ട്രെയിനിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു, അപകടം ചെറുതുരുത്തിയില്‍

ട്രെയിനിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു, അപകടം ചെറുതുരുത്തിയില്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തൃശ്ശൂരില്‍ ട്രെയിനിന് മുകളില്‍ മരക്കൊമ്പ് ഇടിഞ്ഞു വീണു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. ജാംനഗര്‍ – തിരുന്നെല്‍വേലി എക്‌സ്പ്രസിന് മുകളില്‍ രാവിലെ പത്ത് മണിയോടെ ആയിരുന്നു മരച്ചില്ലകള്‍ പതിച്ചത്.

ഇലക്ട്രിക് ലൈനിന് മുകളിലൂടെ പതിച്ച മരച്ചില്ലകള്‍ ട്രെയിനിന്റെ ലോക്കല്‍ കംപാര്‍ട്ട്‌മെന്റിന് മുകളിലാണ് വീണത്. ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രെയിനിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ മരം മുറിച്ചുമാറ്റുന്നതിനായി ഒരു മണിക്കൂറോളം ട്രെയിന്‍ പ്രദേശത്ത് നിര്‍ത്തിയിടേണ്ടിവന്നു. ടിആര്‍ഡി സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.

കടലില്‍ എണ്ണ പടരുന്നു; പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലെന്ന് കോസ്റ്റ്ഗാര്‍ഡ്

കടലില്‍ എണ്ണ പടരുന്നു; പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലെന്ന് കോസ്റ്റ്ഗാര്‍ഡ്

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള എണ്ണ കടലിലേക്ക് പടരുന്നു. അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും മുങ്ങിയതിന് പിന്നാലെയാണ് കടലില്‍ എണ്ണ പടരുന്നത്. കപ്പല്‍ അപകടം ഉണ്ടാക്കാന്‍ ഇടയുള്ള പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

മലിനീകരണ നിയന്ത്രണ സംവിധാനം ഉള്ള ഐസിജി സക്ഷം എന്ന കപ്പലിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്ററുകളും സ്ഥലത്തുണ്ട്. എണ്ണ ചോര്‍ച്ച മാപ്പിംഗ് സാങ്കേതികവിദ്യയുള്ള നൂതന വിമാനങ്ങളാണ് കപ്പല്‍ മുങ്ങിയ പ്രദേശത്തിന്റെ വ്യോമ നിരീക്ഷണം നടത്തുന്നത്. എണ്ണ കടലില്‍ പടര്‍ന്നുതുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാരിസ്ഥിതിക ആഘാതം കുറയ്ക്കാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചത്.

കോസ്റ്റ്ഗാര്‍ഡ് പങ്കുവച്ച വിവരങ്ങള്‍ പ്രകാരം 640 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയില്‍ 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്നു. 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ആണെന്നാണ് വിവരം. ഇതിന് പുറമെ കപ്പലിന്റെ ടാങ്കുകളില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടായിരുന്നെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. കേരളത്തിന്റെ തീരപ്രദേശം സംരക്ഷിക്കാന്‍ സജ്ജമാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു.

അതേസമയം, കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ഉച്ചയോടെ കണ്ടെയ്‌നറുകള്‍ തീരത്ത് അടുത്തേക്കും. കണ്ടെയ്‌നര്‍ തീരത്ത് അടിഞ്ഞാലും ജനങ്ങള്‍ ഉള്‍പ്പെടെ അടുത്ത് ചെല്ലരുതെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.

കുസാറ്റിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി അരുണാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ജോലി, മലയാളിക്കെതിരെ കേസ്

കുസാറ്റിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി അരുണാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ജോലി, മലയാളിക്കെതിരെ കേസ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് അരുണാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ജോലി നേടിയ മലയാളിക്കെതിരെ കേസ്. തൃശൂര്‍ സ്വദേശിയാണ് കുസാറ്റിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അരുണാചല്‍ പ്രദേശ് പൊതുമരാമത്ത് വകുപ്പില്‍ അഞ്ച് വര്‍ഷത്തോളം ജോലി നോക്കിയത്. അടുത്തിടെ ജീവനക്കാരുടെ യോഗ്യത പരിശോധിച്ച സര്‍ക്കാര്‍ നടപടിയിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സംഭവത്തില്‍ കുസാറ്റിന്റെ പരാതിയില്‍ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കുസാറ്റില്‍ ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ 2006 ല്‍ വിദ്യാര്‍ത്ഥിയായിരുന്ന വ്യക്തിയാണ് ബിടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് ജോലിയില്‍ പ്രവേശിച്ചത്. ഇയാള്‍ മികച്ച മാര്‍ക്കോടെ ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ വ്യക്തിയാണെന്നും പറഞ്ഞു.

