by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും. ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പെരുന്നാള്‍ അവധിക്ക് മുമ്പായി പുറത്തിറങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും നീക്കം. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നല്കി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളില്‍ 20 വര്‍ഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് 19ാം തീയതി അവസാനിക്കുന്നത്.
മലയാളികള്‍ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നല്‍കിയത്. ആ ദൗത്യം ആണ് വിജയത്തിലേക്ക് എത്തുന്നത്. 2006 നവംബറിലാണ് സൗദി ബാലന് അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
റഹീമിന്റെ മോചനത്തിനായി പിരിഞ്ഞുകിട്ടിയതില്‍ പതിനൊന്നരക്കോടി രൂപയോളം ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം കമ്മിറ്റി ചേര്‍ന്ന് ഫണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

by Midhun HP News | May 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇനി വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നുപോകുമെന്ന ആശങ്ക വേണ്ട!. e-NACH സൗകര്യത്തിലൂടെ കൃത്യസമയത്ത് അനായാസം ബില്ലടയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി ബില്‍ തയ്യാറാക്കി അഞ്ചാം ദിവസം ബില്‍ തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് കെഎസ്ഇബിയിലേക്ക് ഈടാക്കുന്ന സംവിധാനമാണിത്. National Payment Corporation of India (NPCI)യുടെ NACH പ്ലാറ്റ്ഫോം നല്കുന്ന സുരക്ഷിത സേവനമാണിതെന്നും കെഎസ്ഇബി അറിയിച്ചു.
KSEB മൊബൈല്‍ ആപ്പ്/ wss.kseb.in എന്ന വെബ്സൈറ്റ് വഴി കണ്‍സ്യൂമര്‍ നമ്പരും വിശദാംശങ്ങളും നല്കി രജിസ്റ്റര്‍ ചെയ്യാം. നെറ്റ് ബാങ്കിങ്/ ഡെബിറ്റ് കാര്‍ഡ്/ ആധാര്‍ വഴി അനുമതി നല്‍കാം. വളരെ കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ് ആണ് ഈടാക്കുന്നത് (ഒറ്റത്തവണ രജിസ്ട്രേഷന് 10 + GST ബില്ലടയ്ക്കുമ്പോള്‍ 1.9 + GST).യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ആണ് സേവനം നല്‍കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

by Midhun HP News | May 19, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍, വടക്കന്‍ ജില്ലകളിലാണ് മഴ ശക്തമാവുക.
സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരളത്തില്‍ കള്ളക്കടല്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂമാഹി വരെ), കാസര്‍കോഡ് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (19/05/2026) രാവിലെ 08.30 മുതല്‍ (20/05/2026) ഉച്ചയ്ക്ക് 02.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിപ്പ്.

by Midhun HP News | May 18, 2026 | Latest News, കേരളം
കേരളത്തില്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര നടപ്പിലാകുന്നതിന് മുമ്പ് എട്ട് സംസ്ഥാനങ്ങളില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവയ്ക്ക് പുറമേ കേരളത്തിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്കുമ്പോള് ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് ഈ സൗകര്യം എന്ന സവിശേഷതയുണ്ട്.
കേരളത്തില്‍ എല്ലാ ബസുകളിലും സൗജന്യയാത്ര എന്നതാണ് പ്രഖ്യാപനമെങ്കിലും അന്തിമ രൂപം അറിയാന്‍ വിശദമായ ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്.
ഡല്‍ഹി, പഞ്ചാബ്, ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പിന്നെ സൗജന്യയാത്രയുള്ളത്.
2019ല്‍ ഡല്‍ഹിയിലാണ് ആദ്യമായി സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന സൗകര്യം ലഭിച്ചത്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്,ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയിലാണ് പൂര്‍ണമായും സൗജന്യയാത്ര സൗകര്യം ലഭിക്കുക. തമിഴ്നാട്ടില്‍ 2021ല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഓര്‍ഡിനറി ടൗണ്‍ ബസുകളില്‍ മാത്രമാണ് സൗജന്യമായി യാത്രയ്ക്ക് അവസരമൊരുങ്ങിയത്. 2023ല്‍ കര്‍ണാടകയിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.
ശക്തി എന്ന പേരില്‍ ആരംഭിച്ച പദ്ധതി പ്രകാരം കര്‍ണാടകത്തിലെ ലക്ഷ്വറി വിഭാഗത്തില്‍ പെടാത്ത ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാവും. സ്ത്രീകള്‍ക്ക് പുറമേ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം അവതരിപ്പിച്ചിരുന്നു. 2023 ഡിസംബറിലാണ് തെലങ്കാന സര്‍ക്കാര്‍ മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ക്കു പുറമേ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എസി വിഭാഗത്തില്‍ ഒഴികെയുള്ള സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രക്കുള്ള അവസരം നല്‍കിയിരുന്നു.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ എക്സ്പ്രസ്, ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുക. ആന്ധ്രയില്‍ 2025 മുതലും പഞ്ചാബില്‍ 2021മുതലും ജമ്മു കാശ്മീരില്‍ 2025 മുതലുമാണ് സൗജന്യ യാത്രയുള്ളത്. പശ്ചിമ ബംഗാളില്‍ അടുത്ത മാസം മുതലാണ് ഈ സൗകര്യം ലഭിക്കുക. കേരളത്തില്‍ ഈ സൗകര്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിലൂടെ വരുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും എന്നാണ് പ്രഖ്യാപനം.

