ഇഎംഐ കുറയും; വീണ്ടും പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

ഇഎംഐ കുറയും; വീണ്ടും പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന് വീണ്ടും മുഖ്യ പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കില്‍ 50 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയാണ് റിസര്‍വ് ബാങ്ക് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നടപടി സ്വീകരിച്ചത്.

കഴിഞ്ഞ രണ്ട് ധന നയങ്ങളിലും റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കാല്‍ ശതമാനം വീതം കുറച്ചിരുന്നു. ഇതോടെ മൂന്ന് ധന നയങ്ങളിലായി കുറച്ച റിപ്പോ നിരക്ക് 100 ശതമാനമായി. നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടെയിലെ താഴ്ന്ന നിരക്കിലെത്തിയതും ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളര്‍ച്ച 6.5 ശതമാനമായി ചുരുങ്ങിയതുമാണ് പലിശ കുറയ്ക്കുന്നതിന് അനുകൂലമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അദ്ധ്യക്ഷത വഹിച്ച മൂന്നാമത്തെ ധന അവലോകന യോഗത്തിലാണ് മുഖ്യ പലിശനിരക്കില്‍ അര ശതമാനത്തിന്റെ കുറവ് വരുത്തിയത്. റിയല്‍ എസ്റ്റേറ്റ്, വാഹന, കണ്‍സ്യൂമര്‍ ഉത്പന്ന വിപണികളിലെ തളര്‍ച്ച മറികടക്കാനാണ് പലിശ കുറച്ചത്. ഇതിലൂടെ വിപണിയില്‍ പണ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നു.

ഏപ്രിലില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലമായ 3.16 ശതമാനത്തിലെത്തിയിരുന്നു. റിപ്പോ നിരക്ക് താഴ്ന്നതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാര്‍ഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും.

താൽക്കാലിക ഒഴിവ്

താൽക്കാലിക ഒഴിവ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായുള്ള അഭിമുഖം 2025 ജൂൺ 11 (ബുധൻ) രാവിലെ 11 മണി മുതൽ ആരംഭിക്കുന്നതാണ്.
ഗണിതം – 1
ഫിസിക്കൽ സയൻസ് – 1
സോഷ്യൽ സയൻസ് – 1
എഫ് ടി എം – 1
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

ആറ്റിങ്ങലിൽ ഹോട്ടലിന് തീപിടിച്ചു

ആറ്റിങ്ങലിൽ ഹോട്ടലിന് തീപിടിച്ചു

ആറ്റിങ്ങൽ: ചിറയിൻകീഴ് റോഡിലെ ഹോട്ടൽ ചില്ലിസിന് തീപിടുത്തം. രാവിലെ 11 മണിയോടെ ഇലക്ട്രിക് ലൈനുകളിൽ നിന്നാണ് തീയും പുകയും ഉയർന്നത്. ആറ്റിങ്ങൽ നിന്ന് രണ്ട് യൂണിറ്റ് എത്തി തീകെടുത്തൽ ആരംഭിച്ചു.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 73,000ന് മുകളില്‍ തന്നെ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 73,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം 73,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 73,040 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9130 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറെയും.

തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് വീണ്ടും വില ഉയര്‍ന്ന് ഇന്നലെയാണ് 73000 കടന്ന് സ്വര്‍ണവില കുതിച്ചത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നിന്നത്.

73000 കടന്നതോടെ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന പ്രതീതിക്കിടെയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ഇനി ടോക്കണ്‍ മറിച്ചുനല്‍കാന്‍ പറ്റില്ല; ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ഇനി ടോക്കണ്‍ മറിച്ചുനല്‍കാന്‍ പറ്റില്ല; ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരില്‍ ഒരാളുടെ കാര്‍ഡ് നല്‍കിയാല്‍ മതി.

ആധാറിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കണം. ദര്‍ശനത്തിന് ഗോപുരത്തില്‍ പേര് കൊടുത്തയാളുടെ ആധാര്‍ കാര്‍ഡ് തന്നെ വേണം കാണിക്കാന്‍. ദേവസ്വം ജീവനക്കാരുടെ ശുപാര്‍ശയില്‍ ദര്‍ശനത്തിനെത്തുന്നവരും കാര്‍ഡ് കാണിക്കണം. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തിലെ തീരുമാനം നടപ്പാക്കിത്തുടങ്ങി.

ദര്‍ശനത്തിനായി ഗോപുരം മാനേജരില്‍ നിന്ന് ടോക്കണ്‍ വാങ്ങി ചിലര്‍ മറിച്ചു നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആധാര്‍ കാര്‍ഡ് സമ്പ്രദായം നടപ്പാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ കൂരിയാട് ദേശീയപാത തകര്‍ച്ചയ്ക്ക് കാരണമായി; എന്‍എച്ച്എഐ ഹൈക്കോടതിയില്‍

വയനാട് ഉരുള്‍പൊട്ടല്‍ കൂരിയാട് ദേശീയപാത തകര്‍ച്ചയ്ക്ക് കാരണമായി; എന്‍എച്ച്എഐ ഹൈക്കോടതിയില്‍

കൊച്ചി: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മലപ്പുറം കൂരിയാട് ദേശീയപാത 66 തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ ഹൈക്കോടതിയില്‍. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു ഭൂമിയിലുണ്ടായ സമ്മര്‍ദ്ദം റോഡ് തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് എന്‍എച്ച്എഐ പറയുന്നത്. നെല്‍വയല്‍ നികത്തിയാണ് കൂരിയാട് ദേശീയപാത 66 നിര്‍മ്മിച്ചത്.

ഇതിനു സമീപത്തുകൂടിയാണ് ചാലിയാറിന്റെ പോഷകനദിയായ പാണമ്പുഴ കടന്നുപോകുന്നത്. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടാകുന്ന 2024, ജൂലൈ 30 ന് മുമ്പു തന്നെ, 2024 ഫെബ്രുവരിയില്‍ ദേശീയപാതയുടെ വലതുപാര്‍ശ്വഭിത്തിയുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. 2024 മാര്‍ച്ചില്‍ ഇടതു പാര്‍ശ്വഭിത്തിയുടെ നിര്‍മ്മാണവും തുടങ്ങി.

വയനാട് ഉരുള്‍പൊട്ടലിനുശേഷം ആഴ്ചകളോളം കൂരിയാട് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇത് മണ്ണിന്റെ പാളികളെ ദുര്‍ബലമാക്കി. ഇതാണ് റോഡ് തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.

‘തുടര്‍ച്ചയായി പെയ്ത മഴയുടെയും വെള്ളം കെട്ടിക്കിടക്കുന്നതിന്റെയും ഫലമായി, ഇടതുവശത്തുള്ള സര്‍വീസ് റോഡിന്റെ മുകള്‍ഭാഗത്ത് ഒരു ആഴ്ചയോളം 0.30 മീറ്ററിലധികം ഉയരത്തില്‍ വെള്ളക്കെട്ടായിരുന്നു.’ ദേശീയപാത അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സമീപകാലത്തെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തങ്ങളിലൊന്നാണ്. ഇത് വയനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലും മനുഷ്യര്‍ക്കും സ്വത്തിനും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.