വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും അരികടത്ത്.. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും അരികടത്ത്.. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച അരി കടത്തിയ സംഭവത്തിൽ ഡിപ്പോയിലെ ചാർജ്ജുള്ള സീനിയർ അസിസ്റ്റന്റ് പേരൂർക്കട സ്വദേശി ധർമ്മ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിപ്പോയിൽ നിന്നും റേഷനരി ഒരു സ്വകാര്യ വാഹനത്തിൽ കടത്താൻ ശ്രമിക്കവേ നാട്ടുകാരും യൂണിയൻ തൊഴിലാളികളും ചേർന്ന് തടഞ്ഞിടുകയായിരുന്നു. ഈ സംഭവത്തിൽ ഡിപ്പോയിലെ ചുമതലക്കാരനായ ധർമ്മചന്ദ്രനെ തിരുവനന്തപുരത്ത് നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ റേഷനരി ആർക്കുവേണ്ടിയാണ് കടത്തിയതെന്നോ സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നോ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡുവിള സ്വദേശി മുഹമ്മദ്‌ അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിൽ ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്സന് ​​ഗുതുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴരക്കോടിയുടെ നിക്ഷേപ തട്ടിപ്പ്; മുങ്ങി നടന്ന ഹീവാൻ ഫിനാൻസ് കമ്പനി ഡയറക്ടർ ​ഗ്രീഷ്മ പിടിയിൽ

ഏഴരക്കോടിയുടെ നിക്ഷേപ തട്ടിപ്പ്; മുങ്ങി നടന്ന ഹീവാൻ ഫിനാൻസ് കമ്പനി ഡയറക്ടർ ​ഗ്രീഷ്മ പിടിയിൽ

തൃശൂർ: ഏഴരക്കോടിയിലേറെ രൂപയുടെ ഹീവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ കമ്പനി ഡയറക്ടർമാരിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ മണികണ്ഠന്റെ ഭാ​ര്യ ​ഗ്രീഷ്മയാണ് പിടിയിലായത്. ഇവരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കമ്പനിയുടെ ആരംഭം മുതൽ ഡയറ്ക്ടറും മുഖ്യ നടത്തിപ്പുകാരിൽ ഒരാളുമായിരുന്നു ​ഗ്രീഷ്മ.

കേസിലെ മറ്റ് പ്രതികൾ പിടിയിലായെങ്കിലും ​ഗ്രീഷ്മ മുങ്ങി നടക്കുകയായിരുന്നു. ആലുവയിൽ നിന്നാണ് ഇവരെ പിടികൂടിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 67 കേസുകളാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്.

ചാംപ്യൻമാരെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസ് വിജയ വഴിയിൽ

ചാംപ്യൻമാരെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസ് വിജയ വഴിയിൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീ​ഗിൽ നിലവിലെ ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് വീഴ്ത്തി ട്രിവാൻഡ്രം റോയൽസ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് ഒരോവർ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ട്രിവാൻ‍‍ഡ്രം 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്താണ് സീസണിലെ ആദ്യ ജയം തൊട്ടത്.

അർധ സെഞ്ച്വറിയുമായി റോയൽസിന് വിജയമൊരുക്കിയ റിയ ബഷീറാണ് കളിയിലെ താരം. ആദ്യ മത്സരത്തിൽ സ്കോർ 100 പോലും കടത്താൻ സാധിക്കാതെ വിയർത്ത ട്രിവാൻഡ്രത്തിന്റെ ശക്തമായ തിരിച്ചു വരവാണിത്. ആദ്യ മത്സരത്തിൽ അവർ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിനോടു ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ജയം പിടിക്കാൻ ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് തുടക്കത്തിൽ തന്നെ എസ് സുബിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ റിയ ബഷീറും കൃഷ്ണപ്രസാദും ചേർന്ന് അതിവേഗത്തിൽ ഇന്നിങ്സ് മുന്നോട്ട് നീക്കി. ക്യാപ്റ്റൻ കൃഷ്ണപ്രസാദിനെ ഏദൻ ആപ്പിൾ ടോമിൻ്റെ പന്തിൽ ഷറഫുദ്ദീൻ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കി. 24 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്.

പിന്നീട് ഗോവിന്ദ് പൈയ്ക്കും എം നിഖിലിനുമൊപ്പം റിയ ബഷീർ തീർത്ത കൂട്ടുകെട്ടുകളാണ് മത്സരത്തിൽ റോയൽസിന് നിർണായകമായത്. ഗോവിന്ദ് പൈ 27ഉം നിഖിൽ 26ഉം റൺസെടുത്ത് പുറത്തായി. ഒരുഭാ​ഗത്ത് കൂട്ടുകാർ മടങ്ങുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന റിയ ബഷീർ 45 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 62 റൺസ് നേടി. കളി അവസാനത്തോട് അടുക്കെ റിയ ബഷീറിനെയും അഭിജിത് പ്രവീണിനെയും പുറത്താക്കി എം എസ് അഖിൽ സെയിലേഴ്സിന് പ്രതീക്ഷ നൽകി. എന്നാൽ മനഃസാന്നിധ്യത്തോടെ ബാറ്റ് വീശിയ അബ്ദുൽ ബാസിദിൻ്റെ പ്രകടനം കളി റോയൽസിന് അനുകൂലമാക്കി. 11 പന്തുകളിൽ 20 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൽ ബാസിദിൻ്റെ മികവിൽ 19ാം ഓവറിൽ റോയൽസ് ലക്ഷ്യത്തിലെത്തി.