by Midhun HP News | May 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: NEET UG ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂര്‍ നഗരത്തില്‍ ‘രേണുകായ് കെമിസ്ട്രി ക്ലാസസ്’ (RCC) എന്ന കോച്ചിങ്ങ് സെന്റര്‍ നടത്തുന്ന ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കേന്ദ്ര ഏജന്‍സി നടത്തിയ പരിശോധനയില്‍ മൊട്ടേഗാവ്കറുടെ മൊബൈല്‍ ഫോണില്‍ നിന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോര്‍ന്ന ചോദ്യപ്പേപ്പര്‍ കണ്ടെത്തിയിരുന്നു.
നീറ്റ് യുജി (NEET UG) പേപ്പര്‍ ചോര്‍ത്തുന്നതിലും വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരുന്ന സംഘടിത മാഫിയയിലെ സജീവ അംഗമായിരുന്നു മൊട്ടേഗാവ്കര്‍ എന്നാണ് സിബിഐ ആരോപിക്കുന്നത്. മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തി, 2026 ഏപ്രില്‍ 23-ലെ പരീക്ഷയ്ക്ക് മുന്നോടിയായി മൊട്ടേഗാവ്കര്‍ ചോദ്യപ്പേപ്പറും ഉത്തരങ്ങളും കൈപ്പറ്റി. ഈ ചോദ്യപ്പേപ്പര്‍ മൊട്ടേഗാവ്കര്‍ നിരവധി ആളുകള്‍ക്ക് വിതരണം ചെയ്തതായും സിബിഐ ആരോപിക്കുന്നു.
ആരാണ് മൊട്ടേഗാവ്കര്‍ ?
മഹാരാഷ്ട്രയിലെ നീറ്റ് (NEET), ജെ.ഇ.ഇ (JEE) പരീക്ഷാ പരിശീലന രംഗത്തെ വളരെ പ്രമുഖനായ ഒരു വ്യക്തിത്വമാണ് മൊട്ടേഗാവ്കര്‍. ലാത്തൂരില്‍ നിന്നുള്ള ഒരു കെമിസ്ട്രി അധ്യാപകനായ മൊട്ടേഗാവ്കര്‍, കോച്ചിങ് രംഗത്ത് ‘എം സര്’ എന്ന പേരില്‍ പരക്കെ അറിയപ്പെടുന്നു. ആര് സി സി ക്ലാസസ് (RCC Classes – Renukai Career Center) എന്ന സ്ഥാപനത്തെ മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും വലിയ കോച്ചിംഗ് ബ്രാന്‍ഡുകളില്‍ ഒന്നായി അദ്ദേഹം വളര്‍ത്തിയെടുത്തു.
ലാത്തൂരിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളാണ് മൊട്ടേഗാവ്കര്‍. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി നഗരത്തിലുടനീളം സൈക്കിളില്‍ സഞ്ചരിച്ച് പ്രൈവറ്റ് ട്യൂഷനുകള്‍ എടുത്തുകൊണ്ടാണ് അദ്ദേഹം അധ്യാപനം ആരംഭിച്ചത്. 1990-കളുടെ അവസാനത്തില്‍, വാടകയ്ക്കെടുത്ത ഒരു ചെറിയ മുറിയില്‍ പത്തോളം വിദ്യാര്‍ത്ഥികളുമായാണ് അദ്ദേഹം കോച്ചിങ് ആരംഭിച്ചത്. ആദ്യകാലങ്ങളില്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നു.
കെമിസ്ട്രി നേരിട്ട് പഠിപ്പിക്കുക, സ്വന്തംകൈപ്പടയില്‍ നോട്ടുകള്‍ തയ്യാറാക്കുക, 11, 12 ക്ലാസുകളിലെയും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെയും ചെറിയ ബാച്ചുകള്‍ കൈകാര്യം ചെയ്യുക എന്നിവയെല്ലാം അദ്ദേഹം തന്നെയായിരുന്നു ചെയ്തിരുന്നത്. മത്സരപരീക്ഷകളില്‍ ടോപ്പര്‍മാരെ സൃഷ്ടിക്കുന്നതില്‍ മഹാരാഷ്ട്രയില്‍ പ്രശസ്തമായ ‘ലാതൂര്‍ പാറ്റേണിനൊപ്പം’ മൊട്ടേഗാവ്കറുടെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടും വളര്‍ന്നു പന്തലിക്കുകയായിരുന്നു.

