സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്?; റിസല്‍ട്ട് എങ്ങനെ അറിയാം?

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്?; റിസല്‍ട്ട് എങ്ങനെ അറിയാം?

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി പതിനഞ്ചിന് ആണ് പത്തും പന്ത്രണ്ടും ക്ലാസ് ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 18നാണ് പത്താം ക്ലാസ് പരീക്ഷ അവസാനിച്ചത്.

ഈ വര്‍ഷം 24.12 ലക്ഷം (24,12,072) വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷവും മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയുടെ ഫലം മെയ് 13നാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 13നാണ് പരീക്ഷ കഴിഞ്ഞത്. പരീക്ഷ കഴിഞ്ഞ് കൃത്യം 60 ദിവസങ്ങള്‍ക്ക് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്.

ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെ പത്താംക്ലാസ് പരീക്ഷാഫലം മെയ് 18 നും 20 നും ഇടയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കുക. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് കോടതി തള്ളിയത്

ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ട രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

വിജ്ഞാപനം ഇപ്രകാരം:
ഇത് പ്രകാരം സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ആയതിനോടൊപ്പം ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്സ്പെയർ സർവീസസ് ഹെഡ്ക്വാർട്ടേഴ്‌സ്, തിരുവനന്തപുരം അപ്പ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതേണ്ടതാണ്.

ഒരു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരാൻ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെർമിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും.

ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങൾക്കും പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾക്കും ടി നോട്ടിഫിക്കേഷൻ പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ല.

അഫാനോട് ക്ഷമിക്കാൻ കഴിയില്ല’; അവനെ കടക്കെണിയിൽ മുക്കിയത് ലോൺ ആപ്പുകളെന്ന് മാതാവ് ഷെമി

അഫാനോട് ക്ഷമിക്കാൻ കഴിയില്ല’; അവനെ കടക്കെണിയിൽ മുക്കിയത് ലോൺ ആപ്പുകളെന്ന് മാതാവ് ഷെമി

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാൻ മൊബൈൽ ആപ്ലിക്കേഷൻ
വഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി. ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. വീട് വിറ്റാൽ തീരുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ഷെമി പറയുന്നത്. തങ്ങൾക്കുണ്ടയായിരുന്നത് 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയിക്കുന്നതായും ഉമ്മ പറഞ്ഞു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞു മകൻ കഴുത്തിൽ ഷാൾ കുരുക്കിയെന്നും മാതാവ് ഷെമി.

കൂട്ടകൊലപാതക ദിവസം മൂന്ന് കൂട്ടർക്ക് പണം തിരികെ കൊടുക്കാമായിരുന്നു. ലോൺ ആപ്പിൽ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. 50,000 രൂപ ബന്ധുവിനു തിരികെ കൊടുക്കേണ്ടത് 24 നായിരുന്നു. ജപ്തി ഒഴിവാക്കാൻ സെൻട്രൽ ബാങ്കിൽ പണം തിരിച്ചു അടയ്‌ക്കേണ്ടതും 24 നായിരുന്നു. ഇക്കാര്യങ്ങളിൽ അഫാൻ അസ്വസ്ഥതൻ ആയിരുന്നെന്നും ഷെമി കൂട്ടിച്ചേർത്തു.

അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല. ഞങ്ങളുടെ കുടുംബവും ജീവിതവും തകർത്തു.എന്റെ പൊന്നു മോനെ കൊന്നവനാണെന്നും അവനോട് എങ്ങനെ ക്ഷമിക്കുമെന്നും മാതാവ് പറഞ്ഞു. അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു, വൈരാഗ്യം ഉള്ളതായി അറിയില്ല.

കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസ്സം നിന്നതിനാണ്. സൽമ ബീവിയോട് വലിയ സ്നേഹമായിരുന്നു. മാല പണയം വെയ്ക്കാൻ സൽമ ബീവിയോട് ചോദിച്ചിരുന്നു. എന്നാൽ നൽകില്ലെന്നു സൽമ ബീവി പറഞ്ഞു.

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് തുടരാം, സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് തുടരാം, സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല വിധി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലവധിക്ക് ശേഷം ജൂണില്‍ പരിഗണിക്കും.

ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെങ്കിലും ശുപാര്‍ശകള്‍ സര്‍ക്കാരിന് ഇപ്പോള്‍ നടപ്പാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണ് കമ്മീഷനെ നിയമിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രശ്നപരിഹാരത്തിന് നടപടികള്‍ നിര്‍ദേശിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. മുനമ്പത്തെ പ്രശ്‌നപരിഹാരങ്ങള്‍ക്കു പോംവഴികള്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മെയ് മാസം വരെയാണ് കമ്മീഷന് പ്രവര്‍ത്തന കാലാവധി നിശ്ചയിച്ചിട്ടുള്ളത്.

ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്

ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് ചർച്ച നടക്കുന്നത്. ഫോണിലൂടെ വിളിച്ചാണ് സമര നേതാക്കൾ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് സമയമെടുത്തത്. ഫോണിൽ പോലും തന്നെ സമരക്കാർ ബന്ധപ്പെട്ടിട്ടില്ലെന്ന് ഇന്നലെ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമരക്കാരുടെ നീക്കം. ആരോഗ്യമന്ത്രി വീണാ ജോർജുമായി മൂന്നുതവണ സമരക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തൊഴിൽ വകുപ്പ് മന്ത്രിയുമായി ആദ്യമായാണ് ചർച്ച നടക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം ഇന്ന് 57 ആം ദിവസത്തിലാണ്. നിരാഹാര സമരം 19 ആം ദിവസത്തിലേക്ക് കടന്നു.