വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വർക്കല ജനതാമുക്ക് പുല്ലാന്നിമൂട് സ്വദേശിനിയായ 32 വയസ്സുകാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം വർക്കല താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് നിതിൻ ജി.എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷാനവാസ് ബി എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് ഷാനവാസ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് നിതിൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ചു, പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; പൊലീസുകാരൻ അറസ്റ്റിൽ

വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ചു, പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; പൊലീസുകാരൻ അറസ്റ്റിൽ

തൊടുപുഴ: ഒളികാമറയിൽ ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴ് മാസക്കാലമായി പകർത്തിയ മുഴുവൻ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളികാമറയിൽ പകർത്തി വൈശാഖ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നൽകുകയും ഇത് കാണിച്ച ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ വനിത സെല്ലിലും സൈബർ ക്രൈമിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇതിനൊപ്പം നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഏഴ് മാസക്കാലമായി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിട്ടുള്ള മുഴുവൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ പകർത്തിയിരുന്നതായി കണ്ടെത്തി.

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമിൽ ഒളികാമറ വെക്കുകയും ഇത് മൊബൈലിൽ കണക്ട് ചെയ്യുകയുമാണ് ചെയ്തിരുന്നത്. മണ്ഡലകാലം മുതൽ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് വന്ന പൊ ലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ഉൾപ്പെടെ വൈശാഖിന്റെ മൊബൈലിൽ ഉണ്ടെന്നാണ് സൂചന. സൈബർ കുറ്റം ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത വൈശാഖിനെ കോടതിയിൽ ഹാജരാക്കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കയറിയ ടൂറിസം വെബ്സൈറ്റ്, കേരളം ഒന്നാമത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കയറിയ ടൂറിസം വെബ്സൈറ്റ്, കേരളം ഒന്നാമത്

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ് ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാം സ്ഥാനത്ത്.

1,18,205 റാങ്കിങ്ങ് പോയിന്റുകളോടെ ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്താണ് കേരളം. 9987 റാങ്കിങ്ങോടെ വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിങ്ങിലും കേരള ടൂറിസം രണ്ടാമതുണ്ട്, ടൂറിസം ഇന്‍ഡസ്ട്രി എന്ന വിഭാഗത്തില്‍ 1669 പോയിന്റോടെ കേരളം തന്നെയാണ് രണ്ടാം സ്ഥാനത്ത്. ഈ മൂന്ന് വിഭാഗങ്ങളിലും 1226-ാം റാങ്ക് ഉള്ള തായ്ലാന്റ് ടൂറിസമാണ് ഒന്നാമത്. മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമം വിയറ്റ്നാമും ഇന്‍ക്രഡിബിള്‍ ഇന്ത്യയും ഇന്തോനേഷ്യയുമാണ്. ഗൂഗിള്‍ വിശകലനമനുസരിച്ച് 60 ലക്ഷം ഉപഭോക്താക്കള്‍ കേരള ടൂറിസം വെബ്സൈറ്റില്‍ ഇക്കാലയളവില്‍ 79 ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഏകദേശം 58 ലക്ഷത്തോളം ഉപഭോക്താക്കള്‍ സെര്‍ച്ചിലൂടെയാണ് കേരള ടൂറിസം സൈറ്റിലെത്തിയത്. 10 ലക്ഷത്തിലധികം ആളുകള്‍ കേരള ടൂറിസം ഒആര്‍ജി എന്ന് ടൈപ്പ് ചെയ്ത് സൈറ്റിലെത്തി. 10 ലക്ഷത്തോളം സന്ദര്‍ശകര്‍ പരസ്യങ്ങളിലൂടെ എത്തി. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ വെബ്സൈറ്റിലെത്തുന്നുണ്ട്. ഹോം പേജിനു പുറമേ താമസ സൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെലി ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷന്‍, ഉത്സവ കലണ്ടര്‍, തെയ്യം കലണ്ടര്‍, യോഗ തുടങ്ങിയ പേജുകളിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

ഒരു ലക്ഷത്തിലേറെ പേജുകളാണ് കേരള ടൂറിസം വെബ്സൈറ്റിലുള്ളത്. ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങളും ആകര്‍ഷകമായ വീഡിയോകളും ലേ ഔട്ടും സൈറ്റിന്റെ പ്രത്യേകതയാണ്. യാത്രാ പ്ലാനര്‍, ലൈവ് വെബ്കാസ്റ്റുകള്‍, ഇ-ന്യൂസ് ലെറ്ററുകള്‍ തുടങ്ങിയവയും ഇതിലുണ്ട്. 20-ലധികം ഭാഷകളില്‍ ലഭ്യമായ ഇത് കേരളത്തിന്റെ അതുല്യ ആകര്‍ഷണങ്ങള്‍, സംസ്‌കാരം, യാത്ര എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണ്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക ഐടി സൊല്യൂഷന്‍ പങ്കാളിയായ ഇന്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്‌സൈറ്റിന്റെ രൂപകല്പനയും പരിപാലനവും ചെയ്തുകൊണ്ടിരിക്കുന്നത്.

