ശുചിമുറിയില്‍ രക്തക്കറ; സ്‌കൂളില്‍ കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന നടത്തി; പ്രിന്‍സിപ്പലും സഹായിയും അറസ്റ്റില്‍

ശുചിമുറിയില്‍ രക്തക്കറ; സ്‌കൂളില്‍ കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന നടത്തി; പ്രിന്‍സിപ്പലും സഹായിയും അറസ്റ്റില്‍

മുംബൈ: സ്‌കൂളില്‍ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലും അറ്റന്‍ഡന്റും അറസ്റ്റില്‍. താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടതിന് പിന്നാലെയാണ് പ്രിന്‍സിപ്പലും സഹായിയും ചേര്‍ന്ന് പെണ്‍കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന നടത്തിയത്.

സംഭവത്തില്‍ സ്‌കൂളിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രിന്‍സിപ്പലിനും സഹായിക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും മാതാപിതാക്കളും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി. ബുധനാഴ്ച രാത്രി സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും സഹായിയെയും അറസ്റ്റ് ചെയ്തതായി ഷാഹാപൂര്‍ പൊലീസ് അറിയിച്ചു.

സ്‌കൂളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച ടോയ്ലറ്റില്‍ രക്തക്കറ കണ്ടെത്തുകയും ഉടന്‍ തന്നെ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികള്‍ എന്ന് കണ്ടെത്തുന്നതിനായി, 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ കണ്‍വെന്‍ഷന്‍ ഹാളിലേക്ക് വിളിച്ചുവരുത്തി, അവിടെ ഒരു പ്രൊജക്ടര്‍ ഉപയോഗിച്ച് ടോയ്ലറ്റിലെയും ടൈലുകളിലെയും രക്തക്കറയുടെ ചിത്രങ്ങള്‍ കാണിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനികളോട് ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. കൈകള്‍ ഉയര്‍ത്തിയ പെണ്‍കുട്ടികളുടെ വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധ്യാപകര്‍ രേഖപ്പെടുത്തി. ബാക്കിയുള്ള പെണ്‍കുട്ടികളെ വാഷ്റൂമുകളിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കി.

നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ പേരില്‍ നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അടിയന്തരാവസ്ഥ രാജ്യത്തെ ഇരുണ്ട കാലഘട്ടമാണ്. പറഞ്ഞറിയിക്കാനാകാത്ത ക്രൂരതകളാണ് അടിയന്തരാവസ്ഥ കാലത്ത് അരങ്ങേറിയത്. കര്‍ക്കശ നടപടികള്‍ക്ക് നിര്‍ബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണ്. അടിയന്തരാവസ്ഥാക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരതകളാണെന്നും, അടിയന്തരാവസ്ഥ പാഠമുള്‍ക്കൊണ്ട് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ മൂടിക്കെട്ടി. രാഷ്ട്രീയമായ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. അമ്പതു വര്‍ഷങ്ങല്‍ക്കിപ്പുറവും ആ കാലഘട്ടം അടിയന്തരാവസ്ഥയായി ഇന്ത്യക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നുവെന്ന് ശശി തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി വലിയ ക്രൂരതകളാണ് നടത്തിയത്. അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളായി മാറി. നിര്‍ബന്ധിത വന്ധ്യംകരണം ഇതിന് ഉദാഹരണമാണ്. ഗ്രാമീണമേഖലകളില്‍ സ്വേച്ഛാപരമായ ലക്ഷ്യം നേടുന്നതിന് ബലപ്രയോഗവും അക്രമവും സഞ്ജയ് ഉപയോഗിച്ചു. ഡല്‍ഹി പോലുള്ള നഗരകേന്ദ്രങ്ങളില്‍ ചേരികള്‍ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി.

ഈ പ്രവൃത്തികളെ നിര്‍ഭാഗ്യകരമായ അതിക്രമങ്ങളായി പിന്നീട് ഗൗരവംകുറച്ച് ചിത്രീകരിച്ചു. അടിയന്തരാവസ്ഥയിലൂടെ എന്തു ക്രമം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു നമ്മുടെ റിപ്പബ്ലിക്കിന്റെ ആത്മാവിന്റെ വില നല്‍കേണ്ടിവന്നു. ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാത്ത മുറിവേല്‍പ്പിച്ചു. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠങ്ങള്‍ നാം ഉള്‍ക്കൊള്ളണമെന്നും ലേഖനത്തില്‍ ശശി തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു.

സ്വർണം മുകളിലോട്ടോ? ഇന്നത്തെ നിരക്കറിയാം

സ്വർണം മുകളിലോട്ടോ? ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഒരു പവൻ 160 രൂപയാണ് വർധിച്ചത്. ഇത് ഒരു പവൻ സ്വർണത്തിന് 72160 രൂപയാണ് വില. ഇന്നലെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. 72000 രൂപയായിരുന്നു ഒരു പവൻ സ്വനത്തിന്റെ വില. ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്.സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംഗിലേക്ക് കടന്നിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

ആക്‌സിയം 4 ദൗത്യം; ശുഭാംശുവിന്റെയും സംഘത്തിന്റെയും മടക്കയാത്ര മാറ്റി

ആക്‌സിയം 4 ദൗത്യം; ശുഭാംശുവിന്റെയും സംഘത്തിന്റെയും മടക്കയാത്ര മാറ്റി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര മാറ്റി. ആക്‌സിയം ഫോർ ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുക ജൂലൈ 14ന് ശേഷം. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു. യൂറോപ്യൻ സ്‌പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്. മടക്കയാത്ര തീയതി കൃത്യം പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശുവിനും സംഘത്തിനും മൂന്നാഴ്ച ചെലവിടാനായേക്കും. പതിനാലു ദിവസത്തേക്കാണ് ദൗത്യം പദ്ധതിയിട്ടിരുന്നത്.

നാസ, സ്‌പേസ് എക്‌സ്‌, ആക്‌സിയം സ്‌പേസ്‌, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ്‌ ആക്‌സിയം 4 ദൗത്യം. ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്‌സിയം സ്‌പേസ്. 2022 ലാണ് ആക്സിയം സ്പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളെ നിലയത്തിലെത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.

ചെന്നിത്തല നവോദയ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ചെന്നിത്തല നവോദയ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസുകാരി എസ്. നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്.

ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വനിതാ യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ; ഫ്ലാറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

വനിതാ യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ; ഫ്ലാറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പൊലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാക്കനാട് പാലച്ചുവട്ടിലെ ഇവർ‌ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം ഇവരുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പൊലീസിനു നൽകിയ മൊഴി. റിൻസിക്കും യാസറിനും എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നത്അടക്കം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.