സ്വർണവിലയിൽ വൻ ആശ്വാസം; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1800 രൂപ

സ്വർണവിലയിൽ വൻ ആശ്വാസം; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1800 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) തുടർച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 400 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,280 രൂപയാണ്. ജൂലൈ 23 നാണു സ്വർണവില ചരിത്രത്തിൽ ആദ്യമായി 75000 കടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ കുറഞ്ഞ് 9160 രൂപയിലെത്തി.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9993 രൂപയും പവന് 79,944 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,495 രൂപയും പവന് 59,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 126 രൂപയും കിലോഗ്രാമിന് 1,26,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 91,600 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.60 ലക്ഷം രൂപ വേണം. കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.

അതേസമയം, വരുംദിവസങ്ങളിൽ വില കുറയുമെന്ന ചില റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അമേരിക്കയും ജപ്പാനും തമ്മിലുണ്ടാക്കിയ വ്യാപാര കരാര്‍ ആണ് വരും ദിവസങ്ങളില്‍ സ്വര്‍ണ വില കുറയുമെന്ന് പറയാന്‍ കാരണം. ജപ്പാനെതിരെ 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഇക്കാര്യത്തില്‍ കരാറായി. 15 ശതമാനമാണ് ജപ്പാന്റെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി നികുതി.

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്

കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്.
കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം. 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍.വര്‍ഷത്തില്‍ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. കൊടും ശൈത്യകാലത്ത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ പിൻമാറുകയാണ് പതിവ്. ശേഷം തണുപ്പ് കുറയുമ്പോൾ തിരിച്ചുവരികയും ചെയ്യും. എന്നാൽ 1999ൽ പാക് സൈന്യം സാധാരണയിലും നേരത്തെ തിരിച്ചുവന്നു. ഏറെ വൈകി മെയ് മാസത്തിലാണ് പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യന്‍ പട്ടാളത്തിന് വിവരം ലഭിക്കുന്നത്.. പ്രദേശത്ത് ആട് മേയ്ക്കുന്നവർ നൽകിയ വിവരം നിർണായകമായി. പിന്നീടുള്ള സൈന്യത്തിന്റെ നീക്കം ചടുലമായിരുന്നു. ആദ്യം പട്രോൾ സംഘങ്ങൾ പാക് സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പിച്ചു. തുടർന്ന് നടത്തിയ ശക്തമായ ഏറ്റുമുട്ടൽ 72 ദിവസമാണ് നീണ്ടത്. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. ഒടുവിൽ പാക്കിസ്താന് പരാജയം സമ്മതിക്കേണ്ടിവന്നു.ക്യാപ്റ്റൻ ജെറി പ്രേം രാജ്, ലാൻസ് നായ്ക്ക് സജി കുമാർ, ലെഫ്. കേണൽ ആർ വിശ്വനാഥൻ തുടങ്ങി നിരവധി മലയാളികൾ ഉൾപ്പെടെ 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക് സൈന്യം നിഷേധിച്ചു.

വക്കം ഗവ.ന്യൂ എൽ പി സ്കൂളിൽ “നമ്മൾക്കുള്ളത് നമ്മളൊരുക്കും” പച്ചക്കറി കൃഷിക്ക് തുടക്കമായി

വക്കം ഗവ.ന്യൂ എൽ പി സ്കൂളിൽ “നമ്മൾക്കുള്ളത് നമ്മളൊരുക്കും” പച്ചക്കറി കൃഷിക്ക് തുടക്കമായി

വക്കം ഗവ.ന്യൂ എൽ പി (റൈട്ടർവിള) സ്കൂളിൽ നമ്മൾക്കുള്ളത് നമ്മളൊരുക്കും എന്ന പേരിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. വക്കം ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിച്ചത്.SMC ചെയർമാൻ ശ്രീ. സബീർ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികൾ ഓരോരുത്തരായി ഗ്രോബാഗിൽ തക്കാളി, വഴുതന, മുളക്, വെണ്ട,അമര പയർ, എന്നിവ നട്ടു. ഹെഡ് മാസ്റ്റർ ശ്രീ.അക്ബർഷാ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഹണി, അധ്യാപകർ,എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

മതില്‍ ചാടാന്‍ ഡ്രം; ജയിലില്‍ പരിശീലനം; രാത്രി സംസ്ഥാനം വിടാന്‍ പദ്ധതിയിട്ടു; ഗോവിന്ദചാമിയുടെ ‘പ്ലാന്‍’ ഇങ്ങനെ…

മതില്‍ ചാടാന്‍ ഡ്രം; ജയിലില്‍ പരിശീലനം; രാത്രി സംസ്ഥാനം വിടാന്‍ പദ്ധതിയിട്ടു; ഗോവിന്ദചാമിയുടെ ‘പ്ലാന്‍’ ഇങ്ങനെ…

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടാനായി നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം. മാസങ്ങള്‍ക്ക് മുമ്പ് സെല്ലിന്റെ കമ്പികള്‍ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയില്‍ അധികൃതര്‍ക്ക് മനസിലാകാതിരിക്കാന്‍ കമ്പിയില്‍ നൂല്‍ കെട്ടിവെച്ചുവെന്നുമാണ് പ്രതിയുടെ മൊഴി.

സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. ജയില്‍ മോചിതരായാവരുടെ തുണികള്‍ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈന്‍ ബ്ലോക്കിലെത്തി. തുടര്‍ന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളില്‍ കയറി ഫെന്‍സിങ്ങിന്റെ തൂണില്‍ കുടുക്കിട്ടുവെന്നും ഗോവിന്ദചാമിയുടെ മൊഴിയില്‍ പറയുന്നു. കമ്പി മുറിക്കാനുള്ള ബ്ലെയ്ഡ് ലഭിച്ചത് ജയിലിലെ വര്‍ക് ഷോപ്പില്‍ നിന്നാണ് സംഘടിപ്പിച്ചത്. ജയിലഴി മുറിച്ചത് അറിയാതിരിക്കാന്‍ തുണി കൊണ്ട് വട്ടം കെട്ടുകയായിരുന്നു.

ഷേവിങ് അലര്‍ജിയാണെന്നു പറഞ്ഞ് പ്രത്യേക അനുമതിയോടെയാണ് താടി വളര്‍ത്തിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ആ നീക്കം. ജയിലില്‍ പ്രത്യേക ഭക്ഷണക്രമവും ഇയാള്‍ പിന്തുടര്‍ന്നു. ജയില്‍ ചാടുന്നതിനുള്ള ആസൂത്രണത്തിന്റെ ഭാഗമായി അരിഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. മാസങ്ങളായി വ്യായാമം ചെയ്തു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ജയില്‍ കമ്പി മുറിക്കാനുള്ള ആയൂധം നേരത്തെ എത്തിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി പോലീസില്‍ മൊഴി നല്‍കി.

ചുവരിനോട് ചേര്‍ന്നായിരുന്നു കിടന്നുറങ്ങിയ ഗോവിന്ദചാമി വെള്ളിയാഴ്ച പുലര്‍ച്ച 1.15 ഓടെയാണ് ജയില്‍ ചാടിയത്. ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ല. 1.10-ന് ഒരു വാര്‍ഡന്‍ വന്ന് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ പുതച്ചുമൂടിയ നിലയില്‍ രൂപമുണ്ടായിരുന്നു. സെല്ലിലെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്.

രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്പിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു. ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്. ജയില്‍ ചാടിയതിന് ശേഷം മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവര്‍ച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താന്‍ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി.

പുറത്തെത്തിയ ശേഷം ആദ്യത്തെ നാലുകിലോമീറ്റര്‍ ദൂരം നടന്നു. നേരം പുലര്‍ന്നപ്പോള്‍ ഇടവഴികള്‍ താണ്ടിയും ആളുകളെ കണ്ടപ്പോള്‍ കുറ്റിക്കാടുകളിലൊളിച്ചുമായിരുന്നു മുന്നോട്ടുള്ള പോക്ക് . ഇതിനിടെ പലരും തിരിച്ചറിഞ്ഞെന്ന് തോന്നിയപ്പോള്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് ഓടിക്കയറി അവിടെ ഒളിച്ചിരുന്നു. 9 മണിയോടെയാണ് ഗോവിന്ദച്ചാമിയെ നാട്ടുകാര്‍ കണ്ടത്. ഇതേ സമയത്താണ് പൊലീസ് നായയെ വച്ച് പരിശോധന നടക്കുന്നതും. ജയില്‍ പരിസരത്തു നിന്നും മണം പിടിച്ച നായ കണ്ണൂര്‍ ടൗണ്‍ ഭാഗത്തേക്കാണ് ഓടിയത്. ഡിസിസി ഓഫിസിന്റെ സമീപത്തായാണ് നായയും എത്തിയത്. ഇതോടെ ഈ പരിസരത്തു തന്നെ ഗോവിന്ദച്ചാമിയുണ്ടെന്ന് ഉറപ്പിച്ചു.

