പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത് മര്‍ദിച്ചെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതി.

സംഭവത്തില്‍ കോളജില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു

ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു

ആറ്റിങ്ങൽ താലൂക്കാശുപത്രിയിലെ ചുവടെ കൊടുത്തിട്ടുള്ള തസ്‌തികകളിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു.

തസ്‌തികകൾ

നഴ്‌സിംഗ് ഓഫീസർ

യോഗ്യത

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും BSc നഴ്‌സിംഗ് or GNM കോഴ്‌സ് പാസ്സാകുകയും ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും വേണം.ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ ട്രെയിനിംഗ് ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്

നഴ്‌സിംഗ് അസിസ്റ്റൻറ്

യോഗ്യത

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നഴ്‌സിംഗ്‌ അസിസ്റ്റൻറ് കോഴ്‌സ് പാസ്സാകുകയും ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും വേണം. ആറ്റിങ്ങൽ താലൂക്കാ ശുപത്രിയിൽ ട്രെയിനിംഗ് ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

> അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി – 20/03/2025

> ഇൻറർവ്യൂ നടക്കുന്ന തീയതി – 25/03/2025 ന് 10 am മുതൽ

നികുതി കുടിശ്ശിക തീര്‍ക്കാന്‍ സുവര്‍ണാവസരമൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്

നികുതി കുടിശ്ശിക തീര്‍ക്കാന്‍ സുവര്‍ണാവസരമൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: നികുതി കുടിശ്ശിക ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി വഴി അടച്ചു തീര്‍ക്കാനുള്ള അവസരവുമായി മോട്ടോര്‍ വാഹനവകുപ്പ്. നിങ്ങളുടെ പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 2020 മാര്‍ച്ച് 31ന് ശേഷം ടാക്‌സ് അടയ്ക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണെന്ന് എംവിഡി അറിയിച്ചു. ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ആര്‍ടി ഓഫീസുമായി ബന്ധപ്പെടണമെന്നും എംവിഡി അറിയിച്ചു.

കളമശേരി ലഹരി വേട്ട: ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികൾ

കളമശേരി ലഹരി വേട്ട: ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികൾ

കൊച്ചി: കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ കസ്റ്റഡിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിഖ്, ഷാരിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണിവർ. ആഷിഖ് ആണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പോളിടെക്നിക്കിൽ നിന്ന് സെമസ്റ്റർ ഔട്ട് ആയ വിദ്യാർഥിയാണ് ആഷിഖ്.

സംഭവത്തിൽ ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മുൻപ് പിടിയിലായ വിദ്യാർഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ വിദ്യാർഥികൾക്കെതിരായ തെളിവുകൾ ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് ശേഷമാണ് ആഷിഖ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിഖിന് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നാണ് വിവരം.

ഇയാള്‍ ലഹരി വിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെ നിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുക. അതേസമയം ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷമാണ് നടത്തുക. ഇതിലൂടെ ലഹരി വില്‍പ്പന നടത്തുന്നവരിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ഹോളി ആഘോഷത്തോട് അനുബന്ധിച്ച് 500 രൂപ മുതലാണ് ലഹരിവില്‍പ്പന നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ഫോണ്‍ രേഖകളും പരിശോധിക്കും. കേസില്‍ സംശയമുള്ള ആളുകളെ വിശദമായി പരിശോധിക്കും.

അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും. കളമശേരി പോളിടെക്‌നിക് കോളജിലെ പെരിയാർ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍ അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.

വാടക ​ഗർഭധാരണം: പ്രായപരിധി 51 തികയുന്നതിന്റെ തലേന്ന് വരെ; ഹൈക്കോടതി

വാടക ​ഗർഭധാരണം: പ്രായപരിധി 51 തികയുന്നതിന്റെ തലേന്ന് വരെ; ഹൈക്കോടതി

കൊച്ചി: വാടക ​ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ് തികയുന്നതിന്റെ തലേന്ന് വരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസായി എന്നതിന്റെ പേരിൽ ഇതിന് അനുമതി നിഷേധിച്ച സിം​ഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കണ്ണൂർ സ്വദേശികളായ ദമ്പതിമാരാണ് വാടക​ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീകൾക്ക് 23 മുതൽ 50 ഉം പുരുഷന് 26 മുതൽ 55 വയസുമാണ് വാടക ​ഗർഭധാരണ നിയമപ്രകാരമുള്ള പ്രായപരിധി. സ്ത്രീയുടെ കാര്യത്തിൽ 51 തികയുന്നതിന്റെ തലേന്നു വരെ ഇതിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് ഒരാഴ്ചയ്ക്കകം ഹർജിക്കാർക്ക് യോ​ഗ്യത സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചു. സ്‌കൂള്‍ രേഖപ്രകാരം 1974 ജൂണ്‍ 21 ആണ് ഹര്‍ജിക്കാരിയുടെ ജനനത്തീയതി. അതിനാല്‍ പ്രായപരിധി കഴിഞ്ഞെന്നു വിലയിരുത്തി സറോഗസി ബോര്‍ഡ് അനുമതി നിഷേധിച്ചു.

ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ജനനത്തീയതി 1978 ജൂണ്‍ 21 ആണ്. ബോര്‍ഡ് ഇത് പരിഗണിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടര്‍ന്ന് അപ്പീല്‍ നല്‍കി. സ്‌കൂള്‍ രേഖയ്ക്ക് പകരം മറ്റ് ആധികാരിക രേഖ പരിശോധിച്ച് അനുമതി നല്‍കണമെന്നതടക്കമുള്ള ആവശ്യമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ പ്രായം കണക്കാക്കാന്‍ സ്‌കൂള്‍ രേഖയെ പരിഗണിക്കാനാകൂവെന്ന് ഡിവിഷന്‍ ബെഞ്ചും വിലയിരുത്തി.

അതേസമയം 51 ആകുന്നതിന് മുന്‍പുള്ള മുഴുവന്‍ കാലയളവും ഉള്‍പ്പെടുന്നതാണ് 50 വയസു പരിധിയെന്ന് വിലയിരുത്തി അപ്പീല്‍ അനുവദിച്ചു. നിയമങ്ങളുടെ വ്യാഖ്യാനം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും നേരിട്ടു ബാധിക്കുന്നതാണെന്നും അത് ദുര്‍ഗ്രഹമാകേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

സുനിത വില്യംസ് ഇനി ഭൂമിയിലേക്ക്; ക്രൂ 10 വിക്ഷേപണം വിജയം, വിഡിയോ

സുനിത വില്യംസ് ഇനി ഭൂമിയിലേക്ക്; ക്രൂ 10 വിക്ഷേപണം വിജയം, വിഡിയോ

ഫ്ലോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും സ്‌പേസ് എക്‌സും ചേർന്നു നടത്തിയ ക്രൂ 10 വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചത്. നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്നലെ വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ആണ് പേടകം പുറപ്പെട്ടത്. നാളെ രാവിലെ 9 മണിക്ക് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും.

നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് സംഘത്തിലുള്ളത്. സുനിത വില്യംസ് ഉള്‍പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും. പുതിയ സഞ്ചാരികളെ സുനിത വില്യംസും സംഘവും സ്വീകരിക്കും.

മാർച്ച് 12 ന് ഫ്ലോറിഡയിൽ നിന്ന് ക്രൂ10 ദൗത്യം നടത്താൻ സ്‌പേസ് എക്‌സും നാസയും പദ്ധതിയിട്ടിരുന്നു. എന്നാൽ അവസാന നിമിഷം റോക്കറ്റിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ദൗത്യം നീട്ടി വയ്ക്കുകയായിരുന്നു. 9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും.
നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്.