മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍

മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. മുണ്ടൂര്‍ സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മണികണ്ഠന്‍. അയല്‍വാസിയായ വിനോദും സഹോദരനും ഇടയ്‌ക്കൊക്കെ മദ്യപിക്കാനായി മണികണ്ഠനെ വീട്ടിലേക്ക് വിളിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയിലും സമാനമായ നിലയില്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.

ഇതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാര്‍ ചേര്‍ന്നാണ് അയല്‍വാസിയായ വിനോദിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. വിനോദിന്റെ സഹോദരന്‍ ഒളിവിലാണ്. വിനോദിന്റെ അമ്മയെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ചതില്‍ വ്യക്തത തേടി കോങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

നഴ്‌സും അച്ഛനും മരിച്ച വാഹനാപകടക്കേസ്; ആറര കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച് കേരള ഹൈക്കോടതി

നഴ്‌സും അച്ഛനും മരിച്ച വാഹനാപകടക്കേസ്; ആറര കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച് കേരള ഹൈക്കോടതി

കൊച്ചി: അച്ഛനും നേഴ്‌സായ മകളും മരിച്ച വാഹനാപകടക്കേസിൽ റെക്കോര്‍ഡ് നഷ്ടപരിഹാരത്തുക വിധിച്ച് കേരള ഹൈക്കോടതി. ആറര കോടി രൂപ ഇൻഷുറൻസ് കമ്പനി മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകാനാണ് കോടതി ഉത്തരവ്. 2013ല്‍ പത്തനംതിട്ടയിലായിരുന്നു അപകടം. ഓസ്ട്രേലിയയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നഴ്സായി ജോലി ചെയ്തിരുന്ന കുളത്തുപ്പുഴ സ്വദേശിനി ഷിബി എബ്രഹാം 2013ല്‍ എംബിഎ പരീക്ഷ എഴുതാന്‍ നാട്ടിലെത്തിയതായിരുന്നു. മെയ് 9ന് പരീക്ഷ കേന്ദ്രത്തിലേക്ക് അച്ഛന്‍ എബ്രഹാമിനൊപ്പം ബൈക്കില്‍ യാത്രചെയ്യവേയാണ് എതിരെവന്ന ലോറി ഇടിച്ചു തെറിപ്പിച്ചത്. ഷിബി തൽക്ഷണം മരിച്ചു. എബ്രഹാം ചികിത്സയിലിരിക്കെ മരിച്ചു.

ബന്ധുക്കള്‍ നല്‍കിയ കേസില്‍ നഷ്ടപരിഹാരമായി 2.92 കോടി രൂപയും 7 ശതമാനം പരിശയും കോടതി ചെലവായി 7.14 ലക്ഷം രൂപയും അച്ഛന്‍ മരിച്ചതില്‍ 4.92 ലക്ഷം രൂപയും 9 ശതമാനം പലിശയും കോടതി ചെലവായി 26,897 രൂപയും നല്‍കാന്‍ പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍ വിധിച്ചു. വിധിക്കെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നഷ്ട പരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിബിയുടെ കുടുംബവും ഹൈക്കോടതിയെ സമീപിച്ചു. ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹർജി തള്ളിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി.

ഷിബിയുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും അപകടം നടന്ന സമയത്തെ 7 ഉം 12 ഉം വയസുള്ള കുട്ടികളുടെ സംരക്ഷണവും കണക്കിലെടുത്താണ് നഷ്ടപരിഹാരമെന്നും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പതിനാറ് വര്‍ഷത്തെ ഓസ്ട്രേലിയന്‍ ശമ്പളം നഷ്ടപരിഹാരമായി കണക്കാക്കി 73.68 ലക്ഷം രൂപയും 7 ശതമാനം പലിശയും അധികമായി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി നല്‍കിയ കക്ഷികളുടെ ചെലവും ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു. ഇതോടെയാണ് നഷ്ടപരിഹാരത്തുക 6.5 കോടിയായി ഉയര്‍ന്നത്.

അബാക്കസ് അന്താരാഷ്ട്ര മൽസരത്തിൽ സ്വർണ്ണ മെഡൽ

അബാക്കസ് അന്താരാഷ്ട്ര മൽസരത്തിൽ സ്വർണ്ണ മെഡൽ

പതിമൂന്നാമത് ബ്രെയിൻ ഒ ബ്രെയിൻ അബാക്കസ് ഓൺലൈൻ അന്താരാഷ്ട്ര മൽസരത്തിൽ പരവൂരിൽ നിന്നുള്ള നാലാം ക്ലാസുകാരന് സുവണ്ണ നേട്ടം. പരവൂർ കൊൻങ്ങൽ ശ്രുതി വിലാസത്തിൽ അദിത്യ. ആർ .നായരാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. വടക്കേവിള എസ്.എൻ പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.

ആഗോള വാഹന വിപണിക്ക് ട്രംപിന്റെ കടുംവെട്ട്, യുഎസിലേക്കുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി

ആഗോള വാഹന വിപണിക്ക് ട്രംപിന്റെ കടുംവെട്ട്, യുഎസിലേക്കുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി

വാഷിങ്ടണ്‍: ആഗോള വ്യാപാരയുദ്ധത്തിന് എണ്ണപകരും വിധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. യുഎസിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി. പുതിയ നികുതി നിരക്ക് ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. സ്‌പെയര്‍ പാര്‍ട്സുകള്‍ക്ക് പുതിയ തീരുവ മെയ് മുതലായിരിക്കും ചുമത്തുക.

യുഎസിലെ കാര്‍ വ്യവസായത്തിന്റെ വമ്പിച്ച വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന നടപടി എന്ന് വ്യക്തമാക്കിയാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്. നടപടി യുഎസില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. കാറുകള്‍ക്ക് മാത്രമല്ല, യുഎസില്‍ അസംബിള്‍ ചെയ്യുന്നതിനായി രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കാര്‍ ഭാഗങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

എന്നാല്‍ ട്രംപിന്റെ തീരുമാനം തിരിച്ചടിയാകുമെന്നാണ് ഉയരുന്ന പ്രധാന എതിര്‍വാദം. താരിഫ് വര്‍ധന വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ വിഭാഗത്തിന്റെ വാദം. രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് താത്കാലികമായെങ്കിലും പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യമാണ് തീരുമാനം ഉണ്ടാക്കാന്‍ പോകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. താരിഫ് ചുമത്തിയ നടപടി വാഹന വിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുക്കുകയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയേക്കും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

യുഎസിലെ വാഹന വിപണി

ലോകത്തിലെ ഏറ്റവും സജീവമായ വാഹന വിപണികളില്‍ ഒന്നാണ് യുഎസിന്റേത്. കഴിഞ്ഞ വര്‍ഷം മാത്രം എണ്‍പത് ലക്ഷത്തോളം വാഹനങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഏകദേശം 24000 കോടി യുഎസ് ഡോളറിന്റെ ഇടപാടാണ് ഇതിലൂടെ നടന്നിട്ടുള്ളത്. ആഗോള തലത്തിലെ വാഹന ഇറക്കുമതി കണക്കുകളുടെ പകുതിയോളമാണ് യുഎസിന്റെ സംഭാവന.

യുഎസിലേക്കുള്ള വാഹന കയറ്റുമതിയില്‍ മെക്‌സികോ ആണ് മുന്നില്‍. ദക്ഷിണ കൊറിയ, ജപ്പാന്‍, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളുടെ വാഹന കമ്പനികളുടെയും പ്രധാന വിപണിയാണ് യുഎസ്. തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ നീക്കം ആഗോള വ്യാപാര യുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് ആസ്ഥാനമായ വാഹന നിര്‍മാണ കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള സ്വതന്ത്ര വ്യാപാര കരാറുകളുടെ ഭാഗമായി നിരവധി യുഎസ് കമ്പനികള്‍ മെക്‌സികോ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

അതേസമയം, കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള സ്‌പെയര്‍ പാര്‍ടുസുകള്‍ക്ക് പുതിയ തീരുവയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയിലും വാഹന കമ്പനികള്‍ വലിയ തിരിച്ചടി നേരിട്ടു. ജനറല്‍ മോട്ടോഴ്സിന്റെ ഓഹരികള്‍ ഏകദേശം 3 ശതമാനമാണ് ഇടിഞ്ഞത്. ഫോര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളുടെ ഓഹരികളും തിരിച്ചടി നേരിട്ടു.

തീരുവ ഉണ്ടാക്കുന്ന തുടര്‍ ചലനങ്ങള്‍

ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെുടുത്തിയാല്‍ യുഎസിലേക്കുള്ള വാഹന ഇറക്കുമതിയില്‍ 75 ശതമാനമെങ്കിലും കുറവുണ്ടാകുമെന്നാണ് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ 2024 നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യം രാജ്യത്തെ വാഹന വിപണിയില്‍ അഞ്ച് ശതമാനം എങ്കിലും വില വര്‍ധിപ്പിക്കുന്ന നിലയുണ്ടാക്കും.

എന്നാല്‍, താരിഫ് ചുമത്താനുള്ള തീരുമാനം യുഎസില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലാണ് ട്രംപിനും സംഘത്തിനുമുള്ളത്. തന്റെ ഒന്നാം ടേമിലും ട്രംപ് വാഹന ഇറക്കുമതിക്ക് തീരുവ ചുമത്താനുള്ള നീക്കം നടത്തിയിരുന്നു. അതേസമയം, ട്രംപിന്റെ തീരുമാനം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹ്യുണ്ടായി യുഎസില്‍ 2100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. യുഎസിലെ തെക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ ഒരു പുതിയ സ്റ്റീല്‍ പ്ലാന്റ് ഉള്‍പ്പെടെ സജ്ജമാക്കുമെന്നാണ് പ്രഖ്യാപനം. താരിഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന്റെ ഗുണം കണ്ടുതുടങ്ങുന്നു എന്നായിരുന്നു ഈ നടപടിയോട് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

ട്രംപിന്റെ നടപടിയെ പ്രശംസിക്കുന്നവരും കുറവല്ല. തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിര്‍ ചേരിയില്‍ ഉണ്ടായിരുന്ന യുണൈറ്റഡ് ഓട്ടോവര്‍ക്കേഴ്സ് യൂണിയ പ്രസിഡന്റിന്റെ നടപടികളെ പ്രശംസിച്ച് രംഗത്തെത്തി. ‘ദശകങ്ങളായി തൊഴിലാളിവര്‍ഗ സമൂഹങ്ങളെ തകര്‍ത്ത സ്വതന്ത്ര വ്യാപാര ദുരന്തം അവസാനിപ്പിക്കാന്‍ ട്രംപ് തയ്യാറാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശംസ.

ഇനി അഞ്ചുദിവസം മാത്രം; ഏപ്രില്‍ മുതല്‍ കാറുകളുടെ വില ഉയരും

ഡല്‍ഹി: ഏപ്രില്‍ മാസത്തോടെ, രാജ്യത്ത് ഒട്ടുമിക്ക പുതിയ കാറുകളുടെയും വില വര്‍ധിക്കും. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിക്ക് പുറമേ ഹ്യുണ്ടായ്, മഹീന്ദ്ര, കിയ, ബിഎംഡബ്ല്യു എന്നിവയാണ് ഏപ്രില്‍ മാസത്തോടെ പുതിയ കാറുകളുടെ വില വര്‍ധിപ്പിക്കുന്ന മറ്റു കമ്പനികള്‍.

മാരുതി കാറുകള്‍ക്ക് നാലുശതമാനം വരെ വില ഉയരും. ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കിയ ഇന്ത്യ, ബിഎംഡബ്ല്യൂ എന്നി കമ്പനികള്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് വില വര്‍ധിപ്പിക്കുന്ന തോത് വെളിപ്പെടുത്തിയിട്ടില്ല. നാലുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാര്‍ നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നത്. ജനുവരിയില്‍ കമ്പനികള്‍ നാലുശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ഇതിന് പുറമേ കറന്‍സി മൂല്യത്തകര്‍ച്ച, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങി മറ്റു നിരവധി കാരണങ്ങളും വില വര്‍ധിപ്പിക്കുന്നതിന് പിന്നിലുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

‘യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ദുര്‍ബലമാകുന്നത് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ കൂടുതല്‍ ചെലവേറിയതാക്കി. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വിലയും ലോജിസ്റ്റിക്‌സ് ചെലവുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. താരതമ്യേന വിപണി മന്ദഗതിയിലായിട്ടും ഈ സമ്മര്‍ദ്ദങ്ങള്‍ മൂലം നിര്‍മ്മാതാക്കള്‍ക്ക് ചില ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ മറ്റ് മാര്‍ഗമില്ല,’ – വിപണി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സിയുഇടി- യുജി 2025: തെറ്റ് തിരുത്താന്‍ നാളെ വരെ അവസരം, അറിയേണ്ടതെല്ലാം

സിയുഇടി- യുജി 2025: തെറ്റ് തിരുത്താന്‍ നാളെ വരെ അവസരം, അറിയേണ്ടതെല്ലാം

ഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി 2025 പരീക്ഷയ്ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ തെറ്റുകള്‍ തിരുത്തുന്നതിന് അവസരം. cuet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി വെളളിയാഴ്ച രാത്രി 11.50 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

മെയ് എട്ടുമുതല്‍ ജൂണ്‍ ഒന്ന് വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വിദേശത്തുള്ള 15 നഗരങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. അധിക ഫീസ് അടച്ചതിനുശേഷം അപേക്ഷയില്‍ തെറ്റുകള്‍ തിരുത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങള്‍ ഫീസ് തുകയെ ബാധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് അതിനനുസരിച്ച് അധിക ഫീസ് ഈടാക്കും. അധികമായി നല്‍കിയ പേയ്മെന്റ് തിരികെ നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്. സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.

വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് -13 ഭാഷകള്‍, 23 ഡൊമൈന്‍ സ്‌പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും.

പരമാവധി അഞ്ച് ടെസ്റ്റുകള്‍: ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നിവ ഉള്‍പ്പെടെ പരമാവധി അഞ്ച് വിഷയങ്ങള്‍/ടെസ്റ്റുകള്‍വരെ തെരഞ്ഞെടുക്കാം. പ്ലസ്ടുതലത്തില്‍ പഠിച്ച വിഷയങ്ങള്‍ പരിഗണിക്കാതെ ഡൊമൈന്‍ വിഷയങ്ങളുടേത് ഉള്‍പ്പെടെ, ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമുകള്‍ക്കു വേണ്ട ടെസ്റ്റുകള്‍ പരിഗണിച്ച്, ഇഷ്ടമുള്ള അഞ്ച് ടെസ്റ്റുകള്‍ തെരഞ്ഞെടുക്കാം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്‌സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ വെബ്‌സൈറ്റിലെ യൂണിവേഴ്‌സിറ്റീസ് ലിങ്കില്‍ ലഭിക്കും.

പരീക്ഷാരീതി: പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാണ് (സിബിടി. അപേക്ഷകരുടെ എണ്ണം, സബ്ജക്ട് ചോയ്‌സ് എന്നിവ പരിഗണിച്ച് പല ഷിഫ്റ്റുകളിലായി നടത്തിയേക്കാം. ഒന്നില്‍ക്കൂടുതല്‍ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തേണ്ടിവന്നാല്‍ മാര്‍ക്ക് നോര്‍മലൈസേഷന്‍ നടത്തി എന്‍ടിഎ സ്‌കോര്‍ നിര്‍ണയിക്കും.

ചോദ്യങ്ങള്‍: ഓരോ ടെസ്റ്റ്‌പേപ്പറിലും 50 ചോദ്യങ്ങള്‍ വീതം ഉണ്ടാകും. എല്ലാം നിര്‍ബന്ധമാണ്. ഓരോ ടെസ്റ്റിന്റെയും സമയം 60 മിനിറ്റ് ആയിരിക്കും.

മാര്‍ക്ക് : ശരിയുത്തരത്തിന് അഞ്ചുമാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതം നഷ്ടപ്പെടും.

മലയാളത്തിലും ചോദ്യക്കടലാസ് : ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യക്കടലാസ് ലഭ്യമാക്കും. അപേക്ഷ നല്‍കുമ്പോള്‍ ഏത് ഭാഷയിലെ ചോദ്യക്കടലാസ് വേണമെന്ന് രേഖപ്പെടുത്തണം. പിന്നീടത് മാറ്റാന്‍കഴിയില്ല.

പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്, പയ്യന്നൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, മൂവാറ്റുപുഴ. അപേക്ഷിക്കുമ്പോള്‍ നാല് കേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. കഴിയുന്നതും അപേക്ഷാര്‍ഥിയുടെ സംസ്ഥാനത്തെ സ്ഥിരം മേല്‍വിലാസവുമായി ബന്ധപ്പെട്ട പരീക്ഷാകേന്ദ്രമോ സമീപത്തെ പരീക്ഷാകേന്ദ്രങ്ങളോ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.