സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് തുടരുന്നു. പവന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. 102,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 165 രൂപയാണ് കുറഞ്ഞു. ഒരു ഗ്രാമിന് 12,845 രൂപയാണ് ഇന്നത്തെ വില.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കെഎസ്ആര്‍ടിസിക്ക് പിന്നാലെ വനിതകള്‍ക്ക് വീണ്ടും സൗജന്യ യാത്ര; പുതിയ പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

കെഎസ്ആര്‍ടിസിക്ക് പിന്നാലെ വനിതകള്‍ക്ക് വീണ്ടും സൗജന്യ യാത്ര; പുതിയ പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ റോ- റോ ഫെറി സര്‍വീസില്‍ വനിതകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍. പുതിയതായി നിര്‍മിച്ച റോ- റോ സര്‍വീസ് ആരംഭിക്കുന്നതിനൊപ്പം വനിതകള്‍ക്ക് സൗജന്യയാത്രയും തുടങ്ങുമെന്ന് മേയര്‍ വികെ മിനിമോള്‍ പറഞ്ഞു. കോര്‍പ്പറേഷന് വേണ്ടി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച മൂന്നാമത്തെ റോ- റോ സേതുസാഹര്‍ 3 അടുത്തിടെ നീറ്റിലിറക്കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ സൗകര്യം കൂടി പരിഗണിച്ച ശേഷം പുതിയ റോ- റോയുടെ സര്‍വീസ് ഉദ്ഘാടനം ചെയ്യും.

വനിത യാത്രക്കാര്‍ക്ക് മാത്രമാണ് സൗജന്യം. മൂന്ന് രൂപയാണ് റോ- റോയിലെ യാത്രാനിരക്ക്. അതേസമയം റോ- റോയില്‍ കയറ്റുന്ന വനിതകള്‍ ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് സൗജന്യം ബാധകമാകില്ല. അവര്‍ പതിവുപോലെ ടിക്കറ്റ് എടുക്കണം. റോ- റോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥിരസമിതി ചെയര്‍മാന്‍ കെഎ മനാഫ് അവതരിപ്പിച്ച പ്രമേയം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണെങ്കിലും കേരള ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷനാണ് റോ- റോ സര്‍വീസ് നടത്തുന്നത്. സര്‍വീസ് നഷ്ടത്തിലാകുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ഐഎന്‍സിയും കോര്‍പ്പറേഷനും തമ്മില്‍ തര്‍ക്കമുണ്ട്. റോ- റോ സര്‍വീസ് നടത്തിപ്പിന് പ്രത്യേക സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപികരിക്കുന്നത് പഠിക്കാന്‍ കോര്‍പ്പറേഷന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; രണ്ടിടത്ത് ഓറഞ്ച്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; രണ്ടിടത്ത് ഓറഞ്ച്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിവ്രമഴ കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് വ്യാഴാഴ്ച തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന്, മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നു. വടക്കന്‍ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായുള്ള ചക്രവാത ചുഴി തുടരുന്നു. ജൂലൈ 03 വരെ, കേരളം, മാഹി & ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും ജൂലൈ 3 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ (ചിലപ്പോള്‍ പരമാവധി 60 കി.മീ വരെ) വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഗുരുവായൂരിലെ ആനകള്‍ക്കായുള്ള സുഖചികിത്സ നാളെ തുടങ്ങും

ഗുരുവായൂരിലെ ആനകള്‍ക്കായുള്ള സുഖചികിത്സ നാളെ തുടങ്ങും

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്കായി നടത്തി വരുന്ന വാര്‍ഷിക സുഖചികിത്സ നാളെ (ജൂലായ് ഒന്നിന്) ആരംഭിക്കും. സുഖചികില്‍സയുടെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് 3മണിക്ക് റവന്യൂ സെക്രട്ടറി എം ജി രാജമാണിക്കം നിര്‍വ്വഹിക്കും.

ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നല്‍കുക. ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി ബി ഗിരിദാസ്, ഡോ. എം എന്‍ ദേവന്‍ നമ്പൂതിരി, ഡോ. ടി എസ് രാജീവ്, ഡോ. കെ വിവേക്, ഡോ. യു ഗിരീഷ്, ഡോ. വി ശബരീനാഥ് ദേവസ്വം വെറ്ററിനറി സര്‍ജന്‍ ഡോ. ചാരുജിത്ത് നാരായണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമാണ് സുഖചികിത്സ.

9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3150 കിലോ അരി, 1050കിലോ ചെറുപയര്‍, 1050 കിലോ റാഗി, 105 കിലോ അഷ്ട ചൂര്‍ണ്ണം, 262 കിലോ ച്യവനപ്രാശം, മഞ്ഞള്‍പ്പൊടി, ഷാര്‍ക്ക ഫറോള്‍, അയേണ്‍ ടോണിക്ക്, ധാതുലവണങ്ങള്‍ തുടങ്ങിയവയാണ് സുഖചികില്‍സയ്ക്ക് ഉപയോഗിക്കുന്നത്.

ആറ്റിങ്ങൽ.ഗവ.ടൗൺ. യു. പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം ‘ഉണർവ് 2026’ ശ്രദ്ധേയമായി

ആറ്റിങ്ങൽ.ഗവ.ടൗൺ. യു. പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം ‘ഉണർവ് 2026’ ശ്രദ്ധേയമായി

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ.ഗവ.ടൗൺ. യു. പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമാകുന്നു. സൈക്കോളജിസ്റ്റും നാടക രചയിതാവുമായ സൂര്യ സ്ക്രിപ്റ്റ് തയ്യാറാക്കിയ നാടകം സ്കൂളിലെ പി ടി എ അംഗം പ്രവീൺ സംവിധാനം ചെയ്തു.

ആറ്റിങ്ങൽ പട്ടണത്തിൻ്റെ പൊതു ഇടങ്ങളിൽ നാടകം അരങ്ങേറി. ജീവിതമാണ് ലഹരി എന്ന നാടകം ലഹരിയോടുള്ള ആസക്തി, ജീവിതം ശിഥിലമാക്കുമെന്നും ലഹരിക്ക് അടിമകൾ ആയവരെ അതിജീവനത്തിനായി ചേർത്ത് നിർത്തണമെന്നും ഉള്ള സന്ദേശം വിളിച്ചോതുന്നു.

ആറ്റിങ്ങൽ ഡി വൈ എസ് പി ജി .സന്തോഷ് കുമാർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും, നഗര സഭ ചെയർമാൻ എം.പ്രദീപ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും നാടകം ഉദ്ഘാടനം ചെയ്തു.

ഉണർവ് 2026 എന്ന പേരിൽ സ്കൂളിലെ വിദ്യാർഥികൾ ഏറ്റെടുത്ത് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിൽ വാർഡ് കൗൺസിലറും ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജി .എസ്. ബിനു, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ മുരളീധരൻ, കെ എസ് ആർ ടി സി അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ ഷാജി, സ്കൂളിലെ എസ് എം സി ചെയർമാൻ ആർ . രാജേഷ് കുമാർ,പി ടി എ അംഗം അജേഷ്, ഹെഡ്മാസ്റ്റർ അജികുമാർ, അധ്യാപികമാരായ ആർ കെ സീമ, രജിത രാജ്, കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ജയലക്ഷ്മിഅമ്മ  (70)  നിര്യാതയായി

ജയലക്ഷ്മിഅമ്മ (70) നിര്യാതയായി

ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അനന്യം വീട്ടിൽ (MRA 50G) ജയലക്ഷ്മിഅമ്മ (70) (റിട്ടയേർഡ് ടീച്ചർ എസ് എസ് വി എൽ പി എസ്) നിര്യാതയായി.

ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻനായർ (റിട്ട.എക്‌സ് ‌സർവ്വീസ്)
മക്കൾ: എ.അജു (റിട്ടയേർഡ് ഗൾഫ്), എ.ജെ.അഞ്ജു (അദ്ധ്യാപിക)
മരുമകൻ: എം.ബി.ബിജു (കുവൈറ്റ്)