പ്രായം വെറും നമ്പര്‍! 70-ാം വയസിലും വേയ്റ്റ് ലിഫ്റ്റിങ്, റോഷ്‌നി മുത്തശ്ശിയുടെ പ്രോട്ടീൻ ഡയറ്റ് വൈറല്‍

പ്രായം വെറും നമ്പര്‍! 70-ാം വയസിലും വേയ്റ്റ് ലിഫ്റ്റിങ്, റോഷ്‌നി മുത്തശ്ശിയുടെ പ്രോട്ടീൻ ഡയറ്റ് വൈറല്‍

പൂ എടുക്കുന്ന ലാഘവത്തിലാണ് റോഷ്‌നി മുത്തശ്ശി തന്നെക്കാള്‍ ഭാരമുള്ള വേയ്റ്റ് പൊക്കി ചുറ്റുമുള്ളവരെ അതിശയിപ്പിക്കുന്നത്. വെറും രണ്ട് വര്‍ഷമേ ആയിട്ടുള്ളു റോഷ്‌നി ദേവി സാങ്വാന്‍ എന്ന 70-കാരി ജിമ്മില്‍ വര്‍ക്ക്ഔട്ട് തുടങ്ങിയിട്ട്. 60 കിലോ വരെ ഭാരം റോഷ്‌നി മുത്തശ്ശി പൊക്കും. ഇത് സോഷ്യല്‍മീഡിയയില്‍ അവര്‍ക്കൊരു പേരും നല്‍കി, ‘വേയ്റ്റ് ലിഫ്റ്റിങ് മുത്തശ്ശി’.

സന്ധിവാതത്തെ തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരം ഫിസിയോ തെറാപ്പി ചെയ്യുമ്പോഴാണ് ജിമ്മിൽ പോയാലോ എന്ന ഐഡിയ ഉണ്ടായതെന്ന് റോഷ്‌നി ദേവി സാങ്വാന്‍ പറയുന്നു. 68-ാം വയസിലാണ് റോഷ്‌നി ജിമ്മിൽ ചേർന്നത്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യം മെച്ചപ്പെടുന്നതായും കൂടുതല്‍ കരുത്തയാകുന്നതായും അനുഭവപ്പെട്ടുവെന്ന് അവര്‍ പറയുന്നു.

വ്യായാമം തന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തി. കൂടാതെ ദശലക്ഷക്കണക്കിന് പ്രായമായവരെ ജീവിതം തിരികെ കൊണ്ടുവരാൻ പ്രചോദനമാവുകയും ചെയ്തു. പ്രായമായവര്‍ക്ക് തീവ്ര വ്യായാമം സാധിക്കില്ലെന്ന പൊതുബോധത്തെയാണ് റോഷ്നി നീക്കിയത്. പഠനങ്ങളും ഇത് തെളിയിച്ചിട്ടുള്ളതാണ്. സമീപകാലത്ത് ജേണൽ ഓഫ് ഏജിംഗ് ആൻഡ് ഫിസിക്കൽ ആക്ടിവിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മുമ്പ് വിശ്വസിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി, വ്യായാമം ചെയ്യുമ്പോള്‍ പ്രായമായവരിൽ പേശികൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. വേയ്റ്റ് ലിഫ്റ്റിങ്ങിന് ശേഷം പ്രായമായവരിൽ ചെറുപ്പക്കാരെ അപേക്ഷിച്ച് വളരെ കുറച്ച് പേശി വേദന മാത്രമേ ഉണ്ടായുള്ളുവെന്നും പഠനത്തില്‍ പറയുന്നു.

വെജിറ്റേറിയൻ ഡയറ്റിൽ നിന്ന് പ്രോട്ടീൻ

സസ്യാഹാരമാണ് കഴിക്കുന്നതെന്നതു കൊണ്ട് സസ്യാധിഷ്ടിത പ്രോട്ടീന്‍ ആണ് ഡയറ്റില്‍ അധികവും ഉള്‍പ്പെടുത്താറെന്ന് റോഷ്നി പറയുന്നു.

രാവിലെ കുറച്ച് ഓട്സ്, 10 ബദാം, 10 ഉണക്കമുന്തിരി ഒരുമിച്ച് മിക്സിൽ അടിച്ച് ഒരു പവർഫുൾ ഡ്രിങ്ക് കുടിക്കും.

ചോറും പരിപ്പും സലാഡും തൈരുമാണ് ഉച്ചഭക്ഷണം

വൈകുന്നേരം കുതിർത്ത ചെറുപയറിലേക്ക് പനീറും പച്ചമുളകും ചേർത്ത് കഴിക്കും.

ദിവസവും ഒരു ​ഗ്ലാസ് പാൽ നിർബന്ധമായും കുടിക്കാറുണ്ടെന്നും റോഷ്നി പറയുന്നു.

കടയുടെ പൂട്ടുപൊളിച്ച് അകത്തു കയറി കള്ളന്‍; കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ

കടയുടെ പൂട്ടുപൊളിച്ച് അകത്തു കയറി കള്ളന്‍; കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ

ആലപ്പുഴ തോട്ടമുഖം പാലത്തിന് സമീപം കടയുടെ പൂട്ടു പൊളിച്ച് അകത്തു കയറിയ കള്ളന്‍ കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ. ആദ്യം കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി. നേരെ കണ്‍മുന്നില്‍ക്കണ്ട വെളിച്ചെണ്ണ കുപ്പികള്‍ മുഴുവന്‍ ചാക്കിലാക്കി കള്ളന്‍ കടന്നു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തന്‍പുരയില്‍ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ്’ കടയിലാണ് വെളിച്ചെണ്ണ മോഷണം നടന്നത്.

600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണു കടയുടമ. ഫ്രിജില്‍ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ കള്ളന്‍ കടയില്‍ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിച്ചു. വെളിച്ചെണ്ണയ്‌ക്കൊപ്പം പത്ത് പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. ഇറങ്ങാന്‍ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്.

ഇടക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റ്ന്റെ വിപണന ഉദ്ഘാടനം നടന്നു

ഇടക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റ്ന്റെ വിപണന ഉദ്ഘാടനം നടന്നു

ഇടക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റ്ന്റെ വിപണന ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്
അഡ്വ:ദിലീപ്.വി .എൽ, ബാങ്ക് മുൻ സെക്രട്ടറി രാജീവ്‌. ബിയ്ക്ക് നൽകി നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. പൊതു വിപണിയിൽ 1800 രൂപയ്ക്കു മുകളിൽ വിലയുള്ള 35ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റ് 1499/-രൂപ മാത്രം.

‘എന്തു വില കൊടുക്കേണ്ടി വന്നാലും വിട്ടുവീഴ്ചയ്ക്കില്ല ‘; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

‘എന്തു വില കൊടുക്കേണ്ടി വന്നാലും വിട്ടുവീഴ്ചയ്ക്കില്ല ‘; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ താത്പര്യമാണ് രാജ്യത്തിന് പ്രധാനമെന്നും അതിനായി വലിയ വില നല്‍കേണ്ടിവന്നാലും കര്‍ഷകരുടെ താത്പര്യം ഉയര്‍ത്തുന്നതില്‍ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കര്‍ഷകരുടെ താല്‍പ്പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാം, എന്നാല്‍ അതിന് രാജ്യം തയ്യാറാണ്. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കാന്‍ വ്യക്തിപരമായി എന്തുവിലയും നല്‍കാന്‍ തയ്യാറാണ്,’ ട്രംപ് താരിഫുകള്‍ ഉയര്‍ത്തിയതിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.

ഹരിത വിപ്ലവത്തിന്റെ ശില്‍പിയായ എംഎസ് സ്വാമിനാഥന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ‘ഭക്ഷ്യസുരക്ഷയുടെ പാരമ്പര്യത്തില്‍ കെട്ടിപ്പടുക്കുക, നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ അടുത്ത അതിര്‍ത്തി എല്ലാവര്‍ക്കും പോഷകാഹാര സുരക്ഷ ഉറപ്പാക്കുക എന്നതാണ്.’ ഇന്ത്യ യുഎസിലേക്ക് വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു, ട്രംപിന്റെ താരിഫുകളുടെ ആഘാതം വഹിക്കാന്‍ പോകുന്ന മേഖലകളില്‍ ഒന്നാണിത്.

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് 25 ശതമാനം അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നടപടി ‘അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. താരിഫ് കൂട്ടിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് ഇതോടെ 50 ശതമാനമായി ഉയരും.

75000 കടന്ന് സ്വര്‍ണവില പുതിയ ഉയരത്തില്‍; പവന് 160 രൂപ കൂടി

75000 കടന്ന് സ്വര്‍ണവില പുതിയ ഉയരത്തില്‍; പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 75000 കടന്ന് പുതിയ ഉയരത്തില്‍. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ ജൂലൈ 23ലെ രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡും മറികടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,200 രൂപയാണ്.

ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 9400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ 1800 രൂപയിലധികമാണ് വില കൂടിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

തദ്ദേശ വോട്ടര്‍ പട്ടിക: സമയപരിധി നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

തദ്ദേശ വോട്ടര്‍ പട്ടിക: സമയപരിധി നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, സിപിഐ, ബിജെപി തുടങ്ങിയ പാര്‍ട്ടികളാണ് കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് ഏഴാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ച് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി നീട്ടുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനം പ്രഖ്യാപിക്കും.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയപരിധി ഈ മാസം 25 വരെയാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. സമയപരിധി 15 ദിവസമെങ്കിലും നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം കൂടി സമയം അനുവദിക്കണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയിട്ടുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയപരിധി ഈ മാസം 31 വരെ നീട്ടണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം ഉന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും ഭേദഗതി വരുത്താനും ലഭിച്ചത് വളരെ കുറഞ്ഞ സമയം മാത്രമാണ്. ഡീലിമിറ്റേഷന്‍ പ്രക്രിയയിലെ അപാകതകള്‍ കാരണം ബൂത്തുകള്‍ മാറിപ്പോയതിനാല്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പലരുടെയും വോട്ട് രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്കപ്പുറത്താണ് പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുമൂലം, തങ്ങളുടെ വോട്ട് പട്ടികയില്‍ ഉണ്ടോ എന്ന് പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രശ്‌നങ്ങളാണ് കരട് വോട്ടര്‍ പട്ടികയില്‍ നിലവിലുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ഒരു അക്കൗണ്ടിൽ നിന്ന് 10 പേരുടെ പേര് മാത്രമേ ചേർക്കാൻ കഴിയൂ എന്ന പരിമിതിയും, വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനാൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചില്ലെങ്കിൽ ജനാധിപത്യ പ്രക്രിയ സുതാര്യമായി നടപ്പാക്കാൻ കഴിയില്ല. ചിലരുടെ പേര് ഒന്നിൽ കൂടുതൽ ഇടങ്ങളിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതുൾപ്പെടെയുള്ള, പ്രശ്നങ്ങൾ കണ്ടെത്തി കുറ്റമറ്റ രീതിയിൽ വോട്ടർ പട്ടിക തയ്യാറാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ സൂചിപ്പിക്കുന്നു.

2025 ജൂലൈ 23-ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം, ഓഗസ്റ്റ് ഏഴ് വരെ 15 ദിവസം മാത്രമാണ് പേര് ചേർക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ഓൺലൈൻ വഴിയുള്ള പേര് ചേർക്കൽ, തിരുത്തൽ, ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് പേര് മാറ്റൽ തുടങ്ങിയ പ്രക്രിയകൾക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക തകരാറുകൾ മൂലം തടസ്സം നേരിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത നിരവധി പേരുടെ പേര് നിലവിലെ പട്ടികയിൽ നിന്ന് വിട്ടുപോയ സാഹചര്യവും നിലനിൽക്കുന്നു. ഇതെല്ലാം പരിഗണിച്ച്, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിനൽകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.