കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; ജ്യോതി ശര്‍മയ്‌ക്കെതിരെ പെണ്‍കുട്ടികള്‍ വീണ്ടും പരാതി നല്‍കും

കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; ജ്യോതി ശര്‍മയ്‌ക്കെതിരെ പെണ്‍കുട്ടികള്‍ വീണ്ടും പരാതി നല്‍കും

ന്യൂഡല്‍ഹി: ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ രാജറായി മഠത്തില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ മഠത്തിലെത്തിച്ചത്. അതേസമയം കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കത്തോലിക്ക സഭ വിശദമായ കൂടിയോചനകള്‍ നടത്തും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും.

കേസ് റദ്ദാക്കുന്നതിന് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബജ്‌റങ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓണ്‍ലൈനായി ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.

കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി എന്നിവര്‍ക്ക് പുറമേ മൂന്നാം പ്രതി സുഖ്മാന്‍ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവയ്ക്കുകയും പാസ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. രാജ്യം വിടുന്നതില്‍ നിന്നും എന്‍ഐഎ കോടതി ഇവരെ വിലക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്.

ഇന്ന് രാവിലെ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; മെമു റദ്ദാക്കി, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; മെമു റദ്ദാക്കി, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

കൊച്ചി: ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. അറ്റകുറ്റപ്പണിയുള്ളതിനാല്‍ ഈ റൂട്ടിലെ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു.

പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വീസ് ഇന്ന് റദ്ദാക്കി. പാലക്കാട്-എറണാകുളം മെമു (66609) എറണാകുളം- പാലക്കാട് മെമു (66610) സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്നത്തെ മംഗലൂരു-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ അടക്കമുള്ളവയാണ് വൈകിയോടുന്നത്. മംഗലൂരു-തിരുവനന്തപുരം വന്ദേഭാരത് 25 മിനിറ്റ് വൈകിയായിരിക്കും എത്തുക. ഇതിനാല്‍ വൈകീട്ട് 4.05ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലൂരു വന്ദേഭാരത് പത്തു മിനിറ്റ് വൈകി 4.15നായിരിക്കും പുറപ്പെടുക. പാലം അറ്റകുറ്റപ്പണി തുടരേണ്ടതിനാല്‍ ഓഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വീസിന് നിയന്ത്രണമുണ്ടാകും.

ഗൊരഖ്പുര്‍ -തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (12511) ഒരു മണിക്കൂര്‍ 20 മിനിറ്റും കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16308) ഒന്നേകാല്‍ മണിക്കൂറും വൈകിയാണ് ഓടുന്നത്. മംഗലൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് (20631), തിരുവനന്തപുരം സെന്‍ട്രല്‍ -മംഗലൂരു സെന്‍ട്രല്‍ വന്ദേഭാരത് (20632), സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് (19578) എന്നിവയാണ് വൈകിയോടുന്ന മറ്റു ട്രെയിനുകള്‍.

പ്രൊഫ. എം കെ സാനുവിന് അന്ത്യാഞ്ജലി, സംസ്‌കാരം ഇന്ന്; രാവിലെ പൊതുദര്‍ശനം

പ്രൊഫ. എം കെ സാനുവിന് അന്ത്യാഞ്ജലി, സംസ്‌കാരം ഇന്ന്; രാവിലെ പൊതുദര്‍ശനം

കൊച്ചി: അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എം കെ സാനുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നു രാവിലെ പത്തു മണി വരെ കൊച്ചിയിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

മലയാള സാഹിത്യ- സാംസ്‌കാരിക ലോകത്തെ നിറസാന്നിധ്യമായിരുന്ന പ്രൊഫ. എം കെ സാനു ഇന്നലെ വൈകീട്ട് 5. 30 നാണ് അന്തരിച്ചത്. 97 വയസ്സായിരുന്നു. കഴിഞ്ഞ മാസം 24 ന് വീട്ടിലെ ശുചുമുറിയില്‍ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ സാനുമാഷ് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25 ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

