ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്ക് മുൻ​ഗണന; ശബരിമലയിൽ നാളെ മുതൽ പുതിയ ​ദർശന രീതി

പത്തനംതിട്ട: സന്നിധാനത്തെ പുതിയ ദർശന രീതി നാളെ മുതൽ നടപ്പാക്കും. പുതിയ ദർശന രീതിയിൽ ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്കാണ് മുൻ​ഗണന. മീന മാസ പൂജയ്ക്ക് നാളെ വൈകിട്ട് 5 ന് നട തുറക്കും. നാളെ മുതൽ തീർഥാടകരെ കടത്തിവിട്ട് പുതിയ ദർശന രീതി പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരുമുടിക്കെട്ട് ഇല്ലാതെ വരുന്നവർ നെയ്യഭിഷേകത്തിന് വരി നിൽക്കുന്നതിന് സമീപത്തു കൂടി മേൽപാലം കയറി പഴയ രീതിയിൽ സോപാനത്ത് എത്തി ദർശനം നടത്തണം.

ഇതിനായി ആദ്യ രണ്ടു നിരയാണ് ഉദ്ദേശിക്കുന്നത്. പൂജകളും വഴിപാടുകളും ഉള്ള സമയത്ത് ഒന്നാം നിരയിൽ വഴിപാടുകാർക്കാണ് സ്ഥാനം. പതിനെട്ടാം പടി കയറി വരുന്നവരെ മാത്രം ബലിക്കൽപുര വഴി കടത്തി വിടാനാണ് തീരുമാനം. ഇവർക്ക് കുറഞ്ഞത് 20 മുതൽ‌ 25 സെക്കന്റ് ദർശനം ലഭിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.

പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം, ബാരിക്കേഡ്, രണ്ട് വശത്തെ ക്യൂവിൽ ഉള്ളവരെ വേർതിരിക്കാനുള്ള കാണിക്ക വഞ്ചി എന്നിവയുടെ പണികൾ പൂർത്തിയാകുന്നു. 15 മുതൽ 19 വരെയാണ് മീന മാസ പൂജ. ദിവസവും ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, 25 കലശം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. 19ന് രാത്രി 10ന് നട അടയ്ക്കും.

ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ആറ്റുകാൽ പൊങ്കാല ഇന്ന്

ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. നിവേദ്യം ഉച്ചയ്ക്ക് 1.15 ന്.

ഇന്നലെ വൈകിട്ട് ദേവി ദർശനത്തിനായി നീണ്ട ക്യൂ ആണ് ആറ്റുകാൽ ക്ഷേത്രത്തിൽ ഉണ്ടായത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്.

അതേസമയം സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്പാദനത്തിന് കാരണവുമാകുന്ന ഉല്പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

‘കപ്പയും മത്തി വറുത്തതും ചിക്കന്‍ കറിയും കൂട്ടി ഒരു പിടി’; ഇനി ഇന്ത്യ ഗേറ്റിലും കുടുംബശ്രീ രുചി

‘കപ്പയും മത്തി വറുത്തതും ചിക്കന്‍ കറിയും കൂട്ടി ഒരു പിടി’; ഇനി ഇന്ത്യ ഗേറ്റിലും കുടുംബശ്രീ രുചി

ഡല്‍ഹി: ഇന്ത്യ ഗേറ്റില്‍ കേരളത്തിനു പുറത്തെ കുടുംബശ്രീയുടെ ആദ്യ സ്ഥിരം ഭക്ഷണശാലയ്ക്ക് തുടക്കം. ഒന്നരമാസമായി ഈ കഫേ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല നാടന്‍ ഊണും മീന്‍ കറിയും ആവോളം ആസ്വദിച്ച് കഫേയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടിവി അനുപമ തുടങ്ങിയവരും മന്ത്രിക്ക് ഒപ്പം ചേര്‍ന്നു.

കഫേയിലെ കപ്പയും മത്തി വറുത്തതും ചിക്കന്‍ കറിയും കൂട്ടി ഊണ് കഴിച്ച മന്ത്രി, കഫേയില്‍ പഴംപൊരി കൂടുതലായി വേണമെന്ന് തന്നോട് പലരും ആവശ്യമുന്നയിച്ചതായി കുടുംബശ്രീ അംഗങ്ങളെ അറിയിച്ചു. നിലവില്‍ വയനാട് ജില്ലയിലെ കുടുംബശ്രീ യൂണിറ്റ് ആയ തംബുരുവിലെ സീന മനോജ്, ശ്രീജ, അനുപ്രകാശ്, ലിസി പൗലോസ്, ഉഷാകുമാരി എന്നിവര്‍ക്കാന്ന് കഫേയുടെ നടത്തിപ്പ്. ഓരോ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് ഓരോ മാസത്തെയും നടത്തിപ്പ്.

