by Midhun HP News | Jul 29, 2026 | Latest News, കേരളം
കണ്ണൂര്‍: ഇരിട്ടി – മട്ടന്നൂര്‍ റൂട്ടില്‍ കളറോഡ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കടാംകോട്ട് ഹൗസില്‍ ജയരാജിന്റെ മകന്‍ സി സായന്ത് (25) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അഭിരാം, ഹൃഷിരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ചാല ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 1.15ഓടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്തു നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. സായന്ത് രാജ് ആണ് കാര്‍ ഓടിച്ചിരുന്നത്. അമിത വേഗതയും മഴയും ഡ്രൈവര്‍ ഉറങ്ങി പോയതും അപകടകാരണമായെന്നാണ് മട്ടന്നൂര്‍ പൊലിസിന്റെ പ്രാഥമിക നിഗമനം. മട്ടന്നൂര്‍ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

by Midhun HP News | Jul 29, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ഒറ്റക്കലിംഗ് നിവേദ്യത്തിൽ കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നു.
2 പവൻ സ്വർണവും വെള്ളി ആഭരണങ്ങളും 6000 രൂപയും നഷ്ടപ്പെട്ടതായി പരാതി. കവർച്ചയുടെ സിസിടിവി ദൃശ്യം പുറത്തു വന്നു.
by Midhun HP News | Jul 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
കിളിമാനൂർ: പുതിയകാവിലെ ശ്യാം മ്യൂസിക് ഉടമയായിരുന്ന, മടവൂർ പുലിയൂർക്കോണം ചാങ്ങയിൽക്കോണം കൃഷ്ണ വിലാസത്തിൽ ശ്യാംദത്ത് (59) അന്തരിച്ചു.
ഭാര്യ: പരേതയായ ബബിത.
മക്കൾ: ചിന്നു, പരേതയായ ശ്രുതി.
മരുമകൻ: ചിഞ്ചു
by Midhun HP News | Jul 29, 2026 | Latest News, കേരളം
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയെ ഹൈക്കോടതിയുടെ അനുമതിയില്ലാതെ മറ്റാർക്കും കൈമാറരുതെന്ന് കർശന നിർദേശം. നാട്ടിലേക്ക് തിരിച്ചയച്ചാൽ ദുരഭിമാനക്കൊല പോലും നടക്കാൻ സാധ്യതയുണ്ടെന്ന പെൺകുട്ടിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസിനു കൈമാറാന്‍ ഉത്തരവിട്ടിരിക്കുകയാണ്. കമ്മീഷന് ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാൻ എന്തധികാരമാണുള്ളതെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണ ഹര്‍ജിയാണ് കോടതി വീണ്ടും പരിഗണിച്ചത്.
പെൺകുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി കൊച്ചി നഗരപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകരുതെന്നും സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്ക് കോടതി നിർദേശം നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ബന്ധപ്പെടണമെന്നും, ഉടൻ സംരക്ഷണം നൽകണമെന്നും കോടതി.

by Midhun HP News | Jul 29, 2026 | Latest News, കേരളം
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാര്‍ പൂട്ടിയിട്ടു. താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. യുവാവ് ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തിയ സുഹൃത്തുക്കള്‍ മര്‍ദിച്ചതായും പൊലീസിനു നല്‍കിയ പരാതിയുണ്ട്. മൂന്നുപേരെ പൊലീസ് പിടികൂടി.
മുറിയില്‍ പൂട്ടിയിട്ടതിനു പിന്നാലെ യുവാവ് ഫോണ്‍ വിളിച്ചതു പ്രകാരം മൂന്നു ബൈക്കുകളിലായി സുഹൃത്തുക്കള്‍ എത്തി. പിന്നാലെ ഇവര്‍ വീട്ടിനുള്ളില്‍ കയറി അതിക്രമം കാണിക്കുകയും വീട്ടുകാരെ ആക്രമിക്കുകയും യുവാവിനെ ബലമായി കൊണ്ടുപോകുകയും ചെയ്തു. വീട്ടുകാരുടെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസ്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, മര്‍ദനം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയ യുവാവിനെതിരെ പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. അടിവാരം പള്ളിയാല സ്വദേശി 19കാരന്‍ മിസ്ബാഹുലിനെതിരെയാണ് പോക്‌സോ ചുമത്തിയത്. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് രണ്ടുപേരുമാണ് പൊലീസിന്റെ പിടിയിലായത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

by Midhun HP News | Jul 29, 2026 | Latest News, കേരളം
വടകര: വലിയ രീതിയിൽ ജനശ്രദ്ധ നേടിയ വടകര എം.ഡി.എം.എ ലഹരിമരുന്ന് കേസിൽ കൂടുതൽ അന്വേഷണ വിവരങ്ങൾ പുറത്ത്. കേസിൽ ഉൾപ്പെട്ട അധ്യാപികമാരുടെ അറസ്റ്റിന് തൊട്ടുപിന്നാലെ, ലഹരിമരുന്ന് വിതരണത്തിൽ പങ്കാളിയായ ഓൺലൈൻ ഡെലിവറി ബോയിയും പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ അറസ്റ്റിലായ ബി.ആർ.സി (ബ്ലോക്ക് റിസോഴ്സ് സെന്റർ) അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
ഓൺലൈൻ ഡെലിവറി സേവനത്തിന്റെ മറവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നയാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കേസിൽ അധ്യാപികമാർ പിടിയിലായതോടെ നടത്തിയ കൂടുതൽ ചോദ്യം ചെയ്യലിലും ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് ലഹരി കടത്തിലെ പ്രധാന കണ്ണിയായ ഡെലിവറി ബോയിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായത് പൊതുസമൂഹത്തിലും വിദ്യാഭ്യാസ മേഖലയിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ലഹരി വിൽപനയിൽ അധ്യാപികയുടെ പങ്കാളിത്തം വ്യക്തമായതിനെ തുടർന്നാണ് ബി.ആർ.സി അധ്യാപികയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് ഉടനടി കർശന നടപടിയെടുക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തത്.സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. നഗര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം ലഹരി വിതരണ ശൃംഖലകളെ പൂർണ്ണമായും തകർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Recent Comments