സുഹൃത്തിന്റെ സുഹൃത്തിന്റെ ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റിലെ പേരും രജിസ്‌ട്രേഷന്‍ നമ്പറും തിരുത്തിയാണ് സ്വന്തം പേരില്‍ ഇയാള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് അരുണാചല്‍ പ്രദേശ് പൊതുമരാമത്ത് വകുപ്പ് യോഗ്യത സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു എങ്കിലും തട്ടിപ്പ് കണ്ടെത്താനായിരുന്നില്ല. 2018 ല്‍ ജോലിയില്‍ പ്രവേശിച്ച ഇയാള്‍ അഞ്ച് വര്‍ഷം ജോലിയില്‍ തുടര്‍ന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അരുണാചല്‍ പ്രദേശ് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ യോഗ്യതാ പരിശോധനാ ഡ്രൈവ്. സംഘടിപ്പിക്കുകയും സര്‍വകലാശാലയുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സൂക്ഷ്മ പരിശോധനയില്‍, പ്രതി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലെന്നും പകരം വിവരസാങ്കേതികവിദ്യയില്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കുസാറ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതോടെയാണ് സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത കളമശ്ശേരി പൊലീസ് പ്രതിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ഉണ്ടാക്കിയെന്നതിലാണ് പ്രാഥമിക പരിശോധന. അരുണാചല്‍ പ്രദേശില്‍ വച്ചാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് എങ്കില്‍ അവിടത്തെ പോലീസുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കും എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമം, വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രിയില്‍

ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമം, വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രിയില്‍

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. പ്രതി അഫാന്റെ അച്ഛന്റെ അമ്മ സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം പാങ്ങോട് പൊലീസ് നല്‍കിയത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യതയുമാണെന്ന് കുറ്റപത്രം പറയുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് 88-ാം ദിവസമാണ് പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

അമ്മൂമ്മയും സഹോദരനെയും കാമുകിയെയും അച്ഛന്റെയും സഹോദരനെയും ഭാര്യയുമാണ് അഫാന്‍ കൊലപ്പെടുത്തിയത്. ആദ്യം കൊലചെയ്യുന്നത് 95 വയസ്സുള്ള സല്‍മ ബീവിയെയാണ്. തനിച്ച് വീട്ടില്‍ താമസിച്ചിരുന്ന വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രണ്ടുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വൈദ്യുതി കുടിശ്ശിക തീര്‍പ്പാക്കം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

രണ്ടുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വൈദ്യുതി കുടിശ്ശിക തീര്‍പ്പാക്കം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

തിരുവനന്തപുരം: ആകര്‍ഷകമായ ഇളവുകളോടെ വൈദ്യുതി ബില്‍ കുടിശ്ശിക തീര്‍ക്കാന്‍ കെഎസ്ഇബി അവസരമൊരുക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 2 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കുടിശ്ശികകകള്‍ അനായാസം തീര്‍പ്പാക്കാം. 10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുമെന്നും കെഎസ്ഇബി അറിയിച്ചു.

5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രം പലിശ. 2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം പലിശ നല്‍കിയാല്‍ മതി. പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. മുതലും പലിശയും ഒരുമിച്ച് അടച്ചുതീര്‍ക്കുന്നവര്‍ക്ക് മുതലില്‍ 5 ശതമാനം അധിക ഇളവും ലഭിക്കും. അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകുമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

മുമ്പെങ്ങുമില്ലാത്തത്ര ആകര്‍ഷകമായ ഇളവുകളോടെ കുടിശ്ശിക തീര്‍ക്കാന്‍ കെ എസ് ഇ ബി അവസരമൊരുക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 2 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കുടിശ്ശികകകള്‍ അനായാസം തീര്‍പ്പാക്കാം.

10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും.

5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രം പലിശ.

2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം പലിശ നല്‍കിയാല്‍ മതി.

പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്.

മുതലും പലിശയും ഒരുമിച്ച് അടച്ചുതീര്‍ക്കുന്നവര്‍ക്ക് മുതലില്‍ 5% അധിക ഇളവും ലഭിക്കും. അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകും. കുടിശ്ശിക തീര്‍പ്പാക്കാന്‍ ഇത്രയേറെ ഇളവുകള്‍ ഇതാദ്യമാണ്.

റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിള്‍ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും.

ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. ots.kseb.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചും ഈ പദ്ധതിയുടെ ഭാഗമാകാം.

ഹോം നഴ്‌സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു; അല്‍ഷിമേഴ്സ് രോഗി മരിച്ചു

ഹോം നഴ്‌സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു; അല്‍ഷിമേഴ്സ് രോഗി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോം നഴ്‌സിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അല്‍ഷിമേഴ്സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരന്‍ പിള്ള (59)യാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒരു മാസം മുമ്പാണ് ശശിധരന്‍ പിള്ള ഹോം നഴ്‌സിന്റെ മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

സിസിടിവി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്ണു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ശശിധരനെ തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് ശശിധരന്റെ ആരോഗ്യനില കൂടുതല്‍ വഷളായത്. ആന്തരിക രക്തസ്രാവം അടക്കമുള്ള ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.