by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാട്സാപ്പിലെ പുതിയ തട്ടിപ്പിനെ പറ്റി മുന്നറിയിപ്പ് നൽകി കേരള പൊലീസ്. സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പിനെ പറ്റിയുള്ള മുന്നറിയിപ്പാണ് കേരള പൊലീസ് പുറത്ത് വീട്ടിരിക്കുന്നത്. വാട്സാപ്പിലേക്ക് ഒരു ചിത്രം അയച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാൽ അതിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ഒടിപികൾ, യുപിഐ വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും ഉപയോക്താവ് അറിയാതെ തന്നെ ഫോൺ നിയന്ത്രിക്കാനും കഴിവുള്ള മാൽവയറുകൾ വഴി വിവരങ്ങൾ ശേഖരിക്കും. അതിനാൽ അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന ഫോട്ടോകളോ ഫയലുകളോ തുറക്കാൻ പാടില്ലായെന്നും ഫോണിലെ ഓട്ടോ-ഡൗൺലോഡ് ഓഫാക്കാനും കേരള പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഏതെങ്കിലും തരത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 ൽ വിവരം അറിയിക്കാനും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിൻ്റെ പൂർണ രൂപം
വാട്ട്‌സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ തുറന്നാൽ തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം: അറിയാം തട്ടിപ്പിന്റെ പുതിയ വഴി.
നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാൽ അതിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, OTP-കൾ, UPI വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്.
സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോൺ ഹാക്ക് ചെയ്യാൻ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളിൽ ഒളിപ്പിച്ചുവയ്ക്കുന്നു. നിങ്ങൾ ആ ചിത്രം തുറക്കുമ്പോൾ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ഒരു OTP മുന്നറിയിപ്പ് പോലും ലഭിക്കില്ല.
ഒരിക്കലും അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യുകയോ, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. നിങ്ങളുടെ വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫാക്കുക. നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്‌വെയറും ആന്റിവൈറസും അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക.
അഥവാ നിങ്ങൾ ഏതെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 ൽ വിവരം അറിയിക്കുക.
by Midhun HP News | Apr 16, 2025 | Informations & Vaccancy, Latest News
വിരസത, മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള്‍ നമ്മുടെ തലച്ചോര്‍ നല്‍കുന്ന മുന്നറിയിപ്പാണ് കോട്ടുവായ. കോട്ടുവായ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെ അളവ് കുറയുകയും ഇത് കൂടുതൽ ജാഗരൂഗരാകാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ കോട്ടുവായ അമിതമായാലോ? തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയായി കരുതാം. തെർമോൺഗുലേഷൻ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു.
ഉറക്കമില്ലായ്മ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ഉറക്കച്ചടവു മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ കണക്ക് ഓരോ ദിവസവും പെരുകിവരുന്നു. കൂടാതെ ജോലിയിലെ അശ്രദ്ധ, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും ഇതിന്‍റെ പ്രത്യാഘാതങ്ങളാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതും കോട്ടുവായ ഇടുന്നതും പലപ്പോഴും നമ്മള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ ഉറക്കക്കുറവിന്‍റെ ലക്ഷണമായി കണക്കാക്കാറില്ല.
പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകൾ കാരണം പകൽസമയത്ത് ഉറക്കം അനുഭവപ്പെടുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകാം. രാത്രിയിൽ കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഗുണനിലവാരമുള്ള വിശ്രമം ലഭിക്കാത്തത് പ്രമേഹം, വിഷാദം, ഹൃദയം, വൃക്ക രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, പക്ഷാഘാതം എന്നിവ ഉണ്ടാകാനോ വഷളാകുന്നതിനോ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
മൈക്രോ സ്ലീപ്
തുടർച്ചയായ ഉറക്കമില്ലായ്മയെ തുടര്‍ന്ന് തലച്ചോറ് ചെറിയ ഉറക്കങ്ങൾ എടുത്തേക്കാം. മൈക്രോ സ്ലീപ് എന്നാണ് വിദഗ്ധര്‍ അത്തരം ഉറക്കത്തെ വിളിക്കുന്നത്. രണ്ട്, മൂന്ന്, പത്ത് സെക്കന്‍ഡുകള്‍ വരെയാകാം ഓരോ മൈക്രോ സ്ലീപ്പിന്‍റെയും ദൈര്‍ഘ്യം. ഇത് അവസ്ഥ നിങ്ങള്‍ അറിയുക പോലുമില്ല. ഇത് പല അപകടങ്ങളും ഉണ്ടാക്കാം.
ഉറക്കക്കുറവ് അളക്കാം
എത്ര ഉറക്കം ഉണ്ടെങ്കിലും അത് കുഴപ്പമില്ലെന്ന മട്ടിലാണ് പലരും മുന്നോട്ടു പോകുന്നത്. എന്നാല്‍ ഉറക്കക്കുറവ് ദീര്‍കാല അടിസ്ഥാനത്തില്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. ഉറക്കക്കുറവിനെ എപ്‌വർത്ത് സ്ലീപ്പിനെസ് സ്കെയിൽ ഉൾപ്പെടെ വിവിധ സ്കെയിലുകളിൽ അളക്കാവുന്നതാണ്. ഉറക്കക്കുറവ് പുരോഗമിക്കുമ്പോൾ, ഉറക്കമില്ലായ്മയുടെ അപകടകരമായ ലക്ഷണങ്ങൾ വർധിച്ചേക്കാം.