ആഗോള ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്റെ പ്രാധാന്യത്തിനും വിനോദസഞ്ചാരികള്‍ക്കിടയിലെ സ്വീകാര്യതയ്ക്കും ലഭിച്ച അംഗീകാരമാണ് വെബ്സൈറ്റ് റാങ്കിംഗിലെ നേട്ടമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഗുജറാത്തില്‍ വന്‍ വിമാന ദുരന്തം, എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു തീപിടിച്ചു; 242 യാത്രക്കാര്‍

ഗുജറാത്തില്‍ വന്‍ വിമാന ദുരന്തം, എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു തീപിടിച്ചു; 242 യാത്രക്കാര്‍

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്‌.

വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഇതേതുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ അടച്ചു.

തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

എംഎസ് സിയുടെ കപ്പല്‍ തടഞ്ഞുവയ്ക്കണം, തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി

എംഎസ് സിയുടെ കപ്പല്‍ തടഞ്ഞുവയ്ക്കണം, തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ചരക്കുകപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. എംഎസ്എസി കപ്പല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എല്‍സ-3 എന്ന ചരക്കുകപ്പല്‍ അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതില്‍, കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ് സി എല്‍സ-3 കപ്പലില്‍ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തില്‍ ഇതു നഷ്ടപ്പെട്ടതിനാല്‍, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ് സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.

കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ആറു കോടിയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ആറു കോടി രൂപ കെട്ടിവെക്കാതെ എംഎസ് സി കമ്പനിയുടെ കപ്പല്‍ കേരള തീരം വിടാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ് കോടതി, കപ്പല്‍ തീരം വിടുന്നത് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആറു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കെട്ടിവെക്കാനാണ് ജസ്റ്റിസ് എം എ അബ്ദുൾ ഹക്കീ‌മിന്റ ബെഞ്ച് നിർദേശിച്ചിട്ടുള്ളത്.

അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല, കേന്ദ്രസര്‍ക്കാരിനും വിഷയത്തില്‍ കേസെടുക്കാവുന്നതാണ്. ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും എന്തൊക്കെയുണ്ടെന്ന് പരിശോധിക്കണം. അപകടത്തില്‍ കൃത്യമായ നടപടിയുണ്ടാകണം. പുറംകടലില്‍ കഴിഞ്ഞ ദിവസം കത്തിയ വാന്‍ഹായ് അപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ ഉത്തരാഖണ്ഡില്‍ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ ഉത്തരാഖണ്ഡില്‍ മരിച്ച നിലയില്‍

തൃശൂര്‍: ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ഉത്തരാഖണ്ഡ് പൊലീസ് സംസ്ഥാനത്തെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരള പൊലീസ് അവിടെ ചെന്ന് മൃതദേഹം കണ്ട് മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളു.

പടിയൂരിലെ ഇരട്ടക്കൊലയ്ക്കു ശേഷം ഒളിവില്‍ പോയ പ്രേംകുമാറിനു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്ന തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് പ്രതി കേദാര്‍നാഥില്‍ മരിച്ചെന്ന വിവരം ലഭിക്കുന്നത്. ഇതെത്തുടര്‍ന്ന് ഇവര്‍ കേദാര്‍നാഥിലേക്ക് തിരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്നും അഞ്ഞൂറു കിലോമീറ്ററിലധികം ദൂരമാണ് ഉത്തരാഖണ്ഡിലേക്കുള്ളത്. അവിടെ നിന്നും കേദാര്‍നാഥിലേക്ക് എത്താന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന കേരള പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് സമയമെടുത്തേക്കും. പ്രേംകുമാറിന്റേത് ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന കാര്യത്തിലും വ്യക്തതയില്ല

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് പ്രേംകുമാറിന്റെ ഭാര്യ കൈതവളപ്പില്‍ രേഖ (43), ഭാര്യാമാതാവ് മണി (74 ) എന്നിവരെ പടിയൂരിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഉദയംപേരൂര്‍ സ്വദേശിനിയായ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രേഖയുമായി അടുപ്പത്തിലാകുന്നത്.