സഹകരണ എക്‌സ്‌പോ ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്നിൽ

സഹകരണ എക്‌സ്‌പോ ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്നിൽ

സഹകരണ എക്‌സ്‌പോ മൂന്നാം പതിപ്പ് ഏപ്രിൽ 21ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ പൂരം എന്ന് പേരിട്ടിരിക്കുന്ന എക്‌സ്‌പോയിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വൈവിധ്യമാർന്ന 400-ൽ പരം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകുമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

70,000 ചതുരശ്ര അടിയിലുള്ള ശീതീകരിച്ച 250-ലധികം പ്രദർശന സ്റ്റാളുകളും വിവിധ ജില്ലകളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിക്കൊണ്ടുള്ള 12000 ചതുരശ്ര അടിയിലുള്ള ഫുഡ് കോർട്ടും പ്രോഡക്ട് ലോഞ്ചിംഗ്, പുസ്തക പ്രകാശനം എന്നിവയ്ക്കായി പ്രത്യേക വേദിയും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസപരിണാമങ്ങൾ എന്നിവയും, വിവിധ ജനകീയ പദ്ധതികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുളള സഹകരണ വകുപ്പിന്റെ പവിലിയനും എക്‌സ്‌പോയിലുണ്ട്. ദേശീയതലത്തിൽ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുണ്ട്.

ഇന്റർനാഷണൽ കോ-ഓപറേറ്റീവ് അലയൻസിന്റെ അന്താരാഷ്ട്ര സഹകരണ വർഷം 2025- ന്റെ പ്രമേയമായ ‘സഹകരണ സംഘങ്ങൾ ഒരു മികച്ച ലോകം അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സാംസ്‌കാരിക യുവജന സമ്മേളനങ്ങൾ, കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രിൽ 30 വരെയാണ് എക്‌സ്‌പോ. എക്സ്പോയുടെ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.

‘പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി’; ഇന്നസെന്റിനെ ഓര്‍ത്ത് സത്യന്‍ അന്തിക്കാട്‌

‘പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി’; ഇന്നസെന്റിനെ ഓര്‍ത്ത് സത്യന്‍ അന്തിക്കാട്‌

മലയാളികളുടെ ചിരിയിടങ്ങളിൽ‌ എന്നും മായാതെ നിൽക്കുന്ന ഒരു പേരാണ് നടൻ ഇന്നസെന്റിന്റേത്. തമാശകളുടെ തമ്പുരാൻ വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. തനിനാടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളായിരുന്നു ഇന്നസെന്റിനെ മലയാളികളുടെ ഹൃദയത്തിലേക്ക് പെട്ടെന്ന് അടുപ്പിച്ചത്. സിനിമയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു പലപ്പോഴും മലയാളികൾക്ക് മതിമറന്നു ചിരിക്കാന്‍.

മാന്നാര്‍ മത്തായി സ്പീക്കിങിലെ മത്തായിച്ചന്‍, കല്യാണ രാമനിലെ പോഞ്ഞിക്കര, മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍ അങ്ങനെ അദ്ദേഹത്തിന്റെ എത്ര എത്ര കഥാപാത്രങ്ങളിലൂടെ മലയാളികൾ പൊട്ടിച്ചിരിച്ചു. എന്നാല്‍ കാബൂളിവാല പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം കണ്ണുനനയിക്കുകയും ചെയ്തു. എണ്ണം പറഞ്ഞ ചില വില്ലന്‍ കഥാപാത്രങ്ങളിലും ഇന്നസെന്റ് തിളങ്ങി.

പൊന്‍മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോന്‍ പോലുള്ള കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവ തന്നെ. 2023 മാര്‍ച്ച് 26 നാണ് മലയാള സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി ഇന്നസെന്റ് കടന്നു പോയത്.

ഇപ്പോഴിതാ ഇന്നസെന്റ് വിയോ​ഗത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. നടൻ ശ്രീനിവാസനുമായി ഏറെ നേരം കഴിഞ്ഞ ദിവസം ഇന്നസെന്റിനെ കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞാണ് സംവിധായകൻ കുറിപ്പ് തുടങ്ങുന്നത്.

“സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാ പ്രതിസന്ധികൾ തരണം ചെയ്യാൻ”- എന്നും സത്യൻ അന്തിക്കാട് കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.

സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാ പ്രതിസന്ധികൾ തരണം ചെയ്യാൻ. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു –

“ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?”. “അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി.”എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതിരാവിലെ ഫോൺ റിങ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്.

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും; യോഗ്യരായവരെ കണ്ടെത്താൻ സമിതി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും; യോഗ്യരായവരെ കണ്ടെത്താൻ സമിതി

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആകും സംസ്ഥാനതല സമിതിയുടെ ചെയർമാൻ.

സംസ്ഥാനതല സമിതി നിയമനം സംബന്ധിച്ച് അവലോകനം നടത്തും. യോഗ്യരായവരെ കണ്ടെത്തുക ജില്ലാതല സമിതികളായിരിക്കും. ജില്ലാതല സമിതികൾ ഉദ്യോഗർഥികളുടെ പട്ടിക തയ്യാറാക്കി നിയമനത്തിന് ശുപാർശ ചെയ്യും. കമ്മിറ്റി കണ്ടെത്തുന്നവരെ നിയമിക്കാൻ മാനേജർക്ക് ബാധ്യതയുണ്ട്. യോഗ്യരായ കിട്ടുന്നില്ലെന്ന് പറഞ്ഞു മാനേജ്മെന്റുകൾ നിയമനം വൈകിപ്പിച്ചിരുന്നു.

എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മറ്റ് അധ്യാപകരുടെ നിയമനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപക നിയമനം പ്രതിസന്ധിയിലായിരുന്നു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കാനും യോഗ്യരായവരെ കണ്ടെത്താനും ബുദ്ധിമുട്ടായിരുന്നുവെന്നാണ് മാനേജ്‌മെന്റ് സ്‌കൂളുകള്‍ പറയുന്നത്.

എന്‍എസ്എസ് അടക്കമുള്ള മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് അനുകൂലമായി ഉത്തരവ് പുറത്തിറക്കിയിരുന്നു. മൂന്ന് ശതമാനം സംവരണം മാറ്റിവെച്ച് മറ്റ് അധ്യാപക നിയമനം നടത്താന്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനം നടത്താന്‍ സംസ്ഥാനതലത്തില്‍ സമിതി രൂപീകരിച്ചത്.

ആറ്റിങ്ങൽ നഗരസഭസാക്ഷരതാ മിഷൻ  തുല്യതാ കോഴ്‌സുകൾക്ക് അഡ്‌മിഷൻ ആരംഭിച്ചു

ആറ്റിങ്ങൽ നഗരസഭസാക്ഷരതാ മിഷൻ തുല്യതാ കോഴ്‌സുകൾക്ക് അഡ്‌മിഷൻ ആരംഭിച്ചു

ഹയർസെക്കണ്ടറി തുല്യത (10-ാം ബാച്ച്)

22 വയസ്സ് പൂർത്തിയായ പത്താം ക്ലാസ്സ്/പത്താംതരം തുല്യത കോഴ്സ് വിജയിച്ചവർക്കും +1,+2 ക്ലാസ്സുകളിൽ പഠനം നിർത്തിയവർക്കും കോഴ്സിൽ ചേരാവുന്നതാണ്. ഹയർ സെക്കണ്ടറി കോഴ്‌സ് ഫീസ് 2600+20 രൂപ. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന എസ്.സി.വിഭാഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും

പത്താംതരം തുല്യത (19-ാം ബാച്ച്)

17 വയസ്സ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്കും 8, 9 ക്ലാസ്സുകളിൽ പഠനം നിർത്തിയവർക്കും പത്താം ക്ലാസ്സ് പാസ്സാവാത്തവർക്കും കോഴ്സിന് ചേരാവുന്നതാണ്. പത്താം തരം കോഴ്‌സ്‌ ഫീസ് 1950+20 രൂപ. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന എസ്.സി.വിഭാഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും

പച്ചമലയാളം അടിസ്ഥാനകോഴ്‌സ് (6 മാസം)

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്ന വരുമായ 17 വയസ്സു കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സാണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാംഭാഗം അടിസ്ഥാന കോഴ്സ‌സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ആറ് മാസമാണ് അടിസ്ഥാന കോഴ്സിൻ്റെ കാലാവധി. 4000/- രൂപയാണ് പച്ച മലയാളം അടിസ്ഥാന കോഴ്‌സ് ഫീസ്.

