സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികള്‍, കൂടുതല്‍ കൊടുവള്ളിയില്‍

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികള്‍, കൂടുതല്‍ കൊടുവള്ളിയില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാര്‍ഥികള്‍. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ചിത്രം പൂര്‍ണമാകുന്നത്. 2,125 നാമനിര്‍ദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്. 1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്. 957 സ്ഥാനാര്‍ഥികളായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ചത്.

കൊടുവള്ളി 17, മഞ്ചേശ്വരം 14, തിരുവനന്തപുരം 16 എന്നിവയാണ് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങള്‍. മാനന്തവാടി നാട്ടിക മണ്ഡലങ്ങളിലാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്. മൂന്ന് പേര്‍ വീതമാണ് ഇവിടങ്ങളില്‍ ജനവിധി തേടുന്നത്.

തിരുവനന്തപുരത്ത് 115 സ്ഥാനാര്‍ഥികള്‍, കൊല്ലത്ത് 68, പത്തനംതിട്ടയില്‍ 25, ആലപ്പുഴയില്‍ 53, കോട്ടയത്ത് 62, ഇടുക്കിയില്‍ 32, എറണാകുളത്ത് 93, തൃശൂരില്‍ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട് 22, കണ്ണൂരില്‍ 88, കാസര്‍കോട് 37 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാര്‍ഥികളുടെ കണക്കുകള്‍. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. അപരന്‍മാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.

മെഡിക്കല്‍ കോളജ് ഐസിയുവിലെ തീപിടിത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

മെഡിക്കല്‍ കോളജ് ഐസിയുവിലെ തീപിടിത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. തീപിടിത്തത്തിന് പിന്നാലെ ഐസിയുവില്‍ നിന്നും മാറ്റിയ 5 രോഗികള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിര്‍ദേശം. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

വിഷയത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തെകുറിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ വിശദവും സുതാര്യവുമായി പരിശോധിക്കണം. ഐ.സി.യുവില്‍ നിന്നും രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികള്‍, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍, ഫോറന്‍സിക് വിദഗ്ദ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് 5 ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം.

ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, കൂട്ടിരിപ്പുകാര്‍, മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണം. സംഭവവുമായി ബന്ധപ്പെട്ട ആശുപത്രി രേഖകള്‍, പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, ഫോറന്‍സിക് വിദഗ്ദ്ധന്റെ നിഗമനം എന്നിവ റിപ്പോര്‍ട്ടിനൊപ്പം കമ്മീഷനില്‍ ഹാജരാക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അങ്ങനെയുണ്ടെങ്കില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സംഭവത്തെ കുറിച്ച് പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും ഡിഎംഇ. യുടെയും പ്രതിനിധി മേയ് 8 ന് കമ്മീഷന്റെ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

മാർച്ച് 17 രാവിലെ ഏകദേശം 8.55ഓടെയായിരുന്നു സർജിക്കൽ ഐസിയുവിലെ ഒരു വെന്റിലേറ്ററിൽ തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ലഭ്യമായ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയും അണയ്ക്കുകയും ചെയ്തിരുന്നു. തീപിടുത്തം കാരണം രോഗികളെ മാറ്റിയതിനെ തുടർന്ന് മരണം സംഭവിച്ചതെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്നും അത്തരം തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ 12കാരന്‍ മുങ്ങിമരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ 12കാരന്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ഹരിപ്പാട് പനച്ചമൂട് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. നങ്ങ്യാര്‍കുളങ്ങര യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ചേലത്ത് തറയില്‍ അക്ഷയ് ആണ് മുങ്ങി മരിച്ചത്. 12 വയസ്സായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴയിൽ അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. തകഴി ചെറയകം മുട്ടുങ്കല്‍ വീട്ടില്‍ അഭിലാഷിനെ(40)യാണ് നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നായിരുന്നു സംഭവം. അര്‍ജന്റീനയില്‍ നിന്നുള്ള 15 അംഗ സംഘം ചമ്പക്കുളത്ത് വന്ന് ബ്‌ളൂ ജെല്ലി റിസോര്‍ട്ടിന്റെ ഹൗസ് ബോട്ടില്‍ താമസിച്ചിരുന്നു.

