by Midhun HP News | Feb 6, 2026 | Latest News, കേരളം
പത്തനംതിട്ട: ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് സ്പാ നടത്തിപ്പുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയില്‍ മരണ സുബിന്‍ എന്നു വിളിക്കുന്ന കാപ്പാ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടറെയും കൂട്ടാളികളായ മൂന്നുപേരെയും തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ സുബിന്‍ അടക്കം ആറു പ്രതികള്‍ ഉണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. സ്പായിലെത്തി ഗുണ്ടാംസംഘം നടത്തിയ വിളയാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 50,000 രൂപയാണ് ഗുണ്ടാസംഘം ആവശ്യപ്പെട്ടത്. പണം നല്‍കാനാകില്ലെന്ന് അറിയിച്ചപ്പോൾ, യുവതിയെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി കത്തി കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. കൃത്യത്തിനുശേഷം 25,000 രൂപയും ഗുണ്ടകള്‍ കൊണ്ടുപോയതാണ് റിപ്പോര്‍ട്ട്.
ഗുണ്ടാസംഘത്തെ ഭയന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് പൊലീസ് വിവരം അറിഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ എസ് പി ആനന്ദ് വിവരം അറിഞ്ഞതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് സുബിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ട്.


by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
പതിവ് തെറ്റാതെ പാടശേഖരാനുബന്ധ മികവുകളെ ആദരിക്കുന്ന പരിപാടി വയലാദരം എന്ന പേരിൽ പിരപ്പമൺകാട് പാടശേഖരക്കരയിൽ സംഘടിപ്പിച്ചു.
കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പാടശേഖരം വീണ്ടെടുത്തതിന് ശേഷമുള്ള മൂന്നുവർഷ കാലയളവിൽ മുടങ്ങാതെ പാട്ടകൃഷി ചെയ്യാൻ പാടത്തെത്തുന്ന കൂട്ടായ്മകൾക്കാണ് പ്രധാനമായും ആദരവ് നൽകിയത് . മഠത്തിൽ ഭഗവതി ക്ഷേത്രം, അവനവഞ്ചേരി ഹൈസ്കൂൾ എസ്പിസി യൂണിറ്റ്, ആറ്റിങ്ങൽ ബോയ്സ് എച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം, തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്, ഇടയ്ക്കോട് ഗവൺമെന്റ് എൽപിഎസ്, ഇടയ്ക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, സൗഹൃദ തണൽ കൂട്ടായ്മ എന്നിവയ്ക്ക് കാർഷിക ആദരവും, ഈ വയൽ മുന്നേറ്റത്തിന് എല്ലാ പിന്തുണയും നൽകുന്ന ശ്രീ ദൂതനാഥൻ കാവ് ട്രസ്റ്റിനും പ്രദേശത്തെ മാലിന്യമുക്തമായി സംരക്ഷിക്കുന്ന മുദാക്കൽ പഞ്ചായത്ത് ഹരിതകർമ്മസേനയ്ക്കും പ്രത്യേക ആദരവും നൽകി.
അതോടൊപ്പം വയലോരത്തെ വഴിവിളക്കുകൾ എന്ന നാടിന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ച വി ശശി എംഎൽഎക്കും, ബോംബെയിൽ നടന്ന ഫോട്ടോ പ്രദർശനത്തിൽ ഏറുമാടത്തിന്റെ ചിത്രത്തിന് അംഗീകാരം നേടിയ ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രൊഫസർ രാധാകൃഷ്ണൻ ,ലീഗൽ വോളണ്ടിയർ ദേശീയ പുരസ്കാരം നേടിയ സൗഹൃദസംഘാംഗം താഹിറ, പാടത്തിന്റെ ഡോക്യുമെന്റർ അഖിലേഷ് , ഓല ആർട്ടിസ്റ്റ് മുഹമ്മദ് സുധീർ, പിരപ്പമൺകാട് അരി ഉൽപാദന കൈപ്പുണ്യത്തിന് ഗിരിജ, ശ്യാമള, വിജയ എന്നിവർക്കും വ്യക്തിഗത ആദരവ് നൽകി. .
മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി പാടശേഖരപ്രദേശത്തെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് മെമ്പർ കാർത്തിക, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വീണവിഷ്ണു, ശ്രീക്കുട്ടി എന്നിവർക്ക് ചടങ്ങിൽ വച്ച് സ്വീകരണം നൽകി.
പാടശേഖരത്തിൽ കർഷക തൊഴിലാളികൾക്ക് പരമാവധി തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക, കർഷകർക്ക് ആവശ്യാനുസരണം തൊഴിലാളികളെ എത്തിച്ചു നൽകുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ രൂപീകരിക്കുന്ന വയൽ സേനയുടെ അംഗത്വ വിതരണ ഉദ്ഘാടനം നടന്നു. അതോടൊപ്പം മൂന്നുവർഷം മുൻപ് തരിശു നിലങ്ങൾ വീണ്ടെടുത്തത് മുതൽ, ഇതേവരെ പിന്നിട്ട പ്രധാന സംഭവങ്ങളും, ആഘോഷങ്ങളും, അധ്വാനവും രേഖപ്പെടുത്തിയ “സർഗാത്മകം കൃഷി” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു .
വി ശശി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി ഷൈനി ജനപ്രതിനിധികളായ കാർത്തിക, വീണാവിഷ്ണു, ശ്രീക്കുട്ടി
എന്നിവരും ഉപദേശക സമിതി അംഗങ്ങളായ , ശിവപ്രസാദ് എ ആർ, വിജു കോരാണി, സോമൻ നായർ ആർ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ ദീപ. വി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർച്ചന ബി, കൃഷി ഓഫീസർ ലീന എൻ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു എസ് എസ് , വില്ലേജ് ഓഫീസർ ഷീമോൻ ഇ, പാടശേഖര സമിതി സെക്രട്ടറി അൻഫർ എ , സൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ , കൺവീനർ ബിജു മാറ്റാടി എന്നിവർ സംസാരിച്ചു.
പാടശേഖര സമിതി പ്രസിഡണ്ട് വി ആർ സാബു സ്വാഗതം എസ് വിനോദ് കുമാർ നന്ദിയും പറഞ്ഞു. കൃഷിമന്ത്രിക്ക് നാടിന്റെ ഉപഹാരം പാടശേഖര കൂട്ടായ്മ ഭാരവാഹികൾ സമ്മാനിച്ചു. പങ്കെടുത്ത കർഷക തൊഴിലാളികൾ കൃഷിമന്ത്രിയോടൊപ്പം ഇരുന്ന് ഫോട്ടോയെടുത്തത് വേറിട്ട അനുഭവമായി. പങ്കെടുത്ത മുഴുവൻ തൊഴിലാളികൾക്കും അരികിറ്റ് സൗജന്യമായി വിതരണം ചെയ്തു. തെങ്ങോലകൾ കൊണ്ട് മുഹമ്മദ് സുധീർ അലങ്കരിച്ച വേദി ചടങ്ങിലെ കൗതുക കാഴ്ചയായിരരുന്നു.
by Midhun HP News | Feb 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ആദായനികുതി കുടിശികയില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ലേലം ചെയ്യേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 ജനുവരി 31 വരെ പലിശ സഹിതം 20 കോടി രൂപയാണ് ജയലളിതയുടെ ബന്ധുക്കള്‍ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഈ തുക അടച്ചില്ലെങ്കില്‍ തുടര്‍നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നുമാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്.

