by Midhun HP News | Apr 21, 2026 | Latest News, കേരളം
അടൂര്‍: മൃതദേഹവുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം പേയാട് സ്വദേശി മാര്‍ട്ടിന്‍(58)ന്റെ മൃതദേഹം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് സംസ്‌കാരത്തിനായി കൊണ്ടു പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.ആംബുലന്‍സ് ഡ്രൈവര്‍ എറണാകുളം സ്വദേശി സച്ചു, അന്തരിച്ച മാര്‍ട്ടിന്റെ ബന്ധു ജാസ്‌മിന്‍, കാര്‍ ഡ്രൈവര്‍ അടൂര്‍ മൂന്നാളം സ്വദേശി അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാവിലെ 11.50-ന് അടൂര്‍ ബൈപ്പാസില്‍ അല്‍തമാറിന് സമീപം വച്ചാണ് സംഭവം. എറണാകുളം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ആംബുലന്‍സും ഏനാത്ത് ഭാഗത്തു നിന്നും ഹൈസ്‌കൂള്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടമുണ്ടാക്കിയ കാര്‍ പിറകില്‍ വന്ന മറ്റൊരു കാറിലിടിച്ചാണ് നിന്നത്. ആംബുലന്‍സ് റോഡരികിലെ വഴിവിളക്ക് സ്‌ഥാപിച്ച തൂണിലും ഇടിച്ചു നിന്നു. അപകടമുണ്ടാക്കിയ കാറിന് മുന്‍പില്‍ പോയ കാര്‍ വേഗത കുറച്ചപ്പോള്‍ അതിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം.
കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. എറണാകുളത്ത് സ്വകാര്യ ആശുത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മാര്‍ട്ടിന്‍ വെള്ളിയാഴ്‌ചയാണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം ശനിയാഴ്‌ച വൈകീട്ട് മൂന്നിന് തിരുവനന്തപുരം പേയാട് ഭാഗത്തെ പള്ളിയില്‍ സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുകയായിരുന്നു. പരേതന്റെ മറ്റു ബന്ധുക്കള്‍ മറ്റൊരു വാഹനത്തില്‍ ആംബുലന്‍സിന് പുറകില്‍ വരുന്നുണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്ന് ആംബുലന്‍സില്‍ മൃതദേഹം സൂക്ഷിച്ചിരുന്ന മൊബൈല്‍ മോര്‍ച്ചറിയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചു.
തുടര്‍ന്ന് അടൂരില്‍ നിന്നും മറ്റൊരു ആംബുലന്‍സ് വരുത്തി അതിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ ഒരു മണിയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
by Midhun HP News | Apr 21, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: തോട്ടവാരം തുഷാരയിൽ (വി.എസ്.ആർ.എ:340) റിട്ടയേർഡ് വില്ലേജ് ഓഫീസർ എൻ സോമൻ (83) അന്തരിച്ചു.
ഭാര്യ: എൽ സ്വയംപ്രഭ.
മക്കൾ: എസ് ശ്രീജിത്ത് (അബുദാബി), എസ് ശ്രീരാജ് (സി.ഇ.റ്റി, തിരുവനന്തപുരം).
മരുമക്കൾ: യു തുഷാര, ജി ചിഞ്ചു(മാർ ഈവാനീസ് കോളേജ്, തിരുവനന്തപുരം).
by Midhun HP News | Apr 21, 2026 | Latest News, കായികം, ദേശീയ വാർത്ത
മാഡ്രിഡ്: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും സെര്‍ബിയയുടെ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിചും സുഹൃത്തുക്കളാണ്. മാത്രമല്ല ഇരുവരും പരസ്പരം ആരാധിക്കുന്നുമുണ്ട്. ഇന്ത്യ സന്ദർശിക്കണമെന്ന തന്റെ ഏറെ നാളായുള്ള ആഗ്രഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ടെന്നീസ് ഇതിഹാസം. ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡ് വിതരണ വേദിയില്‍ അവതാരകനായി എത്തിയപ്പോഴാണ് താരം തന്റെ ഉള്ളിലെ ആഗ്രഹം തുറന്നു പറഞ്ഞത്.
24 തവണ ഗ്രാന്‍ഡ് സ്ലാം ചാംപ്യനായ അദ്ദേഹം തന്റെ ഇന്ത്യന്‍ ആരാധകരെക്കുറിച്ചു വാചാലനായി. പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകരുടെ സാന്നിധ്യം സവിശേഷമാണെന്നും ജോക്കോ വ്യക്തമാക്കി.
‘ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ ടെന്നീസ് ആരാധകരില്‍ നിന്നും കായിക പ്രേമികളില്‍ നിന്നും എനിക്ക് വ്യക്തിപരമായി ലഭിക്കുന്ന എല്ലാ പിന്തുണയ്ക്കും സ്‌നേഹ ബഹുമാനങ്ങള്‍ക്കും നന്ദി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള അടങ്ങാത്ത ആഗ്രഹം എന്റെ ഉള്ളിലുണ്ട്. ഇന്ത്യന്‍ ആരാധകരുമായി കൂടുതല്‍ അടുക്കാനും താത്പര്യമുണ്ട്. താമസിയാതെ തന്നെ ഇന്ത്യയില്‍ വച്ച് നമ്മള്‍ നേരില്‍ കാണും.’
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ജോക്കോ മനസ് തുറന്നു. താന്‍ ഒരു ക്രിക്കറ്റ് ആരാധകനായി മാറാന്‍ കാരണം വിരാട് കോഹ്‌ലിയാണെന്നു ജോക്കോ പറഞ്ഞു.
‘വിരാട് എന്റ സുഹൃത്താണ്. ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. സത്യം പറഞ്ഞാല്‍, ഞാന്‍ ക്രിക്കറ്റ് പിന്തുടരാന്‍ തുടങ്ങിയത് അദ്ദേഹം കാരണമാണ്. ഞാനും വിരാടും ഇടയ്ക്ക് സംസാരിക്കാറുണ്ട്. ഇന്ത്യയിലേക്ക് വന്ന് വിരാടിനൊപ്പം ടെന്നീസും ക്രിക്കറ്റും കളിച്ച് ആഘോഷമാക്കാനും എനിക്കു പദ്ധതിയുണ്ട്- ജോക്കോവിച് വ്യക്തമാക്കി.
കായിക ലോകത്തെ അതികായരായ രണ്ട് പ്രതിഭകളുടെ ഒത്തുചേരല്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ജോക്കോയുടെ സന്ദര്‍ശനം സംബന്ധിച്ചു നിലവില്‍ ഔദ്യോഗിക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജോക്കോവിച്ചിന്റെ വാക്കുകള്‍ ഈ കൂടിക്കാഴ്ചയുടെ സാധ്യതകളിലേക്കാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്.
by Midhun HP News | Apr 21, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഇടിവ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 0.59 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 95 ഡോളറില്‍ താഴെയാണ് എണ്ണവില.
പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണ തടസ്സങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന ആശങ്കകള്‍ക്കിടയിലും യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന പ്രതീക്ഷകളാണ് എണ്ണവില കുറയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ( ഡബ്ല്യുടിഐ) വില ബാരലിന് 87 ഡോളറില്‍ താഴെയെത്തി.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചതും ഉപരോധത്തിന്റെ ഭാഗമായി ഇറാനിയന്‍ ചരക്കുകപ്പല്‍ യുഎസ് പിടിച്ചെടുത്തതും കാരണം തിങ്കളാഴ്ച എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. ബ്രെന്റ് ക്രൂഡ് 5.6 ശതമാനവും ഡബ്ല്യുടിഐ 6.9 ശതമാനവുമാണ് ഇന്നലെ വര്‍ധിച്ചത്. എന്നാല്‍ ഈ ആഴ്ച പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിലേക്കോ അല്ലെങ്കില്‍ എണ്ണ വിതരണം പുനരാരംഭിക്കാന്‍ സഹായിക്കുന്ന വിപുലമായ കരാറിലേക്കോ നയിച്ചേക്കാമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് ഇന്ന് വില കുറയാന്‍ കാരണമായത്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ടെഹ്റാന്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

by Midhun HP News | Apr 21, 2026 | Latest News, കേരളം
മുഖ്യമന്ത്രിയുടെ വാക്കുകള്‍ അനുസരിച്ചതിന്റെ പേരില്‍ തനിക്ക് നാട്ടില്‍ ചീത്തപ്പേരായെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് കൂളിങ് ഗ്ലാസ് വച്ച് തെയ്യം കാണാന്‍ പോയ അനുഭവമാണ് രസകരമായൊരു വിഡിയോയിലൂടെ ശ്രീവിദ്യ പങ്കുവെക്കുന്നത്. ‘പോയപ്പോ ആര്‍ക്ക് പോയി, കുഞ്ഞമ്പു നായരുടെ മോള്‍ക്ക് പോയി’ എന്ന കുറിപ്പോടെയാണ് ശ്രീവിദ്യ വീഡിയോ പങ്കുവച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്:
എത്രയും പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ്. പക്ഷെ ഇന്ന് മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം, കുറച്ച് ദിവസം മുമ്പ് നിങ്ങളൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ചൂട് കൂടി വരികയാണ്, എല്ലാവരും വെള്ളം കുടിക്കുക, രാവിലെ പത്ത് മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, എന്നൊക്കെ പോസ്റ്റിട്ടു. നിങ്ങളോടുള്ള ബഹുമാനം കാരണം ഞാനത് അനുസരിച്ചു.
അതുകൊണ്ട് നാട്ടിലെ തെയ്യത്തിന് ഞാന്‍ പോയത് ആ പോസ്റ്റില്‍ പറഞ്ഞത് പോലെ സണ്‍ ഗ്ലാസ് ധരിച്ചായിരുന്നു. കാരണം എന്നോട് മുഖ്യമന്ത്രി പറഞ്ഞിട്ടാണ്. ഇപ്പോള്‍ എന്നെപ്പറ്റി നാട്ടില്‍ പറയുന്നത് എന്താണെന്ന് അറിയാമോ? ഓള് വല്യ മമ്മൂട്ടി ആയെന്നാ വിചാരം, കണ്ടുവോ? കുഞ്ഞമ്പുവിന്റെ പെണ്ണ് എങ്ങനെ നടന്നിരുന്നതാ ഇപ്പോള്‍ ഓള്‍ക്ക് ഇത് വച്ചാലെ തെയ്യത്തേ കാണൂ എന്നെല്ലാമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം. അപ്പോള്‍ ഇത് വച്ച് തെയ്യത്തെ നന്നായി തൊഴാമെന്ന് ഞാന്‍ വിചാരിച്ചു. അതുമല്ല, മുഖ്യമന്ത്രി പറഞ്ഞതല്ലേ.
ആ ഫെയ്‌സ്ബുക്ക് ഇടുമ്പോള്‍ അതിന്റെ താഴെ പറയണ്ടേ, കൂളിങ് ഗ്ലാസ് വച്ച് വരുന്ന പെമ്പിള്ളേരെ കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന്. അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കയ്യും കാലും വച്ച വിത്താണ് എന്റെ നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ?
താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി ആരാധകരെത്തിയിട്ടുണ്ട്. കമന്റുകളും രസകരമാണ്. ‘ആ സ്റ്റാര്‍ മാജിക് നിര്‍ത്തിയപ്പോള്‍ ഈ വര്‍ഷം ഇനി ചളിയുണ്ടാവില്ല എന്ന് കരുതിയതായിരുന്നു ദാ വീണ്ടും വന്നു, അടുത്ത മന്ത്രി സഭയില്‍ ഇക്കാര്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യും കേട്ടോ പേടിക്കണ്ട, മുഖ്യമന്ത്രി രാജിവെക്കണം, 10മണി മുതല്‍ 3മണി വരെ പുറത്ത് ഇറങ്ങാതിരിക്കു എന്നും പറഞ്ഞില്ലേ, അത് അന്നുസരിച്ചാല്‍ പോരായിരുന്നോ’ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.

by Midhun HP News | Apr 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
ചൂടിന് ആശ്വാസമായി മഴയും
നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ജാഗ്രത വേണം. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണം എന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത- ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടത്തിനും ഇടയാക്കിയേക്കും.

Recent Comments