by Midhun HP News | May 18, 2026 | Latest News, കേരളം
തിരുവനന്തപുരം: കീഴ്വഴക്കങ്ങളൊക്കെ മാറ്റപ്പെടാനുള്ളതാണെന്നും ഭാവിയില്‍ ഒരുപാട് കീഴ്വഴക്കങ്ങള് മാറ്റപ്പെടുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ വേദിയില്‍ ഉണ്ടാവാന്‍ പാടുള്ളൂ എന്ന ലോക്ഭവന് നിര്‍ദേശം നിലനില്‍ക്കെ, വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തതിനെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വി ഡി സതീശന്.
‘നൂറ് വര്‍ഷം കഴിഞ്ഞാലും 150 വര്‍ഷം മുന്‍പുള്ള കീഴ്വഴക്കമാണ് എന്ന് പറയുന്നതില്‍ കാര്യമുണ്ടോ? ഇത് നിങ്ങള്‍ കണ്ടില്ലേ. സത്യപ്രതിജ്ഞ നിങ്ങള്‍ കണ്ടില്ലേ. ഈ സത്യപ്രതിജ്ഞയില്‍ വന്ന അതിഥികള്‍ ആരെല്ലാമായിരുന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, രണ്ടു സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാര്‍, നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഛത്തീസ്ഗഡിലെ മുന്‍ മുഖ്യമന്ത്രി. ഇതിന് മുന്‍പ് ഏതെങ്കിലും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഇത്രയുമധികം നേതാക്കള്‍ ഒരുമിച്ച് വന്ന സമയം ഉണ്ടായിട്ടുണ്ടോ? കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ നേതൃനിരയിലെ ബിജെപി പ്രസിഡന്റ്, സിപിഐ സെക്രട്ടറി, ലീഗിന്റെ നേതാവ് പാണക്കാട് തങ്ങള്‍ അടക്കം വലിയ നിര പങ്കെടുത്തു. അവിടത്തെ തിരക്ക് എന്തായിരുന്നു. നിയന്ത്രിക്കാന്‍ പോലും കഴിയാത്ത തിരക്കായിരുന്നു. അത് നമുക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. സുരക്ഷിതത്വവും മറ്റു കാര്യങ്ങളുമെല്ലാം പരിഗണിച്ച് എല്ലാവരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. കുറച്ച് പേരെ താഴെ ഇരുത്തുകയും കുറച്ച് പേരെ മുകളില്‍ ഇരുത്തുകയുമല്ല ചെയ്തത്.’- വി ഡി സതീശന് പറഞ്ഞു.
‘പ്രധാനപ്പെട്ട ആളുകളെയെല്ലാം നേരിട്ട് തന്നെയാണ് വിളിച്ചത്. മുന്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയാണ് വിളിച്ചത്. സ്നേഹപൂര്‍വം ക്ഷണം സ്വീകരിച്ച് അദ്ദേഹം എത്തി. ഞാന്‍ പ്രത്യേകം നന്ദി പറയുകയാണ്. ഇത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മന്ത്രിസഭയല്ലേ. സത്യപ്രതിജ്ഞ ചെയ്തത് എല്ലാവരുടെയും സാന്നിധ്യത്തിലാണ്. നമ്മള് വരുമ്പോള്‍ ചില സന്ദേശങ്ങള്‍ നല്കുമല്ലോ. എപ്പോഴും കീഴ്വഴക്കം കീഴ്വഴക്കം എന്ന് പറയരുത്. ഒരുപാട് കീഴ് വഴക്കങ്ങള്‍ മാറ്റപ്പെടും’- സതീശന് കൂട്ടിച്ചേര്‍ത്തു.

Recent Comments