by Midhun HP News | Jul 27, 2026 | Latest News, കേരളം
കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രമായ രേണുക ഓയില്‍ മില്ലില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് വെളിച്ചെണ്ണ മില്ലില്‍ നിന്ന് തീ പടര്‍ന്നത്. പ്രദേശവാസികള്‍ എത്തുമ്പോഴേക്കും മില്ലിന്റെ കാല്‍ഭാഗത്തോളം തീ വിഴുങ്ങിയിരുന്നു. മില്ലില്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ സംഭരണികളിലേക്കും കൊപ്ര ചാക്കുകളിലേക്കും തീ ആളിപ്പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കന്നാസുകളിലും പാത്രങ്ങളിലും സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ മുഴുവന്‍ കത്തിനശിച്ചു. മില്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയും തീപിടിത്തത്തില്‍ കത്തിയമര്‍ന്നു.
ഞായറാഴ്ചയായതിനാല്‍ സംഭവസമയത്ത് മില്ലില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഒഴിവായി. സ്ഥാപനത്തിന് സമീപം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

by Midhun HP News | Jul 26, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍. ഫഡ്‌നാവിസിന്റെ അടിയന്തര ഡല്‍ഹി സന്ദര്‍ശനമാണ് ഈ അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രി പദവിയില്‍ നിയോഗിച്ചേക്കുമെന്ന ശിവസേന( യുടിബി) നേതാവിന്റെ പ്രതികരണവും അഭ്യൂഹങ്ങളെ ശക്തമാക്കിയിട്ടുണ്ട്.
സോളാര്‍പൂര്‍ പണ്ഡര്‍പൂരിലെ വിത്തല്‍-രുക്മിണി ക്ഷേത്രത്തില്‍ ആഷാദി ഏകാദശി പൂജകള്‍ക്ക് എത്തിയതായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസും ഭാര്യ അമൃതയും. പ്രാര്‍ത്ഥനകളും മറ്റ് ഔദ്യോഗിക പരിപാടികളും പൂര്‍ത്തിയാക്കി ഫഡ്‌നാവിസും ഭാര്യയും ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു.
വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച സാഹചര്യത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി വരാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ശിവസേന (യുടിബി നേതാവ്) സഞ്ജയ് റാവത്ത് പറഞ്ഞു. ‘നരേന്ദ്രമോദി സര്‍ക്കാരില്‍ ഫഡ്‌നാവിസ് പ്രധാന പദവി വഹിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്.”ഉന്നത വിദ്യാഭ്യാസം നേടിയ, അഭിഭാഷകനായ, വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുള്ള നേതാവാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. വളരെയേറെ പാണ്ഡിത്യമുള്ള ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന ഊഹാപോഹങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫഡ്‌നാവിസിന് ഡല്‍ഹിയില്‍ പ്രധാന ഉത്തരവാദിത്തം ഏല്‍പ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല’. സഞ്ജയ് റാവത്ത് പറഞ്ഞു.
ഫഡ്‌നാവിസിന്റെ രാഷ്ട്രീയ മേലാളന്മാര്‍ ഡല്‍ഹിയിലാണ്. അവര്‍ പറയുന്നത് അദ്ദേഹത്തിന് അനുസരിക്കാതിരിക്കാനാകില്ല. വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന ഭയം മൂലമാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യത്തെ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചെങ്കിലും, ഉദ്ധവ്- രാജ് താക്കറെമാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത റാലി ഞായറാഴ്ച മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു.

by Midhun HP News | Jul 26, 2026 | Latest News, കേരളം
സിജെപി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതിന് പിന്നാലെ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ചന്തു സലിംകുമാർ. പേളിയെയെയും നടനും ബിജെപി നേതാവുമായ കൃഷണകുമാറിനെയും ട്രോളി കൊണ്ടാണ് ചന്തു രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടന്റെ പ്രതികരണം.
‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചു പോയീന്ന് കേട്ടു, ശരിയാണോ ഗയ്സ് ?’- എന്നാണ് ചന്തു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടിലാണ് ചന്തു തന്റെ കുറിപ്പ് പങ്കുവച്ചത്. കാവി എന്റെ ഇഷ്ട നിറമെന്നും തമാശ രൂപേണ ചന്തു കുറിച്ചിട്ടുണ്ട്.
കശ്മീരിൽ കല്ലേറ് നിർത്താൻ അറിയാവുന്ന മോദിക്ക് ആണോ ഡൽഹിയിൽ അതിന് സാധിക്കാത്തത് എന്നായിരുന്നു ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ പ്രതികരണം. പേളി മാണിയുടെ നിലപാട് വലിയ ചർച്ചയായിരുന്നു. ഒരു ലക്ഷ്യവും ഒരു ജീവനേക്കാൾ വലുതല്ലെന്നും ജീവന് ഭീഷണിയുണ്ടെങ്കിൽ അവിടെ നിന്നും വിദ്യാർഥികൾ മടങ്ങി പോകണമെന്നും പേളി കുറിച്ചിരുന്നു.

