62 ലക്ഷം പേര്‍ക്ക് 3200 രൂപ; സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

62 ലക്ഷം പേര്‍ക്ക് 3200 രൂപ; സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്കുള്ള രണ്ടു ഗഡു പെന്‍ഷന്‍(3200 രൂപ) വിതരണം ഇന്ന് മുതല്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ തുകയാണിത്. ആഗസ്റ്റിലെ പെന്‍ഷനുപുറമേ ഒരുഗഡു കുടിശ്ശികകൂടി നല്‍കാന്‍ 1679 കോടിയാണ് അനുവദിച്ചത്.

26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ തുകയെത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരമാണ് പെന്‍ഷന്‍. ഇതില്‍ ചെറിയ ഭാഗം കേന്ദ്ര വിഹിതമാണ്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂറായി അനുവദിച്ചു. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.

ജൂലൈയിലെ പെന്‍ഷന്‍ 1600 രൂപ കഴിഞ്ഞമാസം 27മുതലാണ് വിതരണംചെയ്തത്. ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണസമ്മാനമാണിതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ക്ഷേത്രക്കുളത്തില്‍ റീല്‍സ്; ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം

ക്ഷേത്രക്കുളത്തില്‍ റീല്‍സ്; ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെന്നാണ് ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മുന്‍ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ യുവതി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലക്ക് ക്ഷേത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്.

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ആണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതായും കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയെന്നും കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുമെന്നും ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് പറഞ്ഞു. അതേസമയം ജാസ്മിന്‍ പങ്കുവച്ച റീല്‍ ഇതിനരം 2.6 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. കമന്റ് ചെയ്യാന്‍ സാധിക്കുന്ന ആളുകള്‍ക്ക് പരിധിയേര്‍പ്പെടുത്തിയാണ് ജാസ്മിന്‍ റീല്‍ പങ്കുവച്ചത്. എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ജാസ്മിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. 1.5 മില്യണ്‍ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സും സോഷ്യല്‍മീഡിയ താരത്തിനുണ്ട്.

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ 55കാരിക്ക് രോ​ഗം

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ 55കാരിക്ക് രോ​ഗം

കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസുകാരിക്കാണ് രോ​ഗം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പ്രവേശിപ്പിച്ച ഇവരുടെ സ്രവ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനു കഴിഞ്ഞ ദിവസം രോഗം സ്ഥീരീകരിച്ചിരുന്നു. കടുത്ത പനി അടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇയാള്‍ കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സിഎസ്എഫ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ സഹോദരനായ എഴു വയസുള്ള കുട്ടി അടക്കം നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുട്ടിയും 11 വയസുകാരിയും വെന്റിലേറ്ററിലാണുള്ളത്.

വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് നടത്തി വരുന്നത്. ജലാശയങ്ങളില്‍ ഉള്‍പ്പെടെ കുളിക്കുന്നതില്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ക്യാൻസർ ബോധവത്ക്കരണ സെമിനാറും, പാലിയേറ്റീവ് കുടുംബസംഗമവും, കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു

ക്യാൻസർ ബോധവത്ക്കരണ സെമിനാറും, പാലിയേറ്റീവ് കുടുംബസംഗമവും, കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു

ചൈതന്യ റെസിഡൻസ് അസോസിയേഷന്റെയും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ബ്രാഞ്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ക്യാൻസർ – പാലിയേറ്റിവ് കെയർ കുടുംബസംഗമം ‘രോഗരഹിത ഭവനം’ പദ്ധതി പ്രകാരം ക്യാൻസർ ബോധവത്ക്കരണ സെമിനാറും, പാലിയേറ്റീവ് കുടുംബസംഗമവും, കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു.

കിഴുവിലം ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ക്യാൻസർ – പാലിയേറ്റീവ് കെയർ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ്, ബഡ്ഷീറ്റുകൾ, വീൽചെയർ, വാക്കർ, സ്റ്റിക്ക്, വാട്ടർ ബെഡ് എന്നിവയുടെ വിതരണം 2025 ആഗസ്റ്റ് 24 ഞായറാഴ്‌ച രാവിലെ 10 ന് മാമം, ജി.വി.ആർ.എം.യു.പി.എസ്. അങ്കണത്തിൽ നടത്തും. അഡ്വ. അടൂർ പ്രകാശ് എം പി, മുൻ ആലത്തൂർ എം പി കുമാരി രമ്യ ഹരിദാസ്, തിരുവനന്തപുരം വിജിൻസ്‌ & ആന്റി കറപ്‌ഷൻ ബ്യുറോ അഡിഷണൽ എസ് പി ബി. അനിൽകുമാർ എന്നിവരുടെ മഹനീയ സാന്നിധ്യവുമുണ്ടാകും.

