലമായ സൈനിക, സുരക്ഷാ, മെഡിക്കല്‍ സന്നാഹങ്ങളാണ് സൗദി ഒരുക്കിയിട്ടുള്ളത്. കടുത്ത ചൂടില്‍നിന്ന് തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്.

ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു.

2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ, ആദിവാസി യുവാവായ മധുവിനെ ഒരുസംഘം ആൾക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് കൈകൾ ബന്ധിച്ച് അതിക്രൂരമായി മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.കേസില്‍ ആകെ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ മണ്ണാര്‍ക്കാട് കോടതി വെറുതെ വിട്ടിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു.