പ്രവാസി വ്യവസായി കാട്ടിക്കുളം ഭരതന്‍ അന്തരിച്ചു

പ്രവാസി വ്യവസായി കാട്ടിക്കുളം ഭരതന്‍ അന്തരിച്ചു

തൃശുര്‍: ഇരിങ്ങാലക്കുടയിലെ സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതന്‍ (79) നിര്യാതനായി. പ്രവാസി വ്യവസായി ആയിരുന്ന കാട്ടിക്കുളം ഭരതന്‍ കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്.

ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രസിഡന്റ്, എസ് എന്‍ ക്ലബ് പ്രസിഡന്റ്, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ്, ലയണ്‍സ് ക്ലബ് പ്രസിഡണ്ട്, എസ്എന്‍ഇഎസ് വൈസ്- ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അംഗീകാരമായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ വേള്‍ഡ് കൗണ്‍സിലിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2001 ല്‍ കേരള സിറ്റിസണ്‍ ഫോറത്തിന്റെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ലഭിച്ചു.

കിഴുത്താണി കാട്ടിക്കുളം വീട്ടില്‍ കുമാരന്റെയും കല്യാണിയുടെയും മകനാണ് കാട്ടിക്കുളം ഭരതന്‍. ഭാര്യ സുധ. ലിന്റ, ലക്കി (ലണ്ടന്‍), ലാല്‍ എന്നിവര്‍ മക്കളും ഡോ. രാകേഷ്, അമിത് (ലണ്ടന്‍), ഡോ ശ്യംഗ എന്നിവര്‍ മരുമക്കളുമാണ്.

യുവതി മരിച്ച അപകടത്തിൽ കാറിൽ കഞ്ചാവ്; രണ്ടുപേർ അറസ്റ്റിൽ

യുവതി മരിച്ച അപകടത്തിൽ കാറിൽ കഞ്ചാവ്; രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് രാമപുരം കുറിഞ്ഞിക്ക് സമീപം കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ അറസ്റ്റിൽ. കാറുടമ അയ്മനം മാലിപ്പറമ്പിൽ ജോജോ ജോസഫ് (32), വെള്ളൂർ കൊച്ചുകരീത്തറ കെ ആർ രഞ്ജിത്ത് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപെട്ട കാറിൽ നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണ് ജോജോയെ അറസ്റ്റു ചെയ്തത്.

പാലാ – തൊടുപുഴ റോഡിൽ രാമപുരം കുറിഞ്ഞിക്ക് സമീപം ബുധനാഴ്ച വൈകിട്ടാണ് കാറപകടമുണ്ടായത്. കാർ ഓടയിലേക്കു മറിഞ്ഞ് ആർപ്പൂക്കര കരിപ്പൂത്തട്ട് കൊട്ടാരത്തിൽ ജോസ്‌ന (37) ആണ് മരിച്ചത്. തൊടുപുഴ ഭാഗത്തുനിന്നു വരുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് കാർ അമിതവേഗത്തിൽ മനഃപൂർവം ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാറോടിച്ചിരുന്ന രഞ്ജിത്ത് മദ്യപിച്ചതായി തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന ആർപ്പൂക്കര സ്വദേശി നീതു സനീഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മെഡിക്കൽ റെപ്പുമാരായ നാലുപേരും തൊടുപുഴയിലെ ആശുപത്രികളിൽ പോയ ശേഷം പാലായിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

കൊച്ചി വാട്ടർ മെട്രോ, സിയാൽ മാതൃകയിൽ സൗരോർജ്ജ ഉൽപ്പാദനം ആരംഭിക്കുന്നു

കൊച്ചി വാട്ടർ മെട്രോ, സിയാൽ മാതൃകയിൽ സൗരോർജ്ജ ഉൽപ്പാദനം ആരംഭിക്കുന്നു

സുസ്ഥിര ഗതാഗതത്തിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കൊച്ചി വാട്ടർ മെട്രോ ആലപ്പുഴയിലെ പുറക്കാട് സോളാർ ഫാം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു, കൂടാതെ പരിസ്ഥിതി മലിനീകരണമില്ലാത്ത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി വാട്ടർ മെട്രോ ടെർമിനലുകളിൽ മേൽക്കൂരയ്ക്ക് മുകളിലുള്ള സോളാർ പാനൽ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.

2030 ആകുമ്പോഴേക്കും പൂർണമായും ഊർജ്ജ ഉൽപ്പാദനത്തിലും ഉപയോഗത്തിനും തുല്യത കൈവരിക്കുക എന്ന ഊർജ്ജ സമതുലതയ്ക്ക് വേണ്ടി മാതൃ സ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പദ്ധതിക്ക് അനുസൃതമായാണ് ഈ നീക്കം.