ആഗസ്റ്റ് 31 ഞായറാഴ്ച ജി വി ആർ എം യു പി എസ് അങ്കണത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ശ്വാസകോശ രോഗനിർണ്ണയം, അസ്ഥിരോഗ രോഗനിർണ്ണയം, സർജിക്കൽ രോഗ നിർണ്ണയം എന്നീ വിഭാഗങ്ങളിലാകും ക്യാമ്പ് നടക്കുക.

എം എ ലത്തീഫ്, ലയൺസ് എൽ രവീന്ദ്രൻ നായർ ആറ്റിങ്ങൽ, സന്തോഷ് വി ജെ ആറ്റിങ്ങൽ, ഡോ. ജിതിൻ ജെ, എ. എസ് ശ്രീകണ്ഠൻ, ഡോ. ജുബി രാജസേനൻ, അഡ്വ. ആർ ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് വീതം ശ്വാസകോശ രോഗനിർണയ ക്യാമ്പിലും അസ്ഥിരോഗ നിർണയക്യാമ്പിലും സർജിക്കൽ രോഗ നിർണയക്യാമ്പിലും പങ്കെടുക്കാവുന്നതാണ്.

എന്നിവ

“നിനവോണം” ഓണപ്പാട്ട് പ്രകാശനം ചെയ്തു

“നിനവോണം” ഓണപ്പാട്ട് പ്രകാശനം ചെയ്തു

ആരാമം പ്രൊഡക്ഷൻസിൻറെ ബാനറിൽ അനൂപ് കടമ്പാട്ട് നിർമ്മിച്ച് അഭിലാഷ് കെ ആശ്രാമം രചനയും സംഗീതവും സംവിധാനവും നിർവഹിച്ച “നിനവോണം” ഓണപ്പാട്ട് കൊല്ലം പ്രസ്സ് ക്ലബിൽ വച്ച് പ്രകാശനം ചെയ്തു. ക്യാമറ അലങ്കാർ കൊല്ലം, കല ബിനോവ്, എഡിറ്റിംഗ് ശരവൺ, റയാൻ ടെറ്റസ്. ചടങ്ങിൽ മലയാള മനോരമ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്, സുമിത്ത്, ബിന്ദുബാബു ഡോ.എം എസ് നൗഫൽ, എൻ.എം പിള്ള (റേഡിയോ സാന്ത്വനം 90.4 എഫ്.എം) തുടങ്ങിയവർ പങ്കെടുത്തു.

https://youtu.be/GgSxPvctXj4?si=qzbqjl9uZzeBQGV1

ഓപ്പണ്‍ എഐ ഇന്ത്യയിലേക്ക്, ഈ വര്‍ഷാവസാനം ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപനം; നിയമനം തുടങ്ങി

ഓപ്പണ്‍ എഐ ഇന്ത്യയിലേക്ക്, ഈ വര്‍ഷാവസാനം ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപനം; നിയമനം തുടങ്ങി

ഡല്‍ഹി: ഭാഷാ മോഡലായ ചാറ്റ് ജിപിടി വികസിപ്പിച്ച പ്രമുഖ കമ്പനിയായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഓഫീസ് തുടങ്ങുന്നു. ഈ വര്‍ഷം അവസാനം ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഓപ്പണ്‍എഐ പ്രഖ്യാപിച്ചു.

കമ്പനിയുടെ ആഗോള വികാസത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നതെന്ന് കമ്പനി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടേത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്നും ഓപ്പണ്‍ എഐ അറിയിച്ചു.

‘ഞങ്ങളുടെ ആദ്യ ഓഫീസ് തുറക്കുന്നതും ഒരു പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതും രാജ്യത്തുടനീളം വിപുലമായ എഐ കൂടുതല്‍ ആക്സസ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്.ഇന്ത്യയ്ക്ക് വേണ്ടിയും ഇന്ത്യയുമായി ചേര്‍ന്നും എഐ വികസിപ്പിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പോകുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. കമ്പനിയുടെ ഉല്‍പ്പന്നം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലാണ് ഇപ്പോള്‍ കൂടുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’-ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ എഐ മിഷനുള്ള ഓപ്പണ്‍എഐയുടെ പിന്തുണയുടെ ഭാഗമായാണ് പ്രാദേശിക ഓഫീസ് തുറക്കുന്നത്. ഇത് ഇതിനകം തന്നെ അതിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഡെവലപ്പര്‍മാര്‍, പ്രൊഫഷണലുകള്‍ എന്നിവരെ മികച്ച രീതിയില്‍ സേവിക്കാന്‍ കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പുതിയ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

യുഎസ് കഴിഞ്ഞാല്‍ ചാറ്റ്ജിപിടിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെ കാണുന്നത്. ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് തുറക്കാനുള്ള ഓപ്പണ്‍എഐയുടെ പ്രഖ്യാപനത്തെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്തു.