by Midhun HP News | Jul 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്നുമുതല്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചതും പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയതും തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രമാക്കിയതും അടക്കമുള്ള മാറ്റങ്ങളാണ് നിലവില്‍ വന്നത്. ഈ മാറ്റങ്ങള്‍ ചുവടെ:
പാന്‍ കാര്‍ഡിന് ആധാര്‍
ഇന്നു മുതല്‍ വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്റെ പുതിയ നിയമപ്രകാരമാണിത്. ഇതുവരെ ഏതെങ്കിലും ഒരു അംഗീകൃത ഐഡന്റിറ്റി കാര്‍ഡും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാമായിരുന്നു.
ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം
2025-26 അസസ്‌മെന്റ് വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മുന്‍പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്‍ നിശ്ചയിച്ചിരുന്നത് ജൂലൈ 31 ആയിരുന്നു. എന്നാല്‍ പിന്നീട് സെപ്റ്റംബര്‍ 15 വരെ സമയം നീട്ടി. എന്നാല്‍, റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതികളില്‍ വെബ്‌സൈറ്റിലെ തിരക്കുമൂലം സാങ്കേതിക തകരാറുകള്‍ക്കു സാധ്യതയുള്ളതിനാല്‍ ഈ മാസം തന്നെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതാണ് ഉചിതം.
തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രം
ജൂലൈ 1 മുതല്‍, വെരിഫൈ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ എന്ന് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. കൂടാതെ, തത്കാല്‍ ബുക്കിങ്ങുകള്‍ക്കായി ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷന്‍ നടപ്പിലാക്കുന്നത് ജൂലൈ അവസാനം മുതല്‍ ആരംഭിക്കും.
തത്കാല്‍ ടിക്കറ്റുകള്‍ക്കുള്ള ഓതന്റിക്കേഷന്‍ പ്രക്രിയ വിപുലീകരിക്കാന്‍ റെയില്‍വേ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആധാര്‍ അല്ലെങ്കില്‍ ഡിജിലോക്കര്‍ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു വാലിഡ് ആയിട്ടുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്.
ജൂലൈ 1 മുതല്‍ ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിജിലോക്കറില്‍ രേഖകള്‍ ഉള്‍പ്പെടുത്തുന്നതിനായി അതിന്റെ വ്യാപ്തി ഇപ്പോള്‍ വിപുലീകരിച്ചിരിക്കുകയാണ്.
by Midhun HP News | Jul 1, 2025 | Latest News, കേരളം
കൊല്ലം ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. ചിതറ എൻആർ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിത്സ തേടി. ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ സൂരജിനെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി.
നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ഭക്ഷണത്തിൽ കട്ടിയായി തടഞ്ഞപ്പോൾ എല്ല് ആണെന്ന് കരുതി എന്നാൽ ചില്ല് വായിൽ നിന്ന് പൊട്ടിയപ്പോൾ ആണ് മനസിലായത്. കുറച്ചു ഭാഗം പുറത്ത് കിട്ടുകയും ചെയ്തു. തുടർന്ന് ചിതറ പഞ്ചായത്തിലെ കിളിത്തട്ട് സ്വദേശി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും യുവാവ് പറഞ്ഞു.അധികാരികൾ കൃത്യമായി പരിശോധന നടത്താതത് മൂലം അനാസ്ഥ പതിവാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
by Midhun HP News | Jul 1, 2025 | Latest News, കേരളം
കോട്ടയം: മോഷണക്കേസ് പ്രതി കോട്ടയം ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് ജയിൽ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടത്. രണ്ടു ദിവസം മുൻപാണ് ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അമിനുൽ ഇസ്ലാമിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി എങ്ങനെ ജയിലിൽ നിന്നും രക്ഷപ്പെട്ടു എന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
പ്രതിയെ പിടികൂടാൻ ജില്ലയിലുടനീളം വ്യാപക തിരച്ചിൽ നടത്തിവരികയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
by Midhun HP News | Jul 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം.
തുടർച്ചയായ ഡയാലിസിസ് ഇന്നുമുതൽ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ വിഎസ് മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, നേരത്തെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം വിഎസിൻ്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ.
രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
by Midhun HP News | Jul 1, 2025 | Latest News, കേരളം
സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന.
ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
by Midhun HP News | Jul 1, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാറമിലുള്ള സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ റിയാക്ടർ സ്ഫോടനത്തിൽ മരണസംഖ്യ 42 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾക്കിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് മരണസംഖ്യ വർധിച്ചതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. 31 മൃതദേഹങ്ങളാണ് ഇന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തത്. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും അവസാന ഘട്ടത്തിൽ തുടരുകയാണ്,” പരിതോഷ് പങ്കജ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് ഇന്ന് രാവിലെ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സന്ദർശനം നടത്തി, പരുക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ സന്ദർശിക്കുമെന്നും അറിയിച്ചു. സ്ഫോടനത്തിൽ 35 തൊഴിലാളികൾക്ക് പരുക്കേറ്റു, ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. 27 തൊഴിലാളികളെ ഇപ്പോഴും കാണാതായിട്ടുണ്ട്, അവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ഹൈദരാബാദ് ദുരന്ത നിവാരണ, ആസ്തി സംരക്ഷണ ഏജൻസി (HYDRAA), റവന്യൂ, പൊലീസ്, എൻഡിആർഎഫ്, തെലങ്കാന അഗ്നിശമന സേന എന്നിവർ രക്ഷാപ്രവർത്തനവും അവശിഷ്ടങ്ങൾ നീക്കം ചെയ്യലും തുടരുകയാണ്.
സ്ഫോടനത്തിന്റെ വിശദാംശങ്ങൾ
ഇന്നലെ രാവിലെയാണ് പശമൈലാറമിലെ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന സിഗാച്ചി കെമിക്കൽ ഫാക്ടറിയിലെ മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് (എംസിസി) ഡ്രൈയിംഗ് യൂണിറ്റിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശക്തി അത്ര ശക്തമായിരുന്നു, വ്യാവസായിക ഷെഡ് പൂർണമായും തകർന്നു. ചില തൊഴിലാളികൾ സ്ഫോടനത്തിന്റെ ആഘാതത്തിൽ അന്തരീക്ഷത്തിലേക്ക് തെറിച്ച് 100 മീറ്റർ അകലെ വീണതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് ഫാക്ടറിയിൽ ഏകദേശം 108 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തം 15 ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് അണച്ചത്. സ്ഫോടനത്തിന്റെ ശബ്ദം അഞ്ച് കിലോമീറ്റർ വരെ ദൂരത്തിൽ കേൾക്കാമായിരുന്നു.
ഇരകളിൽ ഭൂരിഭാഗവും ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. ചില മൃതദേഹങ്ങൾ പൊട്ടിത്തെറിച്ചോ കത്തിക്കരിഞ്ഞോ തിരിച്ചറിയാൻ കഴിയാത്തവിധം നശിച്ചതിനാൽ, അവരുടെ ഐഡന്റിറ്റി സ്ഥാപിക്കാൻ ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ, ഒരു രാസപ്രവർത്തനം മൂലമാണ് സ്ഫോടനം ഉണ്ടായതെന്ന് സംശയിക്കുന്നു. പ്രഥമദൃഷ്ട്യാ, റിയാക്ടർ സ്ഫോടനമല്ലെന്നും എയർ ഡ്രയർ സിസ്റ്റത്തിലെ പ്രശ്നമാണ് തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമെന്നും തൊഴിൽ മന്ത്രി ജി. വിവേക് പറഞ്ഞു.
സർക്കാർ നടപടികൾ
സംസ്ഥാന സർക്കാർ ദുരന്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഒരു ഉന്നതാധികാര സമിതിയെ നിയമിച്ചു. ചീഫ് സെക്രട്ടറി, സ്പെഷ്യൽ ചീഫ് സെക്രട്ടറി (ദുരന്തനിവാരണം), പ്രിൻസിപ്പൽ സെക്രട്ടറി (തൊഴിൽ), പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം), അഡീഷണൽ ഡിജിപി (ഫയർ സർവീസസ്) എന്നിവർ ഉൾപ്പെടുന്ന ഈ സമിതി, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകളും സമർപ്പിക്കും.
തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. തൊഴിൽ, തൊഴിൽ പരിശീലന, ഫാക്ടറികൾ (എൽഇടിഎഫ്) പ്രിൻസിപ്പൽ സെക്രട്ടറി എം. ഡാൻ കിഷോറുമായി സംസാരിച്ച അദ്ദേഹം, ഇരകൾക്ക് എല്ലാ സഹായവും നൽകാൻ നിർദ്ദേശിച്ചു.
തെലങ്കാനയിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം
മൂന്ന് നില കെട്ടിടം തകർത്ത ഈ സ്ഫോടനം തെലങ്കാനയിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
Recent Comments