“ആലപ്പുഴ ജില്ലയിലെ പുറക്കാട് എന്ന സ്ഥലത്ത് 90 ഏക്കർ സ്ഥലം ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പ് ഉടൻ തന്നെ ഭൂമി കൈമാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 17 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സിയാൽ മാതൃകയിലുള്ള സോളാർ ഫാം അവിടെ സ്ഥാപിക്കാനാണ് പദ്ധതി. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ, പവർ ഗ്രിഡ് സ്കീം ഉപയോഗിച്ച് കേരള സംസ്ഥാന വൈദ്യുതി ബോർഡുമായി (കെഎസ്ഇബി) ഇത് കൈമാറും, പകരം മുഴുവൻ വാട്ടർ മെട്രോ ഫ്ലീറ്റിനും ഇന്ധനം നൽകുന്നതിന് കൊച്ചിയിൽ തത്തുല്യമായ വൈദ്യുതി ലഭ്യമാക്കും,” കെഡബ്ല്യുഎംഎൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (സിഒഒ) സാജൻ പി ജോൺ മീഡിയയോട് പറഞ്ഞു.

കൊച്ചി വാട്ടർ മെട്രോയിൽ ഇലക്ട്രിക്, പി ഒ എൽ (POL -പെട്രോളിയം, ഓയിൽ, ലൂബ്രിക്കന്റുകൾ) ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ,, പി ഒ എൽ അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു, കൂടാതെ ബോട്ടുകൾ പ്രധാനമായുംഎൽ ടി ഒ( LTO -ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ്) ബാറ്ററികളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.

വൈറ്റില ഹബ്ബിലെ ഒ സി സി (OCC -ഓപ്പറേഷണൽ കൺട്രോൾ സെന്റർ) പോലുള്ള വാട്ടർ മെട്രോ ടെർമിനലുകളിലും കെട്ടിടത്തിലും മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്.

“ഹൈക്കോടതി പോലുള്ള സ്ഥലങ്ങളിൽ ചില ടെർമിനലുകൾ ഞങ്ങൾ നിർമ്മിച്ചിട്ടുള്ളഥ്, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സൗകര്യത്തോടെയാണ്. ആറ് മാസത്തിനുള്ളിൽ പാനലുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്,” ഉദ്യോഗസ്ഥൻ പറഞ്ഞു. കൊച്ചി മെട്രോയും വാട്ടർ മെട്രോയും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്.

2017 മുതൽ പ്രവർത്തനക്ഷമമായ കൊച്ചി മെട്രോ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ ശൃംഖലകളിൽ ഒന്നാണ്, നിലവിൽ അതിന്റെ 55% വൈദ്യുതിയും സൗരോർജ്ജ പ്ലാന്റുകളിൽ നിന്നാണ്.കൊച്ചി മെട്രോയുടെ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കാസർഗോഡ് ജില്ലയിൽ 50 ഏക്കറിൽ ഒരു സോളാർ പ്ലാന്റ് കെഎംആർഎൽ സ്ഥാപിക്കുന്നുണ്ട്. ഇൻകെൽ പോലുള്ള ഒരു ഏജൻസിയെ ഇത് നടപ്പിലാക്കാൻ ചുമതലപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇത്തരം സംരംഭങ്ങളിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നതും കെഎംആർഎൽ ലക്ഷ്യമിടുന്നു. കെഡബ്ല്യുഎംഎൽ മാത്രം 22800 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്, ഇതിനകം ലക്ഷ്യത്തിന്റെ ഏകദേശം 20 ശതമാനം കൈവരിച്ചു.

“2030 ആകുമ്പോഴേക്കും കെഎംആർഎൽ 100% ഊർജ്ജ സമതുലിത എന്ന ലക്ഷ്യം നേടാനാകുമെന്ന് കരുതുന്നു, ഇത് സുസ്ഥിര ജലഗതാഗതത്തിൽ പുതിയ മാതൃക സൃഷ്ടിക്കും. കെഎംആർഎൽ സൗരോർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോൾ, ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതുവരെ, കെഎംആർഎൽ 10.50 മെഗാവാട്ട് സൗരോർജ്ജ ശേഷി സ്ഥാപിച്ചിട്ടുണ്ട്, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൂടെ 49.9% ഊർജ്ജ ആവശ്യങ്ങളും നിറവേറ്റുന്നു,” അടുത്തിടെ കൊച്ചിയിൽ നടന്ന നാഷണൽ റെയിൽവേ ആൻഡ് മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചർ ഉച്ചകോടിയിൽ പുറത്തിറക്കിയ പ്രത്യേക സുവനീർ ഫ്യൂച്ചർ ഓഫ് സസ്റ്റൈനബിൾ അർബൻ മൊബിലിറ്റിയിൽ കെഎംആർഎൽ ഡയറക്ടർ (പ്രൊജക്റ്റുകൾ) എം പി രാംനവാസ് വിശീദികരിച്ചു.