ശരീരത്തില്‍ ഓക്‌സിജന്‍ തോത് കുറഞ്ഞതോടെ സാനുമാഷിനെ 27 ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ന്യൂമോണിയയും ബാധിച്ചിരുന്നു.എറണാകുളം മഹാരാജാസ് കോളജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. എഴുത്തുകാരന്‍, ചിന്തകന്‍, വാഗ്മി, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം കെ സാനു, 1987 ല്‍ എറണാകുളം നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളിന് പ്രാഥമിക ചികിത്സ നൽകിയ പെൺകുട്ടികൾക്ക് അനുമോദനം നൽകി

ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളിന് പ്രാഥമിക ചികിത്സ നൽകിയ പെൺകുട്ടികൾക്ക് അനുമോദനം നൽകി

തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക്‌ പോകുന്ന വഴിയിൽ ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളിന് പ്രാഥമിക ചികിത്സ നൽകുകയും കൃത്യസമയത്ത് ആശുപത്രിയിലേക്ക്കെ എസ് ആർ ടി സി ബസ്സ് കൊണ്ടെത്തിക്കുകയും ചെയ്തു. ജീവൻ രക്ഷിച്ച ഡ്രൈവർക്കും കണ്ടക്ടർക്കും പ്രാഥമിക ചികിത്സ നൽകിയ പെൺകുട്ടികൾക്കും
എ ഐ വൈ എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ ഡിപ്പോയിൽ ബസ് എത്തിയപ്പോൾ അനുമോദനം നൽകി.

കുടുംബശ്രീ പോക്കറ്റ് മാർട്ട് ആപ്പ് നാളെമുതൽ; രണ്ടുതരം പായസക്കൂട്ട് ഉള്‍പ്പെടെ ‘ഗിഫ്റ്റ് ഹാംപർ’ കൈമാറാം

കുടുംബശ്രീ പോക്കറ്റ് മാർട്ട് ആപ്പ് നാളെമുതൽ; രണ്ടുതരം പായസക്കൂട്ട് ഉള്‍പ്പെടെ ‘ഗിഫ്റ്റ് ഹാംപർ’ കൈമാറാം

തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണനം ആരംഭിക്കും. കുടുംബശ്രീയുടെ രണ്ടായിരത്തോളം ഉത്പന്നങ്ങളാണ് പോക്കറ്റ് മാർ്ടടിൽ ലഭ്യമാകുക. ഇതിനു പുറമേ, ഓണക്കാലത്ത് കുടുംബശ്രീ ഉത്പന്നങ്ങൾ അടങ്ങിയ സമ്മാനപ്പൊതി ( ​ഗിഫ്റ്റ് ഹാംപർ) പോക്കറ്റ് മാർട്ട് ആപ്പിലൂടെ ഓർഡർ ചെയ്ത് വാങ്ങാനാകും.

പോക്കറ്റ് മാർട്ടിലൂടെ 5000 സമ്മാനപ്പൊതികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ കുടുംബശ്രീയുടെ ഗിഫ്റ്റ് ഹാംപറിലൂടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നൽകാനാകും. പോക്കറ്റ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ആപ്പ്സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭിക്കും. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ എവിടെനിന്നും ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീയുടെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഉപ്പേരി (250ഗ്രാം), ശര്‍ക്കരവരട്ടി (250ഗ്രാം), പായസക്കൂട്ട് സേമിയ(250ഗ്രാം), അട(250ഗ്രാം), സാമ്പാര്‍ മസാല(100ഗ്രാം), മുളകുപൊടി (250ഗ്രാം), മല്ലിപ്പൊടി (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), വെജിറ്റബിള്‍ മസാലപ്പൊടി (100 ഗ്രാം) എന്നിങ്ങനെ ഒന്‍പത് ഇനങ്ങള്‍ അടങ്ങിയ ഗിഫ്റ്റ് ഹാംപറിന് 799 രൂപയും കൊറിയര്‍ ചാര്‍ജുമാണ് വില. പാഴ്സലിനൊപ്പം ഫോട്ടോയും ആശംസകളും ഉള്‍ക്കൊള്ളുന്ന കസ്റ്റമൈസ്ഡ് വിഷസ് കാര്‍ഡും നല്‍കും. ഓണക്കിറ്റ് സിഡിഎസുകള്‍ വഴിയും ബുക്കുചെയ്യാവുന്നതാണ്.