ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട; നിരത്തിൽ പൊലീസുണ്ട്, ഒരാഴ്ചയിൽ 32.49 ലക്ഷം പിഴ

ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട; നിരത്തിൽ പൊലീസുണ്ട്, ഒരാഴ്ചയിൽ 32.49 ലക്ഷം പിഴ

റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.

ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന ഹെവി വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന പാതകള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നത്. ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.ജി അറിയിച്ചു.

ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ കേസ്, അറസ്റ്റ് ഉടന്‍

ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ കേസ്, അറസ്റ്റ് ഉടന്‍

കൊച്ചി: നടൻ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നാര്‍ക്കോട്ടിക് നിയമ പ്രകാരം കേസ്. എന്‍ഡിപിഎസ് നിയമ പ്രകാരം 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് കേസെടുക്കാന്‍ തീരുമാനമായത്.

ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷൻ 29 വ്യവസ്ഥ ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ രാസ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാല്‍ മുറിയില്‍ തട്ടിയത് പൊലീസാണെന്ന് മനസിലാക്കാതെയാണ് ഓടിയത് എന്നായിരുന്നു ഷൈന്‍ ടോം ചാക്കോ വിശദീകരിച്ചത്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണം തടയുന്നതിന് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഗുണ്ടകളാണെന്നും തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്നും കരുതി താന്‍ പേടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടുകയായിരുന്നുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു

വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു

വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ പത്തൊൻപതാം വാർഷികാഘോഷവും കുടുംബ സംഗമവും ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാലഞ്ചേരി ഐരുമൂല ക്ഷേത്ര ട്രസ്റ്റ് ആഡിറ്റോറിയത്തിൽ അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.

അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ ഹരികുമാർ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷക ദമ്പതിമാരായ വി സജിത, ബാബു എസ് എന്നിവർക്ക് ഫ്രാക്ക് സെക്രട്ടറി എം എസ് പ്രേം ചന്ദ്രബാബു അനുമോദനം നൽകി. കലാകായിക പ്രതിഭകൾക്കുള്ള അനുമോദനം ഫ്രാക്ക് വൈസ് പ്രസിഡൻ്റ് വി പ്രസന്നകുമാർ നൽകി.

അദ്ധ്യാപന രംഗത്തെ 28 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ നിന്നും വിരമിച്ച ഡോ.പ്രദീപ് കുമാറിനെ വൈസ് പ്രസിഡൻ്റ് പ്രൊഫ. എം.എം.ഇല്യാസ് ഉപഹാരം നൽകി ആദരിച്ചു. പഠന സഹായ വിതരണവും ചിത്രകാരിയായ മാളവികയ്ക്കുള്ള അനുമോദനവും എം.എൽ.എ. നിർവ്വഹിച്ചു. അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ ഹരികൃഷ്ണൻ.എൻ സ്വാഗതവും ജന. സെക്രട്ടറി ജി ഷിജാ രാജ് റിപ്പോർട്ടും സെക്രട്ടറി ജയചന്ദ്രൻ പി അനുശോചനവും കൺവീനർ എ.ടി.പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് കുടുബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.

നിർണായക മത്സരത്തിന് മുമ്പേ രാജസ്ഥാന് തിരിച്ചടി; സഞ്ജു സാംസൺ കളിച്ചേക്കില്ല

നിർണായക മത്സരത്തിന് മുമ്പേ രാജസ്ഥാന് തിരിച്ചടി; സഞ്ജു സാംസൺ കളിച്ചേക്കില്ല

ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ നിർണായക പോരാട്ടത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് തലവേദനയായി ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ പരിക്ക്. താരം ഇന്ന് കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു വാരിയെല്ലിന് പരിക്കേറ്റ സഞ്ജു കളത്തിൽ നിന്നും റിട്ടയർ ഹാർട്ടായി മടങ്ങിയിരുന്നു. 19 പന്തില്‍ 31 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സഞ്ജുവിന്റെ മടക്കമുണ്ടായിരുന്നത്. ശേഷം താരത്തെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.

താരത്തിന്റെ കാര്യം സംശയത്തിലാണെന്ന് കോച്ച്‌ രാഹുൽ ദ്രാവിഡും ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.സഞ്ജു കളിച്ചില്ലെങ്കില്‍ റിയാന്‍ പരാഗ് ആയിരിക്കും ഇന്ന് രാജസ്ഥാനെ നയിക്കുക. അതേ സമയം പരിക്കുമൂലം ഐപിഎല്ലിന്‍റെ തുടക്കത്തിലെ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് സഞ്ജു കളിച്ചത്.

