വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കണം; പുതിയ ഉത്തരവുകൾ ഇങ്ങനെ..

വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കണം; പുതിയ ഉത്തരവുകൾ ഇങ്ങനെ..

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അധികൃതർക്ക് നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂ‌ൾ അധികൃതർ പാലിക്കേണ്ട നടപടികളെ കുറിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അധ്യാപകർ വിവരം അന്വേഷിക്കണം.

വീട്ടിൽനിന്നു വിദ്യാർഥി സ്‌കൂളിലേക്കു പുറപ്പെട്ടിരുന്നു എന്നു മനസ്സിലാക്കിയാൽ വിവരം പൊലീസിനെ അറിയിക്കണം.

സ്കൂളുകളിലെ ലാൻഡ് ഫോണിന്റെ പ്രവർത്തനം ഉറപ്പാക്കണം.

ഐടി ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കണം.

കുട്ടികളുടെ പരാതികളറിയാൻ സ്കൂളുകളിൽ പരാതിപ്പെട്ടി നിർബന്ധമായും സ്ഥാപിക്കണം.*

കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനുള്ള ക്രമീകരണം ഒരുക്കണം.

സ്കൂളുകളുടെ അറ്റകുറ്റപ്പണി 27നു മുൻപു പൂർത്തീകരിക്കണം.

ഭിത്തികൾ പെയ്ന്റ് ചെയ്യണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ, 84 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ, 84 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 84 എംബിബിഎസ് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.

വ്യാഴാഴ്ച ഹോസ്റ്റലില്‍ വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും നല്‍കിയിരുന്നു. ഇതില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബട്ടര്‍ ചിക്കനും ഫ്രൈഡ്‌റൈസുമാണ് ഭക്ഷണമായി നല്‍കിയത്. ഇതില്‍ ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. പലരും ഛര്‍ദിയും വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

ഭക്ഷ്യസുരക്ഷാ വിഭാഗം അടക്കം ആരോഗ്യവകുപ്പിന്റെ പ്രതിനിധികള്‍ ഹോസ്റ്റലില്‍ എത്തി സാമ്പിളുകള്‍ ശേഖരിക്കുകയും വിദ്യാര്‍ഥികളോട് കാര്യങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തു. ആരുടെയും നില ഗുരുതരമല്ല. ഹോസ്റ്റലിലെ ഭക്ഷണം സംബന്ധിച്ച് കഴിഞ്ഞ കുറെ നാളുകളായി പരാതികള്‍ ഒന്നും ഉയര്‍ന്നിരുന്നില്ല. നല്ല ഭക്ഷണമാണ് ലഭിച്ചിരുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ ഇത്തവണയെന്താണ് സംഭവിച്ചത് എന്ന് അറിയില്ല എന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു

ഒന്‍പത് ശതമാനം വരെ പലിശ; നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വര്‍ധിപ്പിച്ച് കെഎസ്എഫ്ഇ

ഒന്‍പത് ശതമാനം വരെ പലിശ; നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വര്‍ധിപ്പിച്ച് കെഎസ്എഫ്ഇ

തിരുവനന്തപുരം: പ്രമുഖ ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇ വിവിധ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്കും ചിട്ടി നിക്ഷേപകര്‍ക്കും കൂടുതല്‍ നേട്ടത്തിന് വഴിയൊരുക്കിയാണ് കെഎസ്എഫ്ഇ പലിശനിരക്ക് വര്‍ധിപ്പിച്ചത്. കെഎസ്എഫ്ഇയിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സര്‍ക്കാര്‍ ഗ്യാരന്റിയുണ്ട്.

ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശയാണ് പരിഷ്‌കരിച്ചത്. ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ് തുടങ്ങിയവയുടെ പലിശനിരക്ക് ഒരുവര്‍ഷത്തേക്ക് 8.50 ശതമാനമാക്കി. ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെയുള്ള നിക്ഷേപത്തിന് എട്ടു ശതമാനവും രണ്ടുമുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.75 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.

ചിട്ടിയുടെമേല്‍ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (സിഎസ്ഡിടി) പലിശനിരക്ക് 8.75ല്‍ നിന്ന് 9 ശതമാനമാക്കി. 181 മുതല്‍ 364 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപത്തിന്റെ പുതുക്കിയ പലിശ 6.50 ശതമാനമാണ്. നേരത്തേ ഇത് 5.50 ശതമാനമായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വന്ദനം നിക്ഷേപ പദ്ധതിയുടെ പലിശ 8.75 ശതമാനമായി തുടരും. എന്നാല്‍, പ്രായപരിധി 60ല്‍ നിന്ന് 56 ആയി കുറച്ചത് കൂടുതല്‍ നിക്ഷേപകര്‍ക്ക് നേട്ടമാകും.

‘ആശങ്ക വേണ്ട, കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളില്ല’; ജില്ലാ ജിയോളജി വകുപ്പ്

‘ആശങ്ക വേണ്ട, കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളില്ല’; ജില്ലാ ജിയോളജി വകുപ്പ്

കോഴിക്കോട് കായക്കൊടി എള്ളിക്കാം പാറയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകളില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പഠനം നടത്തണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പും ഇ.കെ വിജയൻ എംഎൽഎയും പറഞ്ഞു.കഴിഞ്ഞ രണ്ടുദിവസമായി കായക്കൊടി പഞ്ചായത്തിലെ നാല്, അഞ്ചു വാർഡുകളിൽ ഭൂചലനം അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. സെക്കന്റുകൾ മാത്രമാണ് ഭൂചലനം ഉണ്ടായതെങ്കിലും ജനം ആശങ്കയിലാണ്. സ്ഥലം എംഎൽഎ ഇ കെ വിജയൻ പ്രദേശം സന്ദർശിച്ചു. അടിയ്ക്കടി ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതിനാൽ വിശദമായ പഠനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ജിയോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. ഭൂചലനം ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ലെന്നും കൂടുതൽ പഠനം വേണമെന്നും ജില്ലാ ജിയോളജിസ്റ്റ് ആവശ്യപ്പെട്ടു.

പത്മനാഭസ്വാമിക്ഷേത്രത്തിലെ അതീവ സുരക്ഷാമേഖലയിലെ നിരീക്ഷണക്യാമറകൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്

പത്മനാഭസ്വാമിക്ഷേത്രത്തിലെ അതീവ സുരക്ഷാമേഖലയിലെ നിരീക്ഷണക്യാമറകൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്

ലോകത്തെ അമൂല്യമായ നിധിശേഖരമുള്ള പത്മനാഭ സ്വാമിക്ഷേത്രത്തിൽ അതീവസുരക്ഷാമേഖലയിലെ ഉൾപ്പടെ 10 നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ ശ്രീകോവിലി​ന്റെ വാതിലി​ന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ 13 പവൻ വരുന്ന സ്വർണ്ണ ദണ്ഡ് കാണാതായതോടെയാണ് ആരംഭിച്ച അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ച പുറത്തുവന്നത്. ഇത് ഉപേക്ഷിക്കപ്പെട്ട നിലയിൽ തിരിച്ചു കിട്ടിയെങ്കിലും ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പദ്ധതിയുടെ ഭാഗമായിരുന്നു ഈ സ്വർണദണ്ഡ്. സ്ട്രോങ് റൂമിൽ നിന്ന് ഒരു തുണി സഞ്ചിയിൽ നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അത് കാണാതായതെന്ന് റിപ്പോർട്ടുണ്ട്. ഇത് മോഷ്ടിക്കാൻ ശ്രമിച്ചതാണോ അതോ ആകസ്മികമായോ അബദ്ധത്തിലോ ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ക്ഷേത്രത്തി​ന്റെ കിഴക്ക് ഭാ​ഗത്തെ പ്രവേശന കവാടവും ശ്രീകോവിലിനു ചുറ്റുമുള്ള പ്രദേശവും ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ക്യാമറകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല എന്ന് പരിശോധനയിൽ കണ്ടെത്തി.

വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന് സമീപം സ്ഥാപിച്ചിരുന്ന ക്യാമറകളും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. 24 മണിക്കൂറും പരിസരം നിരീക്ഷിക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടെങ്കിലും, അവർ തകരാർ റിപ്പോർട്ട് ചെയ്തില്ല എന്നത് പ്രോട്ടോക്കോളിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ക്യാമറ അറ്റകുറ്റപ്പണികൾക്ക് ചുമതലയുള്ള സ്വകാര്യ കരാറുകാരനെ അറിയിച്ചെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉത്തരവാദികളായ പോലീസിന് ഈ തകരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ആരോപണമുണ്ട്.

കാണാതായ ശേഷം സ്വർണ്ണം തിരിച്ചു കിട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് 32 പേരെ ചോദ്യം ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണർ വി. പ്രദീപ് പറഞ്ഞു. അവരിൽ ചിലർ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതായും സംശയമുള്ളവരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണ ദണ്ഡ് കാണാതായതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളിലെ ക്രമം പൊലീസ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അടുത്തിടെ പുനർനിർമ്മിച്ച മേൽക്കൂരയും താഴികക്കുടവും സഹിതം സ്വർണ്ണം പൂശിയ ശ്രീകോവിലിന്റെ വാതിൽ ജൂൺ രണ്ടിനും എട്ടിനും ഇടയിൽ നടക്കുന്ന കുംഭാഭിഷേക ചടങ്ങുകളിൽ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മേൽക്കൂരയുടെയും താഴികക്കുടത്തി​ന്റെയും പണി ഏകദേശം ഏഴ് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചെങ്കിലും കോവിഡ് ലോക്ക്ഡൗൺ സമയത്ത് തടസ്സപ്പെട്ടു. മെയ് 25 നകം വാതിൽ സ്വർണ്ണം പൂശൽ പൂർത്തിയാക്കണമെന്ന് ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിരീക്ഷണ സംവിധാനത്തിന്റെ പൂർണ്ണമായ സാങ്കേതിക ഓഡിറ്റിന് പോലീസ് ഉത്തരവിട്ടിട്ടുണ്ട്, കൂടാതെ ക്യാമറകളുടെ തകരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ മറച്ചുവെച്ചതായി തെളിവുകൾ ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ സിറ്റി: ആ​ഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുത്ത ലിയോ പതിനാലാമനെ മാര്‍പാപ്പയായി ഔദ്യോ​ഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ന് പ്രാദേശിക സമയം രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) നടക്കും. രണ്ട് മണിക്കൂറോളം ചടങ്ങ് നീളും. 200-ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമാകും മാർപാപ്പ കുർബാനയ്ക്കെത്തുക. സ്പാനിഷ് ഭാഷയിലാകും കുർബാനയിലെ ആദ്യ 2 വായനകൾ. സുവിശേഷവായന ലത്തീനിലും ഗ്രീക്കിലും.

തുടർന്ന് ഡീക്കന്മാർ, വൈദികർ, മെത്രാന്മാർ എന്നിവരെ പ്രതിനിധീകരിച്ച് കുർബാനയിൽ പങ്കെടുക്കുന്ന 3 കർദിനാൾമാരിൽ ആദ്യത്തെയാൾ പാലിയം ധരിപ്പിക്കും. രണ്ടാമത്തെയാൾ പാപ്പയ്ക്കായി പ്രത്യേക പ്രാർഥന ചൊല്ലും. മൂന്നാമത്തെയാൾ ‘ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ് നീ’ എന്ന പത്രോസിന്റെ സാക്ഷ്യം ചൊല്ലി മാർപാപ്പയെ മോതിരം അണിയിക്കും. കുർബാന തുടരുന്ന മാർപാപ്പ അതിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും. സെന്റ് പീറ്റേഴ്സ് ചത്വരത്തോടു ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാകും ലിയോ പതിനാലാമൻ മാർപാപ്പ താമസിക്കുക. മുൻഗാമി ഫ്രാൻസിസ് മാർപാപ്പ സെന്റ് മാർത്താസ് ഹോമിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നത്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബൽജിയം രാജാവ് ഫിലിപ് , രാജ്ഞി മറ്റിൽഡ, ബ്രിട്ടനിലെ എഡ്വേഡ് രാജകുമാരൻ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി, ഫ്രഞ്ച് പ്രധാനമന്ത്രി ഹോസ്വ ബെയ്ഹൂ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജ മെലോനി, ഇസ്ര‌യേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, സ്പെയിനിലെ ഫെലിപ്പെ രാജാവ്, രാജ്ഞി ലെറ്റീഷ്യ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി, യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് നയിക്കും.