കൊല്ലത്തിന് വേണ്ടി ബിജു നാരായണനും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തിലൂടെ രണ്ട് പോയിൻ്റുമായി റോയൽസ് അക്കൗണ്ട് തുറന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിനോദ് ചെറിയ സ്കോറിൽ പുറത്തായി. ഒരു റണ്ണെടുത്ത വിഷ്ണു വിനോദിനെ ഫാനൂസ് ഫായിസ് റണ്ണൗട്ടാക്കി. സ്കോർ 28ൽ നിൽക്കെ പത്ത് റൺസെടുത്ത സച്ചിൻ ബേബിയെ ടി എസ് വിനിലും പുറത്താക്കി.

എന്നാൽ അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സെയിലേഴ്സിന് തുണയായി. കൂറ്റൻ ഷോട്ടുകൾ പായിച്ച് അഭിഷേക് സ്കോർ ഉയർത്തിയപ്പോൾ നിലയുറപ്പിച്ചുള്ള ഇന്നിങ്സായിരുന്നു വത്സൽ ഗോവിന്ദിൻ്റേത്. മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്ന അഭിഷേകിനെ വി അജിത് പുറത്താക്കിയത് സെയിലേഴ്സിന് തിരിച്ചടിയായി. 36 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സും അടക്കം 53 റൺസാണ് അഭിഷേക് നേടിയത്.

തുടർന്നെത്തിയ എം എസ് അഖിലിനെ മനോഹരമായൊരു യോർക്കറിലൂടെ അഭിജിത് പ്രവീൺ മടക്കി. മൂന്ന് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എൻ എം ഷറഫുദ്ദീൻ്റെ വിക്കറ്റും കൊല്ലത്തിന് നഷ്ടമായി. തുടർന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാൽ മറുവശത്ത് ഉറച്ച് നിന്ന വത്സൽ ഗോവിന്ദിൻ്റെ പ്രകടനം കൊല്ലത്തിന് മികച്ച സ്കോർ സാധ്യമാക്കി. 47 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 63 റൺസാണ് വത്സൽ ഗോവിന്ദ് നേടിയത്. റോയൽസിനായി അഭിജിത് പ്രവീൺ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

62 ലക്ഷം പേര്‍ക്ക് 3200 രൂപ; സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

62 ലക്ഷം പേര്‍ക്ക് 3200 രൂപ; സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്കുള്ള രണ്ടു ഗഡു പെന്‍ഷന്‍(3200 രൂപ) വിതരണം ഇന്ന് മുതല്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ തുകയാണിത്. ആഗസ്റ്റിലെ പെന്‍ഷനുപുറമേ ഒരുഗഡു കുടിശ്ശികകൂടി നല്‍കാന്‍ 1679 കോടിയാണ് അനുവദിച്ചത്.

26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ തുകയെത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരമാണ് പെന്‍ഷന്‍. ഇതില്‍ ചെറിയ ഭാഗം കേന്ദ്ര വിഹിതമാണ്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂറായി അനുവദിച്ചു. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.

ജൂലൈയിലെ പെന്‍ഷന്‍ 1600 രൂപ കഴിഞ്ഞമാസം 27മുതലാണ് വിതരണംചെയ്തത്. ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണസമ്മാനമാണിതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ക്ഷേത്രക്കുളത്തില്‍ റീല്‍സ്; ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം

ക്ഷേത്രക്കുളത്തില്‍ റീല്‍സ്; ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെന്നാണ് ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മുന്‍ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ യുവതി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലക്ക് ക്ഷേത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്.

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ആണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതായും കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയെന്നും കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുമെന്നും ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് പറഞ്ഞു. അതേസമയം ജാസ്മിന്‍ പങ്കുവച്ച റീല്‍ ഇതിനരം 2.6 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. കമന്റ് ചെയ്യാന്‍ സാധിക്കുന്ന ആളുകള്‍ക്ക് പരിധിയേര്‍പ്പെടുത്തിയാണ് ജാസ്മിന്‍ റീല്‍ പങ്കുവച്ചത്. എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ജാസ്മിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. 1.5 മില്യണ്‍ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സും സോഷ്യല്‍മീഡിയ താരത്തിനുണ്ട്.