കണ്‍മുന്നില്‍ കടുവ; വ്യാജ വീഡിയോ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി

കണ്‍മുന്നില്‍ കടുവ; വ്യാജ വീഡിയോ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയില്‍ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കരുവാരക്കുണ്ട് തേയില തോട്ടത്തിന് സമീപത്തുനിന്ന് ശനിയാഴ്ച പകര്‍ത്തിയതാണെന്ന രീതിയിലായിരുന്നു ജെറിന്‍ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാരും ആശങ്കയിലായിരുന്നു. തുടര്‍ന്ന വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടത്താന്‍ കഴിയാതെ വന്നതോടെ ജെറിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം താന്‍ പകര്‍ത്തിയതാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തതോടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിന്‍ സമ്മതിക്കുകയായിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ താന്‍ കടുവയെ നേരിട്ട് കണ്ടതായും ജെറിന്‍ പറഞ്ഞിരുന്നു.

അനാവശ്യ ഭീതിപടര്‍ത്തുക, ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുക, തുടങ്ങിയ കുറ്റങ്ങളാണ് ജെറിനെതിരെ ചുമത്തിയിരിക്കുന്നത്. വനംവകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പ് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ എഡിറ്റ് ചെയ്താണ് ജെറിന്‍ പ്രചരിപ്പിച്ചത്. പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്തതായും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

തിമിംഗിലസ്രാവ് ദേശാടനത്തിലാണ്; ശ്രദ്ധിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും

തിമിംഗിലസ്രാവ് ദേശാടനത്തിലാണ്; ശ്രദ്ധിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും

തിരുവനന്തപുരം: ഇന്ത്യൻ തീരത്തുകൂടി ദേശാടനം നടത്തുന്ന തിമിംഗിലസ്രാവുകൾ വലയിൽ കുടുങ്ങുന്നതും തിരയിൽപ്പെട്ടു തീരത്തടിയുന്നതും പതിവാകുമ്പോൾ വലകൾ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾ വംശനാശം നേരിടുന്ന ജീവിയെ ഉപദ്രവിച്ചതിന്റെ പേരിൽ നിയമനടപടികൾകൂടി നേരിടേണ്ട സാഹചര്യത്തിലാണ്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തോളം തിമിംഗില സ്രാവുകളാണ് ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും തീരങ്ങളിൽ വലയിൽ കുരുങ്ങുകയോ തീരത്തടിയുകയോ ചെയ്തത്. കുടുങ്ങിയവയിൽ ചിലതിനെ വലമുറിച്ച് രക്ഷപ്പെടുത്തി കടലിലേക്ക് തിരിച്ചുവിടുകയും ചെയ്തു. വല മുറിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് വലിയ രീതിയിലുള്ള സാമ്പത്തികനഷ്ടം സംഭവിക്കുന്നുണ്ട്.

കടലിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാനപങ്ക് വഹിക്കുന്ന ജീവികളാണ് തിമിംഗില സ്രാവുകളെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഡൽഹി ഓഫീസിലെ മറൈൻ പ്രോജക്ട് വിഭാഗം തലവൻ സാജൻ ജോൺ പറഞ്ഞു. ദേശാടനം നടത്തുന്നവയാണ് ഈ സ്രാവുകൾ. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവയെ ഇന്ത്യൻ തീരത്ത് അറബിക്കടലിൽ കാണുന്നത്. അതിനുശേഷം ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് തീരങ്ങളിലേക്ക് പോകും.

ഒമാൻ തീരത്ത് നിന്നും ദേശാടനത്തിന്റെ ഭാഗമായി ഗുജറാത്തിലെത്തുന്ന ഇവ മഹാരാഷ്ട്ര, ഗോവ, കേരളം, ലക്ഷദ്വീപ്, മാല ദ്വീപ് തുടങ്ങിയ തീരങ്ങൾ സന്ദർശിച്ച് തിരികെ പോകും. ഇപ്പോൾ കേരള തീരത്തിലൂടെ സഞ്ചരിക്കുന്ന സമയമാണ്. അതിനാലാണ് ഇവ കൂട്ടത്തോടെയും അല്ലാതെയും വലയിൽ കുടുങ്ങുന്നത്.

സാധാരണ സ്രാവുകളെപ്പോലെ അക്രമസ്വഭാവം ഇതിനില്ല. ഇവയ്ക്ക് പല്ലുകളില്ല. കടലിലെ മറ്റുള്ള മത്സ്യങ്ങളെ ആക്രമിക്കില്ല. വെള്ളം അരിച്ചാണ് ആഹാരം ഭക്ഷിക്കുന്നത്.

വായ തുറന്ന് വെള്ളത്തിലൂടെ എപ്പോഴും സഞ്ചരിക്കും. ഇങ്ങനെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന പ്ലവഗങ്ങൾ, ചെറുമീനുകൾ പോലുള്ളവയാണ് പ്രധാന ആഹാരം. വലിയ മത്സ്യങ്ങളെ ഭക്ഷണമാക്കില്ല. കടലിലുള്ള പ്ലവഗങ്ങൾ (ആൽഗ ബ്ലൂംസ്), കടൽച്ചൊറി എന്നിവയെ ഇല്ലാതാക്കും. ആൽഗകൾപോലുള്ളവ പെരുകുന്നത് കടലിൽ വിഷാംശം വർധിപ്പിക്കും. ഇത് മത്സ്യസമ്പത്തിനും, മത്സ്യത്തൊഴിലാളികൾക്കും ദോഷമാണ്. ഇവയെ നശിപ്പിക്കുക വഴിയാണ് കടലിലെ സന്തുലിതാവസ്ഥ നിലനിർത്താൻ തിമിംഗിലസ്രാവുകൾ സഹായിക്കുന്നതെന്ന് സാജൻ ജോൺ പറഞ്ഞു.

