കൊച്ചിയിൽ ആദ്യമായി ലഹരിക്കെതിരെ ഡ്രോൺ ഷോ; അതിഥികളായി മോഹൻലാലും പൃഥ്വിയും ആന്റണിയും

കൊച്ചിയിൽ ആദ്യമായി ലഹരിക്കെതിരെ ഡ്രോൺ ഷോ; അതിഥികളായി മോഹൻലാലും പൃഥ്വിയും ആന്റണിയും

മോഹൻലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും അടങ്ങുന്ന എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം കൊച്ചിയിൽ ആദ്യമായി ലഹരി വിരുദ്ധ ക്യാംപെയ്നുമായി ബന്ധപ്പെട്ട് ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു. 250 ഡ്രോണുകളുടെ അകമ്പടിയിലാകും വർണശബളമായ ഈ ഷോ അരങ്ങേറുക. മാർച്ച് 26ന് വൈകിട്ട് ആറ് മണിക്ക് കൊച്ചി ഇൻഫോപാർക്ക് ജെയിൻ യൂണിവേഴ്സിറ്റിയാണ് വേദി.

എമ്പുരാൻ ടീമും മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസും ചേർന്നു നടത്തുന്ന ‘unite against ഡ്രഗ്സ് ’ എന്ന പത്തു ദിവസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ സമാപന പരിപാടിയായാണ് ഡ്രോൺ ഷോ അരങ്ങേറുന്നത്.
ഈ പരിപാടിയിൽ ലഹരിക്കെതിരെ ഒന്നിക്കാൻ പൊതുജങ്ങൾക്കും അവസരം ഉണ്ടാകും. ആദ്യം റജിസ്റ്റർ ചെയുന്ന 1000 ആളുകൾക്ക് ഡ്രോൺ ഷോ പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാം. റജിസ്റ്റർ ചെയ്യുന്നതിനായി.

Registration google form
https://docs.google.com/forms/d/e/1FAIpQLSeKVbuup1V9-63W32g8TQF8zH-xpm_3GgOj_h1IQvsPLFlIHA/viewform

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവും; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവും; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൊടുപുഴ: കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മരണം തലച്ചോറിലേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതും മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിജുവിൻ്റെ വലത് കൈയിൽ മുറിവുണ്ട്. ഈ മുറിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതികളായ മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെ സ്ഥലത്തെത്തിച്ച് പൊലീസ് തെലിവെടുത്തു. ബിജുവിനെ ആക്രമിച്ച സ്ഥലത്തു നിന്നും പെപ്പർ സ്പ്രേ, ചെരിപ്പുകൾ എന്നിവ കണ്ടെടുത്തു.

പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ബിജു ജോസഫ് ഇരയായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചുവെന്നാണ് വിവരം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കും. ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നാളെ ഉച്ചയ്ക്കാണ് സംസ്കാരം.

തൊടുപുഴ ചുങ്കംമുളയില്‍ ബിജു ജോസഫിന്റെ മൃതദേഹം ഇന്നലെയാണ് പൊലീസ് കണ്ടെടുക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്തുള്ള ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാൻഹോളിൽ തള്ളി കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ബിജുവിന്റെ ഈവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫാണ് (51) കേസിലെ മുഖ്യ പ്രതി.

എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25), കാപ്പാ കേസ് പ്രതിയായ ആഷിക് ജോൺസൻ (27)​ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു പ്രതികൾ. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിജുവും മുന്‍ ബിസിനസ് പങ്കാളിയും കേസിലെ ഒന്നാം പ്രതിയുമായ ജോമോനും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് ഉപ്പുതറ പൊലീസിന്റെ മധ്യസ്ഥതയില്‍ കരാറിലേര്‍പ്പെട്ടത്.

