എംപുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുണ്ടോ? സത്യാവസ്ഥ പറഞ്ഞ് മല്ലിക സുകുമാരൻ

എംപുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുണ്ടോ? സത്യാവസ്ഥ പറഞ്ഞ് മല്ലിക സുകുമാരൻ

റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ്ങിന്റെ കാര്യത്തിൽ മലയാളികളെ ഞെട്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എംപുരാൻ. ഹോളിവുഡിൽ നിന്നുൾപ്പെടെ വൻ താരനിരയാണ് സിനിമയുടെ ഭാഗമാകുന്നത്. ഇതിന് പുറമെ ചിത്രത്തിലെ കാമിയോ റോളുകളിൽ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല സൂപ്പർ താരങ്ങളുടെയും പേര് സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പേര് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടേതാണ്. ഇപ്പോഴിതാ എംപുരാനിൽ മമ്മൂട്ടിയുണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് മല്ലിക സുകുമാരൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരൻ ഇക്കാര്യം പങ്കുവച്ചത്.

“എംപുരാന്റെ കാര്യമെടുക്കുമ്പോൾ, മമ്മൂട്ടിയും മോഹൻലാലുമൊക്കെ അഭിനയിക്കുന്നു എന്ന് പറയുന്നത് തന്നെ വലിയൊരു വാർത്തയാണ്. അത് പൃഥിരാജ് സംവിധാനം ചെയ്യുന്നു. പൃഥ്വിരാജിന് നന്നായിട്ട് അത്യാവശ്യം പടം ചെയ്യാനൊക്കെ അറിയാം, അല്ലെങ്കിൽ കഴിവുണ്ടെന്ന് രണ്ട് പടം കഴിഞ്ഞതോടെ ഏറെക്കുറേ കുറച്ചു പേർക്കെങ്കിലും അറിയാമെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. മമ്മൂട്ടി പിന്നെ എപ്പോഴും പൃഥ്വിയെ കുറിച്ച് നല്ലത് മാത്രമാണ് പറയുക.

മോനെ പറ്റിയും, മോന്റെ കഴിവുകളെ പറ്റിയുമൊക്കെ. ഒരു പടം മമ്മൂട്ടിയുടെ വരുന്നുണ്ട്, വരുന്നുണ്ട് എന്ന് അവന്‍ കൂടെക്കൂടെ പറയുന്നുണ്ട്. മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള ഒരു സബ്ജക്ട് കൂടി വരട്ടെ അമ്മേ ശരിയായിട്ട് എന്നൊക്കെ പറയുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തിന്റെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട രണ്ട് വ്യക്തികളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരെ രണ്ട് പേരെയും വെച്ച് എന്റെ മകന്‍ ഒരു പടം സംവിധാനം ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവുമൊക്കെയാണ്,” മല്ലിക പറഞ്ഞു.

എംപുരാനില്‍ മമ്മൂട്ടിയുടെ കാമിയോ റോള്‍ ഉണ്ടാകുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകരൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം മമ്മൂട്ടിയുടെ അതിഥി വേഷത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മോഹൻലാലും സംസാരിച്ചിരുന്നു. ‘അദ്ദേഹമാണെങ്കിൽ മുഖം ഞങ്ങൾ കാണിക്കുമായിരുന്നു. ഞങ്ങൾ എന്തിന് അത് മറച്ചുവെക്കണം. അദ്ദേഹമല്ല, അത് മറ്റൊരു നടനാണ്,’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പൊന്നിന്റെ വില ദിവസംതോറും കൂടിക്കൂടി പോവുകയാണ്. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,560 രൂപയായി. ഒരു ഗ്രാമിന് 10 രൂപയാണ് കൂടിയത്. 8195 രൂപയാണ് ഒരു ഗ്രാമിന്റെ വില.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

മിഠായി രൂപത്തില്‍ ലഹരിമരുന്നുമായി 3 തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

മിഠായി രൂപത്തില്‍ ലഹരിമരുന്നുമായി 3 തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

നെടുമങ്ങാട്ട് മിഠായി രൂപത്തില്‍ ലഹരിമരുന്നുമായി 3 തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. പ്രശാന്ത്, ഗണേഷ്, മാര്‍ഗ്ഗ എന്നിവരെയാണു പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്‌സ് ഹോസ്റ്റലിന്റെ വിലാസത്തില്‍ എത്തിയ പാഴ്‌സലില്‍നിന്നാണു കറുപ്പു നിറത്തിലുള്ള 105 ലഹരിമിഠായികള്‍ കണ്ടെത്തിയത്. ഈ പാഴ്‌സല്‍ വാങ്ങുന്നതിനിടെ ഇന്നലെ രാത്രി എട്ടു മണിയോടെയാണു പ്രതികളെ പിടിച്ചതെന്നു പൊലീസ് പറഞ്ഞു.

ടൈല്‍സ് ജോലി ചെയ്യുന്ന പ്രതികള്‍ ബോയ്‌സ് ഹോസ്റ്റലിനു സമീപം വാടകവീട്ടിലാണു താമസം. റൂറല്‍ എസ്പിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണു ലഹരിമിഠായി പിടിച്ചത്. ടെട്രാ ഹൈഡ്രോ കനാമിനോള്‍ എന്ന ലഹരിവസ്തുവാണു മിഠായിയില്‍ അടങ്ങിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ചരസ് മിഠായി, ഗഞ്ചാ ടോഫി എന്നെല്ലാമാണ് ഇതിന്റെ വിളിപ്പേര്.

സംസ്ഥാനത്തെ ലഹരിവ്യാപനത്തിന് എതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. സ്‌കൂളുകള്‍, കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചു വില്‍പനയ്‌ക്കെത്തിച്ചതാണു മിഠായികള്‍ എന്നാണു കരുതുന്നത്. ജില്ലയിലെ പാഴ്‌സല്‍ സര്‍വീസുകളും നിരീക്ഷണത്തിലാണ്.

ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

കോഴിക്കോട്: ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
മാതാവ്: പരേതയായ ജിജിന.
സഹോദരി: ദിയ.

‘കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’; ശാരദ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

‘കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’; ശാരദ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു. വി ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘കേരളത്തിന്റെ ചീഫ് സെക്രട്ടറി പവർഫുൾ ആയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇട്ടിട്ടുള്ളത്. അതിൽ അഭിമാനം തോന്നി.സാധാരണ ആരും ആ ധൈര്യം കാണിക്കാറില്ല. എന്നാൽ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു. ഇത്രയും ഉന്നതമായ പദവിയിലിരിക്കുന്ന കേരളത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായ സീനിയർ ഐഎഎസ് ഉദ്യോ​ഗസ്ഥയ്ക്ക് പോലും അങ്ങനെ എഴുതേണ്ടി വന്നുവെന്നത് നാം കാണണം. പുരോ​ഗമനമായ കേരളം എന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും ഒരുപാട് പേരുടെ മനസ്സിൽ യാഥാസ്ഥിതികമായ ചിന്തയുണ്ട്.’

‘എന്റെ അമ്മയുടെ നിറം കറുപ്പായിരുന്നു. ചെറുപ്പത്തിൽ അമ്മയുടെ നിറം കിട്ടിയില്ലല്ലോ എന്നതായിരുന്നു എന്റെ സങ്കടം. കറുപ്പിന് എന്താണ് കുഴപ്പം?’. കറുപ്പിന് എന്താണ് കുറവെന്നും വി ഡി സതീശൻ ചോദിച്ചു. ‘അത് തിരിച്ചു ചോദിച്ചു എന്നതാണ് ആ പോസ്റ്റിന്റെ പ്രസക്തി. അതിലൊന്നും ഒരു കാര്യമില്ലാത്ത കാലമാണ്. അങ്ങനെ ചിന്തിക്കുന്നത് പോലും പൊളിറ്റിക്കലി ഇൻകറക്റ്റ് ആണ്. കേരളം ഇപ്പോഴും ഒരുപാട് യാഥാസ്ഥിതികമായ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ചീഫ് സെക്രട്ടറിയുടെ ഈ പോസ്റ്റ്’ എന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പ് മനോഹരമാണെന്നും ശാരദ മുരളീധരൻ കുറിപ്പിൽ പറഞ്ഞിരുന്നു.

ബെംഗളൂരുവിൽ നിന്ന് ഗുണ്ടകൾക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ

ബെംഗളൂരുവിൽ നിന്ന് ഗുണ്ടകൾക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ

ബെംഗളൂരുവിൽ നിന്നു തലസ്ഥാനത്തെ ഗുണ്ടകൾക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിന്റെ തലവനെയും ലഹരി കടത്തിന് സാമ്പത്തിക സഹായം നൽകിയ ഗുണ്ടയെയും പൊലീസ് പിടികൂടി. ബെംഗളൂരു ബെൻസൺ ടൗൺ മുദമ്മ ഗാർഡൻസ് നമ്പർ 22ൽ ജോൺ ഹെന്നഡി (30), ആലപ്പുഴ ഹരിപ്പാട് കരുവാറ്റ ഇരട്ടക്കൊല കേസിലെ പ്രതി കരുവാറ്റ സ്വദേശി മനു (34) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്ത‌ത്.

മനുവിനെ ആലപ്പുഴയിൽ നിന്നും ജോൺ ഹെന്നഡിയെ ബെംഗളൂരുവിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം തുമ്പ സ്വദേശിയായ ഗുണ്ട ലിയോൺ ജോൺസന് എംഡിഎംഎ എത്തിച്ചു നൽകുന്നതും അതിനു പണം നൽകുന്നതും മനു ആണ്. ലിയോണും മനുവും പൂജപ്പുര ജയിലിൽ തടവുകാരായിരുന്നു. 2024 ഡിസംബറിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ ലിയോണിൽ നിന്ന് 56 ഗ്രാം എംഡിഎംഎ തമ്പാനൂർ പൊലീസ് പിടികൂടിയിരുന്നു.

എംഡിഎംഎ എത്തിയത് ബെംഗളൂരുവിൽ നിന്നാണെന്ന് മനസ്സിലായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്ത് ഗുണ്ടകൾക്ക് ജോൺ ഹെന്നഡി വഴിയാണ് എംഡിഎംഎ എത്തുന്നതെന്നു കണ്ടെത്തിയത്. തമ്പാനൂർ എസ്എച്ച്ഒ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ്, ബിനുമോഹൻ, എഎസ്ഐ രാജേഷ്, സിപിഒമാരായ സുദീപ് ലാൽ, സൂരജ്, വിഷ്ണു, അരുൺ, ഉഷ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.