മേലാറ്റിങ്ങിൽ ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മേലാറ്റിങ്ങിൽ ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മേലാറ്റിങ്ങൽ ഡിവൈഎഫ്ഐ യൂണിറ്റും തിരുവനന്തപുരം എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയും ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമുവും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മേലാറ്റിങ്ങിൽ ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.

രാവിലെ 15 മിനിറ്റ് ഒഴിവാക്കണം, പകരം…; സ്‌കൂള്‍ സമയമാറ്റത്തില്‍ ബദല്‍ നിര്‍ദേശവുമായി സമസ്ത

രാവിലെ 15 മിനിറ്റ് ഒഴിവാക്കണം, പകരം…; സ്‌കൂള്‍ സമയമാറ്റത്തില്‍ ബദല്‍ നിര്‍ദേശവുമായി സമസ്ത

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിന് മുന്നില്‍ ബദല്‍ നിര്‍ദേശവുമായി സമസ്ത. രാവിലെ 15 മിനിറ്റ് അധിക ക്ലാസ് സമയം മാറ്റി, പകരം വൈകീട്ട് അരമണിക്കൂറാക്കി നീട്ടണം. കൂടാതെ ഓണം, ക്രിസ്മസ് അവധികളില്‍ നിന്നും അധിക ദിനം കണ്ടെത്താം. മറ്റു സംസ്ഥാനങ്ങള്‍ സ്‌കൂള്‍ പ്രവൃത്തിദിനം കൂട്ടിയ രീതി ഉപയോഗിക്കാവുന്നതാണെന്നും സമസ്ത സര്‍ക്കാരിന് മുന്നില്‍ ബദല്‍ നിര്‍ദേശം മുന്നോട്ടുവെക്കും.

നിലവില്‍ 9. 45 ന് ക്ലാസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് 10 മണിക്ക് തന്നെ ക്ലാസ് തുടങ്ങുക. പകരം രാവിലത്തെ 15 മിനിറ്റ് കൂടി ചേര്‍ത്ത് വൈകീട്ട് അരമണിക്കൂര്‍ അധിക ക്ലാസ് എടുക്കുക. ഇതുപ്രകാരം 4.15 ന് വിടുന്ന ക്ലാസ് 4.30 ന് വിടുന്നത് പരിഗണിക്കണമെന്നാണ് സമസ്ത നിര്‍ദേശിക്കുന്നത്. ഓണം, ക്രിസ്മസ് അവധിക്കാലത്ത് പ്രവൃത്തിദിനങ്ങളാകാമെന്നും നിര്‍ദേശിക്കുന്നു.

പ്രവൃത്തിദിനം കൂട്ടാന്‍ മറ്റു സംസ്ഥാനങ്ങളുടെ രീതി മാതൃകയായി സ്വീകരിക്കാവുന്നതാണ്. മറ്റു സംസ്ഥാനങ്ങള്‍ പിന്തുടരുന്ന അധ്യയന കലണ്ടറല്ല കേരളത്തില്‍ പാലിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ 240 പ്രവൃത്തിദിനങ്ങള്‍ വരെയുണ്ട്. എന്നാല്‍ കേരളത്തില്‍ അതല്ല സ്ഥിതി. പ്രവൃത്തിദിനം കൂട്ടാനായി ശനിയാഴ്ചയും അവധിക്കാലത്തും ക്ലാസ് നടത്താവുന്നതാണെന്നും സമസ്ത സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശം മുന്നോട്ടുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂള്‍ സമയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ പറഞ്ഞത്. വിദ്യാഭ്യാസവും മതവുമായി കൂട്ടി കുഴയ്ക്കേണ്ടതില്ല. വിദ്യാഭ്യാസ നിയമത്തിന് അനുസരിച്ചാണ് സര്‍ക്കാര്‍ സ്‌കൂളിലെ പഠന സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. സമസ്തയ്ക്ക് ഈ കാര്യത്തില്‍ അവരുടെ അഭിപ്രായം പറയാം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കിയിരുന്നു.

ചര്‍ച്ച ചെയ്താല്‍ അതിന്റെതായ ഫലം ഉണ്ടാകും. മനുഷ്യന്മാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യുമല്ലോ. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുക?. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം സമുദായ സംഘടനകള്‍ നോക്കണ്ടെന്ന് മന്ത്രി പറഞ്ഞാല്‍ ജനങ്ങളെ വിരട്ടാന്‍ മന്ത്രി നോക്കേണ്ടെന്ന് ഞങ്ങള്‍ക്കും പറയാം – ഉമര്‍ ഫൈസി പറഞ്ഞു.

കൃഷ്ണൻ നായർ (88) അന്തരിച്ചു

കൃഷ്ണൻ നായർ (88) അന്തരിച്ചു

കീഴാറ്റിങ്ങൽ കെ എസ് ഭവനിൽ കൃഷ്ണൻ നായർ (88) അന്തരിച്ചു.

ഭാര്യ: പരേതയായ ശാന്തമ്മ
മക്കൾ: സിന്ധു, ഇന്ദു, ബിന്ദു
മരുമക്കൾ: മുരളി (പരേതൻ), ഹരികുമാർ, നാഗഭൂഷൻ

‘നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും’; പ്രതികരിച്ച് തലാലിന്റെ സഹോദരന്‍

‘നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും’; പ്രതികരിച്ച് തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

കാലതാമസം തങ്ങളുടെ മനസിലെ മാറ്റില്ലെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. എത്രസമയമെടുത്താലും പ്രതികാരം ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. അറബിയിലാണ് പോസ്റ്റ്. വധശിക്ഷ വരെ തങ്ങള്‍ മുന്നോട്ടുപോകുമെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തലാലിന്റെ കുടുബത്തിന്റെ എതിര്‍പ്പ് മറികടന്ന് വടക്കന്‍ യെമന്‍ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്

മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും ഇന്ന് നേടിയെടുക്കുന്നതും കേള്‍ക്കുന്നതും പുതിയതോ ആശ്ചര്യകരമോ അല്ല…

മധ്യസ്ഥത വഹിക്കാനുള്ള എല്ലാ പരിശ്രമങ്ങളും വലിയ ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്, ഇത് സാധാരണവും പ്രതീക്ഷിക്കാവുന്നതുമാണ്.

ഞങ്ങള്‍ കടന്നുപോയ സമ്മര്‍ദം ഞങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഞങ്ങളുടെ ആവശ്യം നഷ്ടപരിഹാരമാണ്.

വധശിക്ഷ ഇപ്പോള്‍ മാറ്റിവെച്ചു. നിര്‍ഭാഗ്യവശാല്‍. വധശിക്ഷാ തിയതി നിശ്ചയിച്ചതിന് ശേഷം മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടാണ്. വധശിക്ഷ വരെ ഞങ്ങള്‍ പിന്തുടരും.

കാലതാമസം സ്വാധീനിക്കില്ല, സമ്മര്‍ദ്ദം ചലനങ്ങള്‍ ഉണ്ടാക്കില്ല. രക്തം വാങ്ങാന്‍ കഴിയില്ല… സത്യം മറക്കില്ല. എത്ര സമയമെടുത്താലും പ്രതികാരം വരും. അത് സമയത്തിന്റെ കാര്യമാണ്. ദൈവത്തിന്റെ സഹായത്താല്‍.

കീം : സര്‍ക്കാര്‍ അപ്പീലിന് ഇല്ല; വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ അറിയിക്കും

കീം : സര്‍ക്കാര്‍ അപ്പീലിന് ഇല്ല; വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ അറിയിക്കും

ഡല്‍ഹി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടമായതിനാലാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവേശന നടപടികള്‍ തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന് പിന്നിലെ കാരണമാണ്. പ്രവേശന നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കും. റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

റാങ്ക് പട്ടിക റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതിനു പിന്നാലെ, റാങ്ക് പുനഃക്രമീകരിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അലോട്ട്‌മെന്റു നടപടികളുടെ ഭാഗമായി ഓപ്ഷന്‍ നല്‍കുന്നതിലേക്ക് അടക്കം കടക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കിയ നിയമപോരാട്ടം നീളുന്നത് പ്രതിസന്ധിയായേക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആ ബിന്ദു വ്യക്തമാക്കിയിരുന്നു.

അവസാന നിമിഷം പ്രോസ്പെക്ടസില്‍ മാറ്റം വരുത്തിയത് എന്തിനെന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നു. എന്നാല്‍ പ്രവേശന പരീക്ഷാ പ്രൊസ്പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം. 14 വര്‍ഷമായി നിലനിന്ന അനീതി ഇല്ലാതാക്കുകയാണ് സിലബസ് പരിഷ്‌കരണത്തിലൂടെ ചെയ്തത്. സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന പഴയ പ്രൊസ്പെക്ടസ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും.

വിപഞ്ചികയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്, മകളുടെ സംസ്‌കാരം മാറ്റിവെച്ചു

വിപഞ്ചികയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്, മകളുടെ സംസ്‌കാരം മാറ്റിവെച്ചു

കൊല്ലം: ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടര്‍ന്ന് വിപഞ്ചിക മണിയന്‍ (32) ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷി നെതിരെ കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്.

ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉള്‍പ്പെടുത്തി വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് എസ്പിക്ക് സമര്‍പ്പിക്കും. വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ പറഞ്ഞിരുന്നു.

അല്‍ നഹ്ദയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനുള്ള നീക്കം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെ കോണ്‍സുലേറ്റില്‍ വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൃതദേഹം തിരികെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്.

ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ ആറില്‍ വൈഭവിയുടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. മൃതദേഹം ശ്മശാനത്തില്‍ എത്തുന്നതിനു തൊട്ടു മുമ്പാണ് മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു വിപഞ്ചികയുടെ മാതാവ് ഷൈലജ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചതിനെ തുടര്‍ന്നാണ് തിരക്കിട്ട ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടായത്.

കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനില്‍ പരേതനായ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നോ നാളെയോ നടക്കുമെന്നാണ് സൂചന. ഇരുവരെയും ജനിച്ച മണ്ണില്‍ സംസ്‌കരിക്കണമെന്ന് ഷൈലജയും ബന്ധുക്കളും പറഞ്ഞു. കുഞ്ഞിനെ ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കുമെന്ന് നിതീഷ് ഉറപ്പിച്ചതോടെയാണ് ഷൈലജയും ബന്ധുക്കളും കോണ്‍സുലേറ്റിനെ അഭയം പ്രാപിച്ചത്.

മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാനായി ഇന്നലെ രാവിലെയാണ് ഷൈലജ ഷാര്‍ജയില്‍ എത്തിയത്. എന്നാല്‍, വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിനു വിട്ടുകൊടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതോടെ ഇന്നലെ വൈകിട്ട് 4നു ഷാര്‍ജയില്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

മൃതദേഹം നാട്ടില്‍ നിതീഷിന്റെ വീട്ടില്‍ സംസ്‌കരിക്കുന്നതിന് എതിര്‍പ്പില്ലെന്ന് ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ഷൈലജ പറഞ്ഞു. എന്നാല്‍, ഇത് നിതീഷ് അംഗീകരിക്കാന്‍ തയാറായില്ല. നിതീഷിന്റെ ശാരീരിക മാനസിക പീഡനങ്ങളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പ് എഴുതിയെങ്കിലും ഭര്‍ത്താവിനെതിരെ എവിടെയും വിപഞ്ചിക പരാതി നല്‍കിയിരുന്നില്ല.

യുഎഇയില്‍ എവിടെയും കേസില്ലാത്ത സാഹചര്യത്തിലാണ് വൈഭവിയുടെ മൃതദേഹം പിതാവിന് വിട്ടു കൊടുക്കാന്‍ കോടതി തീരുമാനിച്ചത്. ഇത്രയും പീഡനം സഹിച്ചിട്ടും നിതീഷിനോടുള്ള സ്‌നേഹം കാരണമാണ് മകള്‍ കേസ് കൊടുക്കാതിരുന്നതെന്ന് ഷൈലജ പറഞ്ഞു. വിപഞ്ചികയുടെ സഹോദരനും ദുബായിലെത്തിയിട്ടുണ്ട്.