ഭാരതീയ വിചാരകേന്ദ്രം ആറ്റിങ്ങൽ സ്ഥാനീയ സമിതിയുടെ പ്രബന്ധാവതരണം നടന്നു

ഭാരതീയ വിചാരകേന്ദ്രം ആറ്റിങ്ങൽ സ്ഥാനീയ സമിതിയുടെ പ്രബന്ധാവതരണം നടന്നു

ഭാരതീയ വിചാരകേന്ദ്രം ആറ്റിങ്ങൽ സ്ഥാനീയ സമിതിയുടെ പ്രബന്ധാവതരണം ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ട്രയാങ്കിൾ എഡ്യൂക്കേഷണൽ സെന്ററിൽ വെച്ച് ആറ്റിങ്ങൽ സ്ഥാനീയസമിതി പ്രസിഡന്റ്‌ ഷാജുവിന്റെ അധ്യക്ഷതയിൽ നടന്നു. കുമാരനാശാനും കായിക്കരയും എന്ന വിഷയത്തെ കുറിച്ച് അദ്ധ്യാപകനും എഴുത്തുകാരനും ആയ വർക്കല ഗോപാലകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു.

കായിക്കരയിലെ പഴയകാല കുടുംബങ്ങളെകുറിച്ചും ഭൂശാസ്ത്രത്തെ കുറിച്ചും ഉള്ള അദ്ദേഹത്തിൻ്റെ വ്യക്തമായ അറിവുകൾ പങ്കുവെച്ചു. അതിനോടൊപ്പം കുമാരനാശാൻ്റെ ജനനം, വിദ്യാഭ്യാസ കാലഘട്ടം, ഭാഷാപരിജ്ഞാനം, എൻ കുമാരുവിൽ നിന്ന് മഹാകവി കുമാരനാശാനിലേക്കുള്ള പരിണാമം, ഗുരുദേവനുമായും ഡോ. പല്‍പ്പുവുമായുള്ള ബന്ധം, കൃതിയും രചിക്കപ്പെട്ട വർഷങ്ങളും, കൃതികളിലെ സ്ത്രീ പ്രാധാന്യം, കുടുംബജീവിതം തുടങ്ങിയവയും അദ്ദേഹത്തിൻ്റെ പ്രബന്ധത്തിൻ്റെ പ്രധാനഭാഗങ്ങളായി. തുടർന്ന് ആശാൻ്റെ മരണത്തിന് കാരണമായ റഡീമര്‍ ബോട്ട്‌ അപകടത്തെ പറ്റിയും തുടർന്നുള്ള അന്വേഷണങ്ങളെ പറ്റിയും ഉള്ള അദ്ദേഹത്തിൻ്റെ പഠനങ്ങൾ കേൾവിക്കാരിലേക്ക് കൊണ്ടുവരികയും ചർച്ചയ്ക്ക്‌ വിഷയമാകുകയും ചെയ്തു.

ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ഉൾപ്പെടെ 12 പേർ പങ്കെടുത്തു. പ്രബന്ധാവതരണത്തിന് ശേഷം എക്സിക്യൂട്ടീവ് യോഗം ചേർന്നു. വരും മാസങ്ങളിലെ പ്രബന്ധാവതരണങ്ങളെ കുറിച്ചും മറ്റു പരിപാടികളെ കുറിച്ചും ചർച്ച ചെയ്തു.
27 ഏപ്രിൽ 2025 നു ബി ആർ അംബേദ്കറും ചരിത്രവും എന്ന വിഷയത്തെ കുറിച്ച് ശശീന്ദ്രൻ പ്രബന്ധം അവതരിപ്പിക്കും.
2 മെയ് 2025 ന് കുട്ടികളിലെ പഠനവൈകല്യങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കിളിമാനൂർ
റ്റി.ഷാജിയുടെ പ്രബന്ധാവതരണം, 5 ജൂൺ 2025 പരിസ്ഥിതി ദിനാചരണം, 21 ജൂൺ 2025 ന് ശരീരവും മനസ്സും യോഗയിലൂടെ എന്ന വിഷയത്തിൽ വിദ്യ പി നമ്പൂതിരിയുടെ പ്രബന്ധാവതരണം എന്നിവ നിശ്ചയിച്ചു. തുടർന്ന്
ശാന്തി മന്ത്രത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.

പുതിയ ഉയരം കുറിച്ച് സ്വര്‍ണ വില; പവന് ഒറ്റയടിക്ക് 760 രൂപ കൂടി

പുതിയ ഉയരം കുറിച്ച് സ്വര്‍ണ വില; പവന് ഒറ്റയടിക്ക് 760 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 760 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 70,520 രൂപയാണ്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8815 രൂപ.

ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില രണ്ട് ദിവസനുള്ളില്‍ താഴന്നെങ്കിലും വിണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലുമെത്തിയിരുന്നു. എന്നാല്‍ ഈ റെക്കോര്‍ഡും പിന്നിട്ട് വില കുതിക്കുകയാണ്.

ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

‘ഐസിയുവില്‍ കഴിയുന്നതിനിടെ ബലാത്സംഗത്തിന് ഇരയായി’; എയര്‍ഹോസ്റ്റസിന്റെ പരാതി, അന്വേഷണം

‘ഐസിയുവില്‍ കഴിയുന്നതിനിടെ ബലാത്സംഗത്തിന് ഇരയായി’; എയര്‍ഹോസ്റ്റസിന്റെ പരാതി, അന്വേഷണം

ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ ബലാത്സംഗത്തിന് ഇരയായെന്ന് എയര്‍ഹോസ്റ്റസായ യുവതിയുടെ പരാതി. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഏപ്രില്‍ ആറിനായിരുന്നു സംഭവം. ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോടു പറഞ്ഞത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സദര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ തന്നെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി. ഇവിടെ വച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി.

പീഡനസമയത്ത് യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. ബോധം നഷ്ടപ്പെടുമ്പോള്‍ വണ്ട് നഴ്‌സുമാര്‍ അടുത്തുണ്ടായിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.

‘തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെഎം എബ്രഹാം

‘തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെഎം എബ്രഹാം

തിരുവനന്തപുരം: തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം. താന്‍ സ്ഥാനത്ത് തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ പറഞ്ഞു.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കുകൂടി ഗൂഢാലോചനയില്‍ പങ്കുണ്ട്. താന്‍ ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, ഇവരുടെ അഴിമതി കണ്ടെത്തിയിരുന്നു. മൂന്നുപേരും സംസാരിച്ച ഫോണ്‍വിളികളുടെ ശബ്ദരേഖാ തെളിവുകള്‍ തന്റെ പക്കലുണ്ട്. 2015 മുതല്‍ ഗൂഢാലോചന തുടങ്ങിയെന്നും കത്തില്‍ പറയുന്നു.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കെ.എം. എബ്രഹാം കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

തുടര്‍ച്ചയായ കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

തുടര്‍ച്ചയായ കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

തൃശൂര്‍: കാട്ടാന ആക്രമണങ്ങളില്‍ രണ്ട് ആദിവാസികള്‍ മരിച്ചതില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് 12മണിക്കൂര്‍ ജനകീയ ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ല. ഒട്ടേറെ വിനോദസഞ്ചാരികള്‍ വരുന്ന സമയമായതിനാല്‍ പ്രതിഷേധം സമാധാനപരമായിരിക്കും. അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമമാക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, സര്‍ക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയെന്നടക്കുമള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹര്‍ത്താല്‍.

അതിരപ്പിള്ളിയില്‍ രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അടിച്ചില്‍ തൊടി ഉന്നതി സ്വദേശി സെബാസ്റ്റ്യന്‍ , ശാസ്താം പൂവം ഊരിലെ സതീഷ് അംബിക ,എന്നിവരാണ് കൊല്ലപ്പെട്ടത്.മൂന്നുപേരും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സമയത്താണ് കാട്ടാന ആക്രമണം നേരിട്ടത്.

എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം

എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം

കോട്ടയം: എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ​ഗുരുതരമാണ്. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.

ബസിൽ 33 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകട മേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ബസ് ഉയർത്താനുള്ള ശ്രമം നടന്നു വരികയാണ്.