by Midhun HP News | May 23, 2025 | Latest News, കായികം
മാഡ്രിഡ്: 2012ല്‍ റയല്‍ മാഡ്രിഡ് ഒരു താരത്തിനായി നടത്തിയ സൈനിങ് അന്ന് വലിയ വിമര്‍ശങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. 26 വയസുള്ള മധ്യനിര താരത്തെ ടോട്ടനം ഹോട്‌സ്പറില്‍ നിന്നാണ് റയല്‍ അന്ന് എത്തിച്ചത്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം താര തിരഞ്ഞെടുപ്പ് എന്നാണ് അന്ന് ബഹു ഭൂരിപക്ഷം ഫുട്‌ബോള്‍ പണ്ഡിതരും വിധിയെഴുതിയത്.
പക്ഷേ കാലം എല്ലാത്തിനും സാക്ഷി പറഞ്ഞു. മോശം താരമെന്ന ലേബലില്‍ നിന്ന് ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം വരെ നീണ്ട ഒരു ഐതിഹാസിക ചരിത്രമാണ് പിന്നീട് സന്റിയാഗോ ബെര്‍ണാബുവില്‍ പിറന്നത്.
13 വര്‍ഷത്തിനൊടുവില്‍ ആ മനുഷ്യന്‍ ടീമിന്റെ പടിയിറങ്ങുന്നു. അതെ ലൂക്ക മോഡ്രിച് റയല്‍ മാഡ്രിഡിന്റെ പടിയിറങ്ങാന്‍ തീരുമാനിച്ചു. ക്ലബ് ലോകകപ്പോടെ റയല്‍ ജേഴ്‌സി അഴിക്കാന്‍ ലോകം കണ്ട എക്കാലത്തേയും മികച്ച മധ്യനിര താരമായ ക്രൊയേഷ്യന്‍ ഇതിഹാസം തീരുമാനിച്ചിരിക്കുന്നു. സമീപ കാലത്ത് റയല്‍ നേടിയ എല്ലാ കിരീട വിജയങ്ങളുടേയും ആണിക്കല്ല് ആ മനുഷ്യന്‍ കൂടിയായിരുന്നു. ടോണി ക്രൂസെന്ന ജര്‍മന്‍ ഇതിഹാസത്തിനൊപ്പം ചേര്‍ന്ന് മോഡ്രിച് തീര്‍ത്ത മായാജാല കാഴ്ചകള്‍ ഫുട്‌ബോള്‍ ആരാധകരുടെ അവസാനിക്കാത്ത നിറമുള്ള ഓര്‍മകളാണ്.
13 വര്‍ഷം ഒറ്റ ടീമില്‍ കളിച്ച് മോഡ്രിച് സ്വന്തമാക്കിയത് 28 ട്രോഫികള്‍. കിരീട നേട്ടങ്ങള്‍ മാത്രമായിരുന്നില്ല മോഡ്രിചിന്റെ സവിശേഷതകള്‍. റയല്‍ മാഡ്രിഡിന്റെ ചില ചാംപ്യന്‍സ് ലീഗ് വിജയത്തിന്റെ പിന്നിലെ നിശബ്ദ പങ്കാളി മോഡ്രിചായിരുന്നു. 2104ലെ ഫൈനലില്‍ അദ്ദേഹം നല്‍കിയ കോര്‍ണര്‍ വഴിയാണ് റയല്‍ സമനില ഗോള്‍ നേടുന്നത്. 2017ല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അദ്ദേഹം കൈമാറിയ സമര്‍ഥമായ പാസില്‍ നിന്നു പിറന്ന ഗോളാണ് മറ്റൊരു യൂറോപ്യന്‍ ഗ്ലോറിയിലേക്ക് റയലിനെ നയിച്ചത്. റയലിന്റെ മധ്യനിര ഭരിച്ച ക്രൂസ് ആദ്യം ഇറങ്ങി, ഇപ്പോള്‍ മോഡ്രിചും റയല്‍ ജേഴ്‌സി അഴിക്കുന്നു.
റയലിനൊപ്പം മോഡ്രിച് നേടിയ കിരീടങ്ങള്‍
4 ലാ ലിഗ കിരീട നേട്ടങ്ങള്‍
2 സ്പാനിഷ് കപ്പ്
5 സ്പാനിഷ് സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍
6 ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍. ഹാട്രിക്ക് കിരീടമുള്‍പ്പെടെ നേട്ടം
5 യുവേഫ സൂപ്പര്‍ കപ്പ്
5 ഫിഫ ക്ലബ് ലോകകപ്പുകള്‍
2024ല്‍ ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്.
ലൂക മോഡ്രിച് ആരാധകര്‍ക്കായി പങ്കിട്ട കുറിപ്പ്
പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരെ,
‘ആ സമയം ഇതാ വന്നിരിക്കുന്നു. ഇങ്ങനെയൊരു നിമിഷം ഉണ്ടാവരുതേ എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതാണ് ഫുട്‌ബോള്‍. ജീവിതത്തിനു എല്ലാത്തിനു ഒരു തുടക്കവും അവസാനവും ഉണ്ട്. സാന്റിയാഗോ ബെര്‍ണബ്യുവില്‍ ഞാന്‍ ഒരിക്കല്‍ കൂടി ബൂട്ട് കെട്ടും. അത് റയലിനായുള്ള എന്റെ ബെര്‍ണബ്യുവിലെ അവസാന മത്സരമായിരിക്കും.
ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ ജേഴ്‌സി ധരിക്കാനുള്ള ആഗ്രഹത്തോടെയും വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള അഭിലാഷത്തോടെയുമാണ് ഞാന്‍ 2012ല്‍ ഇവിടെ എത്തിയത്. എന്റെ സങ്കല്‍പ്പത്തില്‍ പോലുമില്ലാത്ത കാര്യങ്ങളാണ് പിന്നീട് നടന്നത്.
റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ തുടങ്ങിയത് ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ ജീവിതത്തെ അപ്പാടെ മാറ്റി. ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബിന്റെ ഏറ്റവും വിജയകരമായ യുഗങ്ങളിലൊന്നിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു.
എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ലബിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ്, എന്റെ സഹതാരങ്ങള്‍, പരിശീലകര്‍, ഈ കാലയളവില്‍ എന്നെ സഹായിച്ച എല്ലാ ആളുകളുടോ ഞാന്‍ കടപ്പെട്ടവനാണ്.
ക്ലബിനൊപ്പം അവിശ്വസനീയമായ നിമിഷങ്ങള്‍, അസാധ്യമെന്ന് തോന്നുന്ന തിരിച്ചുവരവുകള്‍, ഫൈനലുകള്‍, ആഘോഷങ്ങള്‍, ബെര്‍ണബ്യുവിലെ മാന്ത്രിക രാത്രികള്‍ എല്ലാ അനുഭവിച്ചു… ഞങ്ങള്‍ എല്ലാം നേടി, ഞാന്‍ വളരെ സന്തോഷാനാണ്. വളരെ വളരെ സന്തോഷം.
കിരീടങ്ങള്‍ക്കും വിജയങ്ങള്‍ക്കും അപ്പുറം, എല്ലാ മാഡ്രിഡ് ആരാധകരുടെയും സ്‌നേഹം എന്റെ ഹൃദയത്തിലുണ്ട്. നിങ്ങളുമായുള്ള എന്റെ പ്രത്യേക ബന്ധവും എനിക്കു തന്ന പിന്തുണയും ബഹുമാനവും സ്‌നേഹവും എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. നിങ്ങള്‍ എന്നോട് കാണിച്ച ഓരോ കൈയടിയും ഇഷ്ടവും ഞാന്‍ ഒരിക്കലും മറക്കില്ല.