by Midhun HP News | Jul 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യുവജന- വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ പ്രതികരണവുമായി മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ എംഎല്‍എ. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ ഒരു യഥാര്‍ഥ രാജ്യസ്‌നേഹിക്കേ സാധിക്കൂ. വിധ്വംസകശക്തികള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച സമരത്തീയില്‍ ഇന്ത്യന്‍ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ പൊളിഞ്ഞത്. എബിവിപി പ്രവര്‍ത്തനകാലം മുതല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാഷ്ട്രീയ സത്യസന്ധതയും നീതിബോധവും നേരിട്ടറിയുന്നയാളാണ് താന്‍. പെട്രോളിയം മന്ത്രിയായിരിക്കെ ഉജ്ജ്വല യോജന പോലുള്ള പദ്ധതിയിലൂടെ ദരിദ്രര്‍ക്ക് വേണ്ടി നടത്തിയ ഇടപെടലുകള്‍, ഊര്‍ജമേഖലയില്‍ രാജ്യത്തിന് കുതിപ്പായി നടപ്പാക്കിയ പദ്ധതികള്‍ എല്ലാംതന്നെ അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവിന് അടിവരയിടുന്നു.
വിദ്യാഭ്യാസ രംഗത്തെ അടിമുടിമാറ്റിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലും ധര്‍മേന്ദ്ര പ്രധാന്റെ സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ കരുത്തുറ്റ നേതാവായി പൊതുമണ്ഡലത്തില്‍ സജീവമായി ഇനിയും ഉണ്ടാകുക തന്നെ ചെയ്യും. ഇവിടെ വിജയിച്ചത് നരേന്ദ്രമോദിയും ധര്‍മേന്ദ്ര പ്രധാനുമാണ്. രാജ്യവിരുദ്ധശക്തികള്‍ ഇന്ത്യന്‍ യുവത്വത്തെ കീഴടക്കാതിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പദവിയില്‍ നിന്ന് രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് അഭിവാദ്യങ്ങളെന്നും വി മുരളീധരന്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

by Midhun HP News | Jul 26, 2026 | Latest News, കേരളം
തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതേ മേഖലയില്‍ തന്നെ തുടരുന്നു.
ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ ഈ മാസം 29 വരെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം മുതല്‍ വടക്കോട്ടുള്ള ആറു ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുണ്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ബുധനാഴ്ച തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
ഗുജറാത്ത് തീരം, മഹാരാഷ്ട്ര തീരം അതിനോട് ചേര്‍ന്ന വടക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പശ്ചിമ ബംഗാള്‍ തീരം, ഒഡിഷ തീരം, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, വടക്കന്‍ – തെക്കന്‍ – മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

by Midhun HP News | Jul 25, 2026 | Latest News, ജില്ലാ വാർത്ത
സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണൻ എം. എസ്. അധ്യക്ഷത വഹിച്ച സമ്മേളനം INTUC യുടെ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ-ശുചിത്വ മേഖലയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സേവനം അനിവാര്യമാണെന്നും, മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമായി പഞ്ചായത്ത് തലങ്ങളിൽ ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, എൻഫോസ്‌മെന്റ് പരിശോധനകൾ ശക്തിപ്പെടുത്തുക, പ്ലാസ്റ്റിക്. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങൾ പാലിക്കുന്നതിനെ കുറിച്ചും, ഹരിതകർമ്മ സേന പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനു ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ചുമതലയെ കുറിച്ചും, ഹെൽത്ത് ഇൻസ്‌പെക്ടർ മാരുടെ സേവന-തൊഴിൽപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു.സമ്മേളനത്തിന്റെ ഉദ്ദേശം സ്വാഗതം പ്രസംഗത്തിൽ സംഘടന വൈസ് പ്രസിഡന്റ് റിനിൽ പറയുകയുണ്ടായി
സെക്രട്ടറി പ്രിയ, ട്രഷർർ ജിഷ, ഉണ്ണിക്കണ്ണൻ, സുജിത് ലാൽ, ഡിജിൽ, ചിത്ര, സുനിൽ, ഷമീർ, അഭിലാഷ്, സൂര്യ വിദ്യ, ബഷീർ, മനോജ് എന്നിവർ ആശംസ അർപ്പിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്ത് സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും ക്ഷേമപരമായ പദ്ധതികൾക്കും പിന്തുണ പ്രഖ്യാപിച്ചു.

Recent Comments