മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വെച്ചു നടന്ന കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടു നിന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി ദീര്‍ഘിപ്പിക്കുന്നത് അടക്കം കേരള സര്‍ക്കാര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു.വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ അനുകൂല സമീപനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ ആകാമെന്ന് കേന്ദ്രധനമന്ത്രി പ്രതികരിച്ചു. ആശ വര്‍ക്കര്‍മാരുടെ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല എന്നാണ് സൂചന.

പൊങ്കാലയ്ക്കായി പോകുന്നതിനിടെ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്

പൊങ്കാലയ്ക്കായി പോകുന്നതിനിടെ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്

ആറ്റുകാല്‍ പൊങ്കാലയ്ക്കായി പോകുന്നതിനിടെ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശികളായ ഭക്തരുമായി പോയ മിനിബസ് ആക്കുളം പാലത്തിന് സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം. 12 സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കും അഞ്ചുകുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തുമ്പയില്‍നിന്നും പേട്ടയില്‍നിന്നും പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

വി. ബാലകൃഷ്ണപിള്ള (91) നിര്യാതനായി

വി. ബാലകൃഷ്ണപിള്ള (91) നിര്യാതനായി

ആറ്റിങ്ങൽ: പാലസ് റോഡ് മൃഗാശുപത്രിക്ക് സമീപം കണക്കപ്പിള്ള വീട്ടിൽ(എം.ആർ.എ -63 എ) വി ബാലകൃഷ്ണപിള്ള (91) (റിട്ടയേർഡ് ഹെഡ്മാസ്റ്റർ,ഗവ:എൽ.പി.എസ് കീഴാറ്റിങ്ങൽ) അന്തരിച്ചു.

സഹോദരങ്ങൾ: പരേതയായ ബി സതീഭായി അമ്മ, പരേതനായ വി ശിവശങ്കരപ്പിള്ള, പരേതനായ വി കൃഷ്ണപിള്ള, വി മണികണ്ഠൻ നായർ, ബി ശ്രീകുമാരി അമ്മ, ബി രമാഭായി അമ്മ.

റെക്കോര്‍ഡ് തകര്‍ക്കുമോ? സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

റെക്കോര്‍ഡ് തകര്‍ക്കുമോ? സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 360 രൂപ കൂടി ഈ മാസത്തെ റെക്കോര്‍ഡ് വിലയിലേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,520 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8020 രൂപയാണ്.

ഈ മാസം അഞ്ചിന് റെക്കോര്‍ഡ് വിലയായ 64,520 രൂപയിലെത്തിയെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് കണ്ടത്. എന്നാല്‍ വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമെന്ന സൂചന നല്‍കി അതേ പോയിന്റില്‍ തന്നെ വില എത്തിയിരിക്കുകയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

മുതലപ്പൊഴി അഴിമുഖം ആഴം കൂട്ടുന്നതിനുള്ള പ്രവർത്തികൾ വൈകുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു

മുതലപ്പൊഴി അഴിമുഖം ആഴം കൂട്ടുന്നതിനുള്ള പ്രവർത്തികൾ വൈകുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു

മുതലപ്പൊഴി അഴിമുഖം ആഴം കൂട്ടുന്നതിനുള്ള പ്രവർത്തികൾ വൈകുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. താഴം പള്ളി ഇടവകയുടെയും വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറിംഗ് ഓഫീസ് മാർച്ചിലും ധർണ്ണയിലും നൂറ് കണക്കിന് പേർ അണിനിരുന്നു.

മുതലപൊഴി അഴിമുഖത്ത് വൻ തോതിൽ മണൽ അടിഞ്ഞ് കൂടിയ സ്ഥിതിയാണ്. അഴിമുഖത്തിൻ്റെ മുക്കാൽ ഭാഗതോളം മണൽ അടിഞ്ഞ് കൂടി തോടിന് സമാനമായ ഭാഗത്ത് കൂടിയാണ് വള്ളങ്ങളുമായി തൊഴിലാളികൾ കടലിലേക്ക് പോകുന്നതും വരുന്നതും. കാലവർഷം ആരംഭിക്കുന്നതിന് മുൻപേ മണൽ നീക്കിയിലെങ്കിൽ അപകട സാധ്യത വർദ്ധിക്കുമെന്ന ആശങ്കയുണ്ട്. ഹാർബർ വകുപ്പ് ഓഫീസിൽ നടന്ന ധർണ്ണാ സമരം താഴം പള്ളി സെൻ്റ് ജെയിംസ് ചർച്ച് ഇടവക വികാരി ഫാ ബോസ്കോ ഉദ്ഘാടനം ചെയ്തു.

ഹാർബർ അസിഡൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി പ്രതിഷേധക്കാർ നടത്തിയ ചർച്ചയിൽ 10 ദിവസത്തിനകം മണൽ നീക്കി ആഴം ഉറപ്പാക്കാനുള്ള പ്രവർത്തികൾ തുടങ്ങുമെന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.ഇന്ന് നടന്ന സൂചന സമരം സെന്റ് ജെയിംസ് താഴമ്പള്ളി ചർച്ചിന്റെ ആ നേതൃത്വത്തിൽ നൽകിയത് ഫാദർ ജോൺ ബോസ്കോ, ബർണി, കിരൺ,പ്രിൻസ് കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു

തിരക്ക് കൂടി; ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍

തിരക്ക് കൂടി; ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍

തൃശൂര്‍: യാത്രാ തിരക്ക് കൂടിയ സാഹചര്യത്തില്‍ ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലും ഇന്നുമുതല്‍ 17 വരെ ഓരോ ചെയര്‍കാര്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്പ്രസിലും, മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിലും നാളെ മുതല്‍ 17 വരെ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസില്‍ ഇന്ന് ഒരു സ്ലീപ്പര്‍ കോച്ച് അനുവദിച്ചിട്ടുണ്ട്.