റിയാന്‍ പരാഗായിരുന്നു ഈ മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചത്. പിന്നീട് നാലാം മത്സരം മുതല്‍ ക്യാപ്റ്റനായി മടങ്ങിയെത്തി. ഇതുവരെ കളിച്ച ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാൽ മാത്രമേ പ്‌ളേ ഓഫ് സാധ്യത നിലനിർത്താനാകൂ. ഏഴ് കളികളില്‍ നിന്ന് 224 റണ്‍സടിച്ച സഞ്ജു സാംസൺ രാജസ്ഥാന്റെ സീസണിലെ രണ്ടാമത്തെ റൺവേട്ടക്കാരനാണ്.

‘മുറിയില്‍ മുട്ടിയത് ​ഗുണ്ടകളെന്ന് കരുതി, അപായപ്പെടുത്തുമെന്ന് ഭയന്ന് ഇറങ്ങിയോടി’: ഷൈന്‍ ടോം ചാക്കോയുടെ മൊഴി

‘മുറിയില്‍ മുട്ടിയത് ​ഗുണ്ടകളെന്ന് കരുതി, അപായപ്പെടുത്തുമെന്ന് ഭയന്ന് ഇറങ്ങിയോടി’: ഷൈന്‍ ടോം ചാക്കോയുടെ മൊഴി

കൊച്ചി: കൈവശം ലഹരിവസ്തുക്കള്‍ ഉണ്ടെന്ന സംശയത്തില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇറങ്ങിയോടിയ സംഭവത്തില്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ തട്ടിയത് പൊലീസാണെന്ന് മനസിലായില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണം തടയുന്നതിന് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഗുണ്ടകളാണെന്നും തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്നും കരുതി താന്‍ പേടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടുകയായിരുന്നുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.

തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്ന് കരുതിയാണ് സുരക്ഷിത സ്ഥലം നോക്കി തമിഴ്‌നാട്ടിലേക്ക് പോയതെന്നും താരം പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെയാണ് പൊലീസിന് മുന്നില്‍ ഹാജരായത്. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞതിലും അരമണിക്കൂര്‍ മുന്‍പ് 10 മണിക്ക് അഭിഭാഷകര്‍ക്കൊപ്പം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്.

ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് ഷൈന്‍ ഹാജരായത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഹാജരായി വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഷൈന്‍ ടോം ചാക്കോയുടെ തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. പിന്നാലെ ഇന്ന് വൈകീട്ട് ഹാജരാകും എന്നായിരുന്നു ഷൈനിന്റെ കുടുംബത്തിന്റെ പ്രതികരണം. എന്നാല്‍ നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ഷൈന്‍ ഇന്ന് ഹാജരാകുകയായിരുന്നു.

പീഡനപരാതി വ്യാജം: കുറ്റസമ്മതം നടത്തി യുവതി

പീഡനപരാതി വ്യാജം: കുറ്റസമ്മതം നടത്തി യുവതി

കല്ലമ്പലം: ഏഴു വർഷം മുൻപ് അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമായിരുന്നെന്ന് വെളിപ്പെടുത്തി യുവതി. അധ്യാപകന്റെ പള്ളിയിലെത്തി പരസ്യമായി കുറ്റസമ്മതം നടത്തിയ യുവതി കോടതിയിലെത്തി മൊഴി നൽകുകയും ചെയ്തു. ഇതോടെ അധ്യാപകന്റെ ഏഴുവർഷത്തെ ദുരിതജീവിതത്തിനാണ് അറുതിയായിരിക്കുന്നത്. ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരായ പീഡന പരാതിയാണ് എറണാകുളം സ്വദേശിനിയായ യുവതി പിൻവലിച്ചത്.

കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തുകയായിരുന്നു ജോമോൻ. 2017ലാണ് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിനി ജോമോനെതിരെ പീഡന പരാതി നൽകുന്നത്. പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഇതിന് പിന്നാലെ ജോമോന്റെ ജീവിതം തന്നെ മാറിമറിഞ്ഞു.

വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. പിന്നീടു കേസിൻ്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. താൻ ആത്മഹത്യയ്ക്കുപോലും മുതിർന്നിരുന്നതായി ഇദ്ദേഹം പറയുന്നു.

ഇതിനിടെ പരാതി നൽകിയ വിദ്യാർത്ഥിനി വിവാഹമൊക്കെ കഴിച്ച് ജീവിതം ആരംഭിച്ചിരുന്നു. ഈയിടെയാണ് പരാതിക്കാരി ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്ന് ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തുകയും സമീപത്തെ ദേവാലയത്തിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും സമ്മതിച്ചു.

പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്‌തു. പിന്നീടു കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോൻ കേസിൽ നിന്നും ഒഴിവായി. തൻ്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നു ജോമോൻ പറഞ്ഞു.