എം.എസ് സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്സ് പഠിക്കാം

എം.എസ് സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്സ് പഠിക്കാം

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് എൻ.ആർ.ഐ. ക്വാട്ടയിൽ രണ്ട് സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി / ബി.വോക്. ഫുഡ് സയൻസ്.

താത്പര്യമുള്ളവർ ആഗസ്റ്റ് 21-ന് വൈകീട്ട് നാലു മണിക്ക് മുൻപായി നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്.എസ്.എൽ.സി, പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996.

ഭക്ഷണത്തിന്റെ ഗുണനിലവാരം, സുരക്ഷ, പ്രോസസ്സിംഗ് സാങ്കേതിക വിദ്യകൾ തുടങ്ങിയ കാര്യങ്ങൾ എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്‌സുകളിലൂടെ പഠിക്കാം.

ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിദേശ്യ രാജ്യങ്ങളിലെ ഭക്ഷ്യ വ്യവസായ മേഖലയിലും എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ബിരുദധാരികൾക്ക് മികച്ച അവസരങ്ങൾ ആണ് ഉള്ളത്.

വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം.

വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം.

വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം. സംസ്ഥാനപാതയിൽ വെമ്പായം കൊപ്പത്തിന് സമീപം സ്ഥിരം അപകടമേഖലയിലാണ് ഉച്ചതിരിഞ്ഞ് അപകടം നടന്നത്. തിരുവനന്തപുരം പാപ്പനംകോട് താമസിക്കുന്ന ആനയറ വടക്കേ മുല്ലൂർ വീട്ടിൽ ജയകുമാരൻ നായരുടെ മകൻ അഖിൽ ജെയാണ് മരണപ്പെട്ടത് അഖിലിന്റെ ഭാര്യ ഐശ്വര്യക്കും സാരമായി പരിക്കേറ്റു.

ഐശ്വര്യയ്ക്ക് നാളെ ഒരു പരീക്ഷയിൽ പങ്കെടുക്കുന്നതിനായി വെഞ്ഞാറമൂട് മാരിയത്തെ വീട്ടിൽ കൊണ്ട് വിടുന്നതിനായി വരയായിരുന്നു അപകടം. വെമ്പായം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി വേണാട് ബസ് ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.. അഖിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
മദ്രാസിൽ മിലിട്ടറി ഉദ്യോഗസ്ഥനായ അഖിൽ ഒരാഴ്ച മുമ്പ് ആണ് ലീവിന് നാട്ടിൽ എത്തിയത്. ഐശ്വര്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ട്രംപുമായി കൂടിക്കാഴ്ച, പിന്നാലെ അംഗരക്ഷകര്‍ പുടിന്റെ മലമൂത്ര വിസര്‍ജ്യം സ്യൂട്ട്‌കേസിലാക്കി മോസ്‌കോയിലേക്ക്

ട്രംപുമായി കൂടിക്കാഴ്ച, പിന്നാലെ അംഗരക്ഷകര്‍ പുടിന്റെ മലമൂത്ര വിസര്‍ജ്യം സ്യൂട്ട്‌കേസിലാക്കി മോസ്‌കോയിലേക്ക്

വാഷിങ്ടണ്‍: അലാസ്‌കയില്‍ വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം 72കാരനായ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ അംഗരക്ഷകര്‍ക്ക് ഒരു പ്രത്യേക ചുമതല കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മലമൂത്ര വിസര്‍ജ്യം സ്യൂട്ട്‌കേസിലാക്കി മോസ്‌കോയിലേക്ക് കൊണ്ടുപോകുക എന്നതായിരുന്നു അത്. വര്‍ഷങ്ങളായി പുടിന്റെ അംഗരക്ഷകര്‍ പിന്തുടരുന്ന സുരക്ഷാ നടപടിയാണിത്. പുടിന്റെ മലമൂത്ര വിസര്‍ജ്യത്തിന്റെ സാംപിളുകള്‍ വിദേശ രാജ്യങ്ങള്‍ പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ അസാധാരണമായ നടപടി.

ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ മിഖായേല്‍ റൂബിന്‍, റെജിസ് ജെന്റെ എന്നിവരെ ഉദ്ധരിച്ച് ദി എക്‌സ്പ്രസ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുട്ടിന്റെ മലമൂത്ര വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം പ്രത്യേക ബാഗുകളില്‍ ശേഖരിച്ച്, ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്‌കേസുകളില്‍ മോസ്‌കോയിലേക്ക് തിരികെ എത്തിക്കാനായിരുന്നു നിര്‍ദേശം. റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസിലെ (എഫ്പിഎസ്) അംഗങ്ങള്‍ക്കായിരുന്നു ഇതിന്റെ ചുമതല.

2017 ല്‍ പുടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം മുതല്‍ തുടരുന്ന നടപടിയാണിതെന്ന് ദി എക്‌സ്പ്രസ് യുഎസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2018 ല്‍ പുടിന്‍ വിയന്ന സന്ദര്‍ശിച്ചപ്പോള്‍ അത്തരമൊരു സുരക്ഷാ നടപടി നിലവിലുണ്ടായിരുന്നതായി ഫരീദ റുസ്തമോവ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും വര്‍ഷങ്ങളായി പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് വഴിതുറക്കുന്നതായിരുന്നു ട്രംപ്- പുടിന്‍ കൂടിക്കാഴ്ച. കരാറിലേക്കെത്തിയില്ലെങ്കിലും മൂന്നരവര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന നീക്കമാണ് അലാസ്‌കയില്‍ കണ്ടത്. യുക്രെയ്‌നും നാറ്റോ സഖ്യരാജ്യങ്ങളുമായി സംസാരിക്കുമെന്ന് കൂടിക്കാഴ്ചയ്്ക്ക് ശേഷം ട്രംപ് വ്യക്തമാക്കിയിരുന്നു.

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതടക്കമുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അതീവഗുരുതരാവസ്ഥയിലുള്ള കുട്ടി അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഒരു 49 കാരനെക്കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും

തിരുവനന്തപുരം: ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്നതാണ് വലിയ പ്രത്യേകത.

സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ 300 രൂപ വരെയാണ് ഒരെണ്ണത്തിന്റെ നിരക്ക്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക. ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി സദ്യ ഓര്‍ഡര്‍ ചെയ്യാം. ബുക്ക് ചെയ്യാനായി കോള്‍ സെന്ററുകളും, പ്രത്യേകം ഫോൺ നമ്പറുകളും ക്രമീകരിച്ചിട്ടുണ്ട്.

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തൊടുപുഴ: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി ഏഴ് മണിയോടെയാണ് മകന്‍ സുധീഷ് മദ്യലഹരിയില്‍ അമ്മയെയും അച്ഛനെയും മര്‍ദിച്ചത്.

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തിയ സുധീഷ് അമ്മയെ മര്‍ദിക്കുന്നത് കണ്ട പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുധിഷ് അച്ഛന്‍ മധുവിനെ മര്‍ദിച്ചത്.

മര്‍ദനമേറ്റ് അവശനിലയില്‍ റോഡില്‍ കിടന്നിരുന്ന മധുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൊടുപുഴയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുധിഷ് നിലവില്‍ റിമാന്‍ഡിലാണ്.