കോട്ടയം സ്വദേശി ടി എസ് ജിതിന്‍ ആണ് മുഖ്യ പാചകക്കാരന്‍. കുടുംബശ്രീ യൂണിറ്റിന് പരിശീലനം നല്‍കുന്ന സ്ഥാപനമായ റിസേര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഐഫ്രം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ പി അജയകുമാര്‍ മേല്‍നോട്ടം നിര്‍വഹിക്കുന്നു.

അടയമൺ ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് പ്രഭാത ഭക്ഷണം

അടയമൺ ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് പ്രഭാത ഭക്ഷണം

അടയമൺ ഗവ.കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഷുഗർ പരിശോധനയ്ക്ക് എത്തുന്ന ജീവിത ശൈലി രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകാൻ പഴയകുന്നുമ്മേൽ പഞ്ചായത്ത് പദ്ധതി തയാറാക്കുന്നു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും പഞ്ചായത്ത് സിഇആർഎഫ് ഫണ്ടും ഉപയോഗിച്ച് ആഴ്ചയിൽ 6 ദിവസം പ്രഭാത ഭക്ഷണം നൽകാനാണ് പദ്ധതി. ദിവസം 50 പേർക്ക് ഭക്ഷണ പൊതി നൽകും.

ഏപ്രിൽ മാസം മുതൽ പ്രഭാത ഭക്ഷണം വിതരണം തുടങ്ങാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഭക്ഷണ വിതരണം കുടുംബശ്രീയെ ഏൽപ്പിക്കും എന്നാണ് പഞ്ചായത്ത് നൽകുന്ന സൂചന.അടുത്ത വർഷത്തെ പഞ്ചായത്ത് ബജറ്റിൽ പ്രഭാത ഭക്ഷണത്തിനായി 12 ലക്ഷം രൂപയാണ് പഞ്ചായത്ത് ഉൾകൊള്ളിച്ചിരിക്കുന്നത്.

കോഴിക്കോട് മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

കോഴിക്കോട് മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകൻ സനലാണ് അച്ഛനെ ക്രൂരമായി മർദിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഗിരീഷ് മരിച്ചത്.മാർച്ച് 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ

’25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം; പങ്കാളികളെ അവരവര്‍ തന്നെ കണ്ടെത്തണം’

’25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം; പങ്കാളികളെ അവരവര്‍ തന്നെ കണ്ടെത്തണം’

കൊച്ചി: പെണ്‍കുട്ടികളുടെ കല്യാണത്തെക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. 25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികള്‍ വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ആണ്‍ തലമുറ കുറെക്കൂടി ഉത്തരവാദിത്വോടെ ജീവിതത്തെ നോക്കി കാണണമെന്നും അദ്ദേഹം പറഞ്ഞു. ശാലോം ടിവിയിലെ അഭിമുഖത്തിനിടെയാണ് പാംപ്ലാനി കെസിബിസിയുടെ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്.

ചില തെറ്റായ സദാചാരബോധങ്ങള്‍ തിരുത്തിയെഴുതേണ്ടതുണ്ട്. മാതാപിതാക്കള്‍ മാത്രം വിചാരിച്ചാല്‍ ഇന്ന് ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാര്‍ അവരവര്‍ക്ക് വേണ്ട ജീവിത പങ്കാളിയെ കുറിച്ച് സ്വപ്‌നങ്ങള്‍ ഉള്ളവരാവണം. അവര്‍ അന്വേഷിക്കണം. അനുയോജ്യരായ കണ്ടെത്തിയാല്‍ മാതാപിതാക്കളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആണ്‍പിള്ളേരുടെ കാര്യത്തില്‍ ‘അവന്‍ ചെറുക്കനല്ലേ അവന്റെ കാര്യമങ്ങ് നടക്കുമെന്നാണ് പറയുക. അങ്ങനെ നടക്കുകേല എന്ന് മനസിലായി. ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികളുടെ കല്യാണത്തേക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്നും അദ്ദേഹം പറഞ്ഞു.