എസ്എടി ആശുപത്രിaയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ട്യൂബ് പൊട്ടിത്തെറിച്ചു; നഴ്‌സിന്റെ കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടമായി

എസ്എടി ആശുപത്രിaയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ട്യൂബ് പൊട്ടിത്തെറിച്ചു; നഴ്‌സിന്റെ കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടമായി

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ കാഷ്വല്‍റ്റിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ട്യൂബ് പൊട്ടിത്തെറിച്ച് നഴ്‌സിന് ഗുരുതര പരിക്ക്. പീഡിയാട്രിക് അത്യാഹിത വിഭാഗത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന ഫ്‌ലോ മീറ്ററിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ച് നഴ്‌സിങ് അസിസ്റ്റന്റിന്റെ ഇടതു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടമായി. ആലപ്പുഴ സ്വദേശി ഷൈലയ്ക്കാണ് അപകടം സംഭവിച്ചത്.

ഇന്നലെ രാവിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്ന ഭാഗത്തായിരുന്നു അപകടം. ട്രോളിയില്‍ വച്ചിരുന്ന സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പരിശോധനയുടെ ഭാഗമായി ഷൈല തിരിച്ചതോടെ ഗ്ലാസ് ട്യൂബ് അടങ്ങിയ നോബ് പൊട്ടിത്തെറിക്കുകയായിരുന്നു. വാല്‍വ് തുറന്നിരുന്നതും ഷൈല സിലിണ്ടറിന് അഭിമുഖമായി കുനിഞ്ഞു നിന്നതും അപകടത്തിന്റെ ആക്കം കൂട്ടി. കണ്ണിനുള്ളിലും മുഖത്തും ഇരുമ്പ് നോബും ചില്ലുകളും പതിച്ചു.

കണ്ണിലെ ഞരമ്പുകള്‍ പൊട്ടുകയും ലെന്‍സിനു സാരമായി പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് അടിയന്തര ശസ്ത്രക്രിയ നടന്ന ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് സി എസ് ഷീബ പറഞ്ഞു. രണ്ടു വര്‍ഷമായി ഓക്‌സിജന്‍ സിലിണ്ടര്‍ പരിശോധിക്കുന്നതും ഘടിപ്പിക്കുന്നതും ഷൈലയാണ്.രണ്ടു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ സമാന അപകടത്തില്‍ നഴ്‌സിങ് അസിസ്റ്റന്റ് അമ്പിളിക്ക് പരിക്കേറ്റിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; പിഎഫില്‍ ലയിപ്പിച്ച ഡിഎ കുടിശിക പകുതി പിന്‍വലിക്കാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; പിഎഫില്‍ ലയിപ്പിച്ച ഡിഎ കുടിശിക പകുതി പിന്‍വലിക്കാം

തിരുവനന്തപുരം: പിഎഫില്‍ ലയിപ്പിച്ച നാല് ഗഡു ഡിഎയുടെ പകുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ധനവകുപ്പിന്റെ ഉത്തരവ്. ഇതിന് പുറമേ ബജറ്റില്‍ പ്രഖ്യാപിച്ച മൂന്ന് ശതമാനം ഡിഎ അനുവദിച്ച് ഉടന്‍ ഉത്തരവുമിറങ്ങും.

പിഎഫില്‍ ലയിപ്പിച്ച നാല് ഗഡു ഡിഎയുടെ പകുതി പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലോക്ക് ഇന്‍ പീരിയഡ് ഒഴിവാക്കി. ജീവനക്കാരുടെ പിഎഫില്‍ ലയിപ്പിച്ച ഡിഎ കുടിശിക കാലാവധി കഴിഞ്ഞിട്ടും പിന്‍വലിക്കുന്നതിനു സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

2021 ഫെബ്രുവരിയിലാണു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കുടിശികയായി കിടന്ന ഡിഎയില്‍ 4 ഗഡു അനുവദിച്ചത്. 2019 ജനുവരി 1 മുതല്‍ 3 ശതമാനവും ജൂലൈ 1 മുതല്‍ 5 ശതമാനവും 2020 ജനുവരി 1 മുതല്‍ 4 ശതമാനവും ജൂലൈ 1 മുതല്‍ 4 ശതമാനവും ആയിരുന്നു ഡിഎ വര്‍ധന. എന്നാല്‍, ഈ തുക പണമായി നല്‍കിയില്ല. പകരം പിഎഫില്‍ ലയിപ്പിച്ചു.