നികുതി കുടിശിക ആവശ്യപ്പെട്ട് നല്‍കിയ ആദായ നികുതി വകുപ്പ് നോട്ടിസ് ചോദ്യം ചെയ്ത് ജയലളിതയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ ദീപയുടെ ഹര്‍ജിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് സി. ശരവണന് മുമ്പാകെയാണ് ആദായ നികുതി വകുപ്പിന്റെ റിക്കവറി ഓഫീസര്‍ എസ്. അശോക് കുമാര്‍ എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചത്.
ജയലളിതയുടെ നിയമപരമായ അവകാശികളില്‍ ഉള്‍പ്പെട്ടവരാണ് ജെ ദീപയും ദീപകും. 600 കോടിയിലേറെ രൂപയുടെ മൂല്യമാണ് ജയലളിതയുടെ മൊത്തം സ്വത്തുക്കള്‍ക്കുള്ളത്. 2025 ഓഗസ്റ്റ് 4 ന് ആദായ നികുതി വകുപ്പ് നല്‍കിയ കത്തില്‍ ആണ് ആദായ നികുതി വരുപ്പ് സ്വത്ത് നികുതി കുടിശ്ശിക ഇനത്തില്‍ 13.69 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. 1990-91 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ നികുതി ഡിമാന്‍ഡ്, പലിശ എന്നിവയിനത്തില്‍ 36.56 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ വിഷയത്തില്‍ 2007 ഫെബ്രുവരി 8 ന് റിക്കവറി സര്‍ട്ടിഫിക്കറ്റ് നല്‍കിയിണ്ടായിരുന്നു എന്നും ആദായ നികുതി വകുപ്പ് പറയുന്നു.
36 കോടി രൂപയായിരുന്ന നികുതി കുടിശ്ശിക പിന്നീട് 13 കോടിയായി കുറയ്ച്ചിരുന്നു. ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ നല്‍കിയിട്ടുണ്ട്. നോട്ടിസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു ദീപ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ദീപയുടെ വാദം 18നു കേള്‍ക്കും.

by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ ഗതാഗത രംഗത്ത് നാഴികക്കല്ലാകാന്‍ ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു. കോവളം-ബേക്കല്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായ ദേശീയ ജലപാതയുടെ ആക്കുളം-ചേറ്റുവ പാത ഈ മാസം കമ്മീഷന്‍ ചെയ്യാനാണ് നീക്കം. ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. കഠിനംകുളം തടാകത്തില്‍ സീപ്ലെയിന്‍ ലാന്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പരിപാടികളോടെയായിരിക്കും ചടങ്ങ്.

കേരളത്തിന്റെ കായലുകളിലെ സീപ്ലെയിന്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുക എന്നതുള്‍പ്പെടെയാണ് ഉദ്ഘാടന ചടങ്ങിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാഗങ്ങള്‍ ഫെബ്രുവരി 20 ഓടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന സീപ്ലെയിനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്കുളത്ത് വന്നിറങ്ങുന്ന നിലയിലാണ് പരിപാടികള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് സിയാല്‍ ഉള്‍പ്പെടെയുള്ളവര്‍.
തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 225 കിലോമീറ്റര്‍ വരുന്നതാണ് കമ്മീഷന്‍ ചെയ്യുന്ന നിര്‍ദിഷ്ട ജലപാത. ഗതാഗതം, ടൂറിസം, ചരക്ക് നീക്കം, സാമ്പത്തിക വളര്‍ച്ച എന്നിവ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഉള്‍നാടന്‍ ജല ഇടനാഴിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തെക്ക് കോവളം മുതല്‍ വടക്ക് നീലേശ്വരം വരെ നീണ്ടു കിടക്കുന്ന 590 കിലോമീറ്റര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ ആണ് പദ്ധതിയുടെ പ്രധാന മാര്‍ഗം. സംസ്ഥാനത്തെ 11 ജില്ലകളിലൂടെയും നിര്‍ദിഷ്ട പാത കടന്നുപോകുന്നണ്ട്. പാതയിലെ വര്‍ക്കലയിലെ ചില ഭാഗങ്ങള്‍ ഒഴികെ ബാക്കിവരുന്ന പ്രദേശങ്ങള്‍ എല്ലാം സജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ആക്കുളം-ചേറ്റുവ പാതയിലെ വര്‍ക്കല ചിലക്കൂരിലെ തുരങ്കത്തിന്റെ നവീകരണം ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാത ഉദ്ഘാടനത്തിന്റെ ഭാഗമായി തുരങ്കത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഷോ ഉള്‍പ്പെടെ സംഘടിപ്പിക്കും. തിരുവിതാംകൂറിന്റെ ചരിത്രവും ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യവും ഉള്‍പ്പെടുന്നതായിരിക്കും ഷോ എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
2006 ലാണ് സംസ്ഥാനത്ത് ജലപാത എന്ന ആശയം ഔദ്യോഗികമായി ചര്‍ച്ചയിലേക്ക് ഉയര്‍ന്നത്. 2018 ല്‍ ആണ് പദ്ധതിക്ക് പുതുജീവന്‍ കൈവരിച്ചത്. 2021-22 ല്‍, കോവളം മുതല്‍ ബേക്കല്‍ വരെയുള്ള കനാലിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി. 2023ല്‍ കിഫ്ബി വഴി 2,556 കോടി രൂപ പദ്ധതിയ്ക്കായി അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍, കനാല്‍ പുനരുജ്ജീവനം, പുനരധിവാസം എന്നിവയുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പണം. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത 40 മീറ്റര്‍ വീതിയിലും 2.20 മീറ്റര്‍ ആഴത്തിലും വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ വലിയ തോതിലുള്ള ചരക്ക് നീക്കം സാധ്യമാകും എന്നാണ് പ്രതീക്ഷ.