പരമ്പരാഗത മീൻപിടിക്കൽ സമ്പ്രദായമായ കമ്പവലകളെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടുതലാണ്. കരയിൽനിന്ന് നിയന്ത്രിക്കുന്ന സംവിധാനമാണ് കമ്പവല. തൊഴിലാളികൾ വലയുടെ ഒരു ഭാഗം കരയിലാക്കിയശേഷം മറുഭാഗം ബോട്ടിൽ കടലിലേക്ക് കൊണ്ടുപോയി ‘യു’ ആകൃതിയിൽ ഇട്ടശേഷം തിരികെ വരും.

കരയിൽനിന്ന് വല വലിക്കുമ്പോൾ തിമിംഗില സ്രാവുകൾ അബദ്ധത്തിൽ ഇതിൽ വന്ന് കുടുങ്ങുന്നതാണ്.
ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെടുന്നതാണ് തിമിംഗിലസ്രാവ്. അതിനാൽ ഇവയ്ക്കെതിരേയുള്ള അതിക്രമങ്ങൾ നിയമനടപടികളിലേക്ക് നയിക്കാം. ഇക്കാര്യം മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും സാജൻ ജോൺ പറഞ്ഞു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഇവ മത്സ്യത്തൊഴിലാളികൾക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കില്ല.

എന്നാൽ തിമിംഗിലസ്രാവുകൾ വലയിലകപ്പെടുമ്പോൾ ഇവയെ രക്ഷിക്കാനായി വല മുറിച്ചുമാറ്റുന്നതു വഴി ലക്ഷങ്ങളുടെ നഷ്ടം മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ അതത് സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം നൽകാറുണ്ട്. ഉപജീവന മാർഗങ്ങൾ നഷ്ടമാകുമ്പോൾ ഇവിടെയും സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

കൊലപാതകക്കുറ്റം: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

കൊലപാതകക്കുറ്റം: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

ദുബായ് : കൊലപാതകക്കുറ്റത്തിന് യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ്, പി വി മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അധികൃതർ അറിയിച്ചു.

ഇന്ത്യൻ പൗരനെ വധിച്ചതിനാണ് മുരളീധരനെ വധശിക്ഷയ്ക്ക് വിധിച്ചത്. യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് അറസ്റ്റിലായത്. മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി റിനാഷിന്റെ മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു.

സംസ്കാരത്തിൽ പങ്കെടുക്കാൻ ഇരുവരുടെയും കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും. ഇരുവർക്കും സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവന്നത്.

കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു

കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശിയ അധ്യക്ഷന്‍ എംകെ ഫൈസിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ കേന്ദ്രങ്ങളിലെ പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു. എസ്ഡിപിഐയ്ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്നും രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇഡി പറയുന്നു.

രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം 2022 സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. 2009ല്‍ സ്ഥാപിതമായ എസ്ഡിപിഐയുടെ ആസ്ഥാനം ഡല്‍ഹിയാണ്.

കഞ്ചാവിനായി മോഷണം; ഇരുമ്പ് റാഡ് റെയില്‍വേ ട്രാക്കില്‍ വീണു; പ്രതി പിടിയില്‍

കഞ്ചാവിനായി മോഷണം; ഇരുമ്പ് റാഡ് റെയില്‍വേ ട്രാക്കില്‍ വീണു; പ്രതി പിടിയില്‍

തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ 38കാരന്‍ ഹരിയാണ് പിടിയിലായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4.55നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ സഹായകമായത്. അട്ടിമറി സാധ്യതയെന്ന് കരുതിയ സംഭവത്തില്‍ കഞ്ചാവ് വാങ്ങാനാണ് റാഡ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി.

ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. റെയില്‍വെ ട്രാക്കിന്റെ പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്നും വഴുതി ട്രാക്കില്‍ വീണു. ഈ സമയം തൃശൂര്‍-എറണാകുളം ട്രാക്കില്‍ ഗുഡ്സ് എത്തി. ഇരുമ്പ് റാഡ് തട്ടിതെറിപ്പിച്ചാണ് ഗുഡ്‌സ് ട്രെയിന്‍ കടന്നുപോയത്.

തുടര്‍ന്ന് ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുമ്പു റാഡ് കണ്ടെത്തിയത്. ആദ്യം അട്ടിമറിശ്രമമെന്ന് അഭ്യൂഹമുണ്ടായെങ്കിലും പൊലീസിന് പെട്ടെന്നു തന്നെ പ്രതിയിലേയ്ക്ക് എത്താനായത് ആശ്വാസമായി.

പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്ത സംഭവം; സമീപവാസിയായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്ത സംഭവം; സമീപവാസിയായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച കേസിൽ കാമുകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാവായിക്കുളം സ്വദേശിയായ 29 വയസ്സുള്ള അഭിജിത്ത് ആണ് കല്ലമ്പലം പൊലീസിന്റെ കസ്റ്റഡിയിലായത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ് ഇയാൾ.

ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയതിനെ തുടർന്നാണ് സമീപവാസിയായ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു