ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം കെ.എസ്.ഇ.ബി.

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം കെ.എസ്.ഇ.ബി.

വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി.എല്‍‍ ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിക്കുന്നു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

കോൺക്രീറ്റ് പാലം തകർന്ന് പിക്കപ്പ് വാൻ തോട്ടിൽ വീണു; ഡ്രൈവർ രക്ഷപ്പെട്ടു

കോൺക്രീറ്റ് പാലം തകർന്ന് പിക്കപ്പ് വാൻ തോട്ടിൽ വീണു; ഡ്രൈവർ രക്ഷപ്പെട്ടു

കോൺക്രീറ്റ് പാലം തകർന്ന് പിക്കപ് വാൻ തോട്ടിൽ വീണു.ഡ്രൈവർ ശ്രീലാൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മുക്കോല മണലി നാഗരാജ ക്ഷേത്രം റോഡിൽ തോടിനു കുറുകെ നിർമിച്ച പാലമാണ് പകുതി തകർന്നു സിമന്റും മണലുമായി വന്ന വാഹനം താഴേക്കു പതിച്ചത്.ഡ്രൈവർ‌ മാത്രമാണുണ്ടായിരുന്നത്. കാലപ്പഴക്കത്താലാണ് പാലം തകരാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു. പാലം തകർന്നതോടെ ഇതു വഴിയുള്ള യാത്ര ബുദ്ധിമുട്ടായി. മണലിയിൽ നിന്നും വെങ്ങാനൂരിലേക്ക് എളുപ്പം എത്താനുള്ള ഏക വഴിയായിരുന്നു ഇത്. ഉടൻ പാലം പുതുക്കി പണിയണമെന്ന് ആവശ്യമുയർന്നു.

അമേരിക്കയുടെ പകരച്ചുങ്കം പ്രഖ്യാപനം ഇന്ന്; ആശങ്കയോടെ ഇന്ത്യ

അമേരിക്കയുടെ പകരച്ചുങ്കം പ്രഖ്യാപനം ഇന്ന്; ആശങ്കയോടെ ഇന്ത്യ

ന്യൂയോര്‍ക്ക്: ആഗോള വിപണി ആശങ്കയോടെ കാത്തിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന മൂന്നുലക്ഷം കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗത്തിനും 20 ശതമാനം തീരുവയാകും ട്രംപ് ചുമത്തുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ട്രംപ് പ്രഖ്യാപിക്കുന്ന പകരച്ചുങ്കം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

താരിഫ് തന്ത്രം അന്തിമമാക്കാന്‍ ട്രംപ് തന്റെ വ്യാപാര ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്കും അമേരിക്കന്‍ തൊഴിലാളികള്‍ക്കും പ്രയോജനകരമായ ഒരു ഇടപാടിനാണ് ട്രംപ് രൂപം നല്‍കാന്‍ പോകുന്നത്. വരുംമണിക്കൂറില്‍ തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താരിഫുകളുടെ വ്യാപ്തിയെക്കുറിച്ചുള്ള സൂചനകള്‍ ലീവിറ്റ് നല്‍കി. കുറഞ്ഞ നിരക്കുകള്‍ ആഗ്രഹിക്കുന്ന വിദേശ സര്‍ക്കാരുകളുമായും കോര്‍പ്പറേറ്റ് നേതാക്കളുമായും ചര്‍ച്ച നടത്താന്‍ ട്രംപ് തയ്യാറാണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റിന്റെ പദ്ധതികളെക്കുറിച്ച് നിരവധി രാജ്യങ്ങള്‍ ഇതിനകം തന്നെ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘തീര്‍ച്ചയായും, പ്രസിഡന്റ് എപ്പോഴും ഒരു തീരുമാനം എടുക്കാന്‍ തയ്യാറാണ്, ഒരു നല്ല ചര്‍ച്ചയ്ക്ക് എപ്പോഴും ലഭ്യമാണ്, എന്നാല്‍ മുന്‍കാലങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിലും അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ന്യായമായ കരാര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും അദ്ദേഹം വളരെയധികം ശ്രദ്ധാലുവാണ്,’ – ലീവിറ്റ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് (പ്രാദേശിക സമയം) വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കും.

ജനുവരി 20 ന് പ്രസിഡന്റ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. കാനഡ, മെക്‌സിക്കോ, ചൈന എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി ട്രംപ് വ്യാപാരയുദ്ധത്തിന് തുടക്കമിട്ടിരുന്നു. പകരച്ചുങ്കം പ്രാബല്യത്തിലായാല്‍ യുഎസില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നത് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

സമുദ്രോല്‍പ്പന്ന- വസ്ത്ര കയറ്റുമതി രംഗങ്ങളില്‍ കേരളത്തിലും ആശങ്കയുണ്ട്. യുഎസിന് തീരുവ ചുമത്തുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെം പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. യുഎസ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. സമാനമായ നിലയില്‍ ഇറക്കുമതിക്ക് തീരുവ ചുമത്തിയാല്‍ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എട്ടുമണിക്കൂര്‍ ചര്‍ച്ച

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എട്ടുമണിക്കൂര്‍ ചര്‍ച്ച

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും. ചര്‍ച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു മറുപടി പറയും. ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും. പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘനകളുടേയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാര്‍ലമെന്റില്‍ വീണ്ടുമെത്തുന്നത്.

ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ബില്ലിനെ പിന്തുണയ്ക്കാൻ ജനതാദൾ യുണൈറ്റഡ്, ടിഡിപി, ലോക് ജനശക്തി പാർട്ടി എന്നിവ തീരുമാനിച്ചിട്ടുണ്ട്. പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സർക്കാർ ശ്രമം.

അതേസമയം ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. വോട്ടെടുപ്പും ആവശ്യപ്പെടും. വഖഫ് ബില്‍ അവതരണവേളയിലും ചര്‍ച്ചയിലും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് അംഗങ്ങള്‍ക്ക് പാര്‍ട്ടികള്‍ വിപ്പ് നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി മധുരയിലെത്തിയ നാല് സിപിഎം ലോക്സഭാംഗങ്ങളും ഡല്‍ഹിയിലെത്തി വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് എംപിമാരായ കെ രാധാകൃഷ്ണൻ, അമ്രാ റാം, എസ് വെങ്കിടേശന്‍, ആര്‍ സച്ചിദാനന്ദം എന്നിവർ ലോക്സഭയിലെ ചർച്ചയിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ഇവർ മധുരയിൽ തിരിച്ചെത്തി പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കും.

രാജ്യത്തും പുറത്തും തരം​ഗമാകുന്നു… കേരളത്തിന്റെ സ്വന്തം ബോട്ടുകൾ

രാജ്യത്തും പുറത്തും തരം​ഗമാകുന്നു… കേരളത്തിന്റെ സ്വന്തം ബോട്ടുകൾ

കൊച്ചി: കേരളം ബോട്ട് നിർമാണ കേന്ദ്രങ്ങളുടെ ഹബ്ബായി മാറുന്നു. ചെറിയ ബോട്ടുകളുടെ നിർമാണത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബോട്ട് യാർഡുകളുടെ അതിനു തെളിവാണ്. കേരള മാരിടൈം ബോർഡിന്റെ (കെഎംബി) നിലവിലെ കണക്കനുസരിച്ചു സംസ്ഥാനത്ത് ഏതാണ്ട് 80 മുതൽ 85 വരെ ബോട്ട് യാർഡുകൾക്ക് അംഗീകാരമുണ്ട്. അതിൽ ഭൂരിഭാഗവും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് പ്രവർത്തിക്കുന്നത്. ഈ ബോട്ട് യാർഡുകളിൽ പലതിനും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല, കാനഡ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകളും ലഭിക്കുന്നു.

കേരളത്തിലെ ബോട്ട് നിർമാണ വ്യവസായം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു നെട്ടൂരിൽ സ്ഥിതി ചെയ്യുന്ന മാതാ മറൈൻസിന്റെ സിഇഒ ജോയ് ജേക്കബ് പറയുന്നു. സ്വകാര്യ വ്യക്തികളിൽ നിന്നു സ്ഥിരമായി ഓർഡറുകൾ കിട്ടുന്നുണ്ട്. അവശ്യക്കാർക്ക് ബോട്ടുകൾ നിർമിച്ചു നൽകാനും കഴിയുന്നുണ്ടെന്നു ജേക്കബ് ടിഎൻഐഇയോട് പറഞ്ഞു. തങ്ങളുടെ ബോട്ടുകൾക്ക് രാജ്യത്തു മാത്രമല്ല ലോകത്തെ വിവിധയിടങ്ങളി‍ൽ നല്ല ഡിമാൻഡുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബോട്ടുകൾക്ക് ഇന്ത്യയ്ക്കുള്ളിൽ മാത്രമല്ല, ആഗോളതലത്തിലും ഉയർന്ന ഡിമാൻഡുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്ക് ബോട്ടുകൾ വിതരണം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ക്ലയന്റുകളിൽ നിന്നും അന്വേഷണങ്ങൾ വരുന്നുണ്ട്. കയറ്റുമതി വിപുലീകരിക്കുന്നതിനും ആഗോള വിപണിയിൽ സാന്നിധ്യം അറിയിക്കാൻ കഴിയുന്നതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോർച്ചുഗീസ് കാലഘട്ടത്തിന്റെ പാരമ്പര്യമുള്ള ഐസ്മർ ബോട്ട് ബിൽഡേഴ്‌സ് ഉടമ ഐസ്മർ ജോസഫും സമാന അഭിപ്രായം പങ്കിട്ടു. മറ്റ് സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഓർഡറുകൾ, പ്രത്യേകിച്ച് അവരുടെ ടൂറിസം വകുപ്പിൽ നിന്നും ജലഗതാഗത അതോറിറ്റികളിൽ നിന്നുമുള്ള ഓർഡറുകൾ നിരവധി ലഭിക്കുന്നു. സംസ്ഥത്തു നിന്നുള്ള അന്വേഷണങ്ങളേക്കാൾ കൂടുതൽ പുറത്തു നിന്നാണ് വരുന്നത്.

ഈ മേഖലയിലെ പുതിയ നിർമാണ കമ്പനികളുടെ കടന്നുവരവ് വിപണിയിൽ ആരോ​ഗ്യകരമായ മത്സരത്തിന്റെ സൂചന നൽകുന്നു. 2002-ൽ ഇന്ത്യയിൽ ആദ്യമായി ഫൈബർഗ്ലാസ് ഹൗസ്‌ബോട്ട് നിർമിച്ച ബോട്ട് യാർഡ് തങ്ങളുടേതാണെന്നും ഐസ്മർ പറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഐആർഎസ് പാസഞ്ചർ ഫൈബർഗ്ലാസ് റെസ്റ്റോറന്റ് ബോട്ട് നിർമിച്ച് വിതരണം ചെയ്യാൻ കമ്പനിക്കു സാധിച്ചു. മാത്രമല്ല, കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് (ഐആർഎസ്) അംഗീകൃത കടൽ യാത്രാ ഫൈബർഗ്ലാസ് കാറ്റമരനും തങ്ങളാണ് നിർമിച്ചത്. ദുബായിലെ ഒരു സ്വകാര്യ പാർട്ടിക്ക് വേണ്ടിയാണ് ഇത് നിർമിച്ചതെന്നും ഐസ്മർ ജോസഫ് അവകാശപ്പെട്ടു.

3.5 കോടി രൂപയ്ക്കാണ് കാറ്റമരൻ നിർമിച്ചത്. ഇന്ത്യൻ നാവിക സേനയ്‌ക്കായി ഐസ്മാർ ബോട്ടുകളും നിർമിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, അസം, കേരളം എന്നിവയുൾപ്പെടെ സംസ്ഥാന ടൂറിസം വകുപ്പുകൾക്കായി നിരവധി ബോട്ടുകൾ നിർമിച്ചിട്ടുണ്ട്. 50 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിവർഷം വരുമാനം നേടാൻ കഴിയുമെന്നും യുവ ബോട്ട് നിർമാതാവായ ഐശ്വര്യ വ്യക്തമാക്കുന്നു.

വിപണിയിൽ നിലവിൽ കുഞ്ഞൻ ബോട്ടുകൾക്കാണ് ഡിമാൻഡെന്നു നാവൽറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ സന്ദിത് തണ്ടാശേരി പറയുന്നു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോട്ട് മേഖല അതിവേഗം വളർന്നുവരികയാണ്. അടുത്തിടെ തങ്ങൾക്ക് അഞ്ച് അന്താരാഷ്ട്ര ഓർഡറുകൾ ലഭിച്ചു. ഒരു ബോട്ട് ഇതിനകം കാനഡയിൽ എത്തിച്ചു കഴിഞ്ഞു. തങ്ങളുടെ കമ്പനി നിർമിച്ച 44ൽ അധികം ബോട്ടുകൾ 8 ഇന്ത്യൻ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. 60 സീറ്റുള്ള രണ്ട് സോളാർ ബോട്ടുകൾക്കായി നാവൽറ്റിനു ഇസ്രായേലിൽ നിന്ന് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിർമിക്കുന്ന ഉരുവിനു മിഡിൽ ഈസ്റ്റിൽ വലിയ വിപണിയുണ്ടെന്നും സന്ദിത് വ്യക്തമാക്കി.

വളർച്ചയ്ക്കിടയിലും മേഖല പ്രതിസന്ധികളും നേരിടുന്നുണ്ടെന്നു നിർമാതാക്കൾ പറയുന്നു. ബാങ്കുകളിൽ നിന്ന് മതിയായ സാമ്പത്തിക സഹായം കിട്ടുന്നതിനു വെല്ലുവിളികളുണ്ട്. വ്യവസായ സാധ്യത വർധിപ്പിക്കുന്നതിനു സർക്കാർ പിന്തുണ ആവശ്യമുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാനും നിർമാതാക്കളെ സർക്കാർ പിന്തുണ പ്രാപ്തരാക്കും.

വിനോദ സഞ്ചാരത്തിന്, പ്രത്യേകിച്ച് നമ്മുടെ ഉൾനാടൻ ജലപാതകളെ ഉപയോഗപ്പെടുത്തുന്ന ടൂറിസത്തിന് വലിയ പ്രോത്സാഹനം നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്കു പിന്നിലാണ് കേരളം. അതിൽ മാറ്റം വന്നാൽ ആഭ്യന്തര വിപണിക്കു അതു പ്രോത്സാഹനമായി മാറുമെന്നും നിർമാതാക്കൾ ഒറ്റ ശബ്ദത്തിൽ ചൂണ്ടിക്കാട്ടുന്നു.

സാധനങ്ങൾ 16 മണിക്കൂറിനുള്ളിൽ, കെഎസ്ആർടിസി കൊറിയർ സർവീസ് മുഖം മിനുക്കി ‘ഹൈ ടെക്കാ’കുന്നു

സാധനങ്ങൾ 16 മണിക്കൂറിനുള്ളിൽ, കെഎസ്ആർടിസി കൊറിയർ സർവീസ് മുഖം മിനുക്കി ‘ഹൈ ടെക്കാ’കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സേവനം അടിമുടി മാറുന്നു. ഒരു പ്രൊഫഷണൽ ഏജൻസിയെ നിയമിച്ചു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രൊഫഷണൽ ഏജൻസികൾക്കായി കോർപറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി കൊറിയർ സർവീസ് നേരത്തെ വലിയ കൈയടി നേടിയ പദ്ധതിയായിരുന്നു.

എന്നാൽ പിന്നീട് സാധനങ്ങൾ സുരക്ഷിതമായി ലഭിക്കുന്നില്ല എന്നതടക്കമുള്ള പരാതികൾ ഉയർന്നു. കൗണ്ടറുകളുടെ സ്ഥല പരിമിതികളും ജീവനക്കാരുടെ അഭാവവും മികച്ച സേവനം നൽകുന്നതിനു തടസമായി. ഇതോടെ കെഎസ്ആർടിസി വഴി സാധനങ്ങൾ അയക്കാനുള്ള ആളുകളുടെ താത്പര്യവും കുറ‍ഞ്ഞു.

നിലവിലെ അസൗകര്യങ്ങൾ പരിഹരിച്ച് ഇപ്പോഴുള്ള സേവനം കൂടുതൽ മികവോടെ ചെയ്യാനാണ് കോർപറേഷൻ പദ്ധതിയിടുന്നത്. ഒരു പ്രൊഫഷണൽ സ്ഥാപനത്തെ ഏൽപ്പിച്ചാണ് മാറ്റം കൊണ്ടു വരുന്നതെന്നും വിതരണത്തിലെ നിലവിലെ പോരായ്മകൾ അതോടെ ഇല്ലാതാകുമെന്നും ഒരു ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

ലോജിസ്റ്റിക്സ് വിഭാ​ഗത്തിന്റെ വാർഷിക വരുമാനത്തിൽ 40 ശതമാനത്തിന്റെ വർധനവുണ്ട്. അതിനാൽ തന്നെ ഇത്തരം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നോക്കുന്നത്. മനുഷ്യ ശക്തിക്കൊപ്പം സാങ്കേതികതയും ചേരുമ്പോൾ കൂടുതൽ മികവ് വരും. ഞായാറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമടക്കം വർഷം മുഴുവൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നതടക്കമുള്ള മാറ്റം പ്രൊഫഷണൽ സംഘം വരുന്നതോടെ ഉറപ്പാക്കാൻ സാധിക്കുമെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

2023ലാണ് കൊറിയർ സർവീസ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ 3.73 കോടി വരുമാനമാണ് കോർപറേഷനു ഇതിലൂടെ ലഭിച്ചത്. പ്രതിമാസം വരുമാനം 50 ലക്ഷം വരെ ഉയർന്നു. വൈറ്റിലെ ഹബ്ബിലെ പാഴ്സൽ കൗണ്ടർ മാത്രം പ്രതിമാസം 30 ലക്ഷം വരെ നേടിയിട്ടുണ്ട്. കോയമ്പത്തൂർ, നാ​ഗർകോവിൽ എന്നിവിടങ്ങളിലും സംസ്ഥാനത്ത് ഒട്ടാകെ 46 പാഴ്സൽ കൗണ്ടറുകളും ഉണ്ട്.

നിലവിലെ സോഫ്റ്റ്‍വെയർ അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് നിർവഹിക്കുന്നത്. സോഫ്റ്റ്‍വെയറും പരിഷ്കരിക്കും. വേ​ഗത്തിലുള്ള രജിസ്ട്രേഷനും ക്ലിയറൻസും സാധനങ്ങളുടെ വേ​ഗത്തിലുള്ള ഡെലിവറിയും ഉറപ്പാക്കുമെന്നും അധികൃതർ പറയുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ പുതുമയോടെ സേവനം ആരംഭിക്കും. പ്രധാന ബസ് സ്റ്റാൻഡുകളിലെല്ലാം കമ്പ്യൂട്ടറൈസ്ഡ് കൊറിയർ, ലോജിസ്റ്റിക്സ് സേവന കൗണ്ടറുകൾ സ്ഥാപിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോർപറേഷൻ നൽകിയിട്ടുണ്ട്. കൗണ്ടറുകളിൽ സിസിടിവി നിരീക്ഷണവും ഉറപ്പാക്കും.

16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ സംസ്ഥാനത്ത് എവിടെയും എത്തിക്കുമെന്നാണ് കെഎസ്ആർടിസി നൽകുന്ന ഉറപ്പ്. പാഴ്സലുകൾ ബസുകളിൽ കയറ്റുന്നുണ്ടെന്നു കരാറുകാരൻ ഉറപ്പാക്കണം. പാഴ്സൽ തെറ്റായി എത്തിച്ചാൽ 50 രൂപ പിഴ ഈടാക്കും. പാഴ്സലുകൾക്കു കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ 500 രൂപ പിഴ ഈടാക്കും.