നിറഞ്ഞ ഹൃദയത്തോടെയാണ് പോകുന്നത്. അഭിമാനവും നന്ദിയും മറക്കാനാവാത്ത ഓര്‍മ്മകളും നിറഞ്ഞ മനസോടെയുള്ള മടക്കം. ക്ലബ് ലോകകപ്പിന് ശേഷം, ഞാന്‍ ഇനി ഈ ജേഴ്‌സി കളിക്കളത്തില്‍ ധരിക്കില്ല. എന്നാല്‍ ഞാന്‍ എപ്പോഴും ഒരു മാഡ്രിഡ് ആരാധകനായിരിക്കും.’
by Midhun HP News | May 23, 2025 | Latest News, ജില്ലാ വാർത്ത
ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന അന്നദാന പ്രവർത്തനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികംആഘോഷിക്കുന്നു. മേയ് 25 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് ചേരുന്ന യോഗത്തിൻറെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്സി നിർവഹിക്കുന്നു. ഡോ.എം ജയരാജു (മുൻ അനർട്ട് ഡയറക്ടർ) അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, ഡോക്ടർ രാധാകൃഷ്ണൻ (അമർ ഹോസ്പിറ്റൽ), അഡ്വ. പി സുധീർ (ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി), പൂജ ഇക്ബാൽ (വ്യപാരി വ്യവസായി എകോപന സമിതി), ബി അനിൽകുമാർ (സംസ്ഥാന വൈസ് പ്രസിഡൻറ് വ്യാപാരി വ്യവസായി എകോപനസമിതി), ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി, ആറ്റിങ്ങൽ സന്തോഷ് (നഗരസഭ കൗൺസിലർ) എന്നിവർ പങ്കെടുക്കും.
കേരളത്തിൽ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടന പ്രതിനിധികളെ ചടങ്ങിൽ ആദരിക്കുന്നു. മറ്റു വിവിധ മേഖലകളിൽപ്പെട്ട വ്യക്തിത്വങ്ങളെ അവാർഡ് നൽകി ആദരിക്കുന്നു. മികച്ച കായിക അധ്യാപകൻ അഖിലേഷ് വി.സി, അബ്ദുൾ നാസർ (അറേബ്യൻ ജ്വല്ലറി), ഡോ രാധാകൃഷ്ണൻ (എം.ഡി.അമർ ഹോസ്പിറ്റൽ), ബി. അനിൽകുമാർ (അനിൽ ഏജൻസിസ്), ബ്രഹ്മശ്രീ ഒറ്റൂർ പുരുഷോത്തമൻ നമ്പൂതിരി എന്നിവരെയും എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കുന്നു.
by Midhun HP News | May 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാലമോഷണ പരാതിയുടെ പേരില്‍ പേരൂര്‍ക്കട പൊലീസിന്റെ കസ്റ്റഡിയില്‍ മാനസിക പീഡനം നേരിട്ട ദലിത് യുവതി ബിന്ദുവിനെ സന്ദര്‍ശിച്ച് കെ കെ ശൈലജ എംഎല്‍എ. യുവതിക്കെതിരായ നടപടിയുടെ പേരില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എസ്‌ഐ, എ എസ്‌ഐ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയുടെ സന്ദര്‍ശനം. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തയാണെന്ന് ബിന്ദു കെ കെ ശൈലജയോട് പ്രതികരിച്ചു.
ഡി കെ മുരളി എംഎല്‍എ , മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, ഏരിയാ സെക്രട്ടറി സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു കെ കെ ശൈലജ ബിന്ദുവിന്റെ വീട്ടിലെത്തിയത്. പേരൂര്‍ക്കട പൊലീസിന്റെ നടപടിയില്‍ നേരത്തെ കെ കെ ശൈലജ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ചില പൊലീസുകാരുടെ പെരുമാറ്റമാണ് സേനക്കാകെ അപമാനം ഉണ്ടാക്കുന്നതാണെന്നായിരുന്നു മുന്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ നടത്തിയ പ്രതികരണം.
ബിന്ദു ജോലി ചെയ്തിരുന്ന കുടപ്പനക്കുന്ന് എന്‍സിസി റോഡിലെ വീട്ടില്‍നിന്ന് 18 ഗ്രാമിന്റെ സ്വര്‍ണമാല കാണാതായ സംഭവമായിരുന്നു വിഷയങ്ങളുടെ തുടക്കം. വീട്ടുടമ ഓമന ഡാനിയേല്‍ നല്‍കിയ പരാതിയിലായിരുന്നു ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍നിന്നുതന്നെ മാലകിട്ടിയതോടെ ബിന്ദുവിനെതിരെയെടുത്ത എഫ്‌ഐആര്‍ പൊലീസ് പിന്നീട് റദ്ദാക്കി. ഇല്ലാത്ത മാലമോഷണത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്ന സംഭവം വിവാദമായതോടെത്തില്‍ എസ് ഐ പ്രസാദ്, എഎസ്ഐ പ്രസന്നന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
by Midhun HP News | May 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രവും അതിതീവ്രവുമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കാലവര്‍ഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നത്.
ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ തീവ്രമഴ പ്രതീക്ഷിക്കുന്നുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വരെ മഴ മുന്നറിയിപ്പ് ഇല്ലാത്ത ഒരു ജില്ലയുമില്ല. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | May 23, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: അമിത മദ്യപനായ ഭർത്താവിനെ വിഷം കൊടുത്തു കൊന്ന ശേഷം പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ച സ്കൂൾ പ്രിൻസിപ്പാളായ യുവതി അറസ്റ്റിൽ. നാഗ്പുർ യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പളാണ് ഇയാളുടെ ഭാര്യ നിധി ദേശ്മുഖ് (24). ഇവർ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ മാസം 15-നാണ് ചൗസാല വനമേഖലയിൽ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ഫോറൻസിക് അനാലിസിസ് അടക്കമുള്ള വിശദമായ പരിശോധനയിലൂടെയാണ് മരിച്ചു ശാന്തനുവാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ലോക്കൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഭാര്യ പിടിയിലാവുകയായിരുന്നു.
സ്ഥിരം മദ്യപനായിരുന്ന ശാന്തനുവിന്റെ സ്വഭാവത്തിൽ അസ്വസ്ഥയായിരുന്ന നിധി 13ന് രാത്രി ഇയാൾക്ക് വിഷം നൽകി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിക്കുന്നതിന് മൂന്ന് ട്യൂഷൻ വിദ്യാർഥികളുടെ സഹായം തേടി. പിന്നേറ്റ് പുലർച്ചെ നാലു പേരും കൂടി ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം തള്ളി. ആരെങ്കിലും തിരിച്ചറിയുമെന്ന ഭയം കാരണം അന്നു രാത്രി വീണ്ടും സ്ഥലത്തെത്തി മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്നു വിദ്യാർഥികളെ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
by Midhun HP News | May 23, 2025 | Latest News, കേരളം
കാസര്‍കോട്: കാസര്‍കോട് ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ഓടെ ചെര്‍ക്കള പുലിക്കുണ്ട് ഭാഗത്തുവച്ചായിരുന്നു അപകടം. കാര്‍ യാത്രികരായ അഞ്ചംഗ കുടുംബം അപകടത്തില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടു.
ഇക്ബാല്‍ മുഹമ്മദ് കുട്ടി എന്നയാളുടെ കാറിനാണ് തീപിടിച്ചത്. മുംബൈയില്‍ നിന്നും കണ്ണൂര്‍ കണ്ണപുരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ എര്‍ട്ടിഗ കാറാണ് കത്തിയെരിഞ്ഞത്. കാറിലുണ്ടായിരുന്നവര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാനായത് വലിയ അപകടം ഒഴിവാക്കി. ബോണറ്റില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയും തല്‍ക്ഷണം തീപിടിക്കുകയുമായിരുന്നുവെന്ന് ഫയര്‍സര്‍വീസ് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ തന്നെയാണ് അഗ്‌നിശമനസേനയെ വിവരം അറിയിച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ തീയണച്ചു.
ഒരുമാസം മാത്രമാണ് വാഹനത്തിന്റെ പഴക്കമെന്ന് ഉടമ ഇക്ബാല്‍ മുഹമ്മദ് കുട്ടി പറഞ്ഞു. ഭാര്യ റുബീന, മക്കള്‍ നൗഫ്, അസീസ, ഉമര്‍ എന്നിവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. 25000 രൂപ 5 പവന്‍ സ്വര്‍ണം, ഐഡി കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഡ്രസ്സ്, ബാഗ്, വാഹനത്തിന്റെ രേഖകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.
Recent Comments