നമ്മുടെ കായലുകൾ, തടാകങ്ങൾ, നദികൾ എന്നിവ സംരക്ഷിക്കുന്നതിന് ഈ സംരംഭം നിർണായകമാണ്. കൂടാതെ, എൽ ടി ഒ ബാറ്ററികൾക്കുള്ള ചാർജിങ് സ്റ്റേഷനുകളിൽ സൗരോർജ്ജ വൈദ്യുതി സംയോജിപ്പിക്കാനും പദ്ധതികളുണ്ട്. അലൂമിനിയം കൊണ്ട് നിർമ്മിച്ച ഡബിൾ-ഹൾഡ് ബോട്ടുകൾ പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നൽകുന്ന ഒരു നൂതന രൂപകൽപ്പനയാണ്. പരിസ്ഥിതി സംരക്ഷണം പ്രാഥമിക ലക്ഷ്യമാക്കിയുള്ള പ്രവർത്തന പ്രോട്ടോക്കോളുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ മാത്രമേ കെഡബ്ല്യുഎംഎല്ലിന് 17 മെഗാവാട്ട് സൗരോർജ്ജം ആവശ്യമുള്ളൂ, അപ്പോൾ 76 കിലോമീറ്റർ ദൂരത്തിൽ 78 ബോട്ടുകൾ സർവീസ് നടത്തും. നിലവിൽ, ഹൈക്കോടതി മുതൽ ഫോർട്ട് കൊച്ചി, ഹൈക്കോടതി മുതൽ വൈപ്പിൻ, ഹൈക്കോടതി മുതൽ സൗത്ത് ചിറ്റൂർ-ചേരാനല്ലൂർ, വൈറ്റില-കാക്കനാട് എന്നീ നാല് റൂട്ടുകളിലായി 19 ബോട്ടുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ.

ആറ്റിങ്ങൽ ബാർ അസോസിയേഷനും ഗ്രീൻ ക്ലബും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി

ആറ്റിങ്ങൽ ബാർ അസോസിയേഷനും ഗ്രീൻ ക്ലബും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി

ആറ്റിങ്ങൽ ബാർ അസോസിയേഷനും ഗ്രീൻ ക്ലബും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. ബാർ അസോസിയേഷൻ പ്രസിഡൻറ് ജി.കെ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പോക്സോ ജഡ്ജ് ബിജു കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രീൻ ക്ലബ് കൺവീനർ അഡ്വക്കേറ്റ് രാജമോഹൻ സ്വാഗതവും എം.എ. സി.റ്റി .ജഡ്ജ് ശ്രീകുമാർ, അസോസിയേഷൻ സെക്രട്ടറി രാജേഷ് ബി നായർ എന്നിവർ ആശംസകൾ നേർന്നു. ഗ്രീൻ ക്ലബ്ബ് കൺവീനർ ലിഷാരാജ് നന്ദി പറഞ്ഞു. തുടർന്ന് കോടതി പരിസരത്ത് ജഡ്ജ് ബിജു കുമാർ വൃക്ഷത്തൈ നട്ടു.

വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ ചികിത്സയിൽ

വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ ചികിത്സയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ വിഷ കൂണ്‍ പാചകം ചെയ്തു കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂര്‍ അത്തായക്കുന്നുമ്മല്‍ അബൂബക്കര്‍, ഷബ്ന, സൈദ, ഫിറോസ്, ദിയ ഫെബിന്‍, മുഹമ്മദ് റസാന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാചകം ചെയ്തു കഴിച്ചത്. ഇന്നലെ വൈകീട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവര്‍ കൂണ്‍ കഴിച്ചത്.

കൂണ്‍ കഴിച്ചതിനു പിന്നാലെ ഇവര്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേരള പൊലീസിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; എസ് സി / എസ് ടി വിഭാഗങ്ങളില്‍ നിന്ന് ഡിവൈഎസ്പി തസ്തികയിലേക്ക് നേരിട്ട് നിയമനം

കേരള പൊലീസിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; എസ് സി / എസ് ടി വിഭാഗങ്ങളില്‍ നിന്ന് ഡിവൈഎസ്പി തസ്തികയിലേക്ക് നേരിട്ട് നിയമനം

തിരുവനന്തപുരം: കേരള പൊലീസില്‍ ഡിവൈഎസ്പി തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. എസ് സി/എസ്ടി വിഭാഗത്തില്‍ നിന്നും നേരിട്ട് നിയമനം നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

പിഎസ് സി മുഖേയായിരിക്കും നിയമന നടപടികള്‍. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടിയ നിശ്ചിത ശാരീരിക യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് അവസരം. 2025 ജനുവരി ഒന്നിന് 36 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് അപേക്ഷിക്കാനാകും. ഒഴിവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിഎസ് സി വിജ്ഞാപനത്തിലൂടെ പുറത്തുവിടും എന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സംസ്ഥാന പൊലീസ് സേനയില്‍ ഡിവൈഎസ്പി, എസ്പി റാങ്കില്‍ പട്ടിക ജാതി – പട്ടിക വകുപ്പ് വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കുറവാണെന്ന സാഹചര്യമാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന പൊലീസിലേക്ക് നേരിട്ട് നിയമനം നടക്കുന്നത്.