മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍; സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും

മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍; സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും

വത്തിക്കാന്‍: അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസാനമായി ഒരുനോക്കുകാണാന്‍ ലോകമെമ്പാടു നിന്നും വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ച മാര്‍പാപ്പയുടെ ഭൗതികദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.

വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. സംസ്‌കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിന് ആയിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. നാളെ നടക്കുന്ന കബറടക്ക ചടങ്ങിലും രാഷ്ട്രപതി സംബന്ധിക്കും. മാര്‍പ്പാപ്പയുടെ കബറടക്കം നടക്കുന്ന നാളെ ഇന്ത്യയില്‍ ദുഃഖാചരണം ആയിരിക്കും.

രൂപ വീണ്ടും ഇടിഞ്ഞു; ഓഹരി വിപണിയില്‍ ഏഴുദിവസത്തെ റാലിയ്ക്ക് ‘ഫുള്‍ സ്റ്റോപ്പ്’

രൂപ വീണ്ടും ഇടിഞ്ഞു; ഓഹരി വിപണിയില്‍ ഏഴുദിവസത്തെ റാലിയ്ക്ക് ‘ഫുള്‍ സ്റ്റോപ്പ്’

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 22 പൈസയുടെ ഇടിവാണ് നേരിട്ടത്. 85.67 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

ഇതിന് പുറമേ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നലെ ഡോളറിനെതിരെ 26 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 85.45 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. രണ്ടു ദിവസത്തിനിടെ 48 പൈസയുടെ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്.

അതിനിടെ ഏഴുദിവസത്തെ റാലിയ്ക്ക് ശേഷം ഇന്ന് ഓഹരി വിപണി നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 300 ഓളം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്.

പി.എസ്.എസ്.എൽ മൂന്നാം സീസണ് ഏപ്രിൽ 26 ന് കിക്കോഫ്

പി.എസ്.എസ്.എൽ മൂന്നാം സീസണ് ഏപ്രിൽ 26 ന് കിക്കോഫ്

പെരുമാതുറ: ‘Say no to drugs, Play football, Unity football ‘ എന്ന മുദ്രാവാക്യമുയർത്തി പെരുമാതുറ സൂപ്പർ സോക്കർ ലീഗ് (പി.എസ്.എസ്.എൽ) മൂന്നാം സീസണ് തുടക്കം. ഏപ്രിൽ 26 ന് പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബീച്ച് ഫുട്ബാൾ ടീം ക്യാപ്റ്റൻ റോഹിത്ത് യേശുദാസ് മൂന്നാം സീസൺ കിക്കോഫ് ചെയ്യും.

വൈകുന്നേരം 4.30 ന് പെരുമാതുറ മുതലപ്പൊഴിയിൽ നിന്നാരംഭിക്കുന്ന മാർച്ച് പാസ്റ്റ് റോഹിത്ത് ഫ്ലാഗ് ഓഫ് ചെയ്യും. 5.30 ന് വെൽഫെയർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക നായകർ അണിനിരക്കും. ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ടാർഗറ്റ് എഫ്.സി പെരുമാൾ ഫൈറ്റേഴ്സിനെ നേരിടും. എല്ലാ മത്സരങ്ങളും ഫ്ലഡ്‌ലിറ്റിലാണ് നടക്കുക. 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗോൾഡൻ സ്‌ക്വാഡ് നെക്സസ് യുണൈറ്റഡിനെ നേരിടും. ലാ മാസിയ, മൈറ്റി വാരിയേഴ്സ്, സ്‌കൈ കിംഗ്സ് എഫ്.സി, ജാഗ്വേഴ്സ് എഫ്.സി എന്നിവയാണ് മറ്റ് ടീമുകൾ. മേയ് 25 നാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ കലാശപ്പോരാട്ടം നടക്കുക.

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും (വ്യാഴം, വെള്ളി) മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (വെള്ളിയാഴ്ച) രാത്രി 11.30 വരെ 0.8 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പരിശോധന

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പരിശോധന

പാലക്കാട്: കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. കലക്ടര്‍മാരുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി.

കൊല്ലത്ത് ഭീഷണി സന്ദേശമെത്തിയത് രാവിലെയാണ്. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഭീഷണി വ്യാജമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കോട്ടയം കലക്ടറേറ്റിലും സമാനമായ നിലയിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സന്ദേശം വ്യാജമാണെന്ന വിലയിരുത്തലില്‍ പരിശോധന പൂര്‍ത്തിയാക്കി ജീവനക്കാരെ അകത്തുകയറാന്‍ അനുവദിച്ചു.

രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് പാലക്കാട് കലക്ടറിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ആര്‍ഡി ഓഫീസിലും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇന്ന് രാവിലെ 7.15 ഓടേ മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്.11 മണിയോടെയാണ് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

ബോംബ് സ്‌ക്വാഡും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് എഡിഎം അറിയിച്ചു. ബോംബ് സ്‌ക്വാഡും പൊലീസും കലക്ടറേറ്റിലെത്തി പരിശോധന നടത്തി. മുഴുവന്‍ ജീവനക്കാരെയും കലക്ടറേറ്റില്‍ നിന്ന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്.

സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു; സംഭവം കോഴിക്കോട് കൊടുവള്ളിയിൽ

സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു; സംഭവം കോഴിക്കോട് കൊടുവള്ളിയിൽ

കോഴിക്കോട് കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിനി നജാ കദീജയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ, വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഷോക്കേറ്റത്.

ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മരിച്ച നജാ കദീജ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കും.