by Midhun HP News | Mar 14, 2026 | Latest News, കേരളം
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അലുവ അതുല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം ഉണ്ടായത്.
കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. കരുനാഗപ്പള്ളി പുതിയ കാവിന് സമീപത്ത് വച്ചായിരുന്നു ആക്രണം. അതുല്‍ സംഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ സംഘമാണ് ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ച കാറ് ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
അറോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. അതുലിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.


by Midhun HP News | Mar 14, 2026 | Latest News, കേരളം
കൊല്ലം: പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പരിച്ചുവിട്ടതില്‍ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ്‌കുമാര്‍. തന്റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ള ഒരു പായ ഇട്ടാണ് എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ ആരംഭിച്ചത്. ഇന്ന് 300 കോടിയുടെ ആസ്തിയാണ് താലൂക്ക് യൂണിയനുള്ളത്. ഈ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
‘എനിക്ക് എല്ലാ സമുദായവും ഒരു പോലെയാണ്. മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍, എന്‍എസ് എസും മറ്റുള്ളവരും ഒരു പോലെയാണ്. ജനാധിപത്യ രീതിയില്‍ വോട്ടിട്ട് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാന്‍. എന്നെ സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ ജനാധിപത്യപരമാണോയെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും’ അദ്ദേഹം പറഞ്ഞു.

എന്റെ പിതാവ് മരിക്കുമ്പോള്‍ എനിക്ക് ചില ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യം ജീവിച്ചിരിക്കുന്ന കാലമത്രയും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ എതിര്‍ക്കരുതെന്നും അദ്ദേഹത്തിന്റെ കൂടെനില്‍ക്കമണമെന്നുമാണ്. അത് ഞാന്‍ എന്റെ അച്ഛന് കൊടുത്ത വാക്കാണ് അത് താന്‍ പാലിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ജി സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഇപ്പോള്‍ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

മന്നത്ത് പത്മനാഭന്‍ കെട്ടിപടുത്തതാണ് എന്‍എസ്എസ് എന്ന മഹാപ്രസ്താനം. താന്‍ ഏകാധിപതിയൊന്നുമല്ല. അത്തരത്തില്‍ താന്‍ ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള്‍ പറയില്ല. ജനാധിപത്യ വ്യസ്ഥയില്‍ തെരഞ്ഞെടുത്തയാളാണ് താന്‍, സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനാണ്. എല്ലാസമൂഹത്തിനും എന്നെ വിമര്‍ശിക്കാനും തിരുത്താനും അവകാശമുണ്ട്. താന്‍ താലൂക്ക് യൂണിയന്‍ ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെക്കാന്‍ കത്ത് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതാണ്. പത്തനാപുരത്ത് എന്‍എസ്എസിനെ ആരെങ്കിലും നയിച്ചാല്‍ മതിയല്ലോ. തനിക്ക് ജീവിക്കാന്‍ ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും താന്‍ ഓടിളക്കി വന്നയാളല്ലെന്നും കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു.
by Midhun HP News | Mar 14, 2026 | Latest News, കേരളം
തൃശൂര്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഐ എം വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായി തുടരുന്നതിനിടെയാണ് ഐ എം വിജയന്റെ പ്രതികരണം.
ഒരു പാര്‍ട്ടിയുടെയും ഭാഗമായി നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഐഎം വിജയന്റെ നിലപാട്. കേരളത്തില്‍ മൂന്ന് പ്രമുഖ പാര്‍ട്ടികളുമായും തനിക്ക് ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതന്‍ വന്നു കണ്ടിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിളിച്ചു. ഇടതുപക്ഷവും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം അറിയിച്ച് സമീപിച്ചിരുന്നു. ഒരിക്കലും വിളിക്കാത്തവര്‍ പോലും വിളിച്ച് തെരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാവരില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന സ്‌നേഹം തുടര്‍ന്നും ലഭിക്കാനാണ് താല്‍പര്യമെന്നും ഐഎം വിജയന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് തന്റെ നിലപാടെന്നും ഐഎം വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ ദേശീയ കായികതാരമാണ്, സ്‌പോര്‍ട്‌സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്‌നേഹിക്കപ്പെടുന്നുണ്ട്. അത് തുടര്‍ന്നും ലഭിക്കാനാണ് താപ്പര്യം. അതേസമയം, സ്‌പോര്‍ട്‌സിന്റെ ഭാഗമായി രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കുമെന്നും ഐ എം വിജയന്‍ പറഞ്ഞു.


