ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ്, ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് ആൻഡ് മെഷീൻ ലേണിംഗ്) എന്നീ ബ്രാഞ്ചുകളിലേക്ക് എൻ ആർ ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ 45% മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ കീം പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി https://nri.ihrd.ac.in എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ കോളേജ് വെബ് സൈറ്റ് http://ceattingal.ihrd.ac.in ലോ 04.06.2025 നു വൈകുന്നേരം 4.00 PM മണിക്കു മുൻപായി സമർപ്പിക്കേണ്ടതാണ്. സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും 1000/- രൂപ രജിസ്ട്രേഷൻ ഫീ (ഓൺലൈൻ / പ്രിൻസിപ്പാളിൻ്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്ട്) സഹിതം 07.06.2025 വൈകുന്നേരം 4.00 PM മണിക്കു മുൻപായി കോളേജിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9446700417, 7034635121

ബ്രേക്കിട്ട് സ്വർണവില; 72,000ല്‍ താഴെ തന്നെ

ബ്രേക്കിട്ട് സ്വർണവില; 72,000ല്‍ താഴെ തന്നെ

കൊച്ചി: വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. 71,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്.ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് ഇടയ്ക്ക് സ്വര്‍ണവില ഇടിയാന്‍ കാരണമായത്.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആലംകോട്: വഞ്ചിയൂർ-കട്ടപ്പറമ്പ് ഗവ. എൽ.പി.എസ് -ൽ ദിവസവേതന അധ്യാപകരുടെ ഒഴിവുണ്ട്.
അഭിമുഖം – 29/05/2025 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ( ഫോട്ടോ കോപ്പി ഉൾപ്പെടെ) വിദ്യാലയത്തിൽ ഹാജരാകേണ്ടതാണ്.

തൃശൂരില്‍ വന്‍ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

തൃശൂരില്‍ വന്‍ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ പാലിയേക്കരയില്‍ ലോറിയില്‍ കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടി. 120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാലുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സിജോ,ആലുവ സ്വദേശികളായ ആഷ്‌വിന്‍, ഹാരിസ്, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്.

ഒഡീഷയില്‍ നിന്നും ലോറിയില്‍ കഞ്ചാവുമായി വരുമ്പോഴാണ് സംഘം പിടിയിലാകുന്നത്. ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. പാലിയേക്കര ടോല്‍ ബൂത്തിന് സമീപത്തുവെച്ചാണ് സംഘം പിടിയിലാകുന്നത്.

കഞ്ചാവ് എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളും കൊച്ചിയും കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കാണ് വലിയ അളവില്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

‘നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാന്‍ പറ്റൂ, എന്നു ചാവും?’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന്

‘നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാന്‍ പറ്റൂ, എന്നു ചാവും?’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന് ലഭിച്ചു. നീ എപ്പോള്‍ മരിക്കുമെന്ന് സുകാന്ത് യുവതിയോട് ചോദിക്കുന്നതും ചാറ്റിലുണ്ട്. അതിന് ഓഗസ്റ്റ് 9 ന് മരിക്കുമെന്ന് യുവതി സുകാന്തിന് മറുപടി സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സുകാന്തിന്റെ ഐ ഫോണില്‍ ടെലഗ്രാം വഴി നടത്തിയ ചാറ്റുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സുകാന്തിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതിന് ശക്തി പകരുന്ന ചാറ്റുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. എനിക്ക് നിന്നെ വേണ്ടെന്ന് സുകാന്ത് യുവതിയോട് ചാറ്റില്‍ പറയുന്നു. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ലെന്ന് യുവതി മറുപടി നല്‍കുന്നു.

നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂവെന്ന് സുകാന്ത് പറയുന്നു. അതിന് ഞാനെന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണം എന്നായിരുന്നു സുകാന്തിന്റെ മറുപടി. നീ എന്ന് ചാകുമെന്നും ഇയാള്‍ ചോദിക്കുന്നു. അതിന് തുടക്കത്തില്‍ മറുപടി പറയാതിരുന്നതിനെത്തുടര്‍ന്ന് സുകാന്ത് ആവര്‍ത്തിച്ച് ഇക്കാര്യം ചോദിക്കുന്നു. ഇതേത്തുടര്‍ന്ന് ഒാഗസ്റ്റ് 9 ന് മരിക്കുമെന്ന് യുവതി മറുപടി പറയുന്നുമുണ്ട്.

സുകാന്തിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്നാണ് പൊലീസിന് ഇയാള്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ലഭിച്ചത്. ഒളിവില്‍ പോകുന്നതിന് തലേന്ന് ഈ മുറിയില്‍ സുകാന്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഫോണ്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ അതിലെ വാട്‌സ് ആപ്പ്, ടെലഗ്രാം ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഫോണ്‍ പൊലീസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പിന്നീട് വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫോണ്‍ തിരികെ വാങ്ങി വിദഗ്ധ പരിശോധന നടത്തിയത്. ഫെബ്രുവരി ഒമ്പതിന് നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ വിവരങ്ങള്‍ തെളിവുകള്‍ സഹിതം അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ചാറ്റ് നടത്തിയതിന് ഒരു മാസത്തിന് ശേഷമാണ് യുവതി ജീവനൊടുക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. സുകാന്തിനെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കൊല്ലത്ത് പാകിസ്ഥാന്‍ മുക്ക് വേണ്ട, പേരു മാറ്റാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

കൊല്ലത്ത് പാകിസ്ഥാന്‍ മുക്ക് വേണ്ട, പേരു മാറ്റാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

കൊല്ലം: കൊല്ലം കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലപ്പേര് മാറ്റുന്നു. പ്രദേശത്തിന് ഐവര്‍കാല എന്ന പേര് നല്‍കാനാണ് ധാരണ. ചരിത്രപരമായി ഈ പ്രദേശം അറിയപ്പെട്ടിരുന്ന പേരാണ് ഐവര്‍കാല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുന്നത്തൂര്‍. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായ വികാരം ഉള്‍പ്പെടെ കണക്കിലെടുത്താണ് പേരുമാറ്റം എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

‘പാകിസ്ഥാന്‍ മുക്ക് എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ ജി അനീഷ്യ കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി ചേര്‍ന്ന് നിവേദനം ചര്‍ച്ചചെയ്തു. ഇതിന് പിന്നാലെ ഭരണസമിതിയിലെ 17 അംഗങ്ങളും ഏകകണ്ഠമായി പേര് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു’- ബിനേഷ് കടമ്പനാട് പ്രതികരിച്ചു.

ഭരണസമിതി തീരുമാനം ബന്ധപ്പെട്ട വകുപ്പു മേലധികാരികള്‍ക്കും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാകിസ്ഥാന്‍ മുക്ക് എന്ന പേര് മാറ്റാന്‍ നേരത്തെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നു. അന്ന് പ്രിയദര്‍ശിനി ജംഗ്ഷന്‍ എന്ന് പേരുമാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടിരുന്നു എന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധി രാജന്‍ നെട്ടിശ്ശേരി ചൂണ്ടിക്കാട്ടി.