ലയിപ്പിച്ച ഓരോ ഗഡുവും യഥാക്രമം 2023 ഏപ്രില്‍ 1, സെപ്റ്റംബര്‍ 1, 2024 ഏപ്രില്‍ 1, സെപ്റ്റംബര്‍ 1 എന്നീ തീയതികള്‍ക്കു ശേഷം പിന്‍വലിക്കാമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഈ തീരുമാനം പുനഃപരിശോധിച്ചാണ് 50 ശതമാനം ഡിഎ പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

‘കൊലയ്ക്ക് പിന്നില്‍ വിവാഹം മുടങ്ങിയതിന്റെ പകയോ?; ഫെബിന്റെ സഹോദരിയുമായി തേജസിന്റെ കല്യാണം ഉറപ്പിച്ചിരുന്നു’

‘കൊലയ്ക്ക് പിന്നില്‍ വിവാഹം മുടങ്ങിയതിന്റെ പകയോ?; ഫെബിന്റെ സഹോദരിയുമായി തേജസിന്റെ കല്യാണം ഉറപ്പിച്ചിരുന്നു’

കൊല്ലം: ഉളിയക്കോവില്‍ കോളജ് വിദ്യാര്‍ഥി ഫെബിനെ തേജസ് രാജ് കൊലപ്പെടുത്തിയത് വിവാഹം മുടങ്ങിയതിന്റെ പകയില്‍ എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫെബിന്റെ സഹോദരിയുമായി നീണ്ടകര സ്വദേശിയായ തേജസിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഫെബിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ തര്‍ക്കമായി. ഇതിന്റെ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

തേജസ് ലക്ഷ്യമിട്ട് ഫെബിന്റെ സഹോദരിയെയാണോ എന്നും പൊലീസിന് സംശയമുണ്ട്. ഫെബിന്റെ സഹോദരിയും തേജസും സഹപാഠികളാണ്. തുടര്‍ന്ന് അടുപ്പത്തിലായ ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങള്‍ തമ്മില്‍ ധാരണയായി. അതിനിടെ പെണ്‍കുട്ടിക്ക് ജോലി കിട്ടിയതിന് പിന്നാലെ ഫെബിന്റെ കുടുംബം തേജസ് രാജുമായുള്ള കല്യാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് വ്യക്തമാകുന്നതെന്നും പൊലീസ് പറയുന്നു.

സൗഹൃദം മുറിഞ്ഞതും വിവാഹം മുടങ്ങിയതിലുമുള്ള വൈരാഗ്യമാകാം തേജസ് രാജിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയായ ഫെബിന്‍ ജോര്‍ജ് ഗോമസിനെ തേജസ് രാജ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് വെളുത്ത കാറില്‍ ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. കയ്യില്‍ കത്തി കരുതിയിരുന്ന തേജസ്, ബുര്‍ഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറി. രണ്ടു കുപ്പി പെട്രോളും തേജസ് കയ്യില്‍ കരുതിയിരുന്നു.

ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചില്‍ കുത്തിവീഴ്ത്തി. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും അക്രമണത്തില്‍ പരുക്കേറ്റു.

കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി.

സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് മടങ്ങും; ബുധനാഴ്ച ഭൂമിയിലെത്തും

സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് മടങ്ങും; ബുധനാഴ്ച ഭൂമിയിലെത്തും

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കിയ ക്രൂ 9 സംഘം ഇന്ന് ഭൂമിയിലേക്ക് പുറപ്പെടും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ 9 സംഘത്തിലെ അംഗങ്ങൾ. രാവിലെ എട്ടേ കാലോടെ നാല് യാത്രികരും യാത്ര ചെയ്യുന്ന സ്‌പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും.

പത്തേ മുപ്പത്തിയഞ്ചോടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. തുടർന്ന് പതിനേഴ് മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിൽ ഇറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുന്നത്.

ജെ കൃഷ്ണപിള്ള (76) അന്തരിച്ചു

ജെ കൃഷ്ണപിള്ള (76) അന്തരിച്ചു

വെഞ്ഞാറമൂട്: പാറയ്ക്കൽ കളിയിൽവിള വീട്ടിൽ ജെ കൃഷ്ണപിള്ള (എക്സ് സർവീസ്)(76) അന്തരിച്ചു.

ഭാര്യ: വസുമതി അമ്മ.ആർ
മക്കൾ: ആശകൃഷ്ണ വി (ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, ആറ്റിങ്ങൽ), അധീഷ് കുമാർ.കെ(സിവിൽ പോലീസ് ഓഫീസർ, റൂറൽ എസ്.പി ഓഫീസ്),
മരുമക്കൾ: ഹരി പ്രസാദ് കെ.ഐ (സി.ആർ.പി .എഫ്, പള്ളിപ്പുറം), മാളു ബി.എസ് (സ്റ്റാഫ് നഴ്സ്,താലൂക്ക് ആശുപത്രി, വലിയകുന്ന്).
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 മണിക്ക്

ബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന; പകുതി വിലയ്ക്ക് ബ്രാൻഡി!

ബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന; പകുതി വിലയ്ക്ക് ബ്രാൻഡി!

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയു‍ടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാ​ഗമായി വില പകുതിയായി കുറച്ചത്.

1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേ​ഗം വിറ്റു തീർക്കുകയാണ് ലക്ഷ്യം. സർക്കാരിനുള്ള നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയിൽ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം