കണ്‍മുന്നില്‍ വളര്‍ത്തുനായയെ കടിച്ചു വലിച്ചു; ചാലക്കുടിയില്‍ വീണ്ടും പുലി

കണ്‍മുന്നില്‍ വളര്‍ത്തുനായയെ കടിച്ചു വലിച്ചു; ചാലക്കുടിയില്‍ വീണ്ടും പുലി

തൃശൂര്‍: ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വീട്ടുകാരുടെ കണ്‍മുന്നില്‍ വെച്ച് വളര്‍ത്തു നായയെ പുലി കടിച്ചു വലിച്ചു. കാടുകുറ്റി പഞ്ചായത്തില്‍ കണക്കകടവ് സ്വദേശി അമ്മിണിയുടെ വീട്ടിലാണ് പുലിയെത്തി വളര്‍ത്തുനായയെ ആക്രമിച്ചത്. ആക്രമണത്തില്‍ നായയുടെ മുഖത്തും ശരീരത്തിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. ഇന്നലെ രാത്രി പത്തരയ്ക്കാണ് വളര്‍ത്തുനായയെ പുലി ആക്രമിച്ചതെന്ന് ടി ജെ സനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വീട്ടുകാര്‍ ലൈറ്റിട്ട് നോക്കി ബഹളം വച്ചപ്പോഴാണ് പുലി ഓടിപ്പോയത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു.

പുലിയുടെ കാല്‍പാടുകളും വീട്ടുപരിസരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി, കൊരട്ടി മേഖലയില്‍ പുലിയെ കാണുന്നതായി നാട്ടുകാര്‍ നിരന്തരം പറയുന്നുണ്ട്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തും കണ്ടത് ഒരു പുലിയെ തന്നെയാണെന്നാണ് വനംവകുപ്പ് പറയുന്നത്. ചാലക്കുടിയില്‍ നിന്നും പുലി കാടുകുറ്റി ഭാഗത്തേക്ക് കടന്നിരാക്കാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ പുലികളുണ്ടെന്ന സംശയവും വനംകുപ്പ് തള്ളികളയുന്നില്ല.

വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല. വനപ്രദേശം അല്ലാതിരുന്നിട്ടും ഇവിടേക്ക് എങ്ങനെ പുലിയെത്തി എന്നതാണ് വനംവകുപ്പിനെ കുഴയ്ക്കുന്നത്. തുടര്‍ച്ചയായി പുലിയെ കാണുന്നതില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസവും നായകള്‍ക്ക് നേരെ വന്യമൃഗ ആക്രമണമുണ്ടായി.

കൊരട്ടി ചിറങ്ങരയില്‍ വീട്ടുമുറ്റത്ത് നിന്നും നായയെ കടിച്ചു കൊണ്ടുപോകുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ചാലക്കുടിയില്‍ ആകെ പേടി പടര്‍ന്നത്. പുലിയെ കണ്ട കണ്ണമ്പുഴ ക്ഷേത്രം പരിസരത്ത് ജാഗ്രത നിര്‍ദേശം ഉണ്ട്. പുലി ഭീതി മൂലം ക്ഷേത്രം രാവിലെ ആറരയ്ക്ക് ശേഷമേ തുറക്കുന്നുള്ളൂ.

ഇസ്രായേലിൽ ആദ്യത്തെ മലയാള ചിത്രമായി എമ്പുരാൻ പ്രദർശിപ്പിച്ചു

ഇസ്രായേലിൽ ആദ്യത്തെ മലയാള ചിത്രമായി എമ്പുരാൻ പ്രദർശിപ്പിച്ചു

ഇസ്രായേലിൽ ആദ്യത്തെ മലയാള ചിത്രമായി എമ്പുരാൻ പ്രദർശിപ്പിച്ചു. നത്തനിയ മൂവി ലാന്റ് തിയേറ്ററിലെ 4 സ്ക്രീനുകളിലായി ഫുൾ ഹൌസ് ആയി ആണ് ചിത്രം പ്രദർശിപ്പിച്ചത്.

ചിറയിൻകീഴ് അഴൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചിറയിൻകീഴ് അഴൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരണപ്പെട്ടത്. റിട്ടയർമെന്റ് ആകാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് ആത്മഹത്യ ചെയ്തത്.

മോഹൻലാലിനൊപ്പം ശബരിമല കയറി; പൊലീസുകാരന് സ്ഥലം മാറ്റം, കാരണം കാണിക്കൽ നോട്ടീസ്

മോഹൻലാലിനൊപ്പം ശബരിമല കയറി; പൊലീസുകാരന് സ്ഥലം മാറ്റം, കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന്റെ പിറ്റേന്നു സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല മുൻ എസ്എച്ഒ ബി സുനിൽ കൃഷ്ണനോട് തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്. മോഹൻലാലിനൊപ്പം മല കയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമലയ്ക്കു പോകാൻ അനുമതി തേടി എന്നതാണ് കാരണം.

ശബരിമല ദർശനം ​ദീർഘകാല അഭിലാഷമാണെന്നു പറഞ്ഞാണത്രെ സുനിൽകൃഷ്ണ അനുമതി നേടിയത്. മറ്റു കാര്യങ്ങൾ ബോധപൂർവം മറച്ചുവച്ചെന്നാണ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തൽ. സേനയിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്നു പറയുന്നു. ശബരിമലയിൽ നിന്നു തിരികെയെത്തിയതിന്റെ പിറ്റേന്ന് സുനിലിനെ തിരുവല്ലയിൽ നിന്നു സ്ഥലം മാറ്റിയിരുന്നു.

‘മരണത്തിനു മുൻപ് മറഡോണ കടുത്ത യാതനകൾ അനുഭവിച്ചു’

‘മരണത്തിനു മുൻപ് മറഡോണ കടുത്ത യാതനകൾ അനുഭവിച്ചു’

ബ്യൂണസ് അയേഴ്സ്: മരിക്കുന്നതിനു 12 മണിക്കൂർ മുൻപ് തന്നെ ‍അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണ കടുത്ത ശാരീരിക യാതനകൾ അനുഭവിച്ചിരുന്നതായി കോടതിയിൽ ഫൊറൻസിക് വിദ​ഗ്ധന്റെ മൊഴി. ഫുട്ബോൾ ഇതിഹാസത്തിന്റെ മരണത്തിൽ ഡോക്ടർമാരടക്കമുള്ള ഏഴം​ഗ മെഡിക്കൽ സംഘത്തിനു വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണയിലാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് ഡോക്ടർ കാർലോസ് കാസിനെല്ലി ഇക്കാര്യം വ്യക്തമാക്കിയത്.

മറ‍ഡോണയുടെ ഹൃദയം പൂർണമായി കൊഴുപ്പുകൊണ്ടു പൊതിയപ്പെട്ട നിലയിലായിരുന്നു. രക്തവും കട്ടപിടിച്ചു. ഏതൊരു ഡോക്ടർക്കും ദിവസങ്ങൾക്കു മുൻപു തന്നെ മറഡോണയുടെ രോ​ഗ ലക്ഷണങ്ങൾ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കഴിയുമായിരുന്നു. കാസിനെല്ലി പറഞ്ഞു.

2020 നവംബർ 25നാണ് മറോഡണ മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം സ്വന്തം വീട്ടിൽ തന്നെയാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സയും പരിചരണവും നടന്നത്. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണ കാരണമായി കണ്ടെത്തിയത്.

ഗിഗ് തൊഴിലാളികള്‍ മനുഷ്യരല്ലേ? ‘കൊടും ചൂടില്‍ പണിയെടുക്കാന്‍ സമ്മാനങ്ങള്‍, സുരക്ഷയ്ക്ക് ഒന്നുമില്ല’

ഗിഗ് തൊഴിലാളികള്‍ മനുഷ്യരല്ലേ? ‘കൊടും ചൂടില്‍ പണിയെടുക്കാന്‍ സമ്മാനങ്ങള്‍, സുരക്ഷയ്ക്ക് ഒന്നുമില്ല’

തിരുവനന്തപുരം: കൊടും ചൂടില്‍ തൊഴിലെടുക്കുന്ന ഗിഗ് തൊഴിലാളികളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കൊടും ചൂടില്‍ പുറത്തിറങ്ങി ജോലി ചെയ്യുന്ന ഇത്തരക്കാരുടെ സുരക്ഷയ്ക്കായി ചൂടിന് അനുയോജ്യമായ യൂണിഫോമുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ നടപ്പിലാക്കണമെന്നും അതോറിറ്റി കമ്പനികളോട് നിര്‍ദേശിച്ചു.

ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ദുരന്ത നിവാരണ അതോറിറ്റി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളും കൊറിയര്‍ ഏജന്‍സികളും നടത്തുന്ന കമ്പനികള്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉത്തരവുകള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചു.

പീക്ക് ഹവര്‍ ജോലിയില്‍ ഇളവ്, പ്രത്യേകിച്ച് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ, ജലാംശം, വിശ്രമ ഇടവേളകള്‍, ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള സമയങ്ങളില്‍ അതത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍, 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കടുത്ത ചൂടുള്ള സമയങ്ങളില്‍ പീക്ക് സമയങ്ങളില്‍ ഗിഗ് വര്‍ക്കേഴ്സ് തുടര്‍ച്ചയായി ജോലി ചെയ്യുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി ജോയ് എലമോണ്‍ പറഞ്ഞു. ‘ഗിഗ് തൊഴിലാളികള്‍ ജോലിക്കെടുക്കുന്ന എല്ലാ പ്രധാന കമ്പനികളെയും കണ്ടെത്തിയിട്ടുണ്ട്, കടുത്ത ചൂടില്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കമ്പനികള്‍ക്ക് കത്തയച്ചിട്ടുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാന്‍ സ്ഥാപനങ്ങള്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം, തൊഴിലാളികളുടെ സംരക്ഷണത്തിനായി സര്‍ക്കാരിന് നിയമപരമായ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും’ ജോയ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഡെലിവറി കമ്പനികള്‍ തൊഴിലാളികളെ കടുത്ത ചൂടിലും ജോലി ചെയ്യിക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലുള്ള സൗജന്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ഒരു പ്രമുഖ ഭക്ഷ്യ വിതരണ സ്ഥാപനത്തിലെ ഗിഗ് വര്‍ക്കര്‍ എസ് മഹേഷ് കുമാര്‍ പറഞ്ഞു. ‘കടുത്ത ചൂടില്‍ കമ്പനികള്‍ തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുള്‍പ്പെടെയുള്ളവ വാങ്ങുന്നത്. മഴ, ചൂട്, പീക്ക് സമയങ്ങളില്‍ കമ്പനികള്‍ ഉപഭോക്താക്കളില്‍ കൂടുതല്‍ തുക ഈടാക്കുന്നു. പക്ഷേ തൊഴിലാളികള്‍ക്ക് ഒരിക്കലും ഒന്നും നല്‍കുന്നില്ല,’ മഹേഷ് ആരോപിച്ചു.

ഗിഗ് വര്‍ക്കേഴ്സ് നിലവില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളില്‍ ഒരാളാണ്. അവര്‍ മോശം കാലാവസ്ഥയില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ക്കായി അവര്‍ സമരങ്ങള്‍ നടത്തുന്നു, എന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല,’ ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാനതല അംഗമായ അരുണ്‍ കൃഷ്ണ പറഞ്ഞു.