by Midhun HP News | May 12, 2025 | Latest News, കേരളം
കൊല്ലം: പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ ഇന്നലെ രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെയായിരുന്നു അക്രമം.
ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. അക്രമത്തിനിടയില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
by Midhun HP News | May 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത. നാളെയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്.
നാലോ, അഞ്ചോ ദിവസത്തിനകം തെക്കൻ അറബിക്കടൽ, മാലദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യ ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിൽ വ്യാപിക്കും. 27ാം തീയതിയോടെ കേരളത്തിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം.
മഴ പരക്കെ പ്രവചിക്കുമ്പോഴും സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
by Midhun HP News | May 12, 2025 | Latest News, കേരളം
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസിൻ്റെ വീട്ടിൽ മഹാരാഷ്ട്ര എടിഎസിൻ്റെ റെയ്ഡ്. ഐ ബി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഇവിടെനിന്നും പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും പിടിച്ചെടുത്തു. റിജാസിനെ കഴിഞ്ഞദിവസം നാഗ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് ഇയാൾ. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് ഇയാൾക്കെതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു. ഈ കേസിൻ്റെ വിശദാംശങ്ങളും മഹരാഷ്ട്ര എടിഎസ് ശേഖരിച്ചു.
by Midhun HP News | May 12, 2025 | Latest News, കേരളം
തിരുവനന്തപുരം : തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി തിങ്കളാഴ്ച. കുടുംബത്തിലെ നാലുപേരെ പ്രതി കേഡൽ ജിൻസൺ കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ വീട്ടിൽ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരാണ് കൊല്ലപ്പെട്ടത്.
by Midhun HP News | May 12, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ വിദ്യാർത്ഥിയെ ആത്മഹത്യ നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അവനവഞ്ചേരി ശാന്തിനഗർ സ്വദേശി ആലി മുഹമ്മദ് ആണ് മരണപ്പെട്ടത്. ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആലിഫ്.
by Midhun HP News | May 12, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ പത്താം ക്ലാസ് പരീക്ഷയില്‍ മികവ് തെളിയിച്ചവരില്‍ നേപ്പാള്‍ സ്വദേശിയും. മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി സിദ്ധത്ത് ഛേത്രി എന്ന വിദ്യാര്‍ഥി സംസ്ഥാനത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുന്നു. എറണാകുളം ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സിദ്ധത്ത് ഛേത്രിയുടെ ഉന്നത വിജയത്തില്‍ അധ്യാപകരും അതീവ സന്തോഷത്തിലാണ്.
‘വളരെ മിടുക്കനായ വിദ്യാര്‍ത്ഥിയാണ് സിദ്ധത്ത്. ഇതര സംസ്ഥാനത്ത് നിന്നെത്തി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച ‘റോഷ്ണി’ പദ്ധതിയുടെ ഭാഗമായാണ് സിദ്ധത്ത് മലയാളം മെച്ചപ്പെടുത്തിയത്. കുട്ടിയുടെ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഇപ്പോള്‍ നേടിയ മികച്ച വിജയം,’ ഹെഡ്മാസ്റ്റര്‍ റെനി വി കെ പറയുന്നു.
ഒന്നാം ക്ലാസ് മുതല്‍ ഏഴ് വരെ കോടംകുളങ്ങരയിലെ സ്‌കൂളില്‍ പഠിച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായാണ് സിദ്ധത്ത് ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധത്തിന്റെ സഹോദരനും എസ്എസ്എല്‍സിയില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയിരുന്നുവെന്നും അധ്യാപകന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. 14 വര്‍ഷത്തിലേറെയായി കേരളത്തില്‍ താമസിക്കുന്നവരാണ് സിദ്ധത്തും കുടുംബവും. തൃപ്പൂണിത്തുറയിലെ വര്‍മ്മ ആശുപത്രിയില്‍ അറ്റന്‍ഡന്റാണ് സിദ്ധത്തിന്റെ അച്ഛന്‍. അമ്മ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിലെ സ്‌കൂളുകളില്‍ നേപ്പാളില്‍ നിന്നുള്ള 350 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 95 എറണാകുളം ജില്ലയിലെ സ്‌കൂളുകളിലാണുള്ളത്. മാലദ്വീപില്‍ നിന്നുള്ള രണ്ട് പേരും ശ്രീലങ്കസ ഫിലിപ്പൈന്‍സ് സ്വദേശികളായ ഒരോ കുട്ടികളും സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്.
ഇതര സംസ്ഥാനക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജ്യോതി പദ്ധതി നിലവില്‍ വരുന്നതോടെ മറ്റ് ജില്ലകളിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഡാറ്റയും കൃത്യമായി ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളത്ത് 40 സ്‌കൂളുകള്‍ റോഷ്നി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്, ഇത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ മുന്നേറ്റത്തിന് വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇതര സംസ്ഥാനക്കാരുടെ കുട്ടികള്‍ പലപ്പോഴും പഠനം പൂര്‍ത്തിയാക്കാറില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കിടയിലെ കുടിയേറ്റ രീതിയിലുള്ള മാറ്റമാണ് കൊഴിഞ്ഞുപോക്കിന്റെ പ്രശ്‌നത്തിന് കാരണമെന്ന് റോഷ്നി പദ്ധതിയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഡിന് ശേഷം കുടിയേറ്റ തൊഴിലാളികളുടെ രീതികള്‍ മാറി. നേരത്തെ ഒരു വര്‍ഷത്തിലേറെയായി ഒരു സ്ഥലത്ത് താമസിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ സീസണ് അനുസരിച്ച് സ്ഥലങ്ങള്‍ മാറുന്ന രീതിയാണുള്ളത്. ജോലി ലഭ്യതയാണ് ഇത്തരം മാറ്റത്തിന് കാരണം. മാതാപിതാക്കള്‍ താമസം മാറുമ്പോള്‍, കുട്ടികളെയും സ്‌കൂളില്‍ നിന്ന് മാറുന്ന സ്ഥിതിയുണ്ടാകുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Recent Comments