by Midhun HP News | Apr 16, 2025 | Latest News, കേരളം
കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ക്രമക്കേടു നടന്നെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്എഫ്‌ഐഒ) അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രതിസ്ഥാനത്തുള്ള, മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്കു സമന്‍സ് അയയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കാണ് സ്റ്റേ. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതെന്ന, സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. രണ്ടു മാസത്തേക്കു തുടര്‍ നടപടി നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശം.
സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കോടതി സ്വീകരിച്ചത്. കേസിലെ പതിനൊന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മകളുമായ വീണ തൈക്കണ്ടിയില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സമന്‍സ് അയക്കാനിരിക്കെയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് കേസില്‍ 13 പ്രതികളാണുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാംപ്രതി. കമ്പനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച് വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ്എഫ്‌ഐഒ ചുമത്തിയത്.
സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു.
റിട്ടേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥനായ ബാലൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനും എം ബി എ ബിരുദധാരിയുമായ മനോജിന്റെ സ്വകാര്യ ജീവിതത്തിലേക്ക് അവന്റെ കൂട്ടുകാരും മൂന്നു പെൺകുട്ടികളും കടന്നുവരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളും പ്രതികരണങ്ങളുമാണ് ഈ ചിത്രത്തിന്റെ മുഖ്യപ്രമേയം.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിലൂടെയുള്ള മനോജിന്റെ ജീവിതയാത്ര കൂടിയാണ് ‘ഹി മു ക്രി.’
പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുന്ന ഹിമുക്രിയിൽ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവർ നായികമാരാകുന്നു.
എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാൾഡ് നിർവഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനിൽ കല്ലൂർ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്. പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, അസോസിയേറ്റ് ഡയറക്ടർ എ എൽ അജികുമാർ, കലാസംവിധാനം അജി മണിയൻ. ചമയം രാജേഷ് രവിയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നിർവഹിക്കുന്നു. സംഘട്ടനം – ജാക്കി ജോൺസൺ, കോറിയോഗ്രാഫി – അശ്വിൻ സി ടി, അസ്നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്സ് – ഇമേജിനറി ട്രീ, നിശ്ചലഛായാഗ്രാഹണം -അജേഷ് ആവണി.
എഫ്.എൻ എന്റർടൈൻമെന്റ് വിതരണം ചെയ്യുന്ന ഹിമുക്രിയിൽ ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവർ അഭിനയിക്കുന്നു. വാർത്താവിതരണം – എ എസ് ദിനേശ്, അജയ് തുണ്ടത്തിൽ.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ വേനലവധി ക്യാമ്പ് പ്രശസ്ത ചിത്രകാരനും വിൽപ്പാട്ടു കലാകാരനുമായ അനിൽ പോത്തൻകോടൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 15 മുതൽ 20 വരെയുള്ള അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന “വാക്കും വരയും” കുട്ടികളുടെ കൂട്ടായ്മയിൽ ചിത്രരചന, വായന, എഴുത്ത്, സംഗീതം, അഭിനയം, നാടൻ പാട്ട് തുടങ്ങിയ വിഷയങ്ങളിൽ ഷാനിഫാ ബീവി (ചിത്രകാരി), ഷാജി എം. ധരൻ (ഗായഗൻ അമ്യത സ്റ്റാർ സിംഗർ ഫെയിം), സുജ കമല (കവയത്രി, അധ്യാപിക), ദിവ്യ പി.നായർ (വിദ്യാഭ്യാസ പരിശീലക), ഗോപൻ അറപ്പുര (നാടകകൃത്ത്) അഭിജിത് പ്രഭ (നാടൻ പാട്ട് കലാകരൻ) തുടങ്ങി പ്രമുഖർ ക്ലാസ് നയിക്കും.