by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും സുരക്ഷാ വീഴ്ച. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് വനിതാ അറ്റൻഡർക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രി ജീവനക്കാരിയായ ഫാരിഷ ബീവിക്കാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുകയും അതിന്റെ ഗ്ലാസ് കഷ്ണങ്ങൾ ഫാരിഷയുടെ നെറ്റിയിൽ ആഴത്തിൽ തറച്ചുകയറുകയുമായിരുന്നു. അപകടത്തിന് പിന്നാലെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഇവരെ ഉടൻ തന്നെ ട്രോമ ഐസിയുവിലേക്ക് മാറ്റി. നിലവിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ഫാരിഷയുടെ ആരോഗ്യനില അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്.


by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും. ഓണ്‍ലൈനായിട്ടാണ് യോഗം. സര്‍ക്കാര്‍ നീക്കത്തെ സര്‍വീസ് സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ശനിയാഴ്ച അവധിയാക്കുന്നതിന് പകരം, മറ്റു പ്രവൃത്തിദിനങ്ങളിലെ സമയം കൂട്ടുന്നതിനെ സര്‍വീസ് സംഘടനകളും ജീവനക്കാരും എതിര്‍ത്തേക്കും.

നിലവില്‍ രണ്ടാം ശനിയാഴ്ച അവധിയാണ്. വര്‍ഷം 40 ശനിയാഴ്ചകളാണ് പുതുതായി അവധി ദിനമാകുക. ഇത്രദിവസം അവധിയാകുമ്പോള്‍ പകരം ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കേണ്ടതായി വരും. രാവിലെ 45 മിനിറ്റ്, വൈകീട്ട് 15 മിനിറ്റ് എന്നിങ്ങനെ കൂട്ടുന്നതാണ് ആലോചനയിലുള്ളത്. ശനിയാഴ്ച അവധിയാകുന്നതിനാല്‍, ജീവനക്കാരുടെ കാഷ്വല്‍ ലീവ്, ആര്‍ജിത അവധി എന്നിവയിലും കുറവ് വരുത്തുന്നതും പരിഗണനയിലാണ്.
എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തോട് സര്‍വീസ് സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും എതിര്‍പ്പുള്ളതായി റിപ്പോര്‍ട്ടുണ്ട്. ലീവ് കുറയ്ക്കുന്നതിലും കടുത്ത അതൃപ്തിയുണ്ട്. ഈ വിഷയത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചതും, ഡി എ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ നിര്‍ദേശവുമായി മുന്നോട്ടു പോകുന്നത്.

Recent Comments