വ്യവസ്ഥകള്‍ പ്രകാരം ജോമോന് ടെമ്പോ ട്രാവലര്‍, ആംബുലന്‍സ്, മൊബൈല്‍ ഫ്രീസര്‍ എന്നിവ കൈമാറണമെന്ന് നിര്‍ദേശിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ കരാര്‍ പാലിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതു പാലിക്കാത്തതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയെന്നാണ് ജോമോന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ബിജുവിനെ ലക്ഷ്യമിട്ട് പ്രതികള്‍ 15 ന് തൊടുപുഴയിലെത്തി. മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷമാണ് ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത്.

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്, മുന്‍ ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്, മുന്‍ ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം. പേരാമ്പ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്. പ്രബിഷയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മറ്റി.

പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് ആക്രമണം നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയില്‍ കടന്നു കയറി പ്രതി ആക്രമിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ 18-ാം തിയ്യതി മുതൽ യുവതി ചികിത്സയിലായിരുന്നു.

പ്രബിഷയും പ്രശാന്തും തമ്മിലുള്ള ബന്ധം മുന്ന് വർഷം മുൻപ് വേർപെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 9.30 ഓടെ ആശുപത്രിയിൽ എത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടയിൽ മുഖത്ത് ആസിഡ് ഒഴിച്ചത്. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ തിരിഞ്ഞോടിയ യുവതിയുടെ പുറകിലും ഇയാൾ ആസിസ് ഒഴിച്ചു. ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബംഗളൂരു: ബംഗളൂരു ചിത്രദുര്‍ഗയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചാണ് അപകടം. റംസാന്‍ നോമ്പിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി ഈ വര്‍ഷം മുതല്‍

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി ഈ വര്‍ഷം മുതല്‍

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ നടപ്പിലാക്കുന്ന മിനിമം മാര്‍ക്ക് രീതിയുടെ സമയക്രമവും രൂപരേഖയും തയ്യാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മൂല്യനിര്‍ണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരമിച്ച അധ്യാപകരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി. മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും. ഇവര്‍ക്ക് അവസാനവാരം വീണ്ടും പരീക്ഷ നടത്തും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പിലാക്കുകയാണ്. ആകെയുള്ള 50 മാര്‍ക്കില്‍ 40 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്. ഇതില്‍ 12 മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഏപ്രില്‍ 5 ന് മുന്‍പ് തയ്യാറാക്കും. അതിന് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗീകാരം നല്‍കുകയും 6, 7 തീയതികളില്‍ അധിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി യോഗം സംഘടിപ്പിക്കുകയും ചെയ്യും.

27, 28 തീയതികളില്‍ ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും. ഇതിന് മുന്നോടിയായി ഏപ്രില്‍ 8 മുതല്‍ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ഈ കുട്ടികള്‍ക്ക് വേണ്ടിയുള്ള അധിക പിന്തുണാ ക്ലാസ്സ് നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിശീലനം നല്‍കുന്നത്. ഇന്നലെ നടന്ന ക്യൂഐപി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തോട് യോജിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കാന്‍ കഴിയില്ല എന്ന് മന്ത്രിയെ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അധ്യാപകരെ ലഭിക്കുക ശ്രമകരമായിരിക്കും എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ബിആര്‍സി ട്രയിനര്‍മാരുടേയും സിആര്‍സി കോര്‍ഡിനേറ്റര്‍മാരെയും പരിപാടിയിലേക്ക് ഉള്‍പ്പെടുത്തും.

ബിജെപിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; സംസ്ഥാന പ്രസിഡന്റാകും

ബിജെപിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; സംസ്ഥാന പ്രസിഡന്റാകും

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കോര്‍ കമ്മിറ്റി യോഗത്തിനായി രാവിലെ തന്നെ രാജീവ് ചന്ദ്രശേഖര്‍ എത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയിരുന്നു രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ പതിനാറായിരത്തോളം വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷായാണ് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രസഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. സുരേഷ് ഗോപിയുടെ വിജയം, ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം തുടങ്ങിയവ കെ സുരേന്ദ്രന് ഒരു തവണ കൂടി പ്രസിഡന്റ് പദം നീട്ടിനല്‍കിയേക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കണക്കുകൂട്ടിയിരുന്നത്.