എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ

എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പരീക്ഷാ ഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ മൂന്നുമുതൽ 11 വരെ ഒന്നാംഘട്ടവും 21 മുതൽ 26വരെ രണ്ടാംഘട്ടവും മൂല്യനിർണയം നടക്കും. 72 ക്യാമ്പുകളിലായി 38,42,910 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും.

ഇതിനായി 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും 72 ഐടി മാനേജർമാരെയും 144 ഡാറ്റാ എൻട്രി ജീവനക്കാരെയും 216 ക്ലറിക്കൽ ജീവനക്കാരെയും നിയമിക്കും. ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന്‌ 89 ക്യാമ്പുകളാണ്‌ സജ്ജീകരിച്ചത്‌. 57 വിവിധ വിഷയങ്ങൾക്കായി 24,000 അധ്യാപകരെ നിയമിക്കും. ഏപ്രിൽ മൂന്നിന് ആരംഭിച്ച് മെയ് 10-ന് മൂല്യനിർണയം അവസാനിപ്പിക്കുകയാണ്‌ ലക്ഷ്യം. മെയ് മൂന്നാം വാരം ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിനായി എട്ട്‌ ക്യാമ്പാണുള്ളത്. ഏപ്രിൽ മൂന്നുമുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് മൂന്നാം ആഴ്ചയിൽ ഫലപ്രഖ്യാപനം നടത്തും.

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വകുപ്പിൽ പുതിയ ഇ ടി ഒ മെഷീൻ സ്ഥാപിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വകുപ്പിൽ പുതിയ ഇ ടി ഒ മെഷീൻ സ്ഥാപിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോളജി വകുപ്പിൽ (എത്തിലിൻ ഓക്സൈഡ് സ്റ്റെറിലൈസേഷൻ മെഷീൻ) ജില്ലാ കളക്ടർ അനു കുമാരി ഐ എ എസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നതിനൂള്ള ഈ ഉപകരണം കാത് ലാബിലെ ഉപയോഗത്തിന് മാത്രമായി ലഭിക്കുന്നത് മൂലം ആൻജിയോ പ്ലാസ്റ്റി, ആൻജിയോഗ്രാം, മറ്റു ഹൃദ്‌രോഗ ചികിൽസകൾ എന്നിവ മുടക്കം കൂടാത നടത്തുന്നതിന് സാധ്യമാകും.

ഇതുവഴിയായി മെഡിക്കൽ കോളജ് ഹൃദ്‌രോഗ വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഗുണമേന്മയർന്നതും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാകുന്നതാണ്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് മോറിസ് ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു. കാർഡിയോളജി വിഭാഗം തലവൻ ഡോ. കെ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. എച്ച് ഡി എസ് സൂപ്രണ്ട് കൃഷ്ണ ഭദ്രൻ, ഡോ. സിബു മാത്യു, ഡോ. പ്രവീൺ വേലപ്പൻ, കേരള ഹാർട്ട് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. മാത്യു ഐപ്പ് നന്ദി അറിയിച്ചു.

വിശുദ്ധ റമസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചക്ക് വിടനല്‍കി വിശ്വാസികള്‍

വിശുദ്ധ റമസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചക്ക് വിടനല്‍കി വിശ്വാസികള്‍

ഏറെ പവിത്രമായി കണക്കാക്കുന്ന വെള്ളിയാഴ്ചയും പുണ്യം നിറഞ്ഞ റമസാന്‍ 27ാം രാവും ഒരുമിച്ച്‌ കിട്ടിയതിന്റെ ധന്യതയിലാണ് ഇക്കൊലം മുസ്്‌ലിം വിശ്വാസികള്‍. റമസാനിലെ അവസാന വെള്ളിയാഴ്ച ഖുതുബക്കിടെ പള്ളികളിലെ ഖതീബുമാര്‍ അസ്സലാമു അലൈക യാ ശഹ്‌റ “റമസാന്‍…” എന്ന് റമസാന് വിടപറഞ്ഞപ്പോള്‍ വിശ്വാസികളുടെ ഹൃദയം തുടിച്ചു

11 മാസത്തെ കാത്തിരിപ്പിനു ശേഷം കടന്നുവന്ന റമസാന്‍ സത്കര്‍മങ്ങള്‍ക്ക് പലമടങ്ങ് പ്രതിഫലം നല്‍കപ്പെടുന്ന മാസമാണ്. അതുകൊണ്ട് തന്നെ വൃതാനുഷ്ടാനത്തിന് പുറമെ ധാനധര്‍മം, സാധുജന പരിപാലനം, ഇഫ്താര്‍ സംഗമങ്ങള്‍, റിലീഫ് വിതരണങ്ങള്‍, പള്ളികളില്‍ ഇഅ്തിഖാഫിരിക്കല്‍ മഹാന്‍മാരുടെയും ബന്ധുക്കളുടെയും ഖബറ് സിയാറത്ത് ചെയ്യല്‍, ഖുര്‍ആന്‍ പാരായണം തുടങ്ങിയ സത്കര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കിയാണ് മുസ്്‌ലിം വിശ്വാസികള്‍ റമസാന് വിടപറയുന്നത്.

സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പുമായി കോർണർ സിറ്റി ക്രിക്കറ്റ് അക്കാഡമി

സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പുമായി കോർണർ സിറ്റി ക്രിക്കറ്റ് അക്കാഡമി

ആറ്റിങ്ങൽ: കോർണർ സിറ്റി ക്രിക്കറ്റ് അക്കാഡമി പ്രവർത്തനമാരംഭിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വിദഗ്ദ്ധ പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് നടത്തുകയാണ് കോർണർ സിറ്റി ക്രിക്കറ്റ് അക്കാഡമി. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് പുറകു വശത്തായാണ് സ്‌ഥാപനം പ്രവർത്തിക്കുന്നത്. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ മികച്ച പ്രകടനം കാഴ്ച വച്ച ശരണ്യയാണ് ഹെഡ് കോച്ച്. മാർച്ച് 30 മുതൽ ആണ് സമ്മർ ക്രിക്കറ്റ്
കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നത്. രാവിലെ 9 മണിയ്ക്ക് എത്തേണ്ടതാണ്. 700 രൂപയാണ് ഫീസ്. ബി പി എൽ കാർഡ് ഉള്ളവർക്ക് സൗജന്യമായും പരിശീലനം നൽകുന്നതായിരിക്കും.

ബാങ്കുകളില്‍ ₹ 78,000 കോടിയുടെ അനാഥ പണം! നോമിനികള്‍ക്ക് എളുപ്പത്തില്‍ തിരിച്ചുപിടിക്കാന്‍ അവസരം ഒരുങ്ങുന്നു

ഡൽഹി: ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന 78,000 കോടിയിലധികം വരുന്ന അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ നോമിനിക്ക് തിരിച്ചു നല്‍കാന്‍ ലളിതമായ മാര്‍ഗം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. അവകാശികളില്ലാത്ത നിക്ഷേപങ്ങളും നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്കുമായുള്ള ആര്‍.ബി.ഐയുടെ പുതിയ മാര്‍ഗ നിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കുകള്‍ നടപ്പാക്കിതുടങ്ങും.

എല്ലാ ബാങ്കുകളും അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ വിവരങ്ങള്‍ ഇതിലുണ്ടാകും. കൂടാതെ പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കും.

നിശ്ചിത രൂപത്തിലുള്ള അപേക്ഷഫോമും സാക്ഷ്യപത്രവും ഇതിലുള്‍പ്പെടുത്തും. നിക്ഷേപം തിരിച്ച് പിടിക്കാന്‍ വേണ്ട രേഖകളുടെ വിവരങ്ങളും ഉണ്ടാകും. അപേക്ഷകര്‍ അവരുടെ പേരും, മൊബൈല്‍ നമ്പറും, മേല്‍വിലാസവും അടക്കമുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. അതത് ബാങ്കുകളുടെ ശാഖകള്‍ ഇത് വേരിഫൈ ചെയ്ത് അപേക്ഷകള്‍ തീര്‍പ്പാക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദേശങ്ങള്‍

കഴിഞ്ഞ വര്‍ഷമാണ് റിസര്‍വ് ബാങ്ക് ചര്‍ച്ചകള്‍ക്ക് ശേഷം പൊതുമേഖല ബാങ്കുകളില്‍ നിന്നുള്ള സീനിയര്‍ ബാങ്കര്‍മാരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് ഉണ്ടാക്കിയത്. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 2026 സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയി തന്നെ നിക്ഷേപം തിരിച്ചെടുക്കാനുള്ള സംവിധാനം നടപ്പാകുമെന്നാണ് സൂചന.

നിലവില്‍ ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ ഉദ്ഗം (UDGAM) പോര്‍ട്ടല്‍ വഴി അവകാശികളില്ലാത്ത നിക്ഷേപങ്ങളെ കുറിച്ച് പരിശോധിക്കാന്‍ മാര്‍ഗമുണ്ട്. ഇതിനുശേഷം ബാങ്കുകളെ സമീപിച്ച് പണം തിരിച്ച് ആവശ്യപ്പെടാം.

നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്നത് ഡെഫില്‍
10 വര്‍ഷത്തില്‍ കൂടുതലായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യുക്കേഷന്‍ ആന്റ് അവയര്‍നെസ് ഫണ്ടിലേക്ക് (DEAF) മാറ്റിയാണ് സൂക്ഷിക്കുന്നത്. 2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 78,213 കോടി രൂപയാണ് ഇതിലുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയുണ്ട്.

അവകാശികളില്ലാതെ ബാങ്കുകളിലും ഓഹരികളിലും മ്യൂച്വല്‍ഫണ്ടുകളിലും ഇന്‍ഷുറന്‍സികളിലുമൊക്കെ കിടക്കുന്ന തുക സെറ്റില്‍ചെയ്യാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ധനകാര്യ നിയന്ത്രണ ഏജന്‍സികളോട് നിര്‍ദേശിച്ചിരുന്നു

ഇനി മുതല്‍ നാല് നോമിനികള്‍.

ബാങ്ക് നിക്ഷേപങ്ങള്‍ക്കും ലോക്കറുകള്‍ക്കും ഒരേസമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാന്‍ അവസരം നല്‍കാന്‍ ബാങ്കിംഗ് ഭേദഗതി ബില്‍ ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിട്ടുണ്ട്. രാഷ്ട്രപതി അനുമതി നല്‍കുന്നതോടെ ബില്‍ നിയമമാകും. അവകാശികളില്ലാതെ നിക്ഷേപങ്ങള്‍ പെരുകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്നാണ് വിലയിരുത്തുന്നത്.