പൊലീസും ജയില്‍ അധികൃതരും ഇവിടം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. കാടുപിടിച്ചു കിടക്കുന്ന, നിരവധി ഒഴിഞ്ഞ കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലത്തേക്കാണ് ഗോവിന്ദച്ചാമി കയറിയത്. ഓരോ വീടിനു ചുറ്റും മതില്‍ക്കെട്ടുമുണ്ടായിരുന്നു. ഇതെല്ലാം ചാടിക്കടന്ന് നാട്ടുകാരും പൊലീസും വ്യാപക തിരച്ചില്‍ നടത്തി. സമീപത്തുണ്ടായിരുന്ന തോട്ടിലും കിണറുകളിലും പരിശോധിച്ചു. ഇതിനിടെയാണ് ഒരു കെട്ടിടത്തിന്റെ കിണറ്റില്‍ നിന്ന് സുരക്ഷാ ജീവനക്കാരനായ എം. ഉണ്ണികൃഷ്ണന്‍ ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ വലിച്ച് പുറത്തിട്ടു. അക്രമാസക്തരായ നാട്ടുകാരുടെ ഇടയില്‍ നിന്ന് ഒരുവിധത്തിലാണ് പൊലീസ് ഗോവിന്ദച്ചാമിയെ ജീപ്പില്‍ കയറ്റി കൊണ്ടുപോയത്. പൊലീസ് ട്രെയിനിങ് സെന്ററിലേക്കാണ് ഗോവിന്ദച്ചാമിയെ ആദ്യം കൊണ്ടുപോയത്.

സ്‌കൂള്‍ സമയ മാറ്റം തുടരുമെന്ന് വി ശിവന്‍ കുട്ടി

സ്‌കൂള്‍ സമയ മാറ്റം തുടരുമെന്ന് വി ശിവന്‍ കുട്ടി

തിരുവനനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. തീരുമാനം എടുക്കാന്‍ ഇടയാക്കിയ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചു. ഭൂരിഭാഗം സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തതായും മന്ത്രി പറഞ്ഞു.

സമയമാറ്റത്തില്‍ ചില പ്രതിഷേധങ്ങളും പരാതികളും ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി യോഗം വിളിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടു. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. മഹാഭുരിപക്ഷം പേരും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ചിലര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ചു. അതിന്റെ പ്രയാസങ്ങള്‍ അവരെ അറിയിച്ചു.

എല്‍പി, യുപി , ഹൈസ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച ഉത്തരവ് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. അതിനനുസരിച്ചാണ് ക്രമീകരണം നടത്തിയതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനവുമായി മുന്നോട്ടുപോകും. സമസ്തയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. അടുത്ത അക്കാദമിക് വര്‍ഷം ആവശ്യമെങ്കില്‍ ചര്‍ച്ച തുടരുമെന്നും വി ശിവന്‍ കുട്ടി പറഞ്ഞു.

ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെക്ക് മാറ്റും

ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെക്ക് മാറ്റും

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയന്നാണ് വിവരം. ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വന്നിരുന്നത്.

മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂർച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയിൽ വർക്ക്ഷോപ്പിൽ നിന്നാണ് ആയുധമെടുത്തതെന്ന് മൊഴി. മുറിച്ച പാടുകൾ തുണികൊണ്ട് കെട്ടി മറച്ചു. മതിൽ ചാടാൻ പാൽപ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി.

അതേസമയം, ജയിലിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്ററോളം ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യനായ കൊലയാളി രക്ഷപ്പെട്ടിട്ടും അധികൃതർ അറിഞ്ഞത് മണിക്കൂറുകൾ വൈകിയാണ്. രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്ന് ഗാർഡ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയിൽ ചാടി എന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ് ചെയ്യണം എന്നാണ് ചട്ടം. ഗോവിന്ദചാമി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കിയില്ല. കമ്പി മുറിക്കാൻ ആയുധമെടുത്തത് ജയിൽ വർക്ക്ഷോപ്പിൽ നിന്നെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴി. മതിലിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഫെൻസിംഗ് വഴി ഒരു മാസമായി വൈദ്യുതി കടത്തി വിടുന്നില്ലെന്നാണ് ജയിൽവകുപ്പിന്‍റെ വിശദീകരണം.