സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു

സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ ( ശ്രീ മാനവേദൻരാജ- 99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5.15 ന് ആയിരുന്നു അന്ത്യം. ആശുപത്രിയിലുള്ള ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ 11 മണി വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

തുടർന്ന് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. കോവിലകം ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും. 2014 ഏപ്രിലിൽ പി കെ ചെറിയ അനുജൻ രാജ (ശ്രീ മാനവിക്രമൻരാജ) അന്തരിച്ചതിനെ തുടർന്നാണ് ഉണ്ണിയനുജൻ രാജ സാമൂതിരിയായി ചുമതലയേറ്റത്.

അഴകപ്ര കുബേരൻ നമ്പൂതിരിയുടെയും കോട്ടക്കൽ കിഴക്കേ കോവിലകം കുഞ്ഞിമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി 1925 ൽ ജനിച്ച കെ സി ഉണ്ണി അനുജൻ രാജ സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റും ചെമ്പൂർ മദ്രാസ് എൻജിനീയറിങ് കോളജിൽ എൻജിനീയറിങ്ങും പൂർത്തിയാക്കി. പെരമ്പൂരിൽ ഇന്ത്യൻ റെയിൽവേയിൽ എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ജംഷഡ്പൂരിൽ ടാറ്റയിൽ ജോലി ചെയ്തു. എറണാകുളത്തെ എച്ച്എംടിയിൽ നിന്ന് പ്ലാനിങ് എൻജിനീയറായി വിരമിച്ചു. മാലതി നേത്യാർ ആണ് ഭാര്യ. മക്കൾ: സരസിജ, ശാന്തിലത, മായാദേവി.

നിറവും വലുപ്പവും; തലനാടൻ ​ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി

നിറവും വലുപ്പവും; തലനാടൻ ​ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി

കോട്ടയം: കോട്ടയം ജില്ലയിലെ തലനാടൻ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി. കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാടൻ ഗ്രാമ്പൂ ഉൽപ്പാദക സംസ്കരണ വ്യാവസായിക സഹകരണ സംഘം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് പഞ്ചായത്ത് എന്നിവയുടെ കൂട്ടായ ശ്രമഫലമാണ് തലനാടൻ ഗ്രാമ്പൂവിന്‌ പദവി ലഭിച്ചത്‌.

തലനാട് പ്രദേശത്തെ പ്രത്യേക കാലാവസ്ഥയും മണ്ണും കൃഷി രീതികളുമാണ്‌ തലനാടൻ ഗ്രാമ്പൂവിനെ വ്യത്യസ്തമാക്കുന്നത്. മൊട്ടിന്റെ ആകർഷക നിറം, വലുപ്പം, സു​ഗന്ധം, ഔഷധ​ഗുണം എന്നിവകൊണ്ട് വിപണിയിൽ മുൻപ് തന്നെ ശ്രദ്ധ നേടിയതാണ് ഈ ​ഗ്രാമ്പൂ. ഭൗമസൂചികാ പദവി ലഭിച്ചതോടെ ദേശീയ, അന്തർദേശീയ വിപണികളിൽ ഇതിന് പ്രിയമേറുമെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി.

മീനച്ചിൽ താലൂക്കിലെ മലമ്പ്രദേശമായ തലനാട് ​ഗ്രാമപ്പഞ്ചായത്താണ് ഇതിന്റെ ജന്മദേശം. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ​ഗ്രാമ്പൂ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഡിസംബർ- ജനുവരിയാണ് വിളവെടുപ്പ് കാലം. ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, തെക്കേക്കര, തലപ്പലം, തിടനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും തലനാടൻ‌ ​ഗ്രാമ്പൂ കൃഷി ചെയ്യുന്നു. കേരളത്തിൽ നിന്ന് ഭൗമസൂചികാ പദവി ലഭിച്ച 36 ഉത്പ്പന്നങ്ങളിൽ 23 എണ്ണവും കാർഷികോത്പന്നങ്ങളാണ്.

മുനമ്പത്ത് ആഹ്ലാദ പ്രകടനം; പടക്കം പൊട്ടിച്ചും ജയ് വിളിച്ചും സമരസമിതി

മുനമ്പത്ത് ആഹ്ലാദ പ്രകടനം; പടക്കം പൊട്ടിച്ചും ജയ് വിളിച്ചും സമരസമിതി

കൊച്ചി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കിയതിന് പിന്നാലെ മുനമ്പത്ത് ആഹ്ലാദ പ്രകടനം. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയും ആഹ്ലാദപ്രകടനം നടത്തിയ സമരക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചു.

നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ സമരക്കാര്‍ വിമര്‍ശിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചു. റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.

വഖഫ് ബില്ലില്‍ 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്നു പുലര്‍ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു. ബില്‍ ഇന്നലെ ലോക്‌സഭയും അംഗീകരിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി ഇന്ന് രാഷ്ട്രപതി ഭവന് കൈമാറും. പുതിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. 1995 ലെ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചത്.

ഇന്നും ചർച്ച നടത്താൻ സർക്കാർ; ആശമാർ എത്തുമോ എന്നതിൽ വ്യക്തതയില്ല

ഇന്നും ചർച്ച നടത്താൻ സർക്കാർ; ആശമാർ എത്തുമോ എന്നതിൽ വ്യക്തതയില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും ആശാപ്രവർത്തകർ ചർച്ചയ്ക്ക് എത്തുമോ എന്നതിൽ വ്യക്തതയില്ല.

വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശാ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു. ഇതിനിടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് അമ്പത്തിനാലാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം പതിനാറാം ദിവസവും തുടരുകയാണ്. ചർച്ചയിൽ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി.

ജില്ലാ,സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയി; ബോഡി ബില്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍

ജില്ലാ,സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയി; ബോഡി ബില്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: കൊണ്ടോട്ടി കൊട്ടപ്പുറത്ത് ബോഡി ബില്‍ഡറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകന്‍ യാസിര്‍ അറഫാത്ത് (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ, സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിയാണ് യാസിര്‍. ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.

ചാലക്കുടിയെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെയ്ക്കും

ചാലക്കുടിയെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെയ്ക്കും

തൃശൂര്‍: കഴിഞ്ഞ കുറെ ദിവസങ്ങളായി ചാലക്കുടിയെ വിറപ്പിക്കുന്ന പുലിയെ മയക്കുവെടി വെക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.

ആദ്യം പുലിയുടെ സാന്നിധ്യം എവിടെയാണെന്നുള്ളത് നിരീക്ഷിച്ച് കണ്ടെത്താന്‍ ശ്രമം. ഇതുവരെ 69 കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 100 കാമറകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ സജ്ജമാണ്. തിരച്ചിലിനുള്ള പ്രത്യേക സംഘം വിപുലീകരിക്കും. പുലി ഉണ്ട് എന്നുള്ളത് തന്നെയാണ് ഇതുവരെയുള്ള നിരീക്ഷണത്തിലും പരിശോധനയിലും വ്യക്തമായത്. കൂടുതല്‍ നിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരിശോധന കൂടുതല്‍ വ്യാപകമാക്കും. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

പുലിയെ കണ്ടെത്തി കഴിഞ്ഞാല്‍ അതിനെ മയക്കുവെടിവെയ്ക്കാന്‍ തീരുമാനിച്ചതായി തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യത്തിനായി മൂന്ന് ഡോക്ടര്‍മാര്‍ സജ്ജമാണ്. എപ്പോഴാണ് തിരച്ചിലിലൂടെ പുലിയെ കണ്ടെത്തുന്നത് അപ്പോള്‍ തന്നെ മയക്കുവെടിവെയ്ക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.