ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു

ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു

ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു. സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി അഗ്നിശമന സേന പതാക ഉയർത്തി.
തുടർന്ന് ജീവനക്കാർ അണിനിരന്ന് അനുസ്മരണ പരേഡ് നടത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ധീരരും ആത്മ സമർപ്പണവും ഉള്ള അഗ്നിശമന സേനാനികളെ ഈ അവസരത്തിൽ അനുസ്മരിച്ചു.

തുടർന്ന് അഗ്നിശമന വരാഘോഷങ്ങളുടെ തുടക്കമായി അഗ്നിശമന വാഹനങ്ങളും അലങ്കരിച്ചു. ആറ്റിങ്ങൽ മൂന്ന് മുക്ക് മുതൽ ആലംകോട് വരെ റോഡ്ഷോ നടത്തി.
ഏപ്രിൽ 20 വരെ ജനങ്ങളിൽ അഗ്നിസുരക്ഷ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി മോക്ക് ഡ്രിൽ ബോധവൽക്കരണ ക്ലാസുകൾ ഡെമോ എന്നിവ സംഘടിപ്പിക്കും എന്ന് നിലയത്തിലെ സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

ഉത്സവകാല തിരക്ക്: എറണാകുളത്തു നിന്ന് ഡല്‍ഹിയിലേക്ക് സ്‌പെഷല്‍ ട്രെയിന്‍; റിസര്‍വേഷന്‍ ആരംഭിച്ചു

ഉത്സവകാല തിരക്ക്: എറണാകുളത്തു നിന്ന് ഡല്‍ഹിയിലേക്ക് സ്‌പെഷല്‍ ട്രെയിന്‍; റിസര്‍വേഷന്‍ ആരംഭിച്ചു

കൊച്ചി: ഉത്സവകാലത്തെ യാത്രാതിരക്ക് പരിഗണിച്ച് എറണാകുളത്തു നിന്നും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. എറണാകുളം ജങ്ഷന്‍ – ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിനാണ് അനുവദിച്ചത്.

എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച ( ഏപ്രില്‍ 16) വൈകീട്ട് 6.05 ന് ട്രെയിന്‍ പുറപ്പെടും. ഏപ്രില്‍ 18 ന് രാത്രി 8.35 ന് ട്രെയിന്‍ ഹസ്രത് നിസാമുദ്ദീനില്‍ എത്തിച്ചേരും.

20 സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എന്നിവയാണ് ഉണ്ടാവുക. റിസര്‍വേഷന്‍ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ചു.

ആലുവ, തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാഡി, റെനിഗുണ്ട, ഗുഡൂര്‍, ഓന്‍ഗോലെ, വിജയവാഡ, വാറങ്കല്‍, ബല്‍ഹര്‍ഷ, നാഗ്പുര്‍, ഇറ്റാര്‍സി, ഭോപ്പാല്‍, ബിന, ജാന്‍സി, ഗ്വാളിയോര്‍, ആഗ്ര, മഥുര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് ട്രംപ്

ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ക്യാംപസിലെ സെമിറ്റിക് വിരുദ്ധ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് വൈറ്റ് ഹൗസ് നടപടി.

ഗ്രാന്റുകള്‍ക്ക് മരവിപ്പിച്ചത് കൂടാതെ ക്യാംപസിലെ പ്രതിഷേധങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതിന് സര്‍വകലാശാലയുമായി ബന്ധപ്പെട്ട 60 മില്യണ്‍ ഡോളറിന്റെ കരാറുകളും മരവിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

‘മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനങ്ങളും നിയമന രീതികളും സ്വീകരിക്കുക, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഭരണവിഭാഗം എന്നിവരുടെ ഓഡിറ്റ് നടത്തുക, ക്യാംപസില്‍ മാസ്‌കുകള്‍ നിരോധിക്കുക എന്നിവയുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ച് സര്‍വകലാശാലയ്ക്ക് ട്രംപ് ഭരണകൂടം കത്തയച്ചിരുന്നു. സര്‍വകലാശാലയിലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അമര്‍ച്ചചെയ്യുകയായിരുന്നു ലക്ഷ്യം.

‘ക്രിമിനല്‍ പ്രവര്‍ത്തനം, നിയമവിരുദ്ധ അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ധനസഹായവും അംഗീകാരവും വെട്ടിക്കുറയ്ക്കാനും ട്രംപ് ഭരണകൂടം സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാംസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇമിഗ്രേഷന്‍ അധികാരികളുമായി സഹകരിക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കില്ലെന്ന് സര്‍വകലാശാല അറിയിച്ചു. ഇതിന് പിന്നാലെ വൈറ്റ്ഹൗസ് ഗ്രാന്റുകള്‍ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് കടന്നത്.

ചെരുപ്പ് ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു; പതിനാലുവര്‍ഷത്തിനുശേഷം മോദിയെ കണ്ടുമുട്ടി

ചെരുപ്പ് ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു; പതിനാലുവര്‍ഷത്തിനുശേഷം മോദിയെ കണ്ടുമുട്ടി

ചണ്ഡിഗഡ്: പതിനാലുവര്‍ഷമാണ് ഹരിയാനയിലെ കൈതലില്‍ നിന്നുള്ള രാംപാല്‍ കശ്യപ് നഗ്നപാദനായി നടന്നത്. അതിന് അദ്ദേഹത്തിന് കാരണങ്ങളുമുണ്ടായിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടുമുട്ടിയതോടെ തന്റെ പ്രതിജ്ഞ നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം. പ്രിയപ്പെട്ട ആരാധകനായ കശ്യപിന് മോദി ഷൂസ് സമ്മാനിക്കുകയും ചെയ്തു.

നരേന്ദ്രമോദി രാജ്യത്തെ പ്രധാനമന്ത്രിയായ ശേഷമേ താന്‍ ഷൂസ് ധരിക്കു എന്നായിരുന്നു കശ്യപിന്റെ പ്രതിജ്ഞ. 2014 ല്‍ മോദി പ്രധാനമന്ത്രിയായെങ്കിലും, അദ്ദേഹത്തെ നേരില്‍ കാണുംവരെ പ്രതിജ്ഞ തുടരുമെന്ന് കശ്യപ് പറഞ്ഞിരുന്നു. ഇന്നലെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടതോടെ കശ്യപിന്റെ ആഗ്രഹങ്ങളെല്ലാം സഫലമായി.

സഹോദരാ, എന്തിനാണ് ഇത്രയും കാലം ഇങ്ങനെ ചെയ്തതെന്നായിരുന്നു കശ്യപിനോട് മോദി ചോദിച്ചത്. ‘രാംപാല്‍ജിയെപ്പോലുള്ളവര്‍ എന്നെ വിനയാന്വിതനാക്കുന്നു. ഇത്തരം പ്രതിജ്ഞകള്‍ എടുക്കുന്ന ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്; നിങ്ങളുടെ സ്‌നേഹം ഞാന്‍ വിലമതിക്കുന്നു. നിങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനവുമായും രാഷ്ട്രനിര്‍മാണവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ!’- മോദി പറഞ്ഞു.

ബിജെപി പ്രവര്‍ത്തകനായ കൈതല്‍ ജില്ലക്കാരനായ കശ്യപ് മോദിയുടെ കടുത്ത ആരാധകനാണ്. ഒരു നേതാവെന്ന നിലയില്‍ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ മോദിക്ക് മാത്രമെ കഴിയുകയുള്ളുവെന്നായിരുന്നു കശ്യപിന്റെ ഉറച്ചവിശ്വാസം. ഹരിയാനയിലെ ഹിസാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് പ്രധാമന്ത്രി രാംപാല്‍ കശ്യപിനെ കണ്ടത്.

മദ്യപിച്ച് ശല്യം ചെയ്തതിന് പരാതിപ്പെട്ടു; കാസര്‍കോട് കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു

മദ്യപിച്ച് ശല്യം ചെയ്തതിന് പരാതിപ്പെട്ടു; കാസര്‍കോട് കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു

കാസര്‍കോട്: ബേഡകത്ത് കടയ്ക്കുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ബേഡകത്ത് പലചരക്കുകട നടത്തുന്ന രമിതയാണ് മരിച്ചത്. 32 വയസ്സായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കര്‍ണാടക സ്വദേശി രാമാമൃതമാണ് ആക്രമിച്ചത്.കാസര്‍ഗോഡ് ഹോട്ടല്‍ രമിതയുടെ കടയ്ക്ക് സമീപത്താണ് രാമാമൃതത്തിന്റെ ഫര്‍ണിച്ചര്‍ കടയുള്ളത്. ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ ഫര്‍ണിച്ചര്‍ കട നടത്തിവരുന്നു. രാമാമൃതം മദ്യപിച്ച് നിരന്തരം തന്റെ കടയില്‍ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നതായി രമിത കടയുടമയോട് പരാതി പറഞ്ഞിരുന്നു.തുടര്‍ന്ന് കടമുറി ഒഴിയാന്‍ രാമാമൃതത്തോട് കടയുടമ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.

സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം എട്ടിനായിരുന്നു രമിതക്ക് നേരെ ആക്രമണം ഉണ്ടായത്.

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിളളിയില്‍ രണ്ടുപേരെ ചവിട്ടിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിളളിയില്‍ രണ്ടുപേരെ ചവിട്ടിക്കൊന്നു

തൃശൂര്‍: അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാല്‍ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്.

അതിരിപ്പിള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി ഇവര്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നു. ഗ്രാമവാസികള്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നാലെ അതിരപ്പിള്ളി മലക്കപ്പാറയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.