നിമിഷപ്രിയയുടെ മോചനം; യെമനിലേയ്ക്ക് യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാം: സുപ്രീംകോടതി

നിമിഷപ്രിയയുടെ മോചനം; യെമനിലേയ്ക്ക് യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തിന് യമനിലേയ്ക്കു പോകാനുള്ള യാത്രാനുമതിക്ക് ആക്ഷന്‍ കൗണ്‍സിലിനോട് കേന്ദ്രത്തെ സമീപിക്കാന്‍ സുപ്രീംകോടതി. കൗണ്‍സിലിന്റെ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമടങ്ങുന്ന മധ്യസ്ഥ സംഘമാണ് യമനി കുടുംബവുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നത്.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി പ്രത്യേക ആറംഗ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്.

ജൂലൈ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവെച്ച വിവരം ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു ഇന്ത്യക്കാരനും യെമന്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. ആദ്യ പടി കുടുംബം ക്ഷമിക്കുക എന്നതാണ്, രണ്ടാം ഘട്ടം ബ്ലഡ് മണിയാണ്. ആരെങ്കിലും കുടുംബവുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ആര്‍ക്കും പോകാന്‍ കഴിയുന്ന ഒരു രാജ്യമല്ല യെമന്‍. എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനോട് തങ്ങള്‍ നന്ദിയുള്ളവരാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആവശ്യം കേട്ട കോടതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് 14 ന് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

ഇടുക്കിയില്‍ വന്‍ വനംകൊള്ള; ഏലത്തോട്ടങ്ങളില്‍ നിന്നും മരങ്ങൾ മുറിച്ചുകടത്തി

ഇടുക്കിയില്‍ വന്‍ വനംകൊള്ള; ഏലത്തോട്ടങ്ങളില്‍ നിന്നും മരങ്ങൾ മുറിച്ചുകടത്തി

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ മേഖലയില്‍ വന്‍ വനംകൊള്ള. ശാന്തന്‍പാറ പേതൊട്ടിയില്‍ സിഎച്ച്ആര്‍ മേഖലയില്‍ നിന്ന് 150 ലധികം മരങ്ങള്‍ മുറിച്ചു കടത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായ പ്രദേശത്തിന് സമീപത്തുനിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.

ശാന്തന്‍പാറ വില്ലേജില്‍ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന ഒന്നര ഏക്കര്‍ ഭൂമിയില്‍ നിന്നും ഒരാഴ്ച മുന്‍പാണ് മരങ്ങള്‍ മുറിച്ചു കടത്തിയത്. എം ബൊമ്മയ്യന്‍ എന്നയാളുടെ പേരിലുള്ള ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്.

മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അനുമതിയില്ലാത്ത സിഎച്ച്ആര്‍ ഭൂമിയിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. ഏലം പുനകൃഷിയുടെ മറവിലാണ് മരംവെട്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചില്ലകള്‍ വെട്ടി ഒതുക്കുന്ന പതിവ് നടപടികളുടെ മറവില്‍ മരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്നു. ആഞ്ഞിലി, മരുത്, ഞാവല്‍, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങള്‍ ആണ് മുറിച്ചു കടത്തിയത്.

കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ കെട്ടിടം തകര്‍ന്നു വീണു; ഒഴിവായത് വൻ അപകടം

കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ കെട്ടിടം തകര്‍ന്നു വീണു; ഒഴിവായത് വൻ അപകടം

പത്തനംതിട്ട: കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നു വീണു. സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്‍ന്നുവീണത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടു വര്‍ഷമായി ഈ കെട്ടിട ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നില്ല.

പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി കണ്ടെത്തിയത്.

മേല്‍ക്കൂരയും മണ്‍കട്ടകള്‍കൊണ്ടു നിര്‍മിച്ച ഭിത്തിയും അടക്കമുള്ള ഭാഗങ്ങളാണ് തകര്‍ന്നു വീണത്. 80 വര്‍ഷത്തിനടുത്ത് പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്ന കെട്ടിടത്തിന് സമീപം കുട്ടികള്‍ വിശ്രമിക്കാന്‍ ഇരിക്കാറുണ്ടായിരുന്നു. കെട്ടിടം ഇടിഞ്ഞുവീണത് രാത്രിയായതിനാല്‍ വലിയ അപകടം ഒഴിവായി.

ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും; പാര്‍ക്കിങ്ങ് ഫീ ഇനത്തില്‍ കോളടിച്ച് തിരുവനന്തപുരം വിമാനത്താവളം

ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും; പാര്‍ക്കിങ്ങ് ഫീ ഇനത്തില്‍ കോളടിച്ച് തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: അഞ്ചാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഈ മാസം 22 ന് വിമാനം തിരിച്ച് യുകെയിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ പരിശീലത്തിന് എത്തിയ ബ്രിട്ടീഷ് കപ്പലില്‍ നിന്നും പറന്നുയര്‍ന്ന എഫ് 35 യുദ്ധവിമാനം ജൂണ്‍ 14 നാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. പിന്നീട് സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വീണ്ടും പറന്നുയരാന്‍ സാധിക്കാതെ വന്നതോടെ വിമാനത്താവളത്തില്‍ തുടരുകയായിരുന്നു.

യുകെയില്‍ നിന്നെത്തിയ വിദഗ്ധസംഘം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെയാണ് മടക്കായാത്ര തീയ്യതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. അകേസമയം, ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ പാര്‍ക്കിങ്ങ് ഫീസിനത്തില്‍ എട്ട് ലക്ഷത്തിലധികം രൂപയാണ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിക്കുക. പ്രതിദിനം 26,261 രൂപയാണ് പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ബ്രിട്ടണ്‍ വിമാനത്താവളത്തിന് നല്‍കേണ്ടിവരിക.

33 മൂന്ന് ദിവസത്തെ ആകെ തുക 806 ലക്ഷം രൂപയോളം വരുമെന്ന് ഇന്ത്യന്‍ പ്രതിരോധ ഗവേണ്ട വിഭാഗത്തെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്‌സിന്റെ 24 അംഗ വിദഗ്ധസംഘം തിരുവനന്തപുരത്ത് എത്തിയാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചത്. സംഘത്തില്‍ 14 സാങ്കേതിക വിദഗ്ധനും 10 ക്രൂ അംഹങ്ങളും ഉള്‍പ്പെടുന്നു. പശ്ചിമേഷ്യ വഴിയാകും യുദ്ധവിമാനം യുകെയിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടീഷ് യുദ്ധ വിമാനം കേരളത്തില്‍ ഇറങ്ങിയത് മുതല്‍ പലതവണ വാര്‍ത്തകളിലും ട്രോളുകളിലും ഇടം പിടിച്ചിരുന്നു. കേരള ടൂറിസം, കുടുംബശ്രീ ഹരിത കര്‍മസേന തുടങ്ങിയവയുടെ പരസ്യത്തിലും യുദ്ധവിമാനം വിഷയമായി. വിമാനത്തെ ഒണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റില്‍ വില്‍പനയ്ക്ക് വച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നവീൻ ബാബുവിന്റെ മരണം; മൊഴികൾ ദിവ്യക്ക് അനുകൂലം

നവീൻ ബാബുവിന്റെ മരണം; മൊഴികൾ ദിവ്യക്ക് അനുകൂലം

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലം. ആത്മഹത്യക്ക് മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാൻ നവീൻ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്.

കലക്ടറുടെ മൊഴിയും നവീൻ ബാബുവിന് എതിരാണ്. അഴീക്കോട് സ്വദേശി ടി.വി യുടെ മൊഴിപ്പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം എ ഡി എമ്മിന് അറിയാമായിരുന്നെന്ന് പ്രശാന്ത്. യാത്രയയപ്പിന് ശേഷം എ ഡി എമ്മും താനും ക്വാർട്ടേഴ്‌സിന് സമീപത്ത് വെച്ച് കണ്ടെന്നും പ്രശാന്ത് പറഞ്ഞു. ദിവ്യയോട് താൻ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണന്ന് മൊഴി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശം ഇല്ല.

കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം: ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.
ആയൂർ കൊട്ടാരക്കര റോഡിൽ പ്രവർത്തിക്കുന്ന ലാവിഷ് ടെക്സ്റ്റൈൽസിൽ ആണ് സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി അലിയും ചടയമംഗലം കുരിയോട് സ്വദേശിനിയായ ദീപമോൾ എന്ന സെയിൽസ് ഗേളും ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.