by Midhun HP News | Mar 14, 2026 | Latest News, കേരളം
കൊച്ചി: പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായതോടെ ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്. വിവിധ കമ്പനികള്‍ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി ഹോട്ടല്‍ മേഖലയെയും താമസസ്ഥലങ്ങളെയും ബാധിച്ചു എന്നാണ് ടെക്‌നോ പാര്‍ക്ക് പുറത്തിറക്കിയ അറിയിപ്പില്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 15 മുതല്‍ 21 വരെ ഒരാഴ്ച വര്‍ക്ക് ഫ്രം ഹോം ആയിരിക്കും എന്നാണ് അറിയിപ്പ്.
എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകള്‍ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ കൃത്യമായി എത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.

രാജ്യത്ത് ഗ്രാമമേഖലകളില്‍ എല്‍പിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയത്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.
അതേസമയം യുഎസ്, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയില്‍ ക്ഷാമമൊന്നുമില്ലെങ്കിലും അത് നിറയ്ക്കാനുള്ള കുപ്പികളുടെ നിര്‍മ്മാണ ചെലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്.

by Midhun HP News | Mar 14, 2026 | Latest News, ദേശീയ വാർത്ത
ദോഹ : ഇറാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഖത്തറിലെ ചില പ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നു. പൊതുജന സുരക്ഷയുടെ ഭാഗമായാണ് ഒഴിപ്പിക്കൽ നടക്കുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും പുലർച്ചെ പൊതുജനങ്ങൾക്ക് അടിയന്തര സന്ദേശം വന്നു.
അതേ സമയം, ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ വെച്ച് ഇന്ത്യാക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആകെ 11 പേർക്ക് പരിക്കേറ്റു, ഇതിൽ 10 പേരും ഇന്ത്യക്കാരാണ്.
പരിക്കേറ്റവരിൽ അഞ്ചുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ചുപേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്.


by Midhun HP News | Mar 14, 2026 | Latest News, ദേശീയ വാർത്ത
ഭോപാല്‍: കേരളത്തില്‍ വിവാഹിതയായ കുംഭമേളയിലെ ‘വൈറല്‍ പെണ്‍കുട്ടി’ മോണലിസയെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യവുമായി പിതാവ് ജയ്‌സിങ് ഭോസ്ലെ. ഇക്കാര്യം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് ജയസിങ് ഭോസ്ലെ പരാതി നല്‍കി. മകളെ മതംമാറ്റാനായി തട്ടിയെടുത്തു എന്നാണ് പിതാവിന്റെ ആരോപണം.
കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ ഖര്‍ഗാവ് സ്വദേശിനിയായ മോണലിസ ഭോസ്ലെയും (18) യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫര്‍മാനുമായുള്ള (25) വിവാഹം നടന്നത്. തിരുവനന്തപുരം പൂവാര്‍ അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിനു വീട്ടുകാര്‍ തടസ്സം നില്‍ക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

വിവാഹത്തിന് പിന്നാലെ ലൗജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. കാമുകനും നടനും മോഡലുമായ ഫര്‍മാന്‍ ഖാനുമായി മകള്‍ വിവാഹിതയായ സംഭവത്തില്‍ പ്രതികരിക്കുന്ന ജയ്‌സിങ് ഭോസ്ലെയുടെ വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു. അഭിനയിക്കാനായി ആളുകള്‍ തന്റെ മകളെ സമീപിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നതായും, എന്നാല്‍ പിന്നീട് കുടുംബത്തിന്റെ അറിവില്ലാതെ അവള്‍ വിവാഹം കഴിച്ചെന്നുമാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പിതാവ് പറയുന്നത്.

Recent Comments