സമാപന ദിവസമായ 20-ാം തീയതി 5 മണിക്ക് നടക്കുന്ന സമാപന യോഗത്തിൽ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പരിസര മാലിന്യനിർമ്മാർജ്ജന യ്ഞത്തിന്റെ ഉദ്ഘാടനം എം എൽ എ വി.ശശി നിർവ്വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യർത്ഥികൾക്കുള്ള സമ്മാന ദാനവും സർട്ടിഫിക്കറ്റ് വിതരണവും, പ്രദേശത്തെ ഹരിത സേന അംഗങ്ങളെ ആദരിക്കലും MLA നിർവ്വഹിക്കും. യോഗത്തിൽ മുദക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി അധ്യക്ഷത വഹിക്കും.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ , ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുമായി വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡർമാർ. ഒഴിവുകൾ ഒട്ടേറെയുള്ളതിനാൽ അനുകൂല തീരുമാനമുണ്ടായാൽ നൂറു കണക്കിന് യുവതികൾക്ക് തൊഴിലെന്ന സ്വപ്നം യാഥാർഥ്യമാകും
സർക്കാരിന്റെ കണ്ണു തുറക്കാൻ, മുഖം മറച്ച് കറുത്ത തുണിമൂടി, കൈകൾ പിന്നിൽക്കെട്ടിയായിരുന്നു സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നലെ റാങ്ക് ഹോൾഡർമാരുടെ 14–ാം ദിവസത്തെ സമരം. കറുത്ത വസ്ത്രം ധരിച്ച് കണിയൊരുക്കിയായിരുന്നു വിഷു ദിനത്തിലെ സമരം. കൂടാതെ ഏഴു പേരുടെ ചോര കൊണ്ട് ‘സേവ് ഡബ്ല്യുസിപിഒ’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തുകയും ചെയ്തു. ജിംഷ, അശ്വിനി എന്നിവരുടെ നിരാഹാര സമരവും തുടരുന്നു.
by Midhun HP News | Apr 16, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ. സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം സേവനം വിജയിച്ചാല്‍ വൈകാതെ യാത്രക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. സെന്‍ട്രല്‍ റെയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപ്നില്‍ നില പറഞ്ഞു.
മന്‍മദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് എടിഎം സ്ഥാപിക്കുന്നതിനായി കോച്ചില്‍ മാറ്റങ്ങള്‍ വരുത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും അയല്‍ ജില്ലയായ നാസിക് ജില്ലയിലെ മന്‍മദ് ജങ്ഷനും ഇടയില്‍ ദിവസേന സര്‍വീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്‌സ്പ്രസ്.
by Midhun HP News | Apr 16, 2025 | Latest News, കേരളം
കൊല്ലം: മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. ദിവ്യ ജോണിയെക്കുറിച്ച് അങ്ങനെയാണ് ആദ്യം വന്ന വാര്‍ത്ത. പിന്നീട് ദിവ്യ സ്വന്തം ജീവിതം തുറന്നു പറഞ്ഞപ്പോള്‍, കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മയോടുള്ള വെറുപ്പ് സഹതാപമായി മാറി. അതിലുപരി പ്രസവാനന്തരം സ്ത്രീകള്‍ കടന്നുപോവുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന മെഡിക്കല്‍ അവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ദിവ്യ നിമിത്തമായി. ഇപ്പോള്‍ പരാതികളും കുറ്റപ്പെടുത്തലുകളുമില്ലാത്ത ലോകത്തേക്കു വിട വാങ്ങിയിരിക്കുകയാണ് ഈ കുണ്ടറ കാഞ്ഞിരംകോട് സ്വദേശി, അതും കാത്തിരുന്ന ജോലി കൈപ്പിലാകും മുമ്പേ.
ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ദിവ്യ കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ദിവ്യ പിഎസ്‌സി പരീക്ഷയില്‍ മികച്ച റാങ്കോടെ മലപ്പുറം ജില്ലയിലെ എല്‍പി യുപി അധ്യാപക തസ്തികയില്‍ നിയമനത്തിന് കാത്തിരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിസി അടക്കം നിരവധി തസ്തികയുടെ ലിസ്റ്റിലും ഉള്‍പ്പെട്ടു.
കേരള സര്‍വകലാശാലയില്‍നിന്ന് ഗണിതത്തില്‍ മികച്ച റാങ്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയ ദിവ്യയ്ക്ക് 2019ല്‍ അമ്മ മരിച്ചതോടെ ചെറിയ മാനസ്സിക പ്രശ്‌നങ്ങളുണ്ടായിരുന്നു. 2020ല്‍ വിവാഹിതയായ ദിവ്യ 2021ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തെ തുടര്‍ന്നുണ്ടായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടര്‍ന്ന് നൂലുകെട്ട് ചടങ്ങിന്റെയന്ന് ആത്മഹത്യാശ്രമം നടത്തി. രണ്ടുമാസം കഴിഞ്ഞ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചു. ഉടന്‍ മാനസ്സിക നില വീണ്ടെടുത്ത് കുഞ്ഞിനെ രക്ഷിച്ചെങ്കിലും തൊട്ടടുത്ത നിമിഷം വീണ്ടും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയമായ ഇവര്‍ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് അടുത്തിടെ വീണ്ടും ആത്മഹത്യാശ്രമം നടത്തിയത്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തെങ്കിലും കഴിഞ്ഞ ദിവസം ഹൃദയസ്തംഭനമുണ്ടായി. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് 19ന് പരിഗണിക്കാനിരിക്കെയാണ് മരണം.
Recent Comments