പൊള്ളുന്ന ചൂടാണ്, വെള്ളത്തിലേക്ക് എടുത്തു ചാടും മുൻപ്, സൂക്ഷിക്കുക; അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത
ഉറക്കക്കുറവ് ഗുരുതര ലക്ഷണങ്ങള്‍
നിങ്ങളുടെ കണ്‍പോളകള്‍ തൂങ്ങുന്നു, ശരീരം തളരുന്നു, നിവർന്നു നിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, ചിലരിൽ തലകറക്കം, കഠിനമായ ബലക്കുറവ്, കൈകൾ വിറയ്ക്കുക, ചിലരില്‍ ഉറക്കക്കുറവ് അശ്രദ്ധയും ആവേശവും ഉണ്ടാകാം.
കോട്ടുവായ ആരോഗ്യ പ്രശ്നങ്ങളുടെ സൂചന
തലച്ചോറിലെ ചില അവസ്ഥകൾ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാം. ട്യൂമറുകൾ മൂലം തലച്ചോറിൻ്റെ താപ നിയന്ത്രണം തകരാറിലാകുന്ന സാഹചര്യങ്ങളില്‍ അമിതമായി കോട്ടുവായ ഇടാം. മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ട തെർമോൺഗുലേറ്ററി അപര്യാപ്തത കാരണം സ്ട്രോക്ക് സംഭവിച്ചവരിൽ അമിതമായ കോട്ടുവാ കാണപ്പെടാറുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
by Midhun HP News | Apr 16, 2025 | Latest News, കേരളം
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗര്‍ തൊപ്പിയെ ( മുഹമ്മദ് നിഹാൽ) വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പൊലീസ് വിട്ടയച്ചത്. സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവം. തര്‍ക്കത്തിനിടെ തൊപ്പി ഇവര്‍ക്ക് നേരേ എയര്‍ പിസ്റ്റള്‍ ചൂണ്ടിയെന്നാണ് ആരോപണം.
എന്നാല്‍ പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന മൂന്നു പേരെയും വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ശരത് എസ് നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വടകര – കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു തൊപ്പി.
ഇവരുടെ കാർ സ്വകാര്യ ബസുമായി ഉരസി. ബസ് സൈഡ് കൊടുത്തില്ലെന്നും മറികടക്കുന്നതിനിടെ ഉരസിയെന്നും ആരോപിച്ച് തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാൻഡിലെത്തി സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞു വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാൽ ബസ് ജീവനക്കാർ പരാതി ഇല്ലെന്ന് അറിയിച്ചതോടെ സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടില്ല.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ നൽകി മാതൃകയായി ബാലസംഘം കൂട്ടുകാർ. ബാലസംഘം ആറ്റിങ്ങൽ ഏരിയ വേനൽതുമ്പി കലാജാഥയുടെ കൂട്ടുകാരായ സാരംഗ്, നവതെജ്, നവനീത്, സാരംഗ്, അതുൽ എന്നീ കൂട്ടുകാർ ആണ് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ നൽകി മാതൃകയായത്.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
വർക്കല: കടമ്പാട്ടുകോണം മൊത്ത മത്സ്യ വിപണന മാർക്കറ്റിൽ രാത്രികാല പരിശോധന നടത്തി ഭക്ഷ്യസുരക്ഷ വകുപ്പ്. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗോവയിൽ നിന്നും കൊണ്ട് വന്ന 275 കിലോ കേടായ ചൂര മത്സ്യം പിടികൂടി നശിപ്പിച്ചു. മത്സ്യം ഏകദേശം അഴുകിയ നിലയിലേക്ക് എത്തിയിരുന്നു. സ്ക്വാഡിൽ വർക്കല സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ, ഓഫീസ് സ്റ്റാഫ്, മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് ജീവനക്കാർ പങ്കെടുത്തു.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കെ എ സി എ ആറ്റിങ്ങൽ യൂണിറ്റ് ചിറയിന്‍കീഴ് താലൂക്ക് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വഃ ജി കെ പ്രദീപ്കുമാർ, സെക്രട്ടറി അഡ്വഃ രാജേഷ്. ബി. നായർ, അഭിഭാഷക സംഘടനാ നേതാക്കളായ അഡ്വഃ ഷിഹാബുദ്ദീൻ കുറിയേടത്ത്, അഡ്വഃ പുല്ലയില്‍ ഷിബു കുമാർ, കെ എ സി എ ജില്ലാ കമ്മിറ്റി അംഗം ശ്രീകുമാർ എന്നിവർ ധർണ്ണ അഭിസംബോധന ചെയ്തു സംസാരിച്ചു. യൂണിറ്റ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗം നടത്തി സെക്രട്ടറി ആറ്റിങ്ങല്‍മനോജ് സ്വാഗത പ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബിജു കുമാർ കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.
Recent Comments