ഡോണിയര്‍ വിമാനങ്ങള്‍ പറന്ന് നിരീക്ഷണം, വിഴിഞ്ഞത്ത് പ്രത്യേക റഡാര്‍; സംസ്ഥാനത്തും കനത്ത ജാഗ്രത, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

ഡോണിയര്‍ വിമാനങ്ങള്‍ പറന്ന് നിരീക്ഷണം, വിഴിഞ്ഞത്ത് പ്രത്യേക റഡാര്‍; സംസ്ഥാനത്തും കനത്ത ജാഗ്രത, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

തിരുവനന്തപുരം: അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിക്കും.

വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം.

വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര ചെയ്യാനാകാതെയാണ് കപ്പല്‍ പുറംകടലില്‍ തുടരുന്നതെന്നാണ് വിവരം. പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടില്ല. സുരക്ഷാ പരിശോധന ശക്തമാക്കിയതിനാല്‍ ആഭ്യന്തരയാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍മുമ്പും അന്താരാഷ്ട്ര യാത്രക്കാര്‍ അഞ്ചു മണിക്കൂര്‍മുമ്പും എത്തണമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

സ്വര്‍ണവില വീണ്ടും കൂടി; 72,000ന് മുകളില്‍ തന്നെ

സ്വര്‍ണവില വീണ്ടും കൂടി; 72,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങി. എന്നാല്‍ വ്യാഴാഴ്ച 73000ന് മുകളിലേക്ക് ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ കുത്തനെ ഇടിയുന്നതാണ് പിന്നീട് കണ്ടത്. ഒറ്റയടിക്ക് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്നലെ ഉയര്‍ന്ന സ്വര്‍ണവില ഇന്നും കൂടുകയായിരുന്നു.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

‘ഭീകരതയ്ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ്’, ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; പാകിസ്ഥാന് 100 കോടി ഡോളര്‍ ഐഎംഎഫ് വായ്പ

‘ഭീകരതയ്ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ്’, ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; പാകിസ്ഥാന് 100 കോടി ഡോളര്‍ ഐഎംഎഫ് വായ്പ

ന്യൂഡല്‍ഹി: പാകിസ്ഥാന് വായ്പാ സൗകര്യം നല്‍കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതിനിടെ, പാകിസ്ഥാന് സാമ്പത്തിക സഹായമായി 100 കോടി ഡോളര്‍ നല്‍കുന്നതിന് അംഗീകാരം നല്‍കി അന്താരാഷ്ട്ര നാണ്യനിധി. ഇക്കാര്യം കേന്ദ്ര ധനകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര നാണ്യനിധിയിൽ‌ പാകിസ്ഥാന് വായ്പാ സൗകര്യം നല്‍കുന്നതിനുള്ള വോട്ടിങ്ങില്‍ നിന്ന് ഇന്ത്യ കഴിഞ്ഞദിവസം വിട്ടുനിന്നിരുന്നു. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോര്‍ഡിന്റെ വെളിച്ചത്തില്‍ വായ്പയുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയായിരുന്നു ഇന്ത്യന്‍ നടപടി. കൂടാതെ പാക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഈ വായ്പ പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും ഇന്ത്യ പ്രകടിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പയായി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധി അവലോകനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചത്. ഇതിന് പുറമേ പാകിസ്ഥാന് 130 കോടി ഡോളര്‍ കൂടി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധിയുടെ പരിഗണനയിലാണ്. പാകിസ്ഥാന് വീണ്ടുമൊരു ധനസഹായം നല്‍കാനുള്ള നീക്കത്തെ എതിര്‍ത്ത ഇന്ത്യ, പാകിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് ദീര്‍ഘകാലമായി കടം വാങ്ങുന്ന രാജ്യമാണെന്നും വായ്പ വ്യവസ്ഥകള്‍ പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും വളരെ മോശം ട്രാക്ക് റെക്കോര്‍ഡ് ആണ് ഉള്ളതെന്നും ഇന്ത്യ വാദിച്ചു. പാകിസ്ഥാന്റെ കാര്യത്തില്‍ ഐഎംഎഫ് വായ്പയുടെ ഫലപ്രാപ്തിയെ ഈ മോശം ട്രാക്ക് റെക്കോര്‍ഡ് ചോദ്യം ചെയ്യുന്നുവെന്നും ഇന്ത്യ വാദിച്ചു.

സാമ്പത്തിക കാര്യങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന ഇടപെടലുകള്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടി. ഒരു സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴും ആഭ്യന്തര രാഷ്ട്രീയത്തില്‍ സൈന്യം സ്വാധീനം ചെലുത്തുന്നത് തുടരുകയാണ്. സമ്പദ്വ്യവസ്ഥയിലേക്കും പാക് സൈന്യത്തിന്റെ കരങ്ങള്‍ വ്യാപിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ തുടര്‍ച്ചയായ സ്‌പോണ്‍സര്‍ഷിപ്പിന് വായ്പ നല്‍കുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കുന്നു. ഫണ്ടിങ് ഏജന്‍സികളുടെയും വായ്പ ദാതാക്കളുടെയും പ്രശസ്തിക്ക് ഇത് ഭീഷണിയാവുകയാണ്. ഭീകരതയെ പിന്തുണയ്ക്കുന്നതിനായി പാകിസ്ഥാന്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഐഎംഎഫിന്റെ പ്രതികരണത്തിലും ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു.

മൂന്ന് സൈനിക താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാന്‍

മൂന്ന് സൈനിക താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന് പാക് സൈന്യം. നൂര്‍ ഖാന്‍, മുരിദ്, റഫീഖി വ്യോമത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു എന്നാണ് പാക് സൈന്യത്തിന്റെ ആരോപണം. ഇതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ ആക്രമണം ശക്തമാക്കിയെന്നും പാക് അധികൃതരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ മൂന്ന് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങളില്‍ നിന്ന് മിസൈലുകള്‍ തൊടുത്തുവിട്ടെന്നാണ് പാകിസ്താന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് എതിരെ ആക്രമണം ശക്തമാക്കിയത് എന്ന് പാകിസ്ഥാന്‍ സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി ശനിയാഴ്ച പുലര്‍ച്ചെ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത തത്സമയ സംപ്രേക്ഷണത്തില്‍ പറഞ്ഞു. ‘ ഇന്ത്യന്‍ സേന നേരിട്ടുള്ള ആക്രമണമാണ് നടത്തിയത്. മിസൈലുകള്‍ ഉപയോഗിച്ചു. നൂര്‍ ഖാന്‍ ബേസ്, മുരിദ് ബേസ്, ഷോര്‍കോട്ട് ബേസ് എന്നിവ ലക്ഷ്യമിട്ടു,’ എന്നും പാക് സൈനിക വക്താവ് ആരോപിച്ചു.

ബനിയന്‍ ഉല്‍ മര്‍സൂസ് എന്നാണ് ഇന്ത്യക്ക് എതിരായ ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കിയിരിക്കുന്ന പേര്. പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക വ്യോമതാവള, കശ്മീരിലെ ഉദംപൂര്‍ വ്യോമതാവളം, ബിയാസ് മേഖലകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയില്‍ 26 ഇടങ്ങള്‍ പാക് ആക്രമണത്തിന് ശ്രമം നടന്നതായി അധികൃതര്‍ അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കശ്മീരിലെ പൂഞ്ച് മേഖലയില്‍ കഴിഞ്ഞ രാത്രിയില്‍ ഉടനീളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: യുജിസി നെറ്റ് ജൂണ്‍ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ല്‍ കയറി അപേക്ഷ നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതല്‍ 15-ന് രാത്രി 11.59 വരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം. സഹായങ്ങള്‍ക്ക്: 011-40759000/ 01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂണ്‍ 21 മുതല്‍ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ. പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അപേക്ഷാ ഫോം എങ്ങനെ പൂരിപ്പിക്കാം?

ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in, nta.ac.in, ugcnetjun2025.ntaonline.in സന്ദര്‍ശിക്കുക.

‘UGC NET 2025 June application form’ എന്നതിലേക്കുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അടിസ്ഥാന വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യുക.

രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, അപേക്ഷാ ഫോമുമായി മുന്നോട്ട് പോകുക.

രേഖകള്‍ അപ്ലോഡ് ചെയ്യുക, അപേക്ഷാ ഫീസ് അടയ്ക്കുക, സമര്‍പ്പിക്കുക.

ഭാവി റഫറന്‍സിനായി UGC NET 2025 ജൂണ്‍ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

അപേക്ഷാ ഫീസ്

ജനറല്‍/അണ്‍റിസര്‍വ്ഡ് – 1,150/

ജനറല്‍-EWS/OBC-NCL – 600/

SC/ST/PwD – 325 രൂപ

യുജിസി അംഗീകരിച്ച സര്‍വകലാശാലകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ബിരുദാനന്തര ബിരുദത്തിലോ തത്തുല്യ പരീക്ഷയിലോ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് നേടിയ ജനറല്‍/അണ്‍റിസര്‍വ്ഡ്/ജനറല്‍-ഇഡബ്ല്യുഎസ് വിദ്യാര്‍ഥികള്‍ക്ക് ഈ പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുജിസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എസ്.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കൺവെൻഷന്റെ ഉദ്ഘാടനം നടന്നു

എസ്.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കൺവെൻഷന്റെ ഉദ്ഘാടനം നടന്നു

എസ്.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ഭാഗ്യ മുരളി ഉദ്ഘാടനം ചെയ്തു. ഏര്യാ സെക്രട്ടറി വിജയ് വിമൽ, ഏര്യാ വൈസ് പ്രസിഡന്റ് ആദിത്യ ശങ്കർ, ഏര്യാ കമ്മിറ്റി അംഗം ഗെയ്റ്റി ഗ്രേറ്റൽ എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറിയായി ഭദ്രാദേവിയേയും പ്രസിഡന്റായി കാശിനാഥിനേയും തെരഞ്ഞെടുത്തു.