വൈകുന്നേരം ബോട്ട് നിര്‍ത്തി വിദേശികള്‍ എല്ലാവരും റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ പോയ സമയം ബോട്ട് ജീവനക്കാരനായ അഭിലാഷ് ബോട്ടിലെ ക്യാമറ മറ്റാരും അറിയാതെ
ഓഫ് ചെയ്ത ശേഷം വിദേശികള്‍ താമസിച്ചിരുന്ന മുറി തുറന്ന് ബാഗില്‍ നിന്നും പണം
അപഹരിക്കുകയായിരുന്നു. വിദേശികളുടെ പരാതിയില്‍ കേസെടുത്ത നെടുമുടി പോലീസ് അന്നേ ദിവസം ബോട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെ ചോദ്യം ചെയ്തു. സംശയം തോന്നിയ അഭിലാഷിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച പണം പോലീസ് കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒടിപി മാത്രം പോരാ; ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം

ഒടിപി മാത്രം പോരാ; ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം. പുതിയ ആര്‍ബിഐ ചട്ടം അനുസരിച്ചാണ് മാറ്റം വരുന്നത്. വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി കര്‍ശനമായ ഓതന്റിക്കേഷന്‍ വ്യവസ്ഥകളാണ് നടപ്പാകാന്‍ പോകുന്നത്.

ഏപ്രില്‍ 1 മുതല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് ആവാസവ്യവസ്ഥയിലാണ് പുതിയ സുരക്ഷാ നവീകരണം വരുന്നത്. റോഡരികിലെ ചായക്കടകള്‍ മുതല്‍ വലിയ റീട്ടെയില്‍ പര്‍ച്ചെയ്‌സ് വരെയുള്ള ദൈനംദിന പണമിടപാടുകള്‍ ക്യുആര്‍ കോഡുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത്തരം ഇടപാടുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ വ്യവസ്ഥ ആര്‍ബിഐ കൊണ്ടുവന്നത്. ഇടപാടുകളെ ഒരുവിധത്തിലും ബാധിക്കാത്ത വിധം സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചത്.

ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (2FA) കൂടുതല്‍ ശക്തമാക്കിയും ഡൈനാമിക് സുരക്ഷാ പാളികള്‍ അവതരിപ്പിച്ചുമാണ് ഇത് നടപ്പാക്കുന്നത്. സിസ്റ്റം പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്തം ബാങ്കുകളിലേക്ക് മാറ്റും എന്നതാണ് മറ്റൊരു പ്രത്യേകത. ഇനി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഒരൊറ്റ ഒടിപി (ഒറ്റത്തവണ പാസ്വേഡ്) മതിയാകില്ല എന്നതാണ് ഏറ്റവും വലിയ മാറ്റം. പേയ്മെന്റുകള്‍ കുറഞ്ഞത് രണ്ട് ഓതന്റിക്കേഷനെങ്കിലും വിധേയമാകണം. അവ ചുവടെ:

പാസ്വേഡ് അല്ലെങ്കില്‍ പാസ്ഫ്രെയ്സ്

PIN (വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍)

വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ പോലുള്ള ബയോമെട്രിക്‌സ്

ബാങ്കിംഗ് ആപ്പുകളില്‍ സൃഷ്ടിക്കപ്പെട്ട സോഫ്റ്റ്വെയര്‍ ടോക്കണുകള്‍

ഹാര്‍ഡ്വെയര്‍ ടോക്കണുകള്‍

എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി

ഇതിനര്‍ത്ഥം ഓരോ ഇടപാടും കുറഞ്ഞത് രണ്ട് സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോകണം. ഇത് അനധികൃത ആക്സസ് ഗണ്യമായി കുറയ്ക്കുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. ഒടിപി അടിസ്ഥാനമാക്കിയുള്ള പരിശോധന വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ അത് മറികടക്കാനുള്ള വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകളുടെ വര്‍ധന കണക്കിലെടുത്താണ് പുതിയ മാറ്റം ആര്‍ബിഐ കൊണ്ടുവന്നത്.

ഡൈനാമിക് ഓതന്റിക്കേഷന്‍

പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഡൈനാമിക് ഓതന്റിക്കേഷന്‍ ആണ്.

ഈ സംവിധാനത്തിന് കീഴില്‍, ഓരോ ഇടപാടിനും കുറഞ്ഞത് ഒരു ഓതന്റിക്കേഷന്‍ ഘടകമെങ്കിലും സമാനതകളില്ലാത്തതായിരിക്കണം. ഉദാഹരണത്തിന്:

ബയോമെട്രിക് സ്‌കാനുമായി സംയോജിപ്പിച്ച സ്റ്റാറ്റിക് പിന്‍

ഒറ്റത്തവണ ടോക്കണുമായി സംയോജിപ്പിച്ച പാസ്വേഡ്

തട്ടിപ്പുകാരന്‍ ഒരു ഘടകത്തിലേക്ക് (പിന്‍ പോലുള്ളവ) ആക്സസ് നേടിയാലും രണ്ടാമത്തെ, ഡൈനാമിക് ലെയര്‍ സംരക്ഷണം നല്‍കും. അതുവഴി അനധികൃത ഇടപാട് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഇത് അനധികൃത ഇടപാടുകളുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

പിഎന്‍ജിയിലേക്കു മാറാത്തവര്‍ക്ക് ഇനി എല്‍പിജി ഇല്ല; പ്രതിസന്ധി അവസരമാക്കാന്‍ കേന്ദ്രം

പിഎന്‍ജിയിലേക്കു മാറാത്തവര്‍ക്ക് ഇനി എല്‍പിജി ഇല്ല; പ്രതിസന്ധി അവസരമാക്കാന്‍ കേന്ദ്രം

ഡല്‍ഹി: പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷന്‍ (പിഎൻജി) ലഭ്യമാകുന്നിടത്ത് എല്‍പിജി ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രകൃതിവാതക കണക്ഷന്‍ (പിഎന്‍ജി) ലഭ്യതയുണ്ടായിട്ടും എല്‍പിജിയെ ആശ്രയിക്കുന്നവര്‍ക്ക് എല്‍പിജി വിതരണം നിര്‍ത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പിഎന്‍ജി ശൃംഖലയുടെ വ്യാപനം വര്‍ധിപ്പിക്കാനും പാചക സ്രോതസ് ആയി ഒരു ഇന്ധനം മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് പുതിയ നീക്കം. ലഭ്യത ഉണ്ടായിട്ടിട്ടും പിഎന്‍ജി ഉപയോഗിച്ചില്ലെങ്കില്‍ ‘മൂന്ന് മാസത്തിനുശേഷം എല്‍പിജി വിതരണം നിര്‍ത്തലാക്കും’ എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 24 നാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന എല്‍പിജി പ്രതിസന്ധി മറികടക്കുന്നതിന് ഒപ്പം പൈപ്പ് വഴിയുള്ള പാചക വാതക വിതരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. പൈപ്പുകള്‍ വഴി പ്രകൃതി വാതകം നേരിട്ടെത്തുമ്പോള്‍ റീഫില്ലിങ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അവശ്യസേവന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടികള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

പൈപ്പ്‌ലൈന്‍ കണക്റ്റിവിറ്റി ഉള്ള പ്രദേശങ്ങളില്‍ നിന്ന് എല്‍പിജി ഉപയോഗം പൂര്‍ണമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോള ഇന്ധന വിതരണ ശ്യംഖലയിലെ പ്രതിസന്ധി ‘ഇന്ധന വൈവിധ്യവല്‍ക്കരണം’ പ്രോത്സാഹിപ്പിക്കാനുള്ള അവസരമാക്കി മാറ്റാന്‍ കഴിയുമെന്ന് ഈ വിഷയം ചൂണ്ടിക്കാട്ടി നേരത്തെ ഓയില്‍ സെക്രട്ടറി നീരജ് മിത്തല്‍ എക്സിലെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.

പിഎന്‍ജി കണക്റ്റിവിറ്റി വേഗത്തിലാക്കാന്‍ സമയബന്ധിതമായ അനുമതികള്‍ നല്‍കുന്നതിനും പൈപ്പ്‌ലൈന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സമയപരിധിക്കുള്ളില്‍ ഇതിനായുള്ള അനുമതികളോ നല്‍കണം. അല്ലാത്ത പക്ഷം അംഗീകാരങ്ങള്‍ സ്വമേധയാ ലഭിച്ചതായി കണക്കാക്കും. വീടുകള്‍ക്കുള്ള അപേക്ഷയില്‍ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ അനുമതികള്‍ നല്‍കണം. അനുമതികള്‍ ലഭ്യമായാല്‍ 48 മണിക്കൂറിനുള്ള കണക്ടിവിറ്റി ലഭ്യമാക്കണം. ഇതിനായി നിര്‍ദ്ദിഷ്ട നിരക്കുകള്‍ക്കപ്പുറം അധിക ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.