നാലാംതരം ഏഴാംതരം തുല്യതാ കോഴ്‌സുകളിലേയ്ക്കും അഡ്‌മിഷൻ ആരംഭിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക:

മൊബൈൽ നമ്പർ: 9446272192

എംപുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുണ്ടോ? സത്യാവസ്ഥ പറഞ്ഞ് മല്ലിക സുകുമാരൻ

എംപുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുണ്ടോ? സത്യാവസ്ഥ പറഞ്ഞ് മല്ലിക സുകുമാരൻ

റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ്ങിന്റെ കാര്യത്തിൽ മലയാളികളെ ഞെട്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എംപുരാൻ. ഹോളിവുഡിൽ നിന്നുൾപ്പെടെ വൻ താരനിരയാണ് സിനിമയുടെ ഭാഗമാകുന്നത്. ഇതിന് പുറമെ ചിത്രത്തിലെ കാമിയോ റോളുകളിൽ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല സൂപ്പർ താരങ്ങളുടെയും പേര് സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പേര് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടേതാണ്. ഇപ്പോഴിതാ എംപുരാനിൽ മമ്മൂട്ടിയുണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് മല്ലിക സുകുമാരൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരൻ ഇക്കാര്യം പങ്കുവച്ചത്.

“എംപുരാന്റെ കാര്യമെടുക്കുമ്പോൾ, മമ്മൂട്ടിയും മോഹൻലാലുമൊക്കെ അഭിനയിക്കുന്നു എന്ന് പറയുന്നത് തന്നെ വലിയൊരു വാർത്തയാണ്. അത് പൃഥിരാജ് സംവിധാനം ചെയ്യുന്നു. പൃഥ്വിരാജിന് നന്നായിട്ട് അത്യാവശ്യം പടം ചെയ്യാനൊക്കെ അറിയാം, അല്ലെങ്കിൽ കഴിവുണ്ടെന്ന് രണ്ട് പടം കഴിഞ്ഞതോടെ ഏറെക്കുറേ കുറച്ചു പേർക്കെങ്കിലും അറിയാമെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. മമ്മൂട്ടി പിന്നെ എപ്പോഴും പൃഥ്വിയെ കുറിച്ച് നല്ലത് മാത്രമാണ് പറയുക.

മോനെ പറ്റിയും, മോന്റെ കഴിവുകളെ പറ്റിയുമൊക്കെ. ഒരു പടം മമ്മൂട്ടിയുടെ വരുന്നുണ്ട്, വരുന്നുണ്ട് എന്ന് അവന്‍ കൂടെക്കൂടെ പറയുന്നുണ്ട്. മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള ഒരു സബ്ജക്ട് കൂടി വരട്ടെ അമ്മേ ശരിയായിട്ട് എന്നൊക്കെ പറയുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തിന്റെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട രണ്ട് വ്യക്തികളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരെ രണ്ട് പേരെയും വെച്ച് എന്റെ മകന്‍ ഒരു പടം സംവിധാനം ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവുമൊക്കെയാണ്,” മല്ലിക പറഞ്ഞു.

എംപുരാനില്‍ മമ്മൂട്ടിയുടെ കാമിയോ റോള്‍ ഉണ്ടാകുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകരൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം മമ്മൂട്ടിയുടെ അതിഥി വേഷത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മോഹൻലാലും സംസാരിച്ചിരുന്നു. ‘അദ്ദേഹമാണെങ്കിൽ മുഖം ഞങ്ങൾ കാണിക്കുമായിരുന്നു. ഞങ്ങൾ എന്തിന് അത് മറച്ചുവെക്കണം. അദ്ദേഹമല്ല, അത് മറ്റൊരു നടനാണ്,’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പൊന്നിന്റെ വില ദിവസംതോറും കൂടിക്കൂടി പോവുകയാണ്. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,560 രൂപയായി. ഒരു ഗ്രാമിന് 10 രൂപയാണ് കൂടിയത്. 8195 രൂപയാണ് ഒരു ഗ്രാമിന്റെ വില.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.