വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, വികസന കുതിപ്പില്‍ കേരളം

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, വികസന കുതിപ്പില്‍ കേരളം

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്. രാവിലെ 10.15ഓടേ വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്തും കണ്ട ശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, വി എന്‍ വാസവന്‍ സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ എ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും ചേര്‍ന്നാണ് സ്വീകരിച്ചത്. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.

വിഴിഞ്ഞത്തിന്റെ പ്രത്യേകതകള്‍:

വിഴിഞ്ഞത്ത് സ്വാഭാവിക ആഴം 20 മീറ്റര്‍. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഏതു ചരക്കുകപ്പലും വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാം.

കൊളംബോ, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളെ അപേക്ഷിച്ച് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത് ഡ്രജ് ചെയ്യാതെ തന്നെ ലഭിക്കുന്ന ഈ സ്വാഭാവിക ആഴമാണ്.

ലോകത്തെ തിരക്കേറിയ രണ്ട് രാജ്യാന്തര കപ്പല്‍ ചാലുമായി വളരെ അടുത്ത് കിടക്കുന്നു. ഇതിനാല്‍ കപ്പലുകള്‍ക്കു വന്നു പോകാനുള്ള സമയം (ടേണ്‍ എറൗണ്ട് ടൈം) വളരെ കുറച്ചു മതി.

ഏഷ്യ- യൂറോപ് രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്ന് വിഴിഞ്ഞത്തേയ്ക്ക് 10 നോട്ടിക്കല്‍ മൈല്‍ (18.52 കിലോമീറ്റര്‍) ദൂരം മാത്രം. കൊളംബോ, ദുബായ്, സിംഗപ്പൂര്‍ തുറമുഖങ്ങളെക്കാള്‍ രാജ്യാന്തര കപ്പല്‍പ്പാതയുമായി അടുത്തു സ്ഥിതി ചെയ്യുന്നു.

ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെക്കൂടി കടന്നുപോകുന്ന ഏഷ്യ- യൂറോപ് രാജ്യാന്തര കപ്പല്‍ പാതയിലാണ്.

ആഫ്രിക്ക, യൂറോപ്, മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ സിങ്കപ്പൂര്‍, ഹോങ്കോങ്, ചൈന, കൊളംബോ എന്നിവിടങ്ങളിലേക്ക് പോകുന്നത് വിഴിഞ്ഞത്തിന് സമീപത്തുകൂടി

ദുബായ് ഉള്‍പ്പെടെ മിക്ക തുറമുഖങ്ങളും 15 മീറ്റര്‍ ആഴം നിലനിര്‍ത്തുന്നത് ഡ്രജ്ജിങ് നടത്തി. 14 മീറ്റര്‍ മാത്രം ആഴമുള്ള വല്ലാര്‍പാടത്തുപോലും ഡ്രജ്ജിങ്ങിനായി ചെലവഴിക്കുന്നത് കോടികളാണ്

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളിലൊന്നായ ഗുജറാത്തിലെ മുന്ദ്ര തുറമുഖവും രാജ്യാന്തര കപ്പല്‍ ചാലും തമ്മിലുള്ള അകലം കൂടുതലാണ്. വിഴിഞ്ഞത്തെ അപേക്ഷിച്ച് സ്വാഭാവിക ആഴവും കുറവാണ്. ആഴം 17 മീറ്റര്‍ മാത്രമായതിനാല്‍ വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ ഡ്രജ് ചെയ്ത ആഴം കൂട്ടേണ്ടതായി വരുന്നു.

45 മിനിറ്റ് പ്രധാനമന്ത്രി സംസാരിക്കും; മുഖ്യമന്ത്രിക്ക് 5 മിനിറ്റ്; ശശി തരൂരിനും വിന്‍സെന്റിനും അവസരമില്ല

45 മിനിറ്റ് പ്രധാനമന്ത്രി സംസാരിക്കും; മുഖ്യമന്ത്രിക്ക് 5 മിനിറ്റ്; ശശി തരൂരിനും വിന്‍സെന്റിനും അവസരമില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുറമുഖവകുപ്പ് മന്ത്രിക്കും മാത്രം. പ്രതിപക്ഷ നേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ അവസരമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 45 മിനിറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് മിനിറ്റും വകുപ്പുമന്ത്രി വിഎന്‍ വാസവന്‍ മൂന്ന് മിനിറ്റുമാണ് പ്രസംഗിക്കുക. പ്രതിപക്ഷ പ്രതിനിധികളായി ചടങ്ങില്‍ സ്ഥലം എംപി ശശി തരൂരും സ്ഥലം എംഎല്‍എ എം വിന്‍സെന്റുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അല്‍പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വിഴിഞ്ഞത്തെത്തി. പാങ്ങോട് മിലിട്ടറി ക്യാംപില്‍നിന്നാണു ഹെലികോപ്റ്റല്‍ മോദി വിഴിഞ്ഞത്തേക്കു പോയത്.

അതിനിടെ തുറമുഖം കമ്മിഷനിങ്ങിനു തൊട്ടുമുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. വിഴിഞ്ഞം തുറമുഖത്തെപ്പറ്റി 2015 ജൂണ്‍ 8ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് സതീശന്‍ പോസ്റ്റ് ചെയ്തത്. ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് കുറിച്ചാണ് സതീശന്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പങ്കുവച്ചത്.

‘ഉമ്മന്‍ ചാണ്ടി ഒരു കല്ല് മാത്രം ഇട്ടെന്ന സിപിഎം പ്രചാരണം പച്ചക്കള്ളം’; പുതുപ്പള്ളിയിലെത്തി വിന്‍സെന്റ്, പ്രാര്‍ഥനയോടെ വിഴിഞ്ഞത്തേക്ക്ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടാകും.

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

‘അവതാരകയല്ല, ഇന്നു റീല്‍സൊന്നും ഉണ്ടാവില്ല; വിഴിഞ്ഞത്തിന്‍റെ ക്രെഡിറ്റ് നാടിന്

‘അവതാരകയല്ല, ഇന്നു റീല്‍സൊന്നും ഉണ്ടാവില്ല; വിഴിഞ്ഞത്തിന്‍റെ ക്രെഡിറ്റ് നാടിന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലുള്ള തര്‍ക്കത്തിനിടെ പ്രതികരണവുമായി വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. നാടിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്. എല്ലാവര്‍ക്കും എന്റേതാണ് എന്ന് പറയാന്‍ ഒരു ആഗ്രഹമുണ്ട്. ഈ കാലഘട്ടത്തിലാണ് ഇത് നിര്‍മിച്ചത് എന്നാകും ചരിത്രത്തില്‍ രേഖപ്പെടുത്തുക- ദിവ്യ എസ് അയ്യര്‍ അഭിപ്രായപ്പെട്ടു.

വിഴിഞ്ഞവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാം സൂചിപ്പിച്ച് കഴിഞ്ഞല്ലോയെന്നും ദിവ്യ പറഞ്ഞു. ആഹ്ലാദവും ആവേശവും ഒരേ തോതിലാണ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നതില്‍ സന്തോഷമുണ്ട്. ഇതില്‍ ഭാഗമാകാനായതില്‍ അഭിമാനവുമുണ്ട്. ഇപ്രാവശ്യം അവതാരകയല്ല. ഇന്ന് റീല്‍സൊന്നും ഉണ്ടാകില്ല. സംഘാടനത്തില്‍ ഒരുപാട് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായി ചുമതലയേറ്റെടുത്ത ദിവസം തന്നെ ‘പോര്‍ട്‌സ് ഓഫ് ഏന്‍ഷ്യന്റ് ഇന്ത്യന്‍ ഓഷ്യന്‍’ എന്ന പുസ്തകമാണ് വാങ്ങിയത്. തുറമുഖങ്ങളുടെ ചരിത്രം പഠിച്ചു. സഹപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും സഹകരണത്തോടെ ഓരോ പ്രശ്‌നങ്ങള്‍ക്കും സമചിത്തതയോടെ പരിഹാരം കണ്ടെത്തി. പ്രശ്‌നങ്ങളെയൊന്നും ഒഴിവാക്കിയിട്ടില്ല. പ്രശ്‌നങ്ങളെയും കൊണ്ടുള്ള യാത്രയാണ് ഇതെന്നും ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം: തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ട് മണി വരെ ​ഗതാ​ഗത നിയന്ത്രണം

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം: തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ട് മണി വരെ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2.00 മണി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക്‌ ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്‌.

റൂട്ടിന്‌ തൊട്ടുമുമ്പായി പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന്‌ നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്‌. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക്‌ 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് വെള്ളിയാഴ്ച നടക്കുന്നത്. വിഴിഞ്ഞത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത്.

രാവിലെ 10.15നു ഹെലികോപ്റ്ററിലാകും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തുക. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.

പ്രഭാകരൻ നായർ (87) അന്തരിച്ചു

പ്രഭാകരൻ നായർ (87) അന്തരിച്ചു

ഇളമ്പ, കല്ലിൻമൂട്- പള്ളിയറ ക്ഷേത്രം ലൈനിൽ പൗർണമിയിൽ പ്രഭാകരൻ നായർ (87) റിട്ടയേഡ് ഇന്ത്യൻ ആർമി ക്യാപ്റ്റൻ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ അന്തരിച്ചു.

ഭാര്യ: പരേതയായ നളിനകുമാരി അമ്മ
മക്കൾ: മിനി (ഇന്ത്യൻ റെയിൽവേസ്, തിരുവനന്തപുരം), സുധീഷ് കുമാർ (പി എച്ച് എം കെ എം വി എച്ച്എസ്എസ് പനവൂർ)
മരുമക്കൾ: അനിൽകുമാർ, രശ്മി.ആർ.നായർ (എൻഎസ്എസ്എച്ച്എസ്എസ്, ചാത്തന്നൂർ)