‘ഒരു വിട്ടുവീഴ്ചയും വേണ്ട’ ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

‘ഒരു വിട്ടുവീഴ്ചയും വേണ്ട’ ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

ഡല്‍ഹി: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും, കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. വെളിപ്പെടുത്തലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും എഐസിസി വിലയിരുത്തുന്നു.

സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റം സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി മാറിയിരുന്നു. ബിജെപി ഈ വിഷയം കോണ്‍ഗ്രസിനെതിരെ ആയുധമാക്കി രംഗത്തു വന്നിരുന്നു. വോട്ടു ചോരി ക്യാംപെയ്‌നുമായി കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ, കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നു വന്ന ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി നേതൃത്വം വിലയിരുത്തുന്നു.

നിരപാധിത്വം തെളിയിക്കാത്ത പക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു പരിഗണനയും പാര്‍ട്ടിയില്‍ നിന്നും നല്‍കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കളെ എഐസിസി അറിയിച്ചു. പാര്‍ട്ടി തലത്തില്‍ രാഹുലിന് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നല്‍കേണ്ടതില്ല. കര്‍ക്കശ നിലപാടുമായി മുന്നോട്ടു പോകണമെന്നുമാണ് അറിയിച്ചത് എന്നാണ് സൂചന. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതില്‍ എഐസിസി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

നെടുമ്പാശ്ശേരിയില്‍ നാലു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരിയില്‍ നാലു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ കസ്റ്റംസിന്റെ വന്‍ ലഹരി വേട്ട. ഓണം ലക്ഷ്യമിട്ട് എത്തിച്ച നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തൃശൂര്‍ പൊറത്തിശ്ശേരി സ്വദേശി സെബി പിടിയിലായി. മലേഷ്യയില്‍ നിന്നും ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓണം ലക്ഷ്യമിട്ട് കൊച്ചി വഴി വന്‍തോതില്‍ ലഹരി കടത്താന്‍ സാധ്യതയുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

മലേഷ്യയില്‍ നിന്നും ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓണം ലക്ഷ്യമിട്ട് കൊച്ചി വഴി വന്‍തോതില്‍ ലഹരി കടത്താന്‍ സാധ്യതയുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

ഓണവിപണിയിൽ കുതിച്ചുയർന്ന് സ്വർണവിലയും; ഇന്നത്തെ നിരക്കുകൾ അറിയാം

ഓണവിപണിയിൽ കുതിച്ചുയർന്ന് സ്വർണവിലയും; ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിക്കുന്നു. കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞ് നേരിയ ആശ്വാസമുണ്ടായിരുന്ന വിപണിയിലാണ് ഇന്ന് വൻ കുതിച്ചുചാട്ടം ഉണ്ടായത്. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില മുക്കാൽ ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഓണവിപണിയിൽ സ്വർണ വിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന് കാത്തിരുന്നവർക്ക് മുന്നിലാണ് അത്തം ദിനത്തിൽ തന്നെ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

74,840 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ

ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ

ഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്‍കിയാലും വാങ്ങും. പരിഗണിക്കുന്നത് വിപണിയിലെ സാഹചര്യമാണെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു.

റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്നത്. ദേശീയ താല്‍പ്പര്യവും സാമ്പത്തിക താല്‍പ്പര്യവുമാണ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറുള്ള രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങും. ഇന്ത്യ- റഷ്യ ബന്ധം മുന്നോട്ടു പോകുമെന്നും വിനയ് കുമാര്‍ വ്യക്തമാക്കി.

റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വിനയ് കുമാറിന്റെ പ്രസ്താവന. അധിക തീരുവ കൂടി നിലവില്‍ വരുന്നതോടെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും.

പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്സര്‍ലന്‍ഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക 30 ശതമാനം, മെക്സിക്കോ 25 ശതമാനം എന്നീ രാജ്യങ്ങളാണ് ഉയര്‍ന്ന തീരുവ പട്ടികയില്‍ തൊട്ടുപിന്നാലെയുള്ളത്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുക ലക്ഷ്യമിട്ടാണ്, വ്യാപാര പങ്കാളിയായ ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കിയത്. ഡല്‍ഹി വിലകുറഞ്ഞ റഷ്യന്‍ ക്രൂഡിന്റെ ഇറക്കുമതി വര്‍ദ്ധിപ്പിച്ചത് യുഎസുമായുള്ള ബന്ധത്തെ വഷളാക്കുകയും വ്യാപാര കരാര്‍ ചര്‍ച്ചകളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

14 ഇനങ്ങള്‍; സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍

14 ഇനങ്ങള്‍; സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. എ എ വൈ റേഷൻ കാർഡ് (മഞ്ഞ കാർഡ് ) ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു. 14 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ്‌ നൽകുക. 5,92,657 മഞ്ഞക്കാർഡുകാർക്ക്‌ റേഷൻകട വഴിയാകും കിറ്റ്‌ വിതരണം.

ക്ഷേമസ്ഥാപനത്തിലെ നാല്‌ അന്തേവാസികൾക്ക്‌ ഒരു കിറ്റ്‌ എന്ന നിലയിലാണ്‌ നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും. സെപ്‌തംബർ നാലുവരെ കിറ്റ്‌ വാങ്ങാവുന്നതാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

ഓണക്കാലത്ത്‌ പിങ്ക്‌ കാർഡുകാർക്ക്‌ നിലവിലുള്ള വിഹിതത്തിനുപുറമെ അഞ്ചുകിലോ അരി നൽകും. നീലക്കാർഡിന്‌ 10 കിലോയും വെള്ളക്കാർഡിന്‌ 15 കിലോയും അരി നൽകും. കിലോയ്‌ക്ക്‌ 10.90 ര‍ൂപ നിരക്കിലാണ് അരി ലഭ്യമാക്കുന്നത്.

ഓണക്കിറ്റിലെ ആവശ്യവസ്തുക്കൾ

പഞ്ചസാര

വെളിച്ചെണ്ണ

തുവര പരിപ്പ്

ചെറുപയർ പരിപ്പ്

വൻ പയർ

കശുവണ്ടി

മിൽമ നെയ്യ്

ഗോൽഡ് ടീ

പായസം മിക്‌സ്

സാമ്പാർ പൊടി

മുളകുപൊടി

മഞ്ഞൾപൊടി

മല്ലിപ്പൊടി

ഉപ്പ്