പനി ബാധിച്ച് മരിച്ച 12കാരിയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ

പനി ബാധിച്ച് മരിച്ച 12കാരിയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ

കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പനി ബാധിച്ച് മരിച്ച ബാലിക പടയാട്ടി ജെനീറ്റയുടെ (12) അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ. കുട്ടി മരിച്ച അന്നുതന്നെയാണ് അയല്‍വാസിയുടെ വീട്ടിലെ നായയും ചത്തത്. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

ജെനീറ്റയുടെ വീട്ടിലെ നായയും രണ്ടാഴ്ച മുന്‍പ് ചത്തിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് ബാലികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലികയ്ക്ക് പനി ബാധിച്ചത്. ചുള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് വൈറല്‍ പനിക്കുള്ള മരുന്ന് നല്‍കിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ശക്തിയായ ചുമയെ തുടര്‍ന്ന് ബാലിക ഉറക്കത്തില്‍ നിന്ന് ഉണരുകയായിരുന്നു.

അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കലശലായ വയറുവേദനയും അനുഭവപ്പെട്ടു. ശുചിമുറിയില്‍ പോകുന്നതിനിടെ ബാലിക കുഴഞ്ഞുവീണു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കുഴിച്ചിട്ട നായയെ പുറത്തെടുത്ത് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൊണ്ടുപോയത്. ചുള്ളിയിലും പരിസരപ്രദേശങ്ങളിലും ജില്ലാ മെഡിക്കല്‍ സംഘം ഇന്നലെ പരിശോധന നടത്തി.

പ്ലസ് വൺ പ്രവേശനം; ഇന്ന് വൈകീട്ട് നാലിനകം ഫീസടച്ച് പ്രവേശനം നേടണം, രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ മുതൽ

പ്ലസ് വൺ പ്രവേശനം; ഇന്ന് വൈകീട്ട് നാലിനകം ഫീസടച്ച് പ്രവേശനം നേടണം, രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ മുതൽ

തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ഇന്ന് ( ചൊവ്വാഴ്ച) വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്‌മെന്റിൽ 35,947പേരാണ് ഇടംനേടിയത്. 53,789 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്. ഇതിൽ 6,254 പേർ മറ്റു ജില്ലകളിൽകൂടി അപേക്ഷിച്ചവരാണ്. അലോട്ട്‌മെന്റ് ലഭിച്ച മുഴുവൻ വിദ്യാർഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞുകിടക്കും.

അലോട്ട്മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പ്രവേശനം ലഭിക്കാത്തവർക്ക് ഒമ്പതുമുതൽ 11വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിക്കാം. 16ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷന് അവസരം നൽകും. ഇതുവരെ മെറിറ്റിൽ 2,68,584 വിദ്യാർഥികൾ പ്രവേശനം നേടി. അൺ എയ്ഡഡ് ഉൾപ്പെടെ ആകെ 3,48,906 പേരാണ് പ്ലസ് വണ്ണിൽ പ്രവേശനം നേടിയത്.

കടയ്ക്കാവൂരിൽ പൂർണ ഗർഭിണിയെയും കൊണ്ടുപോയ ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ചു

കടയ്ക്കാവൂരിൽ പൂർണ ഗർഭിണിയെയും കൊണ്ടുപോയ ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ചു

കടയ്ക്കാവൂർ: പൂർണ ഗർഭിണിയെയും കൊണ്ടുപോയ ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ചു. കടയ്ക്കാവൂരിൽ നിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് പോയ ആംബുലൻസാണ് നിയന്ത്രണംവിട്ട് ഇടിച്ചത്. കാര്യവട്ടം അമ്പലത്തിൻകരയിലാണ് സംഭവം. ആംബുലൻസിന് മുന്നേ പോയ കാർ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായി പറയുന്നത്.

മുന്നിലെ കാറിലിടിച്ച ആംബുലൻസ് നിയന്ത്രണംവിട്ട് വലതുവശത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. യുവതിയെ മറ്റൊരു ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരിക്കുകൾ പറ്റി. ഗർഭിണിയായ യുവതിക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സ്ത്രീവേഷത്തിലെത്തിയ മോഷ്ടാക്കൾ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു

സ്ത്രീവേഷത്തിലെത്തിയ മോഷ്ടാക്കൾ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു

ചിറയിൻകീഴ്: അർദ്ധരാത്രി സ്ത്രീ വേഷത്തിലെത്തിയ മോഷ്ടാക്കൾ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു. അഴൂർ കാറ്റാടി മുക്ക് ദശപുഷ്പം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള ഔട്ട്ലെറ്റുകളായ സമൃദ്ധി ബസാർ, സമൃദ്ധി വെജിറ്റബിൾ ഷോപ്പ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. സമൃദ്ധ ബസാറിന്റെയും വെജിറ്റബിൾ ഷോപ്പിന്റെയും ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

സമൃദ്ധി ബസാറിൽ നിന്നും മുപ്പതിനായിരം രൂപയും വെജിറ്റബിൾ ഷോപ്പിൽ നിന്ന് പതിനായിരം രൂപയും നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാവിലെ സ്ഥാപനങ്ങൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് കടയുടെ പോട്ടുകൾ തകർത്തു നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കടയ്ക്കുള്ളിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചതായും മേശ ഉൾപ്പെടെ തകർത്തതായും അറിയുന്നത്. തുടർന്ന് സ്ഥാപന അധികൃത ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. പോലീസ് പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. ഇതിൽ സ്ത്രീ വേഷം ധരിച്ച് രണ്ടുപേർ വരുന്നതായി വിവിധ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. ഒരാൾ ചുരിദാറും ഒരാൾ നൈറ്റിയും ആണ് ധരിച്ചിരിക്കുന്നത്. ഇവർ സ്ത്രീ വേഷം ധരിച്ച പുരുഷന്മാരാണെന്നും കരുതപ്പെടുന്നു.

തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. സ്ത്രീ വേഷം ധരിച്ച രണ്ടുപേരുടെയും ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും ഇരുവരും ഷാൾ ഉപയോഗിച്ച് മുഖം മറച്ചിരുന്നതിനാൽ പ്രാഥമിക അന്വേഷണത്തിൽ ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഫിംഗർ പ്രിൻ്റ് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ശാസ്ത്രീയമായ തെളിവെടുപ്പിലാണ് പോലീസ് പ്രാധാന്യം നൽകുന്നത്. ഈ മേഖലയിൽ കവർച്ചയും കവർച്ച ശ്രമങ്ങളും വ്യാപകമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇരട്ട ന്യൂനമർദ്ദ പാത്തി, സംസ്ഥാനത്ത് 11 വരെ കനത്ത മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

ഇരട്ട ന്യൂനമർദ്ദ പാത്തി, സംസ്ഥാനത്ത് 11 വരെ കനത്ത മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ ഝാർഖണ്ഡ് , ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു . ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്.

ഈ മാസം 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് 11 വരെ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു

ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.

കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ മാതാപിതാക്കളെ ക്രുരമായി മര്‍ദിച്ചു. ഇന്ന് രാവിലെയാണ് ചികിത്സയിലിരിക്കെ ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണ്‍ റിമാന്